Image

കേരളത്തില്‍ യംഗ് സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് മന്ത്രി ശൈലജ

Published on 28 October, 2020
കേരളത്തില്‍ യംഗ് സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാല്‍ ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് എല്ലാവരും സ്ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക ("Join the movement" being active can decrease your risk ) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം. നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

മസ്തിഷ്ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും. അതിനാല്‍ സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നഴ്സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും സ്ട്രോക്ക് ചികിത്സയ്ക്കുള്ള വിദഗ്ദ്ധ പരിശീലനം എല്ലാ വര്‍ഷവും നല്‍കി വരുന്നു. കുറഞ്ഞ നാള്‍ കൊണ്ട് ഈ പദ്ധതിയിലൂടെ 130 സ്ട്രോക്ക് രോഗികള്‍ക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കാന്‍ സാധിച്ചുവെന്നത് ഈ പദ്ധതിയുടെ വിജയമായി കണക്കാക്കാവുന്നതാണ്. ഇതിനു പുറമേ സ്ട്രോക്ക് ബാധിച്ചവര്‍ക്ക് പക്ഷാഘാത പുനരധിവാസവും (Stroke Rehabilitation) നല്‍കി വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക