തുരുമ്പിച്ച ഗേറ്റിനപ്പുറം
വന്നെന്റെ മാവേലി ചോദിച്ചു :
"ഇക്കവാടം തുറക്കേണ്ടതു മക്കളെ
അകത്തേക്കോ പുറത്തേക്കോ?"
"പുറത്തേക്കു വലിച്ചു തുറക്കും
മുമ്പ,ങ്ങുന്നൊന്നു കണ്ണോടിക്ക;
പിളർന്നുനിൽക്കും വൻമതിലിൽ
കാണാമൊരു ചുവന്ന നോട്ടീസ്!"
"മലയാളം മറന്നേപോയി, മക്കളെ;
വായിപ്പാനും കണ്ണെളുതല്ലയിക്കിഴവന്! "
"എന്നാലറിഞ്ഞാലു,മിതൊരു ഗൃഹമല്ല,
കേവലമൊരു കാരാഗൃഹം;
വാരം നാലു വരെ വരാനുമിറങ്ങിപ്പോവാനും
ആർക്കുമില്ലിവിടെ സ്വാതന്ത്ര്യം!"
"മുന്നോട്ടടിക്കും മാനവന്റെ
പാദങ്ങൾ പിന്നോട്ടു വെക്കുന്നതെന്തിനാണ്?
ഞാൻ നാട് വാണീടും കാലത്തൊന്നും
കണ്ടിട്ടില്ലിത്തരം ദുർദ്ദശകൾ!"
"അക്കാലമൊക്കെ പോയ്മറഞ്ഞൂ
ദുഷ്ക്കാലമാണിന്നു തമ്പുരാനെ
സത്യകാമന്മാരാരുമില്ല; സ്വർണ-
വെട്ടിപ്പും തട്ടിപ്പുമാണ് പാരിൽ.
പേമാരിക്കൊപ്പം പെരുമാരിയും
തലവര മാറ്റിക്കുറിച്ചിടുന്നു.
പേക്കാറ്റിൽ പൂപ്പലിൻ മുറ്റത്തറ്റു
വീണ കുരുത്തോലകൾക്കിടയിൽ
ആരോ വിതറിയിട്ടുണ്ടിത്തിരി
ശോണനിറമാർന്ന കാകോളപ്പൂക്കൾ!"
"ഒരു പൂവും കാണുന്നില്ലല്ലോ ഞാനും നിൻ
കളിമുറ്റത്തൊരു കളവും കാണുന്നില്ല!"
"കണ്ണാൽ കാണും പൂവല്ലത്
കരൾ കുത്തിപ്പിളരും പൂവാണത്
മുള്ളും മുനയുമുള്ള പൂവ്
നാട്ടാർ വിളിക്കും കൊറോണപ്പൂവ്!
ഹസ്തദാനം വേണ്ട, വേണ്ടയാലിംഗനവും
മിത്രങ്ങളെപ്പോലും തീണ്ടാപ്പാടകലെ നിർത്തിടേണം
രോഗവാഹകരാരെന്നറിയാത്തകാലത്തോളം,
ഉറ്റബന്ധുക്കളെപ്പോലും വാഹകരായ് നണ്ണിടേണം.
ചെറുകുപ്പി തീർത്ഥവും അഞ്ചാറ് വദനകവചങ്ങളും
അങ്ങേക്കായ് സമർപ്പിക്കുന്നേൻ വൻമതിലിൻമീതെ.
തിരിച്ചുപോകും വഴിത്താരയിലുപകരിച്ചീടും;
ഒരോണസമ്മാനമായി ഭവാനിതു സ്വീകരിച്ചാലും!"
"നന്ദി! മക്കളെ, കരുണതൻ കരുതലാ,മോണപ്പൊതിക്ക്
നന്ദി!! കണ്ണീരുണങ്ങാത്ത കണ്ണുമാ,യിനി ഞാൻ മടങ്ങട്ടെ;
കാണാ,മടുത്ത,യാണ്ടിലെയോണത്തിന,പ്പഴേക്കും
തൂത്തുവാരിപ്പുറത്താക്കുമോ പൊട്ടിയെപ്പോ,ലിക്കോറോണയെ!"