നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും ഇരുമുന്നണിയിലും അടവുകൾ മാറിവരുന്നു. എൽ.ഡി.എഫ് തുടർഭരണം സ്വപ്നം കാണുമ്പോൾ യു.ഡി.എഫ് ഭരണം തങ്ങൾക്കു കിട്ടും എന്ന ശുഭവിശ്വാസം മുറുകെപ്പിടിക്കുന്നു. ഇരുപക്ഷവും യാത്രകളൊക്കെ നടത്തി കേരളത്തിന്റെ ഹൃദയമിടിപ്പ് മനസ്സിനകത്താക്കി വച്ചിരിക്കയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണി സുപ്രധാനശക്തിയായി കേരള സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ഇനിയും വന്നിട്ടില്ലെന്ന് കരുതാം.
കോൺഗ്രസ്സിൽ നേതാക്കൾ ഒരുപാടുണ്ടെന്ന് എല്ലാവർക്കും അറിയാം. അവരുടെ ഗ്രൂപ്പ് വിചാരങ്ങൾ വഴിയമ്പലത്തിൽ പൊതിയഴിക്കും പോലെയായതു കൊണ്ട് ഏവർക്കും ആസ്വാദ്യവിഭവവുമാണ്. ഒറ്റക്കെട്ടായി നേരിടും എന്ന പദപ്രയോഗം കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിലെ നൂറായിരം കെട്ടുകളും കുരുക്കുകളുമാണ് സാമാന്യജനത്തിന്റെ ചിന്തയിൽ ഉണരുന്നത്. ജനകീയതയുടെയും ജനാധിപത്യ ബോധങ്ങളുടെയും സ്വതന്ത്ര വേദിയാണ് ഐക്യ ജനാധിപത്യ മുന്നണി എന്നും വിശാലമായി ചിന്തിക്കാം.
കോൺഗ്രസ്സ് കേന്ദ്രത്തിൽ അടിയറവ് പറയുന്ന സമയങ്ങളിൽ പോലും കേരളം ആ ദേശീയ പ്രസ്ഥാനത്തോട് എന്നും കൂറും സ്നേഹാദരങ്ങളും പ്രകടിപ്പിച്ചിട്ടേയുള്ളു. നെഹ്റു ഇന്ദിര രാജീവ് അങ്ങനെ തുടർന്ന് സോണിയ , രാഹുൽ ഗാന്ധി, പ്രിയങ്ക വരെയും നീളുന്ന ഒരു ഹൃദയ വികാരം ഇന്ത്യ സൂക്ഷിക്കുന്നു ; ഒപ്പം കേരളവും എന്നത് മായ്ക്കാനാവാത്ത യാഥാർത്ഥ്യം തന്നെയാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തെയും കേരളത്തെ തന്നെയും ഇളക്കിമറിച്ച ഗംഭീര വിജയമായിരുന്നു യു.ഡി.എഫിന് രാഹുലിന്റെ സാന്നിധ്യം നൽകിയത്. 20-ൽ 19 സീറ്റും പിടിച്ചടക്കിയ വിജയം ഇടതുപക്ഷത്തെ ഞെട്ടിച്ചു കളഞ്ഞു.
അന്നത്തെ വിജയടെക്നിക്ക് അതേപോലെ വീണ്ടും തേച്ചുമിനുക്കി പുറത്തെടുക്കാനുള്ള ബുദ്ധിയാണ് കോൺഗ്രസ്സ് പാർട്ടി ഇപ്പോൾ പ്രകടിപ്പിക്കുന്നത്. മറ്റ് നേതാക്കൾക്കൊന്നും നേടാനാവാത്തത്ര അനുകൂല വികാരമുണർത്താൻ രാഹുൽ ഗാന്ധി എന്ന മാന്യനായ നേതാവിന് കഴിയും എന്നത് നിസ്തർക്കമാണ്.
ചൊവ്വാഴ്ച്ച രാഹുലിന്റെ സാന്നിധ്യത്തിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ പ്രചാരണ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കണം എന്ന അഭ്യർത്ഥന ഉയർന്നപ്പോൾ ഞാൻ കൂടെത്തന്നെ ഉണ്ടാകും എന്ന ഉറപ്പ് അദ്ദേഹം നൽകുകയുണ്ടായി. കേരളത്തിലെ മതനിരപേക്ഷ സമൂഹം അദ്ദേഹത്തിലർപ്പിക്കുന്ന വിശ്വാസം വളരെ വലുതാണെന്നും നേതാക്കൾ എടുത്തു പറഞ്ഞു.
തിരുവനന്തപുരത്തും കൊല്ലം തങ്കശ്ശേരിയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ സാധാരണക്കാരുടെ ഹൃദയം കവരുകയും ചെയ്തു. മൽസ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മൂന്നു മണിക്കൂറോളമാണ് രാഹുൽ ചിലവഴിച്ചത്. ഒപ്പമുള്ളയാൾ എന്ന വികാരമുണർത്തുന്നതിൽ വലിയ വിജയമാണതുവഴി നേടാനായത്. അതുപോലെ കേരളത്തിലെ മന്ത്രിമാർ ആരും തിരിഞ്ഞു നോക്കാത്ത സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിലേക്കും അപ്രതീക്ഷിത സന്ദർശനം നടത്താൻ രാഹുലിനായി.
രാഹുലിനെ മുൻനിർത്തിയുള്ള കേരളത്തിലെ കോൺഗ്രസ്സ് നീക്കം സി.പി.എം. നെ വ്യാകുലപ്പെടുത്തുമെന്നത് തീർച്ചയാണ്. രമേശ് ചെന്നിത്തലയെ വിട്ട് രാഹുലിനെതിരെയാണിപ്പോൾ അവരുടെ വാൾ ഉയരുന്നത്.
സി.പി.എം ന് കാര്യങ്ങൾ ഇനി നിസ്സാരമാണെന്ന് കരുതുക വയ്യ ; വലിയ ശ്രമങ്ങൾ വേണ്ടി വരും.
കോൺഗ്രസ്സ് നേതൃത്വം പടികൾ കടന്നുകയറുന്ന പുതിയൊരു ചിന്തയുമായി വരില്ലെന്നാരു കണ്ടു.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധിയെ അവതരിപ്പിച്ചുകൊണ്ട് ഒരു ചടുലനീക്കം...??