Image

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ഉത്തരപ്രദേശുകാരന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

Published on 04 March, 2021
ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ഉത്തരപ്രദേശുകാരന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം : ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ അകപ്പെട്ട ഉത്തരപ്രദേശുകാരനായ തൊഴിലാളി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ പ്രശ്‌നങ്ങള്‍ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങി.

 ഒരു പ്രമുഖ ഫുഡ് ചെയിന്‍ കമ്പനിയുടെ തുഗ്ബയില്‍ ഉള്ള കടയില്‍ രണ്ടു വര്‍ഷമായി ജോലി നോക്കി വരികയായിരുന്നു ഉത്തരപ്രദേശ് ബറേലി സ്വദേശിയായ ജാവേദ് അഹമ്മദ്. ആ കമ്പനി ബ്രാഞ്ചില്‍  മാനേജരായ ഈജിപ്ഷ്യന്‍ പൗരന്‍ ജോലി സംബന്ധമായി മാനേജര്‍ അനാവശ്യമായി വഴക്കു പറയുന്നത് മൂലം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ക്കൊക്കെ തുടക്കമായത്. മാനേജരോടുള്ള ദേഷ്യം തീര്‍ക്കാന്‍ അല്പം കടന്ന കൈയ്യാണ് ജാവേദ് പ്രയോഗിച്ചത്. ആ കടയില്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാന്‍ കാലാവധി കഴിഞ്ഞതും കേടായതുമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിയ്ക്കുന്നു എന്ന് കാണിച്ചു കൊണ്ട് ഒരു വീഡിയോ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്നത് സൗദിയില്‍ നിയമപരമായി വലിയൊരു തെറ്റാണ് എന്ന് മനസ്സിലാക്കാതെയായിരുന്നു ഈ സാഹസം.

ഈ വിവരം മനസ്സിലാക്കിയ മാനേജര്‍ ജാവേദിനെ താമസസ്ഥലത്തു ചെന്ന് പൊതിരെ തല്ലി. മര്‍ദ്ദനത്തില്‍ രക്തം വാര്‍ന്ന ജാവേദ് സഹായത്തിനു പോലീസിനെ ഫോണില്‍ വിളിച്ചു. പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും അറസ്റ്റു ചെയ്തു.

അങ്ങനെ ക്രിമിനല്‍ കേസില്‍ അകപ്പെട്ട ജാവേദ്, ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിലും, പോലീസ് സ്റ്റേഷനിലും ഒക്കെയായി അഞ്ചാറ് മാസം കയറി ഇറങ്ങി നടന്നു. അവസാനം ഈ കേസ് കോബാര്‍ ലേബര്‍ കോടതിയിലും എത്തി.

റിയാദിലെ ഇന്ത്യന്‍ എംബസ്സിയാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ വിളിച്ചു ഈ കേസ് ഏല്‍പ്പിച്ചത്. തുടര്‍ന്ന് മണിക്കുട്ടന്‍ ജാവേദിനെ കാണുകയും വിവരങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.

നിയമപരമായ നൂലാമാലകള്‍ കാരണം കേസ് ഒരുപാട് കാലം നീണ്ടുപോകാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയ മണിക്കുട്ടന്‍, മറ്റു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരോടൊപ്പം,  ജാവേദിന്റെ കമ്പനിയെത്തന്നെ നേരിട്ട് ബന്ധപ്പെട്ടു. അക്രമം നടത്തിയ മാനേജരെ കമ്പനി സ്ഥലം മാറ്റിയതിനാല്‍, പുതുതായി വന്ന മാനേജറോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി.  ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ ജാവേദിന്റെ ദയനീയാവസ്ഥ വിവരിച്ചു മണിക്കുട്ടന്‍ നടത്തിയ അഭ്യര്‍ത്ഥനകള്‍ക്ക് ഒടുവില്‍ കമ്പനി അയഞ്ഞു. രണ്ടുകൂട്ടരും  കേസുകള്‍ പിന്‍വലിയ്ക്കാന്‍ തയ്യാറായി. കമ്പനി ജാവേദിനു എക്‌സിറ്റും വിമാനടിക്കറ്റും നല്‍കി.

അങ്ങനെ നിയമക്കുരുക്കുകള്‍ അഴിച്ചു, നവയുഗത്തിനു നന്ദിയും പറഞ്ഞു ജാവേദ് നാട്ടിലേയ്ക്ക് മടങ്ങി.

Photo: Manikuttan with Javed (left)

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ഉത്തരപ്രദേശുകാരന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക