ഒരിക്കൽ,
എന്നുടലൊരു
ക്ഷേത്രമായിരുന്നു.
അവിടെ, പൂജാരിയും ഭക്തയും ഞാൻ മാത്രമായിരുന്നു.
എന്റേതുമാത്രമായ സമ്പത്ത്..
ഒരുനാൾ മുഖമൂടി ധരിച്ചുവന്നവർ
ശ്രീകോവിലിൻ നിലവറ കൊള്ളയടിച്ചു ...
വിഗ്രഹം തകർത്തവരെ തിരഞ്ഞ്
കാതങ്ങൾ എത്രയോ
അലഞ്ഞു ഞാൻ വ്യഥാ
നാലമ്പലവും
ശ്രീകോവിലും വീണ്ടും പണിതുയർത്തു ..
യശസ്സുയർത്തിയതു നിലകൊള്ളന്നു..
കാറ്റും, മഴയും, വിള്ളലും അതിജീവിച്ചതാം
ദേവാലയത്തിന്നധീശ
ഞാൻ മാത്രം ....
ദേവാലയമിതു വെറും കല്ലോ, കട്ടയോ കൊണ്ടുളളതല്ല..
തേജോവലയം
അതിനുള്ളിൽ ജീവാത്മാവ് കുടികൊള്ളുന്നു..
ചർമ്മത്തിനേറ്റ ക്ഷതങ്ങൾ മുറിപ്പാടുകള്‍, വടുക്കളെല്ലാമൊരോർമ്മ-
പ്പെടുത്തൽ മാത്രം.
മുൻപോട്ടു നീങ്ങാനുള്ള ശക്തി മാത്രം..
ഇന്നലെകൾ നഷ്ടപ്പെട്ടവർക്കായ് തലയുയർത്തി നില്ക്കുന്ന കൊടിമരവും
അർപ്പിതർക്കായുള്ള ശ്രീകോവിലും..