Image

ബാല്യകാല സുഹൃത്തിനെതേടി ....(ഗിരിജ ഉദയൻ)

Published on 21 March, 2021
ബാല്യകാല സുഹൃത്തിനെതേടി ....(ഗിരിജ ഉദയൻ)
അച്ഛൻ ആദ്യമായും അവസാനമായും എന്നെ തല്ലിയത് എന്റെ അഞ്ചു വയസ്സിലാണ്.  പഴയ കാര്യങ്ങൾ സംസാരിക്കുമ്പോൾ അമ്മയുടെ വാക്കുകളിൽ നിന്നും  ഞാൻ പലതും ഓർമ്മിച്ചെടുക്കും.

അഞ്ചുവയസ്സിലെ ഓർമ്മകളിൽ തത്തി കളിക്കുന്ന ചില മുഖങ്ങളും സ്ഥലങ്ങളുമുണ്ട് . ദാദറിലെ ആദർശ്ശ് നഗറിലെ ഒരു ഹാളും റൂമും അടുക്കളയുമടങ്ങുന്ന ഫ്ലാറ്റ് . ജനലിലൂടെ താഴത്തേ റോഡിലൂടെ പോകുന്നവരുടെ തല എണ്ണുക, വണ്ടികളുടെ എണ്ണം നോക്കുക ഇതൊക്കെയായിരുന്നു കളി കൂട്ടുകാരൻ സുധീറിന്റേയും എന്റേയും കലാപരിപാടികൾ. അതിനിടയിലുള്ള അടി പിടിയിൽ അവൻ സ്വയം തോൽക്കും. അല്ലെങ്കിൽ എന്റെ അലമുറയിട്ട കരച്ചിൽ കേട്ട് അവന്റെ അമ്മ സേതുമാമി വന്ന് അവനെ നല്ല തല്ലു കൊടുക്കും' ഗുരുവായൂർക്കാരൻ ബാലൻ മാമനും സേതു മാമിക്കും രണ്ടുമക്കൾ. സുനിലേട്ടനും സുധീറും. സുനിലേട്ടനും  സുധീറും എന്നെക്കാൾ മൂത്തവർ. അതു കൊണ്ടു തന്നെ പെൺകുഞ്ഞില്ലാത്ത മാമിക്ക് എന്നെ ജീവനായിരുന്നു കുറെ കാലങ്ങൾക്കു ശേഷം സുധ എന്ന മോളുണ്ടായി.

ഞാനും, അനിയനും , അച്ഛനും അമ്മയും മുംബൈയിൽ. ചേച്ചിമാർ രണ്ടു പേരും നാട്ടിൽ പഠിക്കുന്നു. ഞാൻ അച്ഛന്റെ ചെല്ലക്കുട്ടിയായിരുന്നു . വാശി പിടിച്ചു കരയുന്നത് നിർത്താൻ അമ്മ ഒരു പാട് തല്ലിയിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ മടിയിലിരുന്ന് ഏങ്ങലടിച്ച കരയുന്ന എന്നെ മാറോടണച്ച് അമ്മയെ വഴക്കുപറയുന്ന അച്ഛൻ. കുറച്ചു ദിവസമായി അമ്മയും അച്ഛനും തമ്മിൽ കാര്യമായി സംസാരിക്കുന്നു. ഒരു പോസ്റ്റ് കാർഡ് ആണ് വിഷയം. കൊച്ചു കുട്ടിയായ എനിക്ക് എന്തെന്ന് മനസ്സിലായില്ലെങ്കിലും ഈ പോസ്റ്റുകാർഡാണ് ഉത്തരവാദി എന്നു മനസ്സിലായി. (നാട്ടിൽ നിന്നും പൈസക്കാവശ്യം പറഞ്ഞു വന്ന കാർഡ്) സുധീറും ഞാനും കന്നടാന്റിയുടെ മകനും ഇരുന്നു കളിക്കുകയാണ്. ഞങ്ങൾ  അക്കുത്തിത്താനയും, ചുടുചുടാമ്പഴവും, കള്ളനും പോലീസും കളിക്കുന്നുണ്ട്. എന്റെ ഉഷാറില്ലായ്മ കളികൂട്ടുകാരനെ ഒരുപാടു വിഷമിപ്പിച്ചു. പിള്ള മനസ്സിൽ കളങ്കമില്ല . സൂത്രക്കാരനായ അവൻ എന്റെ സങ്കടത്തിന് വഴി കണ്ടുപിടിച്ചു. Post card വരുന്നത് റോഡിലിരിക്കുന്ന പോസ്റ്റ് ബോക്സിൽ നിന്നാണെന്ന് അവൻ പറഞ്ഞു തന്നു , അതിനുള്ള വഴി ഈ കാർഡ് അതിലിടുക. വള്ളിനിക്കറും ബനിയനുമിട്ട സുധീറും പുള്ളിയുടുപ്പിട്ട ഞാനും കൂടി കാർഡുമെടുത്ത് താഴേക്കിറങ്ങി റോഡിലൂടെ നടന്നു നീങ്ങി പോസ്റ്റ് ബോക്സ് അന്വേഷിച്ച് ::.. പോസ്റ്റ് ബോക്സ് കണ്ടുപിടിച്ചു.
കഞ്ഞുങ്ങളായ ഞങ്ങളേക്കാൾ ഉയരം ബോക്സിന് . സൂത്രധാരൻ എന്നെ എടുത്തു പൊക്കി ഞാൻ ബോക്സിൽ സങ്കടം നിക്ഷേപിച്ചു. കൂട്ടുകാരൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പുഞ്ചിരി.

അപ്പോഴേക്കും മക്കളെ കാണാതെ അമ്മമാർ അലമുറയിടാൻ തുടങ്ങിയിരുന്നു. അന്നൊക്കെ മുംബൈയിൽ കുട്ടികളെ പിടിച്ചു കൊണ്ടുപോയി കണ്ണുപൊട്ടിച്ച് . ഭിക്ഷാടനം നടത്തിയിരുന്ന കാലം.
അപ്പോഴേക്കും അച്ഛനെ പരിചയമുള്ള ആരോ ഒരു ഹിന്ദിക്കാരൻ വഴിയറിയാതെ നിൽക്കുന്ന ഞങ്ങളെ കണ്ടു . പിന്നീട് ഒരു പോലീസുകാരന്റെ സഹായത്തോടെ വീട്ടിലെത്തിച്ചു. അന്നാണ് ആദ്യമായി ഒരു പ്ലാസ്റ്റിക്ക് വയർവച്ച്  അച്ഛനെന്നെ തല്ലിയത്. സുധീറിനും ഒരു പാട് തല്ലു കിട്ടി. അവൻ സത്യം തുറന്നു പറഞ്ഞു. ആ കാർഡ് വരുത്തി വെച്ച വിനയെ കുറിച്ച് . അമ്മയുടേയും അച്ഛന്റേയും സങ്കടം മാറ്റാൻ ഒരു മകൾ തയ്യാറായപ്പോൾ എന്തിനും കുട്ടു നിന്ന പ്രിയ കൂട്ടുകാരൻ. ഇത്രയും ഹൃദയവിശാലതയുള്ള സുഹൃത്തിനെ ജീവിതത്തിൽ കിട്ടിയിട്ടില്ല.
നാട്ടിലേക്ക് പറിച്ച് നടുവാൻ ജയന്തി ജനതയിൽ കയറിയ ഞങ്ങളെ യാത്രയാക്കാൻ ആ കുടുംബം വന്നിരുന്നു . അന്ന് കൂട്ടുകാരന്റെ ഉണ്ടക്കണ്ണിൽ നിന്നും നിറഞ്ഞു കവിഞ്ഞൊഴുകുന്ന കണ്ണുനീർ.... പിന്നീട് അവനെ ഞാൻ കണ്ടിട്ടില്ല. ഗോരെഗാവിലെ ഗോകുൽദാമിൽ ആണ് അവരൊക്കെ താമസമെന്ന് പിന്നീടറിഞ്ഞു. ആ കുടുംബത്തെ ഞാൻ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കണ്ടെത്തും. അവർ ചിലപ്പോൾ എന്നെയൊക്കെ മറന്നു കാണും . എങ്കിലും ഒന്നു കാണണം.❤️


Join WhatsApp News
Jyothylakshmy Nambiar 2021-03-22 07:38:13
ബാല്യകാലസ്മരണകൾ വായനക്കാരിലും കുട്ടിക്കാലത്തിന്റെ ഓർമ്മകൾ തൊട്ടുണർത്തി. എത്രയും പെട്ടെന്ന് ആ കുടുംബത്തെ കണ്ടെത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക