Image

സാന്ത്വനമായി സംഗീതം: 50-ന്റെ നിറവിൽ സംതൃപ്തിയോടെ സിബി ഡേവിഡ്

Published on 30 March, 2021
സാന്ത്വനമായി സംഗീതം: 50-ന്റെ നിറവിൽ സംതൃപ്തിയോടെ  സിബി ഡേവിഡ്
അൻപത് എപ്പിസോഡുകളിലായി എൺപതില്പരം ഗായകർ, എഴുന്നൂറിലധികം പാട്ടുകൾ, 21 അവതാരകർ, ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി, ആ യിരക്കണക്കിന് ആസ്വാദകർ. 

മഹാമാരിയുടെ പിടിയിൽ  ആശ്വസത്തിനായി  തുടങ്ങിയ  ഫോമാ സാന്ത്വന സംഗീതം മലയാളി മനസ്സുകളിലേക്ക് ഒരു പരമ്പരയായി പടർന്നു കയറി  അൻപത് എപ്പിസോഡ് പൂർത്തിയാക്കി.

അൻപതാം എപ്പിസോഡിൽ  ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ  പത്തു പാട്ടുകാർ ഇരുപത്തിയഞ്ചു തിരഞ്ഞെടുത്ത ഗാനങ്ങൾ അവതരിപ്പിച്ചു കയ്യടി നേടി.  

സാന്ത്വന സംഗീതത്തിന്റെ ശില്പി സിബി ഡേവിഡ് ഈ സംഗീത യാത്രയെപ്പറ്റി സംസാരിക്കുന്നു.

സാന്ത്വന സംഗീതത്തിന്റെ തുടക്കം എങ്ങനെ  ആയിരുന്നു?

കോവിഡ്  മഹാമാരി ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരെപ്പോലെ  വടക്കേ അമേരിക്കയിലെ മലയാളി  സമൂഹവും ആശങ്കയിലായ സമയമായിരുന്നു. ഫോമായുടെ ഇപ്പോഴത്തെ പ്രസിഡന്റായ  അനിയൻ ജോർജ്, സാമൂഹ്യ പ്രവർത്തകരായ ദിലീപ് വര്ഗീസ്, ബൈജു വർഗീസ് തുടങ്ങിയവർ  മലയാളികളെ സഹായിക്കുന്നതിനായി മലയാളി ഹെല്പ് ലൈൻ എന്നൊരു മൂവ്മെന്റ് ആരംഭിച്ചു. അതിന്റെ ഭാഗമായി   ഒരു സംഗീത പരിപാടി സൂം പ്ലാറ്റ് ഫോമിൽ നടത്താൻ തീരുമാനിച്ചു. അത് പരിഭ്രാന്തരായ ആളുകൾക്ക് ഒരാശ്വാസമായിട്ടാണ് ഉദ്ദേശിച്ചത്. കൂട്ടത്തിൽ കോവിഡ് സംബന്ധിച്ച  മറ്റു വിവരങ്ങളും കൈമാറാം എന്ന് കരുതി. ആദ്യത്തെ പരിപാടിക്ക് നല്ല പ്രതികരണം ലഭിച്ചു. അങ്ങനെ അടുത്ത വാരാന്ത്യത്തിൽ വീണ്ടും മറ്റൊരു പരിപാടി പ്ലാൻ ചെയ്തു. അങ്ങനെ ഓരോ ആഴ്ച കഴിയുംതോറും പരിപാടി കൂടുതൽ മികവോടെ നടത്താൻ സാധിച്ചു. അങ്ങനെയാണ് തുടക്കം. 

തുടക്കത്തിൽ എത്ര പേര് പാടി? എത്ര പേര് കണ്ടു?

തുടക്കത്തിൽ തന്നെ അമ്പത്  പേരോളം ആ പരിപാടിയിൽ പങ്കെടുത്തു. ആ സമയത്തു സാങ്കേതിക തരാറുകൾ ഉള്ളതിനാൽ മികച്ച രീതിയിൽ സൂമിൽ പാട്ടുകൾ കരോക്കെ ട്രാക്കിനോപ്പം ശ്രോതാക്കൾക്ക് പാട്ടുകൾ ആസ്വദിക്കുവാൻ കഴിയുമായിരുന്നില്ല. മൂന്നോ നാലോ പാട്ടുകാർ ആദ്യത്തെ പരിപാടിയിൽ പാടി. 

എത്ര നാൾ തുടരാനാണ് ആദ്യം തീരുമാനിച്ചത്?

ഒരു പരിപാടിയായി മാത്രമാണ് ആരംഭിച്ചത്. പിന്നീട് കൂടുതൽ സാങ്കേതിക ക്രമീകരണങ്ങൾ ചെയ്തു വിപുലപ്പെടുത്തിയത് കൊണ്ട് കൂടുതൽ ആളുകൾ ആകൃഷ്ടരായി കാണാൻ തുടങ്ങി. 

എത്ര പാട്ടുകാരെ ഇതുവരെ അവതരിപ്പിച്ചു? പാട്ട് എങ്ങനെ തെരെഞ്ഞെടുത്തു?

വടക്കേ അമേരിക്കയിലെ എൺപതിലധികം മലയാളി ഗായകർ ഇതിനോടകം ഈ പരിപാടിയിൽ പങ്കെടുത്തു പാടി. ഇരുപത്തിയഞ്ചോളം യുവ ഗായകരും ഇതിൽ പെടുന്നു. അമേരിക്കയിൽ ജനിച്ചു വളർന്നിട്ടും മലയാളം പാട്ടുകൾ മനോഹരമായി പാടുന്ന കുട്ടികൾ ഇത്രയധികം ഉണ്ടെന്നത് അത്ഭുതം തന്നെ. 

ഫോമായുമായി ബന്ധപെട്ടത്  എപ്പോൾ?

ഇരുപത്തിയഞ്ചാമത്‌ എപ്പിസോഡ് കഴിഞ്ഞപ്പോൾ ഇനിയും തുടരണമെന്ന് തന്നെയായിരുന്നു സംഘാടകരുടെ തീരുമാനം. കാരണം ഇത്രയും അധികം ശ്രോതാക്കൾ ഇഷ്ടപ്പെടുന്ന ഒരു പരിപാടി നിർത്തിയാൽ പകരം മറ്റൊരു പരിപാടി ഇല്ലായെന്നതും ഒരു മടുപ്പും കൂടാതെ എല്ലാ ഞായറാഴ്ചയും ആളുകൾ കൃത്യമായി ഈ പരിപാടി കാണാൻ സന്നദ്ധമാകുന്നതും ഇത് തുടരാൻ കാരണമായി. അപ്പോഴേക്കും അനിയൻ ജോർജ് ഫോമയുടെ പ്രസിഡണ്ട് ആയി ചുമതലയേറ്റിരുന്നു. അതിനാൽ ഒരേ സമയം ഫോമയോടൊപ്പം മലയാളി ഹെല്പ് ലൈൻ തുടരാൻ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. അങ്ങനെ ഫോമയുടെ നേതൃത്വം ഈ പരിപാടി അവരുടെ ഔദ്യഗിക പരിപാടിയായി ഏറ്റെടുത്തു. 

സാമ്പത്തിക ചെലവുകൾ എങ്ങനെ ?

ശ്രോതാക്കളുടെ ഇടയിലെ ബിസിനെസ്സ്കാരും മറ്റു താല്പര്യമുള്ളവരും പരസ്യങ്ങളൊക്കെ നൽകി സഹായിക്കാറുണ്ട്‌ . പ്രത്യേകിച്ചു മറ്റു ചിലവുകൾ ഇല്ല. എല്ലാവരും ഒരേ മനസ്സോടെ  ലാഭേച്ഛയില്ലാതെ  പരിശ്രമിച്ചാണ് ഇത് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നത്. 

എത്ര കാലം കൂടി തുടരും?

കൃത്യമായി പറയാൻ പറ്റില്ല. ശ്രോതാക്കൾ ഇഷ്ടപ്പെടുന്നിടത്തോളം ഇത് നില നിർത്തണമെന്നാണ് സംഘാടകരുടെ താല്പര്യം. 

50  എപ്പിസോഡ് ആയപ്പോൾ എന്തു തോന്നി?

വളരെ സന്തോഷം. മലയാളികൾ ഒത്തൊരുമയോടെ ലാഭേച്ഛ കൂടാതെ പൂർണമായും സത്യസന്ധമായും തുറന്നമനസോടെ സമൂഹ നന്മക്കായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംരംഭം ഇതിനു മുൻപ് കണ്ടിട്ടില്ല. വ്യക്തിതാല്പര്യം അശ്ശേഷം പ്രോത്സാഹിപ്പിക്കാത്ത ഒരു നിലപാടാണ് എല്ലാവർക്കും ഉള്ളത്. അതുകൊണ്ട് തന്നെ പൂർണമായും പരിപാടിയുടെ വിജയമാണ് എല്ലാവരുടെയും ലക്‌ഷ്യം. 

ആരാണ് ഏറ്റവും കൂടുതൽ സഹായിക്കുന്നത്?

അനിയൻ ജോർജ്, തോമസ് ടി  ഉമ്മൻ, പ്രദീപ് നായർ, ഉണ്ണികൃഷ്ണൻ ടി, ജോസ് മണക്കാട്ട്, ബിജു തോണിക്കടവിൽ എന്നിവരടങ്ങുന്ന ഫോമായുടെ നേതൃത്വം ആണ് ഇതിന്റെ ചുക്കാൻ പിടിക്കുന്നത്. സംഘാടകർ എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിക്കുന്നു. കാലിഫോർണിയയിൽ നിന്നും സാജൻ മൂലേപ്ലാക്കൽ, ന്യൂ ജേഴ്സിയിൽ നിന്നും  സിറിയക് കുരിയൻ, സിജി ആനന്ദ് തുടങ്ങിയവർ സാങ്കേതിക വശം കൈകാര്യം  ചെയ്യുന്നു. മഹേഷ് മുണ്ടയാട് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നു. ജെയിൻ കണ്ണച്ചാൻപറമ്പിൽ ,റോഷിൻ മാമ്മൻ, സിജി ആനന്ദ് , സിബി ഡേവിഡ് എന്നിവർ സംഘടകരായും ദിലീപ് വർഗീസ് പേട്രൺ ആയും പ്രവർത്തിക്കുന്നു.

കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ 16 വർഷങ്ങൾ പിന്നിടുന്ന കലാവേദി ഇന്റർ നാഷനൽ എന്ന സംഘടനയുടെ സ്ഥാപകനും ഇപ്പോൾ ചെയര്മാനുമാണ് സിബി ഡേവിഡ്.

കേരളത്തിലും അമേരിക്കയിലും കലാ സാംസ്‌കാരിക, സാമുഹ്യ രംഗങ്ങളിൽ വലിയ സേവനങ്ങൾ നൽകി വരുന്ന കലാവേദിയുടെ പ്രവർത്തനം നടൻ ശ്രീനിവാസനാണ് ഉദ്ഘാടനം ചെയ്തത്. ഇതിനോടകം ശ്രദ്ധേയമായ പല കലാപരിപാടികളും അവതരിപ്പിച്ചു കലാസ്‌നേഹികളുടെ പ്രശംസ നേടുവാൻ കലാവേദിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ അശരണരായ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച 'ആർട്ട് ഫോർ ലൈഫ്' എന്ന ജീവ കാരുണ്യ പദ്ധതിയിലൂടെ ദീർഘ വീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പല സംഭാവനകളും നൽകുന്നു.
മാധ്യമരംഗത്തും സജീവ സാന്നിധ്യമായ കലാവേദിയുടെ കലാവേദി ഓൺലൈൻ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ചുരുക്കം ചില മലയാളം പോർട്ടലുകളിൽ ഒന്നായിരുന്നു. സാങ്കേതിക മാറ്റം ഉൾക്കൊണ്ട്, കലാവേദി ടിവി ഡോട്ട് കോം എന്ന പോർട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നു. ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുന്ന 'വാൽക്കണ്ണാടി' എന്ന ടോക്ക് ഷോ പരിപാടി കലാവേദിയുടെ സംഭാവനയാണ്. പ്രശസ്ത എഴുത്തുകാരൻ കോരസൺ വർഗീസ് ആണ് വാൽക്കണ്ണാടിയുടെ അവതാരകൻ.  വിഭാഗീയതകൾക്കതീതമായി മാനവികത ഉയർത്തിപ്പിടിക്കുക എന്നതാണ് കലാവേദിയുടെ ആപ്തവാക്യം. 
സാന്ത്വനമായി സംഗീതം: 50-ന്റെ നിറവിൽ സംതൃപ്തിയോടെ  സിബി ഡേവിഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക