പൊന്നാനി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കുപ്രചരണം. നവമാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനുള്ള നിര്‍ദേശം സ്പീക്കര്‍ കഴിഞ്ഞ ദിവസം പാലിച്ചിരുന്നില്ല. പനിയാണെന്ന് കാണിച്ച് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുപ്രചാരണം നടന്നത്.
എന്നാല്‍ താനിവിടെ ഉണ്ടെന്ന് പറഞ്ഞ് സ്പീക്കര്‍ ഫെയ്സ്ബുക്കില്‍ ലൈവ് വന്നു. താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്നും പത്താം വയസ്സില്‍ ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയ ആളാണെന്നും സ്പീക്കര്‍ പറയുന്നു.
ഫേസ്ബുക് വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചുവടെ:
"ആത്മഹത്യയുടെ മുന്നിൽ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല ഞാൻ. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജൻസിയുടെ മുൻപിലും എപ്പോൾ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങൾ നൽകാവുന്നതാണ്. അവർ ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അതിന്റെ ചിട്ടവട്ടങ്ങൾ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാർഥ്യമാക്കുന്നതിൽ ഒരു തടസ്സവുമില്ല.
എന്നാൽ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പ്രതീക്ഷിക്കുന്ന, മരണം ആഗ്രഹിക്കുന്ന തരത്തിലെ പ്രചാരണം നടക്കുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ, ആക്രമണമായി ഞാൻ അതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാൻ പറയുന്നു, നിങ്ങൾ അതിൽ പരാജയപ്പെടും, എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വേരിലുമാണ് ഞാൻ നിൽക്കുന്നത്," ശ്രീരാമകൃഷ്ണൻ പറഞ്ഞു.