Image

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

Published on 10 April, 2021
ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം
റാസ്പുടിൻ പാട്ടിന് ചുവടുവെച്ച് വൈറലായ   തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി മിൽമ. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ മിൽമ  പങ്കു വച്ചു. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നു.

ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ്  കുറിച്ചിട്ടുള്ളത്. 

സംഘ്പരിവാർ അനുകൂലികൾ 'ലൗ ജിഹാദ്' ആരോപണവുമായി വന്ന സാഹചര്യത്തിൽ മിൽമ  വന്നത് ശ്രദ്ധിക്കപ്പെട്ടു 

തൃശൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥികളായ ജാനകിയും  നവീണ് റസാക്കും  ആഴ്ചകൾക്ക് മുമ്പ്  പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോയാണ് വൈറലായത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്. 

എന്നാൽ, ഇതിനെതിരെ 'ലൗ ജിഹാദ്' ആരോപണവും  പ്രചാരണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയതോടെ പാട്ടും ഡാൻസും വിവാദമാവുകയായിരുന്നു. എന്നാൽ ഇരുവർക്കും പിന്തുണയുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ഈ ഗാനത്തിന് ചുവടുവെച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. 'വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം' എന്ന തലക്കെട്ടോടെ തൃശൂർ മെഡിക്കൽ കോളജ് യൂണിയൻ ഗ്രൂപ്പ് ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ : കെ.പി. ശശികല 

വെറും ഒരു ഡാൻസിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നത് വാസ്തവമാണ്. അത്രത്തോളം നമ്മടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ല. സഹപാഠികളുടെ സൗഹൃദങ്ങൾക്കും അതിർ വരമ്പുകളിടാൻ പറ്റില്ല.

ഇനി അരുതാത്തതെന്തെങ്കിലും ഉള്ള കേസുകെട്ടുകളിലും പരസ്യ പ്രതികരണം അത്ര ആശാസ്യമല്ല. ഗുണകരവുമല്ല.

മുസ്ലീങ്ങൾക്കൊപ്പം പഠിച്ച് അവർക്കിടയിൽ ജീവിച്ച് അവരെ പഠിപ്പിച്ച് ജീവിച്ച എനിക്ക് സൗഹൃദങ്ങൾ വിലക്കപ്പെടേണ്ട മതമാണ് ഇസ്ലാം എന്നും അഭിപ്രായമില്ല.

എന്‍റെ സഹപാഠികളോ സഹപ്രവർത്തകരോ അയൽക്കാരോ ആയ മുസലിംകൾ ഒരിക്കലും എന്‍റെ വിശ്വാസം തെറ്റെന്ന് എന്നോടു പറഞ്ഞിട്ടില്ല. ഞാൻ നരകത്തിൽ പോകുമെന്ന് ശപിച്ചിട്ടില്ല. ഇസ്ലാം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുമില്ല.

എന്നാൽ, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ല.
രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേർന്ന് ഒരു നോവൽ എഴുതി പൂർത്തിയാക്കുമ്പോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീർമാതളം ' പർദ്ദയ്കള്ളിലായിക്കഴിഞ്ഞിരുന്നു.

ഖുറാൻ വര മത്സരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുൻപ് കലിമ' ചൊല്ലിയിരുന്നു.

വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാൻ വണ്ടികയറിയ ഹോമിയോ വിദ്യാർത്ഥിനി ഒതുക്കത്തോടെ' ഒതുക്കുങ്ങലിൽ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു.

വർഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്‍റെ ഗീർവാണവും നമ്മൾ കേട്ടതാണല്ലോ. അതുകൊണ്ട് സൗഹൃദങ്ങളിൽ മതം കാണരുത്. ഒപ്പം സൗഹൃദങ്ങളിൽ മതം കയറ്റുകയുമരുത്.

ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ.

മോളുടെ ചടുല ചലനങ്ങൾ super എന്ന് പറയാതിരിക്കാൻ വയ്യ - മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം.

നവീൻ റസാക്കും മിടുക്കൻ തന്നെ.

തികച്ചും ആകർഷകമാണ് ആ ചുവടുവെപ്പുകൾ. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയർന്ന വന്ന എല്ലാ സംശയങ്ങൾക്കും സ്വയം ഉത്തരം നൽകണം.

കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നതെന്ന് കെ.എം. ഷാജി എം.എൽ.എ

കൂത്തുപറമ്പ്: പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ സാഹിത്യകാരി കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നതെന്ന് കെ.എം. ഷാജി എം.എൽ.എ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ കുറിച്ച് സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നതിനെ ഷാജി രൂക്ഷമായി വിമർശിച്ചു.

''കെ.ആർ മീര ആരാച്ചാർ എന്ന എന്ന പുസ്തകമെഴുതിയ സാഹിത്യകാരിയാണത്രെ. ആ കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരിൽ ആരാച്ചാരില്ലേ? ഇന്നലെ തൂങ്ങിയാടിയ മൃതശരീരം കണ്ടോ? ഒരാച്ചാർ കെട്ടിത്തൂക്കിയതാണത്. എത്ര പേരെയാണ് ഈ മണ്ണിൽ ആരാച്ചാർമാർ കൊന്നുതള്ളിയത്. പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി. ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?" -ഷാജി ചോദിച്ചു.

"വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിൻ. ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സി.പി.എമ്മിന്‍റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. മിണ്ടാട്ടമില്ല. ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നത്?'' 

ഡാൻസ് കളിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആവശ്യപ്പെടുന്ന പന്ന സാഹിത്യകാരൻമാർ വോട്ടുചെയ്യാനും െകാടിപിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മിണ്ടാത്തതെന്താണ്. ജനങ്ങൾ വെറുക്കേണ്ടത് കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്ടറിയായ സി.പി.എമ്മിനെ കൂടിയാണ്.

മൻസൂറിന്‍റെ കൊലപാതകികൾ സാമൂഹിക സേവകരുടെ കുപ്പായമിട്ട ചെന്നായകളാണ്. അരയിൽ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകൾ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

മൻസൂർ കൊല്ലപ്പെട്ട ഏപ്രിൽ ആറ് മുസ്ലിം ലീഗുകാർ മറക്കില്ല. അതുപോലെ സി.പി.എമ്മും എഴുതിവെച്ചോളൂ,  നിങ്ങളും ഈ ദിനം മറക്കില്ല. പുഴുത്ത പട്ടിയെ പോലെ ലോകം നിങ്ങളെ ഓർക്കും. 

പ്രതികളെ പിടിച്ചാൽ തന്നെ അവർ ആഴ്ചക്കാഴ്ചക്ക് സെൻട്രൽ ജയിലിൽനിന്ന് ടൂർ വരാൻ റെഡിയായിരിക്കും. അവരുടെ വീട്ടിലെ കല്യാണം നടത്താൻ ഷംസീറിനെ പോലുള്ള പോങ്ങൻമാർ എം.എൽ.എമാരായി ഉണ്ടാകും. പിണറായി വിജയനെ പോലുള്ളവർ മുഖ്യമന്ത്രിമാരായും ഉണ്ടാകും. യഥാർഥ അന്വേഷണം നടത്തേണ്ടത് സി.പി.എമ്മിനെ കുറിച്ചും അവരുടെ കൊലപാതക മെഷിനറിയെയും കുറിച്ചാണ്. കൊല്ലാൻ വന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും പിടികൂടണം.

രാജ്യത്ത് കലാപങ്ങളുടെ സ്പോൺസർമാരായി ഒരു പാർട്ടിയുണ്ടെകിൽ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. 

Join WhatsApp News
Surendran Nair 2021-04-10 20:32:47
അക്രമരാഷ്ട്രീയത്തെയും പക്ഷം പിടിക്കുന്ന സാംസ്‌കാരിക നക്കികളെയും ശക്തമായി അപലമിക്കുന്ന പ്രസ്താവന 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക