മാർച്ച് 10 ന് ജാവിറ്റ്സ് സെന്ററിൽ നിന്ന് ജോൺസൺ & ജോൺസൺ വാക്സിൻ സ്വീകരിച്ച ബ്രൂക്ലിൻ നിവാസിയായ ആഷ്ലി അലന്, 31, മൂന്നാഴ്ചയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായി. വാക്സിൻ എടുത്ത പിറ്റേ ദിവസം ഒരു ചെറിയ പനി അനുഭവപ്പെട്ടുവെങ്കിലും അത്തരം പാർശ്വഫലങ്ങൾ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടെന്ന് അവർ പറയുന്നു.
വാക്സിൻ സ്വീകരിച്ചിട്ടും മാസ്ക് ധരിക്കുകയും പുറത്തേക്ക് പോയി മടങ്ങുമ്പോൾ കൈ കഴുകുകയും ചെയ്തിരുന്നു.
മാർച്ച് 31 ബുധനാഴ്ച, തൊണ്ട വരണ്ടതുപോലെ തോന്നുകയും ചുമയ്ക്കുകയും ചെയ്തപ്പോൾ അലർജി ആണെന്ന് കരുതിയെന്ന് അവർ പറഞ്ഞു. ചുമ തുടരുകയും, ക്ഷീണം തളർത്തുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്.
ഏപ്രിൽ 4 ന് റാപിഡ് കൊറോണ വൈറസ് പരിശോധന നടത്തി. ഫലം പോസിറ്റീവായപ്പോൾ ഏപ്രിൽ 5ന് കൂടുതൽ കൃത്യതയുള്ള പിസിആർ പരിശോധന നടത്തി. അങ്ങനെ കോവിഡ്സ്ഥിരീകരിച്ചു.
അലന്റെ കേസ് അപൂർവമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
വാക്സിൻ കോവിഡ് തടയണമെന്നില്ലെന്നും ,ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്നോ മരിക്കുന്നതിൽ നിന്നോ രക്ഷ നേടാനാണ് കുത്തിവയ്പ്പ് എടുക്കുന്നതെന്നും മാൻഹട്ടൻ പ്രൈമറി കെയർ ഫിസിഷ്യനായ ഡോ. ക്രിസ് പറഞ്ഞു.
ന്യൂയോർക്കിലെ കോവിഡ് നിരക്കും രോഗികളും കുറയുന്നു
ന്യൂയോർക്കിലെ കൊറോണ വൈറസ് പോസിറ്റിവിറ്റി നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്ന് ഗവർണർ ആൻഡ്രൂ കോമോ ശനിയാഴ്ച അറിയിച്ചു.
2,60,700 പരിശോധനകൾ നടത്തിയതിൽ 7,283 പേരുടെ ഫലങ്ങൾ പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 2.79 ശതമാനം. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്: 3.31 ശതമാനം.
സംസ്ഥാനത്തൊട്ടാകെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തിയ രോഗികളുടെ എണ്ണം ഡിസംബർ 3 ന് ശേഷം ഏറ്റവും കുറവ് രേഖപ്പെടുത്തിയതും വെള്ളിയാഴ്ചയാണ്-4241പേർ.
ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട 57 പേരിൽ 32 പേർ ന്യൂയോർക് സിറ്റി നിവാസികളാണ്.
ആകെ 11,669,171 വാക്സിൻ ഡോസുകൾ സംസ്ഥാനത്ത് വിതരണം ചെയ്തു. 24 മണിക്കൂറിനുള്ളിൽ 282,305 പേരാണ് ഡോസ് സ്വീകരിച്ചത്.