മിനിയപൊലിസ്: ജോർജ് ഫ്ലോയ്ഡ് കേസ് വിചാരണ നടന്നു കൊണ്ടിരിക്കെ ഒരു ആഫ്രിക്കൻ അമേരിക്കൻ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നത് മിന്നസോട്ടയിൽ വീണ്ടും പ്രക്ഷോഭത്തിലേക്ക് വഴി തെളിച്ചു.
ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് സമീപത്ത് പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നാഷണൽ ഗാർഡിനെയും വിന്യസിച്ചു
ട്രാഫിക് സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇരുപതുകാരനായ ഡൗണ്ട് റൈറ്റ് ന്റെ പേരിൽ അറസ്റ് വാറന്റ് ഉണ്ടെന്നു കണ്ടു. അയാളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ അയാൾ കാറിൽ കയറി സ്ഥലം വിട്ടു. അപ്പോഴാണ് പോലീസ് ഓഫീസർ വെടി വച്ചത്. ചില ബ്ലോക്കുകൾ സഞ്ചരിച്ച അയാളുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് നിന്നു. അയാൾ സംഭവസ്ഥലത്തു മരിച്ചു.
കാറിലുണ്ടായിരുന്ന അയാളുടെ ഗേൾ ഫ്രണ്ടിനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ ബ്രൂക്ലിൻ സിറ്റി മേയർ മൈക് എലിയറ്റ് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനംചെയ്തു .
പേപ്പർ സ്പ്രേ
ഇതേ സമയം തോക്കിന്മുനയിൽ സൈനിക ഉദ്യോഗസ്ഥൻ ലഫ്. കരോൺ നസാറിയോയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് വിർജീനിയ ഗവർണർ റാൽഫ് നോർത്തം. സ്പ്രേ ചെയ്ത പോലീസ് ഓഫീസറെ പിരിച്ച് വിടുകയും ചെയ്തു.
സൈനിക വേഷം ധരിച്ച് പുതിയതായി വാങ്ങിയ എസ്യുവിയുമായി പോകവെയാണു ലാറ്റിനോ ആയ നസാറിയോയെ തടഞ്ഞത്. കാറിനു താൽക്കാലിക ലൈസൻസ് പ്ലേറ്റ് മാത്രം ഉണ്ടായിരുന്നതാണ് സംശയമുണ്ടാക്കിയതത്രെ. വിർജീനിയ നാഷനൽ ഗാർഡിന്റെ മെഡിക്കൽ കോർ അംഗമായ നാസാരിയോ ഈ മാസം രണ്ട് പോലീസ് ഓഫീസർമാർക്ക് എതിരെ ഒരു മില്യൺ ഡോളർ നഷ്ടപരിഹാരം തേടി സിവിൽ കേസ് ഫയൽ ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബർ അഞ്ചിനു ആയിരുന്നു സംഭവം. പൊലീസുകാരുടെ ശരീരത്തു ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിൽനിന്നും നസാറിയോയുടെ ഫോണിൽനിന്നുമുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞയാഴ്ച അവസാനം പ്രചരിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വിർജീനിയ ഗവർണർ റാൽഫ് നോർത്തം നിർദേശം നൽകി. സ്വതന്ത്ര അന്വേഷണം വേണമെന്നും ദൃശ്യങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.