മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ എന്ന നടനും ദിലീഷ് പോത്തൻ എന്ന സംവിധായകനും ശ്യാം പുഷ്ക്കരൻ എന്ന തിരക്കഥാകാരനും വീണ്ടും ഒന്നിക്കുന്ന ജോജി എന്ന സസ്പെൻസ് ചിത്രം മലയാള സിനിമയുടെ വളർച്ചയിൽ ഒരു നാഴികക്കല്ലാണ്.
മലയാളത്തിലെ താരാധിപത്യത്തിന്റെ കടക്കൽ മഴുവെറിയുന്ന ചിത്രങ്ങളാണ് ഇവ മൂന്നും. നവാഗതരായ അഭിനേതാക്കളെ അണിനിരത്തി കാതലും കാവ്യഭംഗിയുമുള്ള ചിത്രങ്ങൾ എങ്ങിനെ വാർത്തെടുക്കാമെന്നു ഈ ടീം ഒരിക്കൽ കൂടി തെളിയിക്കുന്നു.
എരുമേലി റബർ മേഖലയുടെ സൗന്ദര്യം ഹൃദ്യമായി ഒപ്പിയെടുത്തിട്ടുള്ള ചിത്രം 50 ദിവസം കൊണ്ട് ചെലവു കുറച്ചെടുത്ത ഒന്നാണ്. കോവിദ കാലത്തെ പ്രതിബന്ധങ്ങൾ വിജയകരമായി നേരിട്ട ചിത്രം ആമസോൺ പ്രൈം ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തു.
ആദ്യചിത്രം കട്ടപ്പനയിലും രണ്ടാം ചിത്രം കാസർഗോഡും മൂന്നാം ചിത്രം എരുമേലിയിലും. മൂന്നും കേരളഗ്രാമങ്ങളുടെ അചുംബിത സൗന്ദര്യം ആവഹിക്കുന്നതിൽ ഒന്നിനൊന്നു മുന്നിട്ടു നിന്നു. എരുമേലിയുടെ ആകാശ ദൃശ്യങ്ങൾ ഇത് കേരളം തന്നെയോ എന്നുപോലും വിസ്മയം തീർത്തു.
ഉദ്വേഗം ജനിപ്പിക്കുന്ന പ്രമേയം, പുതിയ അഭിനേതാക്കൾ, പുതിയ സാങ്കേതിക വിദ്യകൾ--ഡ്രോൺ സിനിമാട്ടോഗ്രാഫി ഉൾപ്പെടെ - കൈകാര്യം ചെയ്ത ഒരു സംഘം ചെറുപ്പക്കാരാണ് ജോജിയുടെ പിന്നിൽ പ്രവർത്തിച്ചത്. ഫഹദിനെ ഒഴിവാക്കിയാൽ താരസാന്നിദ്ധ്യം തീരെ ഇല്ലെന്നു പറയാം.
മുപ്പത്തഞ്ചു വർഷം മുമ്പ് കെജി ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന ചിത്രത്തിലെ ക്രൂരനായ കർഷക പ്രമാണിയെ അനുസ്മരിപ്പിക്കുന്ന ചിത്രം ഷേക്സ്പീയറിന്റെ "മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട" ഒന്നാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
കാരണവരുടെ "പട്ടാള ഭരണത്തിനെതിരെ" റിബൽ ആയി വളരുന്ന, എൻജിനീയറിങ് പഠനം ഇടക്കുപേക്ഷിച്ച ചെറുപ്പക്കാരനാണു ജോജി. അപ്പനെ പേടിച്ച് കഴിയുന്ന രണ്ടു ചേട്ടൻമാർ, ഒരു ജേഷ്ടത്തി. ആജാനുബാഹുവായ അപ്പൻ ആയാസം മൂലം കിടപ്പിലായപ്പോൾ മരുന്ന് മാറ്റികൊടുത്തു കൊന്നു കളയാൻ ജോ മുൻകൈ എടുക്കുന്നു.
പക്ഷെ ആ തെറ്റ് മൂടിവയ്ക്കാൻ മറ്റൊരു തെറ്റുകൂടി--ജേഷ്ടനെക്കൂടി വകവരുത്താൻ-- അയാൾ നിര്ബന്ധിതനാകുന്നു. എല്ലാം പുറത്തായി താൻ സംശയത്തിന്റെ നിഴലിൽ വരുമ്പോൾ, ജ്യേഷ്ട്ടനെ കൊന്ന തോക്കുകൊണ്ട് സ്വയം വെടിവച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു ജോജി.
പക്ഷെ ജോജി മരിക്കുന്നില്ല. മുമ്പ് അപ്പൻ കിടന്ന മാതിരി ബോധം ഇല്ലാതെ ആശുപത്രി കിടക്കയിൽ നീണ്ടു നിവർന്നു കിടക്കുന്നു. "ജോജി നീ കുറ്റം സമ്മതിക്കുന്നോ? എങ്കിൽ കണ്ണ് ചിമ്മൂ" എന്നു പോലീസ്. അയാളോട് ചോദിക്കുന്നു. അയാൾ കണ്ണ് ചിമ്മാതെ കിടക്കുമ്പോൾ ചിത്രം അവസാനിക്കുന്നു.
അപ്പന്റെ മരണത്തിനു പിന്നിൽ ജോജി ആണെന്ന് ജ്യേഷ്ട പത്നിക്ക് അറിയാം. പക്ഷെ അപ്പൻ മരിച്ചുകാണാൻ ആഗ്രഹിക്കുന്ന അവൾ അതാരോടും പറയുന്നില്ല. "നിങ്ങൾക്കും അത് വേണ്ടിയിരുന്നില്ലേ" എന്ന് അവർ ഭർത്താവിനോട് ചോദിക്കുന്നു. എന്നാൽ ഭർത്താവിന്റെ ജ്യേഷ്ടൻ കൂടി മരിക്കുബോൾ അവൾക്കു പിടിച്ചു നിൽക്കാൻ ആവുന്നില്ല.
മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെ നാട്ടിൻപുറത്തെ ജീവിത സത്യങ്ങൾ നർമ്മത്തിന്റെ നിറം ചാലിച്ച് അവതരിപ്പിക്കാൻ ശ്രദ്ധിച്ചു എന്നതാണ് സംവിധായകന്റെ വിജയം. മൂന്നു ചിത്രങ്ങളിലും ഫഹദ് ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.
അപ്പൻ പനചേൽ കുട്ടപ്പൻ ആയി പി എൻ സണ്ണി തകർത്തഭിനയിക്കുന്നു. പുത്രൻ ജോമോനായി ബാബുരാജ്, അനുജൻ ജയ്സനായി ജോജി മുണ്ടക്കയം, ഫാദർ കെവിൻ ആയി ബേസിൽ ജോസഫ്, ജെയ്സന്റെ ഭാര്യയായി ഉണ്ണിമായ പ്രസാദ്, ഡോ. ഫെലിക്സ് ആയി ഷമ്മി തിലകൻ, ജോമോന്റെ മകൻ പോപ്പിയായി പ്ലസ് ടു വിദ്യാര്തഥി കാഞ്ഞിരപ്പള്ളി മണ്ണംപ്ളാക്കൽ അലിസ്റ്റർ അലക്സ് എന്നിവർ അഭിനയിക്കുകയല്ല, ജീവിക്കുന്നു.
ആദ്യത്തെ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ശ്യാം പുഷ്ക്കരൻ തന്നെയാണ് ജോജിയുടെയും തിരക്കഥാകൃത്ത്. ഉണ്ണിമായ പ്രസാദ് ആദേഹത്തിന്റെ ഭാര്യ.
സ്കൂളിൽ പഠിച്ച ഷേക്സ്പീയർ നാടകം മാക്ബെത്തിലെ നാടടക്കിവാഴുന്ന രാജാവ് എന്ന കേന്ദ്ര കഥാപാത്രത്തെ ഓർത്തുപോയി ചിത്രം ചെയ്യുബോൾ എന്ന് എന്ന് ദിലീഷ് പോത്തൻ പറയുന്നു. പക്ഷെ കഥ ആധുനികമാണ് . കഥയും കഥാപത്രങ്ങളും. അവർ കൊറോണക്കാലത്തെ ഓർമ്മിപ്പിക്കാൻ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെടുന്നു.
ഷൈജു ഖാലിദിന്റെ ചിത്രീകരണം ഹൃദയാവർജകം. സൗണ്ട് റെക്കോർഡിങ് മാത്രം തരം താണുപോയി. അഞ്ചു സ്പീക്കറുള്ള ഹോം തിയറ്ററിൽ സംഭാഷണത്തിന്റെ പല വരികളും മനസിലായതേ ഇല്ല. അതേസമയം ജസ്റ്റിൻ വർഗീസിന്റെ സംഗീതം ചിത്രത്തിന് മാറ്റു കൂട്ടുന്നു.
എന്നിട്ടും ഷേക്സ്പീയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാനോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും മാക്ബെത്തിന്റെ പ്രാകൃതമായ ആവിഷ്ക്കാരമായി ജോജി ചുരുങ്ങിയെന്നും ആക്ഷേപിച്ചുകൊണ്ടു എഴുത്തുകാരൻ കെ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ നൽകിയ കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ വലിയ അധിക്ഷേപത്തിന് ഇരയായി.
"ദിലീഷ് പോത്തന്റെ കഴിഞ്ഞ രണ്ട് സിനിമകൾ കണ്ടതിനാൽ അൽപ്പം പ്രതീക്ഷയോടെയാണ് ജോജി കണ്ടത്," സച്ചിദാനന്ദൻ പറഞ്ഞു. "ഒരു നല്ല സിനിമയോ നല്ല എന്റർടെയ്നറോ പോലുമല്ല ജോജി. തുടക്കത്തില് തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയത് കൂടുതൽ അസ്വസ്ഥതയുണ്ടാക്കി."
മാക്ബത്തിനോടുള്ള "കടപ്പാട്" നിർമാതാക്കൾ പറയേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. 'ഇരകളി'ൽ നിന്ന് പ്രചോദനം എന്നു പറഞ്ഞിരുന്നെങ്കിൽ ഒരു അപാകതയും ഇല്ലായിരുന്നു താനും. പ്രചോദനം ആർക്കും എവിടെനിന്നും കിട്ടും. പേരു പറഞ്ഞുകൊണ്ട് തന്നെ അകിര കുറോസോവ ഉൾപ്പെടെ ഒരുപാട് പ്രശസ്ത നിസംവിധായകർ മാക്ബെത് സിനിമയാക്കിയിട്ടുണ്ട്. വിശാൽ ഭരദ്വാജിന്റെ മക്ബൂൽ മികച്ച ഒരു മാക്ബെത് ചിത്രം ആയിരുന്നു.
ടെന്നസി വില്യംസിന്റെ ക്യാറ്റ് ഓൺ എ ഹോട് റ്റിൻ റൂഫിനോട് വരെ ചിലർ ഈ ചിത്രത്തെ താരതമ്യം ചെയ്യാൻ വൃഥാ ശ്രമിക്കുന്നു. എന്നാൽ ഷേക് സ്പീയറിന്റെയോ കുറോസോവയുടെയോ നിരയിൽ കയറിപ്പറ്റാൻ ദിലീഷ് പോത്തൻ ഒരിക്കലും ഉദ്ദേശിച്ചില്ല എന്നുറപ്പാണ്. താത്ക്കാലത്തേക്ക് അത്രയും മതി.
ഒരുവർഷം നൂറിലേറെ ചിത്രങ്ങൾ നിർമ്മിക്കുന്ന മലയാളം സിനിമാലോകം കോവിഡ് കാലത്ത് തകർന്നു തരിപ്പണമാകേണ്ടതായിരുന്നു. നാൽപ്പത്തിമൂന്നു ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസ് കാത്തിരിക്കുന്നു. അതിനിടയിൽ രക്ഷപ്പെടാൻ വേണ്ടി ഒട്ടിപിയിൽ പ്രത്യപ്പെടുന്ന മൂന്നാമത്തെ ഫഹദ് ചിത്രമാണ് ജോജി.
ജീവിത ഗന്ധിയായ കഥകൾ കുറഞ്ഞ ചെലവിൽ കുറഞ്ഞ കാലം കൊണ്ട് നിർമ്മിച്ചിറക്കുക എന്നതാണ് ഫഹദ്-ദിലീഷ് -പുഷ്ക്കരൻ ടീമിന്റ ഫോർമുല. 'മഹേഷിന്റെ പ്രതികാര'ത്തിന് മൂന്നരക്കോടി ചെലവു വന്നു. പതിനേഴരക്കോടി കളക്ട് ചെയ്തു. സംസ്ഥാന, ദേശിയ പുരസ്കാരങ്ങൾ നേടി.
മലയാള സിനിമയിൽ ഇപ്പോൾ ധാരാളം പ്രവാസികൾ പണം മുടക്കുന്നുന്നുണ്ട്. ദിലീഫ് പോത്തനും സംഘവും ആഫ്രിക്കയിലെ ജിബൂട്ടിയിൽ വരെ പോയി ഈയിടെ ചിത്രം എടുത്തു. എസ്ജെ സിനു സംവിധാനം ചെയ്യുന്ന തങ്കം എന്ന ഈ ചിത്രത്തിൽ ദിലീഷ് അഭിനേതാവാണ്. ജിബൂട്ടിയിൽ ജോലിചെയ്യുന്ന ജോബിയാണ് നിർമ്മാതാവ്.
ജോർദാൻ മണലാരണ്യങ്ങളിൽ ഷൂട്ട് ചെയ്ത ബെന്യാമിന്റെ ബെസ്റ്സെല്ലെർ നോവൽ 'ആടുജീവിതം' ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബ്ലെസിയാണ് സംവിധായകൻ.