Image

കൊവിഡ് രണ്ടാംതരംഗം: അമിതമായ ആത്മവിശ്വാസത്തിന് നമ്മള്‍ വില കൊടുത്തു; മുരളി തുമ്മാരുകുടി

Published on 18 April, 2021
കൊവിഡ് രണ്ടാംതരംഗം: അമിതമായ ആത്മവിശ്വാസത്തിന് നമ്മള്‍ വില കൊടുത്തു; മുരളി തുമ്മാരുകുടി
കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടുകഴിഞ്ഞു. സംസ്ഥാനത്തും രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വന്‍കുതിപ്പാണുണ്ടായത്.  രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളില്‍ തന്നെ കേരള സര്‍ക്കാര്‍ ഉപയോഗിച്ചിരുന്ന ബോധവല്‍ക്കരണ വാചകമാണ് "ജീവന്റെ വിലയുള്ള ജാഗ്രത".
ആദ്യത്തെ ഒരു വര്‍ഷം നമ്മള്‍ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്തുവാന്‍ സാധിച്ചത് അതുകൊണ്ടാണ്.

പക്ഷെ ഈ വര്‍ഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. എന്റേത് ഉള്‍പ്പടെ.

ഇതിന് പല കാരണങ്ങള്‍ ഉണ്ട്.

1. ഒന്നാമത്തെ തരംഗത്തില്‍ കാര്യങ്ങള്‍ പൊതുവെ നന്നായി കൈകാര്യം ചെയ്തത്

2. കൊറോണക്കാലത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകള്‍ മൊത്തമായി മുകളിലേക്ക് പോകാതിരുന്നത്

3. വാക്‌സിനേഷന്‍ എത്തി, ഇനി കാര്യങ്ങള്‍ താഴേക്ക് മാത്രമേ പോകൂ എന്നുള്ള വിശ്വാസം

ഈ വിശ്വാസം കാരണം ഫെബ്രുവരിയില്‍ തന്നെ ആളുകള്‍ പൊതുവെ ജാഗ്രത ഒക്കെ വെടിഞ്ഞു തുടങ്ങിയിരുന്നു. മാസ്ക് ഉപയോഗം തുടര്‍ന്ന് എന്നതൊഴിച്ചാല്‍ ജനജീവിതം ഏറെക്കുറെ സാധാരണഗതിയില്‍ ആയി.

അപ്പോള്‍ ആണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. അതോടെ നിയന്ത്രണങ്ങള്‍ ഒക്കെ പോയി. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്നത് പൂര്‍ണ്ണമായും ഇല്ലാതായി. കേരളത്തില്‍ തെക്കും വടക്കും യാത്രകള്‍ അനവധി ആയി. വീട്ടുകാര്‍ നാട്ടിലേക്ക് ജാഥക്കും പ്രചാരണത്തിനും ആയി ഇറങ്ങി, വോട്ടു തേടി സ്ഥാനാര്‍ത്ഥികളും സംഘവും വീടുകളില്‍ എത്തി.

ഇതേ സമയത്ത് തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ രണ്ടാമത്തെ തരംഗം കയറി വന്നത്. മഹാരാഷ്ട്ര പോലെ തിരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഉള്‍പ്പടെ. അതും നമ്മുടെ അലംഭാവം കൂട്ടി. രണ്ടാമത്തെ തരംഗം നമ്മളെ തൊടാതെ കടന്നു പോകും എന്നൊരു വിശ്വാസം വന്നു.പക്ഷെ അത് അസ്ഥാനത്തായി.

കഴിഞ്ഞ ഒക്ടോബറില്‍ നമ്മള്‍ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് നമ്മള്‍ വീണ്ടും കയറുകയാണ്.

മറ്റു പ്രദേശങ്ങളില്‍ എല്ലാം ഒന്നാമത്തെ കുന്നിന്റെ പത്തു മടങ്ങ് വരെയൊക്കെയാണ് രണ്ടാമത്തെ കുന്ന്. ഇന്ത്യയില്‍ തന്നെ ഒരു ലക്ഷത്തിന് താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തില്‍ നിന്നും ഇപ്പോള്‍ തന്നെ കേസുകള്‍ രണ്ടു ലക്ഷം കഴിഞ്ഞു. എന്നിട്ടും നമ്മള്‍ ഉച്ചിയില്‍ എത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ ഒന്നാം തരംഗത്തില്‍ പതിനായിരം കടന്ന നമ്മള്‍ രണ്ടാം തരംഗത്തില്‍ പ്രതിദിനം ഇരുപത്തയ്യായിരമോ മുപ്പത്തിനായിരമോ എത്താം.

ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി.

കേസുകളുടെ എണ്ണമല്ല ജീവന്‍ എടുക്കുന്നത്. രോഗം ബാധിക്കുകയും അതിന് ഓക്സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളില്‍ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുമ്ബോള്‍ ആനുപാതികമായി ഓക്സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും. ഒരു പരിധി വരെ ഇപ്പോള്‍ ഉള്ള സംവിധാനം കൊണ്ടും, എഫ് എല്‍ ടി സി യില്‍ വരെ ഓക്സിജന്‍ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയും, കുറച്ചൊക്കെ മറ്റുള്ള രോഗ ചികിത്സകള്‍ മാറ്റിവച്ചും ഒക്കെ നമുക്ക് മരണ നിരക്ക് പിടിച്ചു നിര്‍ത്താം.

പക്ഷെ അവിടുന്നും മുകളിലേക്ക് പോയാലോ ?

അത് നമുക്ക് കേരളത്തില്‍ പരിചയമില്ലാത്ത പ്രദേശമാണ്.

ആശുപത്രിയില്‍ കിടക്കകള്‍ മതിയാകാതെ വരും

വെന്റിലേറ്റര്‍ ആര്‍ക്ക് കൊടുക്കണം എന്ന് ചിന്തിക്കേണ്ടി വരും

മരണ നിരക്ക് ഒരു ശതമാനത്തിന് മുകളില്‍ പോകും

പക്ഷെ ഇറ്റലി മുതല്‍ അമേരിക്ക വരെയുള്ള പ്രദേശങ്ങളില്‍ നമ്മള്‍ കണ്ടതാണ്.

ഇത് കേരളത്തില്‍ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വാസകൊത്തിന് ഇപ്പോള്‍ തന്നെ നമ്മള്‍ അല്പം വിലകൊടുത്തു കഴിഞ്ഞു. ഇനി അത് വഷളാകാതെ നോക്കാം.

പ്രായോഗികമായി നമ്മള്‍ ചെയ്യേണ്ടത് ഇതാണ്.

1. കൊറോണയുടെ രണ്ടാമത്തെ കുന്നിറങ്ങുന്നത് വരെ രോഗം വരാതെ നോക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുക.

2. വീട്ടില്‍ പ്രായമായവരോ മറ്റു തരത്തില്‍ ഹൈ റിസ്ക് ഗ്രൂപ്പില്‍ ഉള്ളവരോ ഉണ്ടെങ്കില്‍ അവരെ മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം പരമാവധി കുറച്ചു സംരക്ഷിക്കുക

3. ഒരിക്കല്‍ രോഗം ഉണടായതുകൊണ്ടോ, വാക്സിന്‍ ലഭിച്ചു എന്നതുകൊണ്ടോ അമിതാത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്സിന്‍ ലഭിച്ചവര്‍ക്കും രോഗം ഉണ്ടായവര്‍ക്കും വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

4. നിങ്ങള്‍ എത്രമാത്രം ആളുകളുമായി സമ്ബര്‍ക്കം കുറക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ (ഒരു വിവാഹത്തിന് നൂറ്റി അന്‍പത് പേര്‍ വരെ ആകാം) എന്നതൊക്കെ പൊതു സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആണ് അല്ലാതെ പൂര്‍ണ്ണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല എന്ന് മനസ്സിലാക്കി പെരുമാറുക.

5. ഹാന്‍ഡ് വാഷിംഗ്/ സാനിട്ടൈസര്‍, മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇതൊക്കെ കൃത്യമായി പാലിക്കുക

6. തിരഞ്ഞെടുപ്പ് കാലത്ത്/രാഷ്ട്രീയക്കാര്‍ക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങള്‍ ഉണ്ടങ്കില്‍ പോലും അതൊന്നും നിങ്ങളെ രക്ഷിക്കില്ല എന്ന് മനസ്സിലാക്കുക

7. പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊറോണക്ക് ചാകരക്കാലമാണ് എന്ന് ഉറപ്പിക്കുക. മുന്‍പ് പറഞ്ഞത് പോലെ പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താന്‍ അനുമതി നല്‍കുന്നതൊക്കെ പൊതു സമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആണ് അല്ലാതെ പൂര്‍ണ്ണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല

8. രോഗത്തെ പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണക്ക് വാക്സിന്‍ ഇല്ലാതിരുന്ന കാലത്തും ഒക്കെ നമ്മെ രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്‍പില്‍ നിന്നും പടവെട്ടിയവര്‍ ആണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്കൊക്കെ വാക്സിന്‍ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷെ ഒരു വര്‍ഷമായി നിരന്തരം അമിതമായി തൊഴില്‍ ചെയ്തും "ഇപ്പോള്‍ തീരും" എന്ന് കരുതിയിരുന്ന കൊറോണ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് കണ്ടും, ആരോഗ്യ കാരണങ്ങളാല്‍ നടപ്പിലാക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും പ്രായോഗിക കാരണങ്ങളാല്‍ മാറ്റിവെക്കുന്നത് കണ്ടും ഒക്കെ അവര്‍ അല്പം തളര്‍ന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ട് പിന്തുണക്കുന്നതോടൊപ്പം അവര്‍ക്ക് കൂടുതല്‍ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തം ആണ്.

9. കൊറോണ മാറി ജീവിതം "സാധാരണഗതിയില്‍" ആകും എന്ന വിശ്വാസത്തോടെ ഇരുന്നവര്‍ ആണ് നാം എല്ലാം. ഇപ്പോള്‍ കാര്യങ്ങള്‍ വഷളാകുന്നത് നമ്മെയൊക്കെ മാനസികമായി തളര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അധ്യയന വര്‍ഷം എങ്കിലും സ്‌കൂളില്‍ പോയി തുടങ്ങാം എന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതല്‍ സംസാരിക്കുക, ആളുകളുടെ വിഷമങ്ങള്‍ മനസിലാക്കുക, സമ്മര്‍ദ്ദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ചികിത്സ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ തേടുക

10. പ്രായോഗികമായും സാമ്ബത്തികമായും ബുദ്ധിമുട്ടുകള്‍ ഉള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഇല്ലാതായ തൊഴിലുകള്‍ ചെയ്തിരുന്നവര്‍ (ടൂറിസം, കാറ്ററിങ്, ടാക്സി, ചെറുകിട കച്ചവടക്കാര്‍ ഇതൊക്കെ). അവരെ അറിഞ്ഞു സഹായിക്കുവാന്‍ ശ്രമിക്കുക.

ഈ കാലവും കടന്നു പോകും. ലോകത്ത് കൊറോണക്ക് അടിപ്പെട്ട് പോയ ഇന്ഗ്ലണ്ടും അമേരിക്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വാക്സിനേഷന്‍ കൊണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ കൊടും കൊറോണക്ക് മേല്‍ വിജയം നേടുന്നതിന് അടുത്താണ്. സ്വിട്സര്ലാണ്ടില്‍ ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കുറയുകയാണ്. തൊഴിലും സമ്ബദ് വ്യവസ്ഥയും കൊറോണയുടെ അടുത്ത് മേല്‍ക്കൈ നേടിയ രാജ്യങ്ങളില്‍ നന്നായി വരികയാണ്. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉള്‍പ്പടെ അനവധി രംഗങ്ങളില്‍ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂടുകയുമാണ്. അപ്പോള്‍ ഈ മരത്തോണിന്റെ അവസാനത്തെ ലാപ്പില്‍ നമ്മള്‍ എത്തി നില്‍ക്കുമ്ബോള്‍ മുന്നോട്ട് നോക്കാന്‍ ഏറെ നല്ല കാര്യങ്ങള്‍ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക