Image

മീരാ ജാസ്‌മിന്‍, ഔട്ട്‌ ഓഫ്‌ റേഞ്ച്‌

Published on 12 January, 2012
മീരാ ജാസ്‌മിന്‍, ഔട്ട്‌ ഓഫ്‌ റേഞ്ച്‌
ശോഭനയും രേവതിയുമൊക്കെ തിളങ്ങിനിന്ന ഒരു കാലഘട്ടത്തിനു ശേഷം, മഞ്‌ജു വാര്യരുടെ മടക്കത്തിനു ശേഷം മലയാള സിനിമയിലെ നായികമാര്‍ക്ക്‌ സ്വന്തമായി ഒരു മേല്‍വിലാസം നല്‍കിയ നടിയായിരുന്നു മീരാജാസ്‌മിന്‍. മലയാള സിനിമയുടെ പ്രീയപ്പെട്ട താരം. ഇന്ന്‌ ഈ താരം എവിടെയാണ്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ കൊച്ചിയില്‍ ഒരു ഉദ്‌ഘാടന ചടങ്ങിന്‌ എത്തിയതൊഴിച്ചാല്‍ മീരാജാസ്‌മിനെ കേരളം കണ്ടിട്ട്‌ ഒരു വര്‍ഷം കഴിയുന്നു. 2010 മൊഹബത്തായിരുന്നു മീരാ ജാസ്‌മിന്റെ അവസാന ചിത്രം. താരസംഘടനയായ അമ്മയുമായുള്ള പ്രശ്‌നങ്ങളൊക്കെ ഒത്തുതീര്‍പ്പായതിനു ശേഷം 2010ല്‍ മീരാ ജാസ്‌മിന്‍ മൂന്ന്‌ മലയാള സിനിമകളില്‍ അഭിനയിച്ചു. പാട്ടിന്റെ പാലാഴി, ഫോര്‍ ഫ്രെണ്ട്‌സ്‌, മൊഹബത്ത്‌ എന്നീ ചിത്രങ്ങളില്‍. എന്നാല്‍ മൊഹബത്തിനു ശേഷം മലയാള സിനിമയിലേക്ക്‌ മീരയെ കണ്ടിട്ടില്ല. തമിഴ്‌, തെലുങ്ക്‌ സിനിമകളുടെ തിരക്കിലാണ്‌ മീരാജാസ്‌മിനെന്നാണ്‌ മീരയുടെ തമിഴ്‌ സിനിമകളിലെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്‌.

എന്നാല്‍ ഒരു വര്‍ഷമായി പുതിയ തമിഴ്‌ ചിത്രങ്ങളിലോ, തെലുങ്ക്‌ ചിത്രങ്ങളിലോ മീര സജീവമായിരുന്നില്ല. മമ്പട്ടിയാന്‍ എന്ന തമിഴ്‌ സിനിമയാണ്‌ അവസാനമായി മീരയുടേതായി റിലീസിനെത്തിയത്‌. പ്രശാന്ത്‌ നായകനായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ 2010ലെ ഏകദേശം പൂര്‍ണ്ണമായതായിരുന്നു. മറ്റു പല സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും ചിത്രം റിലീസ്‌ വൈകിയെന്ന്‌ മാത്രം.

മലയാളത്തില്‍ തിളങ്ങി നിന്ന നായികമാരെല്ലാം വിവാഹത്തോടെ ചലച്ചിത്ര ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നതാണ്‌ മലയാള സിനിമയില്‍ പതിവ്‌. വിവാഹം വേണ്ടന്നു വെന്ന സീനിയര്‍ നായികമാരാവട്ടെ ഇപ്പോഴും സിനിമയില്‍ സജീവമായി വന്നു പോകുന്നു. അല്ലെങ്കില്‍ സിനിമയുടെ മറ്റേതെങ്കിലും മേഖലയില്‍ സജീവമായി നില്‍ക്കുന്നു. വിവാഹം കഴിഞ്ഞിട്ടു പോലും ഗോപികയും നവ്യയും, കനിഹയുമൊക്കെ കാമറക്ക്‌ മുമ്പില്‍ ഇടക്കെങ്കിലും വന്നു പോകുന്നു.

പക്ഷെ ഇവരെക്കാള്‍ എല്ലാം ഉയരത്തില്‍ നിന്ന മീരാ ജാസ്‌മിന്‌ സംഭവിച്ചതെന്താണ്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ മൂന്ന്‌ ഭാഷകളിലെയും മുന്‍നിര നായികയായി വര്‍ഷങ്ങളോളം സജീവമായി നിന്ന മീരയുടെ കരിയറില്‍ അവിചാരിതമായി എന്താണ്‌ സംഭവിച്ചത്‌. ഇനി സിനിമ പൂര്‍ണ്ണമായി വേണ്ടെന്ന്‌ വെക്കാന്‍ വിവാഹമൊന്നും മീരയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുമില്ല.

കഴിഞ്ഞ മാസം ഷൂട്ടിംഗ്‌ ആരംഭിച്ച ഒരു മലയാള സിനിമയില്‍ മീരാ ജാസ്‌മിനെ നായികയാക്കാന്‍ സംവിധായകന്‍ തീരുമാനിക്കുന്നു. ഇടവേളക്ക്‌ ശേഷം മീരജാസ്‌മിന്റെ തിരിച്ചു വരവിന്‌ ലഭിക്കാവുന്ന കൊമേഴ്‌സ്യല്‍ നേട്ടങ്ങള്‍ കൂടി പരിഗണിച്ചാണ്‌ മീരാ ജാസ്‌മിനെ നായികയാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്‌. ഇതുപ്രകാരം സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും മീരയെ ബന്ധപ്പെടാന്‍ ആവുന്നത്‌ ശ്രമിച്ചു. ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന മീരയുടെ മൊബൈല്‍ നമ്പറുകളെല്ലാം മാറിയിരിക്കുന്നു. ഏത്‌ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാലും ഔട്ട്‌ ഓഫ്‌ റേഞ്ച്‌ എന്ന മറുപടി മാത്രം. മലയാള സിനിമയുടെ ഷൂട്ടിംഗ്‌ സമയത്ത്‌ മീരക്കൊപ്പമുണ്ടായിരുന്ന പരിചാരകരും മാനേജര്‍മാരും ഇപ്പോഴില്ല. ഏഴോളം പേഴ്‌സണല്‍ അസിസ്റ്റന്‍സ്‌ ഒപ്പമുണ്ടായിരുന്ന നടിയായിരുന്ന ഒരു കാലത്ത്‌ മീര. എന്നാലിപ്പോഴും അവരെല്ലാം പിരിഞ്ഞു പോവുകയോ ഒഴിവാക്കുകയോ ചെയ്‌തിരിക്കുന്നു. വര്‍ഷങ്ങളായി മോഹിച്ച്‌ ഒറ്റപ്പാലത്ത്‌ മീര സ്വന്തമാക്കിയ ഒരു സ്ഥലവും പഴയ തറവാടും വിറ്റിരിക്കുന്നു. മീരയുടെ വീടുമായി ബന്ധപ്പെട്ടപ്പോള്‍ തെലുങ്ക്‌ സിനിമയുടെ തിരക്കിലാണ്‌ എന്നാണ്‌ സംവിധായകന്‌ അറിയാന്‍ കഴിഞ്ഞത്‌.

തുടര്‍ന്ന്‌ ഹൈദ്രബാദിലെ സിനിമാ വൃത്തങ്ങളില്‍ മീരയെക്കുറിച്ച്‌ അവര്‍ തിരക്കി. മീര ഒരു തെലുങ്ക്‌ ചിത്രം കമിറ്റ്‌ ചെയ്‌തിട്ട്‌ ഒരു വര്‍ഷത്തോളമാകുന്നുവെന്നായിരുന്നു ലഭിച്ച മറുപടി. മീരയെക്കുറിച്ച്‌ ഹൈദ്രബാദില്‍ ആര്‍ക്കും തന്നെ അറിയുകയുമില്ല. മുമ്പ്‌ ഹൈദ്രാബാദില്‍ സ്വന്തമായി ബംഗ്ലാവ്‌ ഉണ്ടായിരുന്നാണ്‌ മീരക്ക്‌. പത്തോളം തെലുങ്ക്‌ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുകയും ചെയ്‌തിരുന്നു.

തമിഴില്‍ ഒരു പുതുമുഖ നായകന്റെ സിനിമയില്‍ മീര അഭിനയിക്കുന്നുണ്ടെന്നാണ്‌ പിന്നീട്‌ അറിഞ്ഞത്‌. പക്ഷെ അന്വേഷിച്ചു ചെന്നപ്പോള്‍ ഈ സിനിമയുടെ സാമ്പത്തിക പ്രതിസന്ധികാരണം നിന്നു പോയിരിക്കുന്നുവെന്നും അറിഞ്ഞു. ഈ സിനിമയില്‍ മീരാ ജാസ്‌മിന്‍ പണം മുടക്കിയിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ചെന്നൈയില്‍ അന്വേഷിച്ചിട്ടും മീര എവിടെയെന്ന്‌ കണ്ടെത്താന്‍ മലയാള സിനിമയുടെ അണിയറക്കാര്‍ക്ക്‌ കഴിഞ്ഞില്ല. അവസാനം അവര്‍ നിരാശരായി മടങ്ങി.

മീരാജാസ്‌മിന്റെ ഇപ്പോള്‍ എവിടെയുണ്ട്‌ എന്നതിന്‌ കൃത്യമായ ഉത്തരം നല്‍കാന്‍ ഒരു സ്ഥലത്തെയും സിനിമാ ലോകത്തിന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. സിനിമക്കുള്ളിലെ സൗഹൃദങ്ങള്‍ പരമാവധി കുറച്ച മീര സിനിമക്ക്‌ പുറത്തുള്ള ചില സുഹൃത്തുക്കളുമായി മാത്രമേ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുള്ളു. ഏറെക്കാലമായി നിലനിന്നിരുന്ന മാന്‍ഡലിന്‍ വിദഗ്‌ധന്‍ യു.രാജേഷുമായിട്ടുള്ള പ്രണയ ബന്ധം തകര്‍ന്നതാണ്‌ മീരയുടെ ഇപ്പോഴത്തെ മൗനത്തിന്‌ കാരണമെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു. രാജേഷുമായി 2006ല്‍ തുടങ്ങിയ പ്രണയ ബന്ധമായിരുന്നു മീരക്ക്‌. തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന്‌ മൊഹബത്തില്‍ അഭിനയിക്കാനെത്തിയപ്പോഴും ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്‌ ഇവര്‍ തമ്മില്‍ വേര്‍പിരിയുകയായിരുന്നുവത്രേ. ചലച്ചിത്ര ജീവിതത്തില്‍ പല ഗോസിപ്പുകളും കേള്‍ണ്ടേി വന്ന മീരക്ക്‌ ഈ പ്രണയം തകര്‍ന്നത്‌ കാരണം സിനിമയിലേക്ക്‌ തിരിച്ചുവരാനുള്ള മാനസികമായ ബുദ്ധിമുട്ടാണ്‌ അവരെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത്‌ എന്നു പറയുന്നു.

തമിഴ്‌, തെലുങ്ക്‌, മലയാളം ഭാഷകളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു 2006 മുതല്‍ മീരാ ജാസ്‌മിന്‍. എങ്കിലും ഒരിക്കല്‍ പോലും ഗ്ലാമറിന്റെ ലോകത്തേക്ക്‌ അവര്‍ പ്രവേശിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും പോലും ഗ്ലാമര്‍ റോളുകളില്‍ നിന്നും മീര മുഖം തിരിച്ചു നിന്നിട്ടേയുള്ളു. എന്നിട്ടു പോലും മീരയെ തേടി മികച്ച സിനിമകള്‍ തന്നെ എത്തിയിരുന്നത്‌ ഈ നടിയുടെ പ്രതിഭ തെളിയച്ച കാര്യമാണ്‌. കരിയറില്‍ ഇത്രയും ഉയരങ്ങള്‍ കീഴടക്കിയ ദേശി പുരസ്‌കാരം വരെ നേടിയ ഒരു നായിക, നാല്‌ ഭാഷകളില്‍ ഒരുപോലെ തിളങ്ങിയ ഒരു നായിക, മികച്ച അഭിനേത്രി എന്ന്‌ പേരെടുത്ത ഒരു നായിക അവര്‍ എന്തുകൊണ്ട്‌ സിനിമയില്‍ നിന്നും മടങ്ങി നില്‍ക്കുന്നു എന്നത്‌ പ്രേക്ഷകരെ സംബന്ധിച്ചും ഉത്തരമില്ലാത്ത ചോദ്യമാണ്‌. ഒരു പക്ഷെ പ്രണയ പരാജയമാവാം. അല്ലെങ്കില്‍ സിനിമയോടു തോന്നിയ സ്വയം വിരക്തിയാവാം. അതുമല്ലെങ്കില്‍ ഒരു ശക്തമായ തിരിച്ചു വരവിനു വേണ്ടി ഒരു മികച്ച ചിത്രത്തിലെ കഥാപാത്രത്തിനായി കാത്തിരിക്കുകയായിരിക്കും മീരാ ജാസ്‌മിന്‍.
മീരാ ജാസ്‌മിന്‍, ഔട്ട്‌ ഓഫ്‌ റേഞ്ച്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക