Image

റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 1: ജോസഫ്‌ പടന്നമാക്കല്‍)

Published on 05 September, 2015
റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 1: ജോസഫ്‌ പടന്നമാക്കല്‍)
രാജവംശ പരമ്പരകള്‍

വിവിധ സംസ്‌ക്കാരങ്ങളോടെയുള്ള വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമടങ്ങിയ ജനങ്ങള്‍ വസിക്കുന്ന ആധുനിക റഷ്യ ഒരു രാഷ്ട്രമായി രൂപാന്തരപ്പെട്ടത്‌ ചരിത്രത്തിന്റെ നാനാ കാലഘട്ടങ്ങളില്‍ക്കൂടിയാണ്‌. പൗരാണിക റഷ്യയുടെ ചരിത്രത്തിലേയ്‌ക്കുള്ള തുടക്കം കുറിയ്‌ക്കുന്നത്‌ വിദൂര നാടുകളില്‍ക്കൂടി വന്ന കുടിയേറ്റക്കാരായ ജനങ്ങളില്‍ക്കൂടിയെന്നും മനസിലാക്കാം. ആയിരക്കണക്കിന്‌ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ രാജ്യത്തും രാജവംശങ്ങള്‍ ഉയരുകയും അസ്‌തമിക്കുകയും ചെയ്‌തിരിക്കുന്നത്‌ കാണാം. നൂറ്റാണ്ടുകളില്‍ക്കൂടി പിടിച്ചെടുത്ത സ്ഥലങ്ങളും പട്ടണങ്ങളും ചെറു രാജ്യങ്ങളും ഒന്നായി കൂടി ചേര്‍ന്നതാണ്‌ ഒടുവില്‍ റഷ്യാ സാമ്രാജ്യമായത്‌. ഓരോ കാലങ്ങളിലും റഷ്യയെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ ശക്തികള്‍ ആക്രമിച്ചിട്ടുണ്ട്‌. 1237ല്‍ മംഗോളിയര്‍ റഷ്യയെ ആക്രമിച്ചു. ചെങ്കിഷ്‌ക്കാന്റെ കൊച്ചുമകനായ ബാട്ടുഖാന്‍ന്റെ നേതൃത്വത്തില്‍ അനേക പട്ടണങ്ങളും ഗ്രാമങ്ങളും ആക്രമിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ പടിഞ്ഞാറുള്ള രാജ്യങ്ങളും അവരുടെ ഭീകര സൈന്യങ്ങളും രാജ്യവിസ്‌ത്രുതിയ്‌ക്ക്‌ വേണ്ടി റഷ്യയെ ആക്രമിച്ചിട്ടുണ്ട്‌.

`ഇവാന്‍ നാലാമന്‍' എന്ന ഭീകരനായ രാജാവിന്റെ കാലത്താണ്‌ ചിതറി കിടന്ന ഭിന്ന രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ത്ത്‌ ഏകീകൃതമായ റഷ്യാ സ്ഥാപിച്ചത്‌. ഇവാനു മൂന്നു വയസു പ്രായമുള്ളപ്പോള്‍ പിതാവ്‌ 'വാസിലി മൂന്നാമന്‍' രാജാവ്‌ മരിച്ചു. ഇവാന്‍ പ്രായ പൂര്‍ത്തിയാകുന്നവരെ അയാളുടെ അമ്മ രാജ്യകാര്യങ്ങള്‍ നോക്കിയിരുന്നു. ഇവാന്‌ എട്ടു വയസുള്ളപ്പോള്‍ അമ്മയും മരിച്ചു. അതിനു ശേഷം 'ബൊയെര്‍സ്‌' എന്ന്‌ സ്ലാവിക്ക്‌ നാമത്തില്‍ അറിയപ്പെടുന്ന പ്രഭുക്കന്മാര്‍ രാജ്യം ഭരിച്ചു. 1547ല്‍ ഈ പ്രഭുക്കന്മാരുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട്‌ 'സാര്‍' (Tsar) എന്ന പദവി ഇവാന്‍ സ്വീകരിച്ചു. രാജ്യങ്ങള്‍ വെട്ടി പിടിച്ചും പ്രഭുക്കന്മാരെ കൊന്നും ഈ ഭീകര ഭരണം ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറി.

1584ല്‍ ഭീകരനായ ഇവാന്‍ മരിച്ചു. അയാളുടെ മകന്‍ ഫൈദോര്‍ രാജാവായി. രാജ്യം നിയന്ത്രിച്ചിരുന്നത്‌ അയാളുടെ സഹോദരി ഭര്‍ത്താവ്‌ 'ബോറീസ്‌ ഗോഡുനോവാ' ആയിരുന്നു. 1591ല്‍ രാജ്യാവകാശ തര്‍ക്കത്തില്‍ ഫൈദോറിന്റെ ഇളയ സഹോദരന്‍ 'ദിമിത്രിയെ' ഗോഡുനോവാ' വധിച്ചു. രക്തപങ്കിലമായ ആ സ്ഥലത്ത്‌ പണി കഴിപ്പിച്ച ദേവാലയമാണ്‌ സെന്റ്‌ ഡിമട്രിയസ്‌ ദേവാലയം. 1598ല്‍ ഫൈദോര്‍ മരിച്ചപ്പോള്‍ 'ഗോഡുനോവാ' സാര്‍ ചക്രവര്‍ത്തിയായി. അയാള്‍ സാര്‍ ചക്രവര്‍ത്തിയായത്‌ നിയമപരമായിട്ടല്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദിമിത്രി യാണെന്നു നടിച്ചു പോളണ്ടില്‍ നിന്നും ഒരു അപരന്‍ റഷ്യയെ ആക്രമിച്ചു. അടുത്ത വര്‍ഷം ഗോഡുനോവാ' മരിക്കുകയും രാജ്യത്ത്‌ പ്രശ്‌നങ്ങള്‍ തുടരുകയും ചെയ്‌തു. പോളീഷ്‌ പട്ടാളക്കാരുടെ സഹായത്തോടെ അപരനായ ദിമിത്രി രാജ്യാവകാശിയെന്ന്‌ വാദമുന്നയിച്ച്‌ അടുത്ത എട്ടു വര്‍ഷം റഷ്യയെ ആക്രമിച്ചുകൊണ്ടിരുന്നു. 1613ല്‍ പോളീഷുകാരെ മോസ്‌ക്കോയില്‍ നിന്നും പുറത്താക്കി. രാജ്യത്തിലെ പ്രഭുക്കന്മാര്‍ (ബോയെര്‍സ്‌) ഒത്തു ചേര്‍ന്ന്‌ 'മൈക്കില്‍ റോമോനോവിനെ' സാര്‍ ആയി തിരഞ്ഞെടുത്തു. അടുത്ത 304 വര്‍ഷങ്ങള്‍ റോമോനോവ്‌ പാരമ്പര്യത്തിലുള്ളവര്‍ സാര്‍ ചക്രവര്‍ത്തിമാരായി രാജ്യം ഭരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബോള്‍ ഷേവിക്കുകള്‍ നടത്തിയ റഷ്യന്‍ വിപ്ലവത്തോടെ 'സാര്‍ ഭരണം' അവസാനിച്ചു.

ആദ്യത്തെ ഏതാനും റോമൊനൊവ്‌ തലമുറകള്‍ റഷ്യയുടെ അന്തസ്സ്‌ പാലിക്കാന്‍ ശ്രമിച്ചിരുന്നു. വലിയ കുഴപ്പങ്ങളില്ലാതെ ഭരണം സുഗമമായി തുടര്‍ന്നുകൊണ്ടിരുന്നു. അധികാര കേന്ദ്രീകരണം പരിപൂര്‍ണ്ണമായും രാജാവിന്റെ നിയന്ത്രത്തിലായിരുന്നെങ്കിലും സാമ്പത്തിക തലങ്ങളില്‍ രാജ്യം അധികം പുരോഗമിക്കുന്നില്ലായിരുന്നു. പീറ്റര്‍ എന്ന മഹാന്‍ രാജ്യത്ത്‌ പരിപൂര്‍ണ്ണമായ മാറ്റത്തിനായി ശ്രമിച്ചു.

പീറ്റര്‍ അയാളുടെ പിതാവായ സര്‍ അലക്‌സീസിന്റെ രണ്ടു ഭാര്യമാരില്‍ ഇളയ പുത്രനായിരുന്നു. 1676ല്‍ സാര്‍ അലക്‌സീസ്‌ മരിച്ചപ്പോള്‍ പീറ്ററിന്റെ സഹോദരന്‍ ഫീയോദര്‍, 'സാര്‍' ആയി കിരീടം ധരിച്ചു. എന്നാല്‍ അനാരോഗ്യം കാരണം 'ഫീയോദര്‍' 1682ല്‍ മരിച്ചു. പീറ്ററിന്റെ അമ്മ ബുദ്ധി വികസിക്കാത്ത പീറ്ററിന്റെ സഹോദരന്‍ ഐവാനെ 'സാര്‍' ആക്കി. ക്രംലിന്‍ പ്രഭുക്കന്മാര്‍ക്ക്‌ പുതിയ സാര്‍ ചക്രവര്‍ത്തിയുടെ നിയമനം ഇഷ്ടപ്പെട്ടില്ല. അവര്‍ കൊട്ടാരത്തില്‍ തന്നെ പ്രതിഷേധങ്ങളുമായി അലങ്കോലം ഉണ്ടാക്കുകയും 'സാര്‍' പദം പീറ്ററിനും ഐവാനുമായി വീതിക്കുകയും ചെയ്‌തു. ആദ്യ ഭാര്യയിലുള്ള ഐവാന്റെ സഹോദരി' സോഫിയായെ' പീറ്റര്‍ പ്രായപൂര്‍ത്തിയാകുന്നവരെ ഭരണ കാര്യങ്ങള്‍ എല്‌പ്പിക്കുകയും ചെയ്‌തു.

1689ല്‍ പീറ്ററിന്‌ രാജ്യം ഭരിക്കാന്‍ പ്രായമായപ്പോള്‍ 'സോഫിയാ' ബലപ്രയോഗത്തില്‍ക്കൂടി അധികാരം പീറ്ററില്‍ നിന്നും കവര്‍ന്നെടുക്കാന്‍ ശ്രമം നടത്തി. സോഫിയായുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും അവരെ 'നോവോടെവിച്ചി' കോണ്‍വെന്റില്‍' തടവുകാരിയാക്കി പാര്‍പ്പിക്കുകയും ചെയ്‌തു. ആറു വര്‍ഷത്തിനുശേഷം ഐവാന്‍ മരിക്കുകയും പീറ്റര്‍ ഏക കിരീടാവകാശിയാവുകയും ചെയ്‌തു. മോസ്‌ക്കോയില്‍ താമസിക്കാതെ രാജ്യകാര്യങ്ങളെപ്പറ്റി ഗഹനമായി പഠിക്കാന്‍ പീറ്റര്‍ യൂറോപ്പു മുഴുവന്‍ പര്യടനമാരംഭിച്ചു. രണ്ടു വര്‍ഷം അവിടെ താമസിച്ച്‌ യൂറോപ്പിലെ ഭരണാധികാരികളും രാജാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു. കൂടാതെ സ്വയം പരിശീലിക്കാനായി ഹോളണ്ടില്‍ ഒരു കപ്പലില്‍ ആശാരിപ്പണിയും ചെയ്‌തു. പടിഞ്ഞാറെ രാജ്യങ്ങളുടെ ഭരണപരമായ തന്ത്രങ്ങളും വ്യവസായ ടെക്കനിക്കുകളും അദ്ദേഹം ഗഹനമായി പഠിച്ചു. പടിഞ്ഞാറുള്ള രാജ്യങ്ങളെപ്പോലെ റഷ്യയേയും ആധുനികരിക്കാന്‍ പദ്ധതിയിട്ടു. 1698ല്‍ പീറ്റര്‍ യാത്രയിലായിരുന്ന സമയത്ത്‌ കോണ്‍വെന്റില്‍ തടവിലാക്കപ്പെട്ട സോഫിയായുടെ പ്രേരണയില്‍ ക്രെംലിനിലെ അധികാര മോഹികള്‍ രാജ ഭരണം അട്ടി മറിക്കാന്‍ ശ്രമിച്ചു. രാജ്യത്ത്‌ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ പീറ്റര്‍ യാത്രകള്‍ പൂര്‍ത്തികരിക്കാതെ മടങ്ങി വന്നു. വിഘടന വാദികളുടെ അധികാരഭ്രമത്തെ അടിച്ചമര്‍ത്തുകയും അധികാരം പിടിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുകയും സ്ഥാനമോഹികളായ ചിലരെ വധിക്കുകയും ചെയ്‌തു.

പീറ്റര്‍, അധികാര മോഹികളില്‍നിന്നുമുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം രാജ്യത്തിലെ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്കുള്ള ശ്രമങ്ങളും ആരംഭിച്ചു. രാജ്യത്തിലെ പ്രഭുക്കന്മാര്‍ യൂറോപ്യന്മാരെപ്പോലെ താടിയൊതുക്കിവെച്ചു നടക്കണമെന്ന്‌ നിബന്ധനയുണ്ടാക്കി. പുരുഷന്മാര്‍ അക്കാലത്ത്‌ പാരമ്പര്യമായി ധരിച്ചിരുന്ന ചില വേഷവിധാനങ്ങള്‍ നിരോധിച്ചു. സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കാന്‍ രാജ്യമൊട്ടാകെ ടെക്കനിക്കല്‍ സ്‌കൂളുകള്‍ ആരംഭിച്ചു.ഭാഷാപരമായ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്‌ റഷ്യന്‍ ഭാഷയിലെ അക്ഷരമാലകള്‍ ലഘുവാക്കി. നീതിന്യായ വ്യവസ്ഥ കൂടുതല്‍ സുഗമമാക്കാന്‍ കുത്തഴിഞ്ഞ കോടതികളെ പരിഷ്‌ക്കരിച്ചു. നൂറു കണക്കിന്‌ പരിഷ്‌ക്കാരങ്ങള്‍ യൂറോപ്യന്‍ മാതൃകയില്‍ രാജ്യത്ത്‌ നടപ്പാക്കിക്കൊണ്ടിരുന്നു. സെന്റ്‌ പീറ്റേഴ്‌സ്‌ എന്ന പട്ടണം അദ്ദേഹത്തിന്‍റെ കാലത്ത്‌ പണി തീര്‍ത്തതാണ്‌. മനുഷ്യ പ്രയത്‌നവും ഒപ്പം ഖജനാവിലെ പണവും ചിലവാക്കി പട്ടണത്തിന്റെ പണി തീരാന്‍ നീണ്ട ഒമ്പത്‌ വര്‍ഷങ്ങളോളമെടുത്തു.

പീറ്റര്‍ 1725ല്‍ മരിച്ചു. അദ്ദേഹം മഹാനായും വിവാദ പുരുഷനായും ചരിത്രകാരുടെ ഗവേഷണങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. യൂറോപ്പിലെപ്പോലെ റഷ്യയും ആധുനികരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും അദ്ദേഹത്തിന്‍റെ ഭരണകാലത്ത്‌ ഉണ്ടായില്ല. രാജ്യത്തിനു എന്തെങ്കിലും പുരോഗതിയുണ്ടായതായും വിവാദപരമാണ്‌. റഷ്യയുടെ പട്ടാളത്തെ നവീകരിച്ചതും ഭരണപരമായ സംവിധാനങ്ങളെ മാറ്റിഎടുത്തതും അദ്ദേഹത്തിന്‍റെ നേട്ടമാണ്‌. പക്ഷെ ഈ പരിഷ്‌ക്കാരങ്ങള്‍ നടത്തിയത്‌ രാജ്യത്തിലെ കൃഷിക്കാരുടെ പണം ഞെക്കി പിഴിഞ്ഞുകൊണ്ടായിരുന്നു. അധികാരത്തിന്റെ ഗര്‍വ്വില്‍ പല പദ്ധതികള്‍ക്കും നിര്‍ബന്ധിതമായി അവരില്‍നിന്നും പണം പിരിക്കുകയായിരുന്നു. കൃഷിക്കാരുടെ ഉന്നമനത്തിനായി പീറ്റര്‍ ഭരണകൂടം ഒന്നും തന്നെ ചെയ്‌തില്ല. പീറ്ററിന്‌ ശേഷവും അനേക സാര്‍ രാജാക്കന്മാര്‍ റഷ്യാ സാമ്രാജ്യം ഭരിച്ചു. പിന്നീടുള്ള രാജാക്കന്മാര്‍ക്കൊന്നും ജനങ്ങളുടെ പ്രീതി സമ്പാദിക്കാന്‍ സാധിച്ചില്ല. റഷ്യയുടെ അടിസ്ഥാന വികസനത്തില്‍ പീറ്ററിന്റെ പദ്ധതികള്‍ പരാജയമായിരുന്നു. അതിനുശേഷം കാതറിന്റെ കാലത്താണ്‌ അദ്ദേഹം പദ്ധതികളിട്ട യൂറോപ്പിലെപ്പോലെ രാജ്യം പുരോഗമിച്ചത്‌.

കാതറിന്‍ ഒരു ജര്‍മ്മന്‍ രാജകുമാരന്റെ മകളായി ജനിച്ചു. സ്വന്തം ഭര്‍ത്താവിനെ രാജാധികാരത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ്‌ അവര്‍ സാറിനിയായത്‌. 1745ല്‍ അവര്‍ റഷ്യയുടെ കിരീടാവകാശിയായ 'കാള്‍ പീറ്റര്‍ ഉല്‍റിച്ച്‌' രാജകുമാരനെ വിവാഹം ചെയ്‌തു. പിന്നീട്‌ അദ്ദേഹം രാജാവായപ്പോള്‍ 'പീറ്റര്‍ മൂന്നാമന്‍' എന്നറിയപ്പെട്ടു.1762 ജൂണ്‍ മാസത്തില്‍ അവര്‍ തന്റെ ഭര്‍ത്താവ്‌ പീറ്റര്‍ മൂന്നാമനെതിരെ ആഭ്യന്തര യുദ്ധം ഉണ്ടാക്കുകയും അട്ടിമറി നടത്തി ഭര്‍ത്താവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട്‌ അധികാരം പിടിച്ചെടുക്കുകയും ചെയ്‌തു. കാതറിന്‍ റഷ്യയുടെ ഭരണാധികാരിയായിരിക്കെ ഭര്‍ത്താവ്‌ ഒരു അപകടത്തില്‍പ്പെട്ടു മരിച്ചു പോവുകയാണുണ്ടായത്‌.

റഷ്യന്‍ ചരിത്രത്തില്‍ കാതറിന്‍ സമര്‍ദ്ധയായ ഒരു ഭരണാധികാരിയുമായിരുന്നു. പ്രഗത്ഭരായ റഷ്യന്‍ ഭരണാധികാരികളില്‍ കാതറിന്റെ പേരും ചരിത്രത്തില്‍ ഒന്നാം ശ്രേണിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.അവര്‍ വളരെ കര്‍ശന സ്വഭാവമുള്ളവരും രാജ്യം നിയന്ത്രിക്കാന്‍ തന്റെടമുള്ള ശക്തിയേറിയ ഭരണാധികാരിയുമായിരുന്നു. രാജ്യം മുഴുവനുമുളള ജനം അവരുടെ ഭരണകാലത്തെ അഭിനന്ദിച്ചിരുന്നു.വളരെയധികം മതപരമായ തീഷ്‌ണതയും വ്യക്തി പ്രഭാവവുമുണ്ടായിരുന്ന റാണി റഷ്യന്‍ ഓര്‍ത്തോഡോക്‌സ്‌ സഭയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. റഷ്യന്‍ ഭാഷ പഠിച്ച്‌ നല്ലവണ്ണം ഭാഷ കൈകാര്യം ചെയ്യുകയും വായനാ ശീലം വളര്‍ത്തുകയും ചെയ്‌തു. രാജ്ഞിയെന്നതിലുപരി അവരെ ഒരു പണ്ഡിതയായും അറിയപ്പെട്ടിരുന്നു. കാതറിന്‍ യൂറോപ്പ്‌ മാതൃകയില്‍ റഷ്യയെ ബലവത്തായ ഒരു രാഷ്ട്രമായി കാണാന്‍ ആഗ്രഹിച്ചു. പീറ്ററിന്റെ പരിഷ്‌ക്കാരങ്ങള്‍ റഷ്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ള ചക്രവര്‍ത്തിമാരെപ്പോലെ റഷ്യയിലെ എല്ലാ പ്രോവിന്‍സുകളുടെ മേലും കേന്ദ്രീകൃത നയമായിരുന്നു കാതറിനും തുടര്‍ന്നത്‌. കലകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ താല്‌പര്യമുണ്ടായിരുന്ന കാതറിന്‍ സംഗീത, കലാ സാംസ്‌ക്കാരിക നിലയങ്ങള്‍ നാടുനീളെ സ്ഥാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങളും പര്‍ണ്ണശാലകളും അനേക കെട്ടിടങ്ങളും പണിതു. ജനങ്ങളുടെ വായനാശീലം വളര്‍ത്താന്‍ ലൈബ്രറികള്‍ സ്ഥാപിച്ചു . ജേര്‍ണലുകളും പുസ്‌തകങ്ങളും സാഹിത്യകൃതികളും, വിശ്വവിഖ്യാതരായവരുടെ തത്ത്വചിന്തകളും വിജ്ഞാന കോശങ്ങളും ശേഖരിക്കുകയും വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്‌തു. കാതറിന്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും രാജ്യ കാര്യങ്ങളിലെ ഉപദേശകരായിരുന്നു. ലൈംഗിക കാര്യങ്ങളില്‍ അവരുടെ സുഹൃത്തുക്കളെ കൂട്ടി അവര്‍ക്കെതിരായി അപവാദങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആര്‍ക്കും തെളിവുകളൊന്നും നിരത്താന്‍ സാധിച്ചിട്ടില്ല.

1796ല്‍ കാതറിന്‍ മരിച്ചു. അവരുടെ മകന്‍ പോള്‍ ഒന്നാമന്‍ രാജ്യ ഭരണം ഏറ്റെടുത്തു. പോളിന്റെ ഭരണം അഞ്ചു വര്‍ഷമേ നിലനിന്നുള്ളൂ. ആ കാലഘട്ടം രാജ്യം മുഴുവന്‍ അസമാധനത്തിലും അരാജകത്വത്തിലുമായിരുന്നു. പോള്‍ മരിച്ചു കഴിഞ്ഞ്‌ അലക്‌സാണ്ടര്‍ ഒന്നാമന്‍ 'സാര്‍' ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലാണ്‌ നെപ്പോളിയന്റെ പട്ടാളം റഷ്യയില്‍ പ്രവേശിച്ചത്‌.

1812 ജൂണില്‍ നെപ്പോളിയന്‍ റഷ്യയുമായി യുദ്ധം പ്രഖ്യാപിച്ചു. രാജ്യ വിസ്‌തൃതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നെപ്പോളിയന്‍ യൂറോപ്പ്‌ മുഴുവന്‍ സ്വന്തം സ്വാധീനത്തിലാക്കിയിരുന്നു. നെപ്പോളിയന്‍ ചില വ്യവസ്ഥകളടങ്ങിയ ഒരു ഉടമ്പടി ഒപ്പുവെയ്‌ക്കാന്‍ അലക്‌സാണ്ടര്‍ ഒന്നാമന്‍ സാര്‍ ചക്രവര്‍ത്തിയെ നാലു വര്‍ഷമായി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. അഞ്ചു ലക്ഷം പട്ടാളക്കാരും വന്‍കിട സന്നാഹങ്ങളുമായി യുദ്ധം ചെയ്യാന്‍ നെപ്പോളിയന്റെ സൈന്യം റഷ്യയില്‍ പ്രവേശിച്ചു. 'മാര്‍ഷല്‍ കുട്ടുസോവിന്റെ' നേതൃത്വത്തിലുള്ള റഷ്യന്‍ സൈന്യത്തിന്‌ ഒരു യുദ്ധം ചെയ്‌ത്‌ നെപ്പോളിയനെ തോല്‌പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്രയ്‌ക്ക്‌ വലിയ സൈന്യവ്യൂഹങ്ങളടങ്ങിയ ഒരുക്കങ്ങളായിരുന്നു നെപ്പോളിയനുണ്ടായിരുന്നത്‌. നെപ്പോളിയന്റെ പട്ടാളത്തിന്റെ മുന്നേറ്റത്തില്‍ റഷ്യന്‍ സൈന്യം സുരഷിതമായ സ്ഥലത്തേയ്‌ക്ക്‌ പിന്തിരിഞ്ഞുകൊണ്ടിരുന്നു. വേനലായിക്കഴിഞ്ഞപ്പോള്‍ നെപ്പോളിയന്റെ പട്ടാളത്തിനുള്ള ഭക്ഷണവിഭവങ്ങളുടെ ശേഖരണം ഇല്ലാതായി. അനേകം പട്ടാളക്കാര്‍ മരിക്കുകയും അവരുടെ എണ്ണം കുറയുകയുമുണ്ടായി. എണ്ണത്തില്‍ മൂന്നില്‍ രണ്ടു പട്ടാളത്തോളം പഞ്ഞം കിടന്നും വസന്ത ബാധിച്ചും റഷ്യന്‍ പട്ടാളക്കാരുടെ ഒറ്റ തിരിഞ്ഞുള്ള ആക്രമത്തിലും മരണമടഞ്ഞു.

റഷ്യ, നെപ്പോളിയനുമായി ഒരു യുദ്ധത്തിനൊരുമ്പെട്ടിരുന്നെങ്കില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ റഷ്യന്‍ സാമ്രാജ്യം നെപ്പോളിയന്റെ അധീനതയിലാകുമായിരുന്നു. സെപ്‌റ്റമ്പര്‍ മാസമായപ്പോള്‍ നെപ്പോളിയന്റെ പട്ടാളം മോസ്‌ക്കൊയ്‌ക്ക്‌ 70 മൈലുകള്‍ അടുത്തെത്തിയിരുന്നു. ബോറോഡിനോ' എന്ന സ്ഥലത്ത്‌ ഇരു സൈന്യങ്ങളും അണി നിരന്നു. കനത്ത നാശ നഷ്ടങ്ങളോടെ ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ മരിച്ചു. യുദ്ധത്തില്‍ ആരും വിജയിച്ചില്ല. യുദ്ധമായി മുമ്പോട്ട്‌ പോകുന്നത്‌ പ്രയോജനമുണ്ടാവില്ലെന്നു 'കുട്ടുസോവ്‌' മനസിലാക്കിക്കൊണ്ട്‌ റഷ്യാ പട്ടാളത്തെ പിന്‍വലിച്ചുകൊണ്ടിരുന്നു. മോസ്‌ക്കോയിലെ ജനങ്ങളോട്‌ സുരക്ഷിതമായ മറ്റു പ്രദേശങ്ങളില്‍ രക്ഷപെടാനും ആവശ്യപ്പെട്ടു. സെപ്‌റ്റംബര്‍ പതിനാലാം തിയതി നെപ്പോളിയന്റെ പട്ടാളം പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ പട്ടണം മുഴുവന്‍ ജനവാസമില്ലാതെ കിടക്കുകയായിരുന്നു. തണുപ്പുകാലത്ത്‌ പട്ടാളക്കാര്‍ക്ക്‌ അവിടെ കഴിഞ്ഞുകൂടാന്‍ യാതൊരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ഭക്ഷണവും ഉണ്ടായിരുന്നില്ല. ആ രാത്രി പട്ടണത്തില്‍ തീപിടുത്തമുണ്ടായി. വീടുകള്‍ മുഴുവന്‍ കത്തി നശിച്ചത്‌ കൊണ്ട്‌ ഫ്രഞ്ച്‌കാര്‍ക്ക്‌ താമസിക്കാന്‍ വീടുകളും ഇല്ലാതായി. അഭയം കൊടുക്കാന്‍ ആ പ്രദേശങ്ങളില്‍ ജനവാസവുമുണ്ടായിരുന്നില്ല.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുമായി ഒരു ഉടമ്പടിയുണ്ടാക്കാന്‍ സാധിക്കാതെ നെപ്പോളിയന്‍ സ്വന്തം പട്ടാളത്തോട്‌ മടങ്ങി പോവാന്‍ ആവശ്യപ്പെട്ടു. തെക്കോട്ടുള്ള വഴികള്‍ റഷ്യന്‍ സൈന്യം അടച്ചു വെച്ചതു കൊണ്ട്‌ മടക്ക യാത്രയ്‌ക്ക്‌ നീണ്ട വഴികള്‍ തിരഞ്ഞെടുക്കേണ്ടി വന്നു. അതിശൈത്യം പൂജ്യം ഡിഗ്രീ വരെ എത്തിയതിനാല്‍ ഫ്രഞ്ച്‌ പട്ടാളക്കാര്‍ക്ക്‌ അവിടെ താമസിക്കാന്‍ സാധിക്കുമായിരുന്നില്ല. അഞ്ഞൂറ്‌ മൈലുകള്‍ തിരിയെ നടക്കണമായിരുന്നു. പതിനായിരം ഫ്രഞ്ച്‌ പട്ടാളം മാത്രം രക്ഷപ്പെട്ടു. ഇത്‌ നെപ്പോളിയന്റെ പതനത്തിന്‌ കാരണമായി. നെപ്പോളിയന്റെ ആക്രമണശേഷം'റഷ്യ' ശക്തിയുള്ള ഒരു രാജ്യമായി അറിയപ്പെട്ടെങ്കിലും രാജ്യത്ത്‌ പരിഹാരം കാണാതെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ ഭീകരനായ ഐവാന്റെ ഭരണം മുതല്‍ മറ്റു പ്രഭുക്കന്മാര്‍ക്ക്‌ അധികാര വികീന്ദ്രികരണം നടത്താതെ ഏകാധിപത്യ ഭരണമായിരുന്നു അനുവര്‍ത്തിച്ചു വന്നത്‌. പ്രഭുക്കന്മാരെ തൃപ്‌ത്തിപ്പെടുത്താന്‍ ചക്രവര്‍ത്തിമാര്‍ ചില അടവുകളും പ്രയോഗിക്കുമായിരുന്നു. പ്രഭുക്കന്മാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കാന്‍ 'ഐവാന്‍' എന്ന ഭീകരനായ 'സാര്‍' കുശാല ബുദ്ധിയുള്ളവനായിരുന്നു. പ്രകോപനങ്ങള്‍ വക വെക്കാതെ പ്രഭുക്കന്മാരില്‍നിന്നും അധികാരം കവര്‍ന്നെടുക്കല്‍ ഐവാന്റെ നയമായിരുന്നു. അധികാരം വെട്ടി കുറയ്‌ക്കുന്ന സമയത്ത്‌ അവര്‍ക്കുള്ള നഷ്ടപരിഹാരം നല്‌കുന്ന പതിവുമുണ്ടായിരുന്നു. പ്രഭുക്കന്മാര്‍ രാജ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ഭൂവുടമകളായും ജന്മിമാരായും ഭൂമിയുടെ മേലും കുടിയാന്മാരുടെ മേലും അധികാരം നല്‌കുമായിരുന്നു. ജന്മി സമ്പ്രദായം ആദ്യം നടപ്പിലാക്കിയത്‌ ഭീകരനായ ഐവാനാണ്‌. കാതറിന്റെ കാലം മുതല്‍ ചക്രവര്‍ത്തിമാര്‍ ഏകാധിപത്യ ഭരണമാണ്‌ തുടര്‍ന്നിരുന്നത്‌. കൃഷിക്കാര്‍ പ്രഭുക്കന്മാരുടെയും ജന്മിമാരുടെയും കീഴില്‍ അടിമകളെപ്പോലെയായിരുന്നു ജോലി ചെയ്‌തിരുന്നത്‌.

പത്തൊമ്പതാം നൂറ്റാണ്ടായപ്പോള്‍ രാജാവും പ്രഭുക്കന്മാരുമായുള്ള ബന്ധങ്ങള്‍ക്ക്‌ മങ്ങലേറ്റു. 1825ല്‍ നവീകരണാശയങ്ങളുമായി പട്ടാളത്തിലെ ഏതാനും യുവ ഓഫീസര്‍മാര്‍ രാജഭരണം നിയമാധിഷ്ടിതമായ ഒരു ഭരണഘടനയില്‍ക്കൂടി വേണമെന്നാവശ്യപ്പെട്ടു. രാജാക്കന്മാരുടെ ഏകാധിപത്യ മനോഭാവത്തെ അവര്‍ എതിര്‍ത്തിരുന്നു. നിക്ലവൂസ്‌ ഒന്നാമന്‍ ചക്രവര്‍ത്തിക്കെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നു. പക്ഷെ അവരുടെ ഉദ്യമം പരാജയപ്പെടുകയും നിക്ലവൂസ്‌ ഒന്നാമന്‍ അവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. നിക്ലോവൂസിന്റെ പിന്‍ഗാമി അലക്‌സാണ്ടര്‍ രണ്ടാമന്‍ രാജ്യത്ത്‌ പരിഷ്‌ക്കാരങ്ങള്‍ നടത്തുന്നതില്‍ താല്‌പര്യമുള്ള ചക്രവര്‍ത്തിയായിരുന്നു. 1861ല്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ ജന്മിത്വം അവസാനിപ്പിച്ചു. എങ്കിലും കൃഷിക്കാര്‍ക്ക്‌ വലിയ പുരോഗമനമോ മാറ്റങ്ങളോ ഉണ്ടായില്ല. രാഷ്ട്രം കൂടുതല്‍ വ്യവസായവല്‍ക്കരിച്ചപ്പോള്‍ ഭരണ സംവിധാനങ്ങളും പ്രശ്‌നങ്ങളായി മാറി. റഷ്യ വ്യവസായക ശക്തി പ്രാപിച്ചപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായി. രാജ ഭരണത്തിന്റെ കുത്തക ഭരണം പുരോഗതിയ്‌ക്ക്‌ തടസമായിക്കൊണ്ടിരുന്നു.

ഈ കാലഘട്ടത്തില്‍ റഷ്യ അതിന്റെ അതിരുകള്‍ വികസിപ്പിച്ച്‌ സാമ്രാജ്യത്തിന്റെ വിസ്‌തൃതി കൂട്ടിയിരുന്നു. അതിരുകള്‍ അഫ്‌ഗാനിസ്റ്റാന്‍ ചൈനാ വരെയും കൂടാതെ പസഫിക്ക്‌ കോസ്റ്റ്‌ വരെയും വ്യാപിച്ചു കിടന്നിരുന്നു. വ്‌ലാടിവോസ്റ്റിക്‌, പോര്‍ട്ടാര്‍തര്‍ തുറമുഖങ്ങള്‍ വ്യവസായ വരുമാനങ്ങള്‍ക്കും വഴി തുറന്നു കൊടുത്തു. 1891- 1905 കാലങ്ങളില്‍ ട്രാന്‍സ്‌ സൈബീരിയന്‍ റയില്‍വേ പണിതു. തന്മൂലം കിഴക്കുള്ള ഭൂവിഭാഗങ്ങളുമായി ബന്ധപ്പെടുത്താനും സാധിച്ചു. 1894ല്‍ അവസാനത്തെ സാര്‍ ചക്രവര്‍ത്തിയായ നിക്ക്‌ലാവൂസ്‌ രണ്ടാമന്‍ ചക്രവര്‍ത്തി രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം കഴിവുള്ള ഒരു രാജാവായിരുന്നില്ല. കിഴക്കുള്ള റഷ്യയുടെ സ്വാധീനം ജപ്പാനെ ശത്രുവാക്കി. 1905 ജനുവരിയില്‍ ജപ്പാന്‍ റഷ്യയെ ആക്രമിച്ചു. ജപ്പാനുമായുള്ള യുദ്ധത്തില്‍ റഷ്യാ ദയനീയമായി പരാജയപ്പെടുകയും നിക്ലോവൂസ്‌ സര്‍ക്കാരിനെപ്പറ്റിയുള്ള മതിപ്പ്‌ രാജ്യം മുഴുവന്‍ ഇല്ലാതാവുകയും ചെയ്‌തു. (തുടരും)
റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 1: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക