ലണ്‌ടന്‍: നഴ്‌സുമാരുടെ ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്‌മ ആശുപത്രികളില്‍ വീണ്‌ടും
പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്
പുറത്തുനിന്നുള്ള നഴ്‌സുമാര്‍ക്ക് ആശുപത്രികളില്‍ ജോലി ചെയ്യണമെങ്കില്‍ അഞ്ചു
മണിക്കൂറോളം നീളുന്ന ഇംഗ്ലീഷ് ടെസ്റ്റിന് വിധേയമായ ശേഷമേ നഴ്‌സിംഗ് ആന്‍ഡ്
മിഡ് വൈഫറി കൗണ്‍സിലിന്റെ (എന്‍എംസി) അംഗീകാരം ലഭിക്കുകയുള്ളൂ. ഇക്കാരണത്താല്‍
ഇവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയത്തിന് പാളിച്ചകളില്ല. എന്നാല്‍ യൂറോപ്യന്‍
യൂണിയനില്‍നിന്നുള്ള നഴ്‌സുമാരുടെ ഇംഗ്ലീഷ് നൈപുണ്യം എന്‍എംസി പരിശോധിക്കുന്നത്
നിയമവിരുദ്ധമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന്
പറയുന്നു.
വാര്‍ഡുകളില്‍ ജോലിക്ക് നിയോഗിക്കുന്നതിനുമുമ്പ് നഴ്‌സുമാരുടെ
ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം 90 ശതമാനം ആശുപത്രികളും പരിശോധിക്കാറില്ല.
രോഗികളുമായി ഇടപഴകുമ്പോഴും രോഗികളുടെ ആവശ്യങ്ങള്‍ ഇവര്‍ക്ക്
മനസിലാകാതിരിക്കുമ്പോഴുമാണ് പ്രശ്‌നങ്ങളുണ്‌ടാകുന്നത്. എന്നാല്‍ ചില ആശുപത്രികള്‍
നഴ്‌സുമാരെ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ അയക്കാറുണ്‌ട്.
കഴിഞ്ഞ 12 മാസത്തിനിടെ
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 3179 നഴ്‌സുമാരാണ് എന്‍എംഎസിയില്‍ രജിസ്റ്റര്‍
ചെയ്‌തിട്ടുള്ളത്. ഇവരില്‍ എത്രപേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണെ്‌ടന്ന്
വ്യക്തമല്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നെത്തുന്ന നഴ്‌സുമാര്‍ക്ക്
കര്‍ശനമായ ഇംഗ്ലീഷ് പരീക്ഷകള്‍ പാസാകേണ്‌ടിവരും. സംസാരം, ലിസണിംഗ്, വായന,
എഴുത്ത് എന്നിവയുടെ ടെസ്റ്റില്‍ ഒമ്പതില്‍ ഏഴ് സ്‌കോറെങ്കിലും നേടിയാല്‍ മാത്രമെ
അവര്‍ക്കു യോഗ്യത ലഭിക്കുകയുള്ളൂ.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള
ടെസ്റ്റുകള്‍ വിലക്കിക്കൊണ്‌ടുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളിലെ അപാകതകള്‍ 2008
ല്‍ ഡേവിഡ് ഗ്രേ എന്ന വൃദ്ധരോഗി മരിച്ചതോടെയാണ് പുറത്തുവന്നത്.
ചികിത്സിച്ചിരുന്ന ജര്‍മന്‍ ഡോക്ടര്‍ ഇദ്ദേഹത്തിന് ഇരുപതിരട്ടി മോര്‍ഫിനാണ്
നല്‍കിയത്. ഭാഷയറിയാത്തതാണ് മരണത്തിനിടയാക്കിയതെന്ന് തുടര്‍ന്നു നടത്തിയ
അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.