Image

മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈനിന്റെ ആദരാജ്ഞലികള്‍

ജീമോന്‍ റാന്നി Published on 09 January, 2016
മാര്‍ തിയോഫിലോസ്  സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈനിന്റെ ആദരാജ്ഞലികള്‍
ഹൂസ്റ്റണ്‍: ഡിസംബര്‍ 27ന് കാലം ചെയ്ത മാര്‍ത്തോമ്മാ സഭ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ അകാല ദേഹവിയോഗത്തില്‍ ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈന്‍ അഗാധദുഃഖം രേഖപ്പെടുത്തുകയും തിരുമേനിയോടുള്ള ആദരസൂചകമായി ടെലികോണ്‍ഫറന്‍സില്‍ കൂടി പ്രത്യേക അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി.

ആഗോള തലത്തില്‍ സഭാവ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയും വചന കേഴ് വിയ്ക്കുമായി കൂടി വരുന്ന ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ടെലി കോണ്‍ഫറന്‍സ് വേദിയാണ് ഇന്റര്‍ നാഷ്ണല്‍ പ്രയര്‍ലൈന്‍(ഐപിഎല്‍). ഡിസംബര്‍ 29ന് ചൊവ്വാഴ്ച വൈകുന്നേരം ന്യൂയോര്‍ക്ക് സമയം 8 മുതല്‍ 10വരെ നടത്തപ്പെട്ട പ്രത്യേക അനുസ്മരണ ടെലികോണ്‍ഫറന്‍സില്‍ 300ല്‍പരം വ്യക്തികള്‍ പങ്കെടുത്തു. ഐപിഎല്ലിന്റെ ആരംഭം മുതല്‍ പ്രസ്ഥാനത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തന്നിരുന്ന സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം മാര്‍ത്തോമ്മാ സഭയ്ക്കു മാത്രമല്ല ഭാരതത്തിലും പുറത്തുമുള്ള ക്രൈസ്തവസഭയ്ക്ക് ആകമാനം വലിയ നഷ്ടമാണെന്ന് പങ്കെടുത്ത് സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു. നിരവധി തവണ ഐപിഎല്ലില്‍ പങ്കെടുത്ത് ഈടുറ്റ തിരുവചന ധ്യാനങ്ങള്‍ തരുന്നതിനും തിരുമേനി ശ്രദ്ധിച്ചിരുന്നു.
വേദനിയ്ക്കുന്ന, പാവപ്പെട്ട ജനങ്ങളോടുള്ള തിരുമേനിയുടെ കരുതലും സ്‌നേഹവും പലരും അനുഭവങ്ങളില്‍ കൂടി പങ്കു വച്ചു. തിരുമേനി രൂപം കൊടുത്തു തുടക്കം കുറിച്ച വിവിധ പദ്ധതികള്‍ ഭാരതജനതയാകെ ശ്രദ്ധിച്ചിരുന്നു. ആ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈന്‍ എല്ലാവിധ പിന്തുണയും അറിയിച്ചു.

തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്ന തിരുമേനിയുമായി അടുത്തിടപ്പെട്ട ധന്യമുഹൂര്‍ത്തങ്ങള്‍ പലരും പങ്കുവെച്ചു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച 7 വര്‍ഷക്കാലം തിരുമേനി നേടിയെടുത്ത സുഹൃത്ബന്ധങ്ങള്‍ അനവധിയാണ്. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ നവതി ആഘോഷത്തോടനുബന്ധിച്ച് രൂപം കൊടുത്ത ഭവനദാന പദ്ധതിയിലേക്ക് 6 കോടിയില്‍പരം രൂപാ അമേരിക്കയില്‍ നിന്നും സമാഹരിയ്ക്കുവാന്‍ കഴിഞ്ഞത് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ശക്തമായ വ്യക്തിബന്ധങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ്.

ടി.എ.മാത്യൂ(ഹൂസ്റ്റണ്‍), സി.വി.ശാമുവേല്‍(ഡിട്രോയിറ്റ്), അലക്‌സ് തോമസ്(ടെന്നസി), റവ.കെ.ബി.കുരുവിള(ഹൂസ്റ്റണ്‍) റവ.നൈനാന്‍ സഖറിയാ(ന്യൂയോര്‍ക്ക്), ജോണ്‍ പി. മാത്യു(അമ്പോറ്റി, ഹൂസ്റ്റണ്‍), ഫിലിപ്പ് മാനുവേല്‍(ബോസ്റ്റണ്‍), കുഞ്ഞമ്മ ജോര്‍ജ്ജ് (ഹൂസ്റ്റണ്‍), എം.സി.അലക്‌സാണ്ടര്‍(ന്യൂജേഴ്‌സി), മറിയാമ്മ ഏബ്രഹാം(ലളിത, ന്യൂയോര്‍ക്ക്) തുടങ്ങിയവര്‍ തിരുമേനിയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
ഷിജു ജോര്‍ജ്ജ്, സി.വി. ശാമുവേല്‍ എന്നിവര്‍ ലഘു ധ്യാനപ്രസംഗങ്ങള്‍ നടത്തി. റവ.പി.ചാക്കോ(ഡിട്രോയിറ്റ്)യുടെ സമാപന പ്രാര്‍ത്ഥനയോടെ അനുസ്മരണ ടെലികോണ്‍ഫറന്‍സ് സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക