1955 ഡിസംബര്‍ മുതല്‍ 1968 ഏപ്രില്‍ മാസം വരേയുള്ള പതിമൂന്ന് വര്‍ഷക്കാലം
അചഞ്ചലമായ നിശ്ചയദാര്‍ഢ്യംകൊണ്ട് അമേരിക്കന്‍ "സിവില്‍ റൈറ്റ്സ്'
പ്രസ്ഥാനത്തിന്റെ തലയിലെഴുത്ത് മാറ്റിയെഴുതിയ മഹസാരഥിയായിരുന്നു ഡോ.
മാര്‍ട്ടിന്‍ലൂഥര്‍ കിംഗ് ജൂണിയര്‍. ഏതാണ്ട് മുന്നൂറ്റിയമ്പത് വര്‍ഷത്തിലധികം
പല നേതാക്കന്മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയം കണ്ടെത്താന്‍
കഴിയാതിരുന്ന അമേരിക്കയിലെ വര്‍ഗ്ഗീയ അസമത്വം നിര്‍മ്മാര്‍ജ്ജനം
ചെയ്യാനുള്ള അത്യുഗ്രമായ ഒരു പോരാട്ടത്തിനായിരുന്നു ഡോ. കിംഗിന്റെ
അശ്രാന്തപരിശ്രമം തുടക്കംകുറിച്ചത്. അഹിംസയും അക്രമരാഹിത്യവും
മാര്‍ഗ്ഗമായി സ്വീകരിച്ച് വിജയത്തിന്റെ പടവുകള്‍ ചവുട്ടി കയറി
ലക്ഷ്യത്തിലെത്തിയ അതിശ്രേഷ്ഠനായ വക്താവ് എന്നതിലുപരി
ലോകചരിത്രത്തിന്റെ ഏടുകളില്‍ തന്നെ ഇടംപിടിച്ച കര്‍മ്മോന്മുഖനായ ഒരു
നേതാവുംകൂടിയായിരുന്നു ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ്!
ഈ ഭൂമുഖത്ത്
സ്ത്രീ-പുരുഷന്മാരെല്ലാവരും അവരുടെ നിറത്തിനോ, ജാതിമത
വിശ്വാസങ്ങള്‍ക്കോ അതീതരായി മനുഷ്യരാണ് എന്ന സിദ്ധാന്തം മനസ്സില്‍
അരക്കിട്ടുറപ്പിച്ചുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസത്തിലും,
മഹാത്മാഗാന്ധിയുടെ അനുശാസനങ്ങളുടെ പ്രചോദനത്തിലും, ആഫ്രിക്കന്‍-
അമേരിക്കന്‍ സമൂഹത്തിന് നിയമപരമായ സമത്വം കൈവരുത്തുന്നതിനുവേണ്ടി
അദ്ദേഹം ഘോരഘോരം ശബ്ദമുയര്‍ത്തി.! ഗാന്ധിജി കാണിച്ച അഹിംസയുടെ വഴിയിലൂടെ
സഞ്ചരിച്ച്, ഉപരോധങ്ങളും, ആജ്ഞാലംഘനങ്ങളും വഴി പുതിയൊരു സമരമുറ
സ്വീകരിച്ച് ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് പോരാടി.!
ഗാന്ധിജിയെ അദ്ദേഹം
നേരിട്ട് കണ്ടിട്ടില്ലെങ്കിലും പെന്‍സില്‍വാനിയയിലെ 'ക്രോസ്സര്
തിയോളജിക്കല്‍ സെമിനാരിയില്‍' വൈദീക വിദ്യാര്ത്ഥിയായിരുന്നകാലത്ത്
ഗാന്ധിജിയുടെ സത്യാഗ്രഹമാര്ഗ്ഗങ്ങളേയും, സമാധാനപരമായ
സമരമുറകളേയും കുറിച്ച് അറിഞ്ഞ്, അതില്‍ പ്രേരിതനായിക്കൊണ്ട്, തന്റെ
പ്രവര്‍ത്തനശൈലിയുടെ ആയുധം "ദൈവത്തിലും, അഹിംസയിലുമുള്ള അടിയുറച്ച
വിശ്വാസമാണ്' എന്ന് തിരുത്തി പ്രയോഗിക്കാന്‍ അദ്ദേഹം
മടികാണിച്ചില്ല!
'എന്റെ പാരമ്പര്യത്തില്‍ നിന്ന് ഞാന്‍ ക്രിസ്തീയ
വിശ്വാസവും, ആദര്‍ശങ്ങളും കൈക്കൊണ്ടപ്പോള്‍, ഗാന്ധിജിയില്‍ നിന്ന് ഞാന്‍
ഉള്‍ക്കൊണ്ടത് പ്രവര്‍ത്തന സാങ്കേതികത്വമാണ്' എന്ന് അദ്ദേഹം ഒരിക്കല്‍
പറയുകയുണ്ടായി. !
ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ വെറും
സമരതന്ത്രങ്ങളല്ലെന്നും, ഏറ്റവും പ്രിയപ്പെട്ട ജനസമൂഹത്തോടുള്ള
കടപ്പാടും, സ്നേഹവായ്പുകളുമാണെന്നും ഡോ. കിംഗ് മനസിലാക്കി. യാതനകള്‍
അനുഭവിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ആത്മീയശുദ്ധീകരണവും,
ആദ്ധ്യാത്മിക വളര്‍ച്ചയും കൈവരുത്താന്‍ കഴിയുകയുള്ളുവെന്ന് വിശ്വസിച്ച്
അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തില്‍ നിന്ന്
നിഗൂഢമായിരുന്ന വിനയവും, ക്ഷമാശീലവും, പരിത്യാഗവുമെല്ലാം സ്വയം
ഉള്‍ക്കൊണ്ടത് അക്രമരഹിതമായ ഒരു സമീപനത്തിന്റെ തുടക്കത്തിലേക്ക്
അദ്ദേഹത്തെ വഴിതെളിച്ചു.
വിഷമഘട്ടങ്ങളില്‍ ഭഗവത്ഗീതയിലെ
വചനങ്ങളെ ശരണംപ്രാപിച്ച ഗാന്ധിജിയിലെപ്പോലെ തന്റെ ബുദ്ധിമുട്ടുകളിലും
ബൈബിളിലും, ക്രിസ്തുവിലുമുള്ള വിശ്വാസമായിരുന്നു ഡോ. കിംഗിന്റെ ആശ്രയം.
1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് "തൊട്ടുകൂയ്മ'
നിലവിലുണ്ടായിരുന്ന കാലത്ത് ഗാന്ധിജി ഹരിജനങ്ങളെ എങ്ങനെ സഹായിച്ചുവോ
അത്തരത്തില്‍ സ്വന്തം രാജ്യത്തെ വര്‍ണ്ണവിവേചനത്തെ ചെറുക്കുവാനുള്ള
ഊര്‍ജം ഗാന്ധിജിയുടെ പ്രചോദനങ്ങളില്‍ കണ്ടെത്തി.
'ആധുനിക
യുഗത്തിലെ ഏറ്റവും മഹാനായ ഒരു ക്രിസ്ത്യാനി ക്രിസ്തുമതം സ്വീകരിക്കാത്ത
ഒരാളായിരുന്നു; വിരോധാഭാസമാണെങ്കില് കൂടി നഗ്നമായ ഒരു സത്യമാണത്'
ഗാന്ധിജിയെക്കുറിച്ച് ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ വാക്കുകളാണിത്.
1893 ജൂണ്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ വച്ച് നടത്തിയ ഒരു
ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ആ രാജ്യത്ത് നിലനിന്നിരുന്ന
വര്‍ണ്ണവിവേചനത്തെ ധിക്കരിച്ചുകൊണ്ടാണ് 'ഗാന്ധി'യെന്ന മഹാത്മാവ്
ജനനംകൊണ്ടത്.!അതേപോലെ തന്നെ തന്റെ ടീച്ചറുമൊരുമിച്ച് മൗണ്ട് ഗോമറി
(അലബാമ)യില്‍ നിന്ന് അറ്റ്ലാന്റ (ജോര്‍ജിയ) യിലേക്ക് ബസില്‍ യാത്ര ചെയ്ത
ചെറുപ്പക്കാരനായ മാര്ട്ടിന് ലൂഥറിനോട് വെളുത്ത വര്‍ഗ്ഗക്കാരായ
യാത്രക്കാര്‍ക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ഡ്രൈവര്‍
ആജ്ഞാപിച്ചതിനെ ധിക്കരിച്ച് 90 മിനിറ്റോളം ബസില്‍ നിന്നുകൊണ്ട് യാത്ര ചെയ്ത്
പ്രതികരിച്ചാണ് മാര്ട്ടിന് ലൂഥര്‍ കിംഗ് എന്ന മഹാപുരുഷന് ജന്മംകൊണ്ടത്.
അന്ന് ഒരു ട്രെയിന്‍ യാത്രയും, മറ്റൊന്ന് ബസ് യാത്രയും!
1929 ജനുവരി
15-ന് അറ്റ്ലാന്റയില്‍ ജനിച്ച ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് അറിയപ്പെടുന്ന
ഒരു ബാപ്റ്റിസ്റ്റ് പുരോഹിതനായിരുന്നു. 1955-ലെ മൗണ്ട് ഗോമറിയിലെ ബസ്സ്
ബഹിഷ്കരണം തുടങ്ങി, ഒട്ടനവധി അക്രമ രഹിത സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ.
കിംഗ് 1963 മാര്‍ച്ച് മാസം വാഷിംഗ്ടണ്‍ ജാഥ നടത്തിയപ്പോള്‍ ചെയ്ത
വിശ്വവിഖ്യാതമായ "എനിക്ക് ഒരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം
അമേരിക്കയുടെ ചരിത്രത്തിലെ വലിയൊരു വാഗ്മിയായി അംഗീകരിച്ചു!
അംഹിസയുടേയും സമാധാത്തിന്റേയും പന്ഥാവിലൂടെ വര്‍ഗ്ഗീയ
അസമത്വത്തിനെതിരേ പോരാടിയതിന് 1964-ല്‍ സമാധാനത്തിനുള്ള നോബല്‍
സമ്മാനം അദ്ദേഹത്തിന് നല്കുകയുണ്ടായി. 35-മത്തെ വയസ്സില്‍ സമ്മാനം
വാങ്ങുമ്പോള്‍ നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി
അദ്ദേഹമായിരുന്നു.
മൗണ്ട് ഗോമറിയിലെ ബസ് ഉപരോധത്തിനുശേഷം 381
ദിവസത്തോളം തുടര്‍ച്ചയായി നടത്തിയ കാല്‍നട ജാഥകളുടേയും, ഉപരോധങ്ങളുടേയും
ഫലമായി ഗതാഗത മാധ്യമങ്ങളില്‍ വര്‍ണ്ണവിവേചനം പാടില്ലെന്ന് അമേരിക്കന്‍
സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചു. അതിനു പുറമെ അമേരിക്കയില്‍
നിയമപരമായി നിലനിന്നുരുന്ന വര്‍ണ്ണവിവേചനം
നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള "സിവില്‍റൈറ്റ്സ് ആക്ട്' 1964-ലും,
"വോട്ടിംഗ് റൈറ്റ്സ്' 1965-ലും അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി.
1968
ഏപ്രില്‍ മാസം നാലാം തീയതി "ടെന്നസി' സംസ്ഥാനത്തുള്ള "മെംഫിസ്' നഗരത്തില്‍
വച്ച്, 39-മത്തെ വയസ്സില്‍ ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂണിയര്‍
അതിദാരുണമായി വധിക്കപ്പെട്ടു. ചുരുങ്ങിയ സമയത്തെ ജീവിതത്തിനിടയ്ക്ക്
തന്റെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ച മഹദ്വ്യക്തിയായിരുന്നു
ഡോ. കിംഗ്.
1971 മുതല്‍ അമേരിക്കിയിലെ പല സംസ്ഥാനങ്ങളും
അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 15 അവധി ദിവസമായി
ആചരിച്ചിരുന്നുവെങ്കിലും 1986-ലാണ് അമേരിക്കന്‍ ഗവണ്മെന്റ് അത് പൊതു
ഒഴിവു ദിവസമായി പ്രഖ്യാപിച്ചത്. ഒരു ദേശീയ അവധി ദിനം സ്വന്തം
പേരിലുണ്ടാകാന്‍ അമേരിക്കന്‍ പ്രസിഡന്റല്ലാതിരുന്ന ഏക വ്യക്തി ഡോ.
മാര്ട്ടിന് ലൂഥര്‍ കിംഗാണ്.
സ്വന്തം ജനങ്ങളോടുള്ള കടമയും ,
കടപ്പാടും നിലനിര്‍ത്തി അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവര്‍ക്ക് സേവനം
ചെയ്തുകൊണ്ടുള്ള ത്യാഗപൂര്‍ണ്ണമായ യാത്രയില്‍ ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗും
(1968-ല്‍), മഹാത്മാഗാന്ധിയും (1948-ല്‍) കൊലയാളികളുടെ തോക്കുകള്‍ക്കു
മുന്നില്‍ ജീവാര്‍പ്പണം ചെയ്തു.
- facebook.com/drmarangoly