മലയാളം സംരക്ഷിക്കപ്പെടണം. പരിപോഷിപ്പിക്കപ്പെടണം. എന്നാല്‍ ഒരു നിയമത്തിന്റെ വേലിക്കെട്ടുയര്‍ത്തി ഭാഷാകൃഷി നടത്താമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ ചരിത്രത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കുത്തുകയാണ്. അമ്പതും നൂറും വര്‍ഷം മുമ്പുണ്ടായിരുന്ന മലയാളഭാഷയെ മാറ്റിമറിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ ഇന്നത്തെ ഭാഷയെ മാറ്റാനുള്ള അവകാശം പുതുതലമുറക്കുണ്ടെന്നും ലേഖകന്‍.
ചെകുത്താനും അവന്റെ വിഹിതം നല്‍കണമെന്ന പഴംപ്രയോഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയാണ്. ശബ്ദമില്ലാത്ത ഒരു പക്ഷത്തിന്റെ ഒത്തിരി ആകുലതകള്‍ക്ക് ഇത്തിരി വെട്ടം നല്കാന് ചെകുത്താന് ലഭിക്കുന്ന സംരക്ഷണം ഞാനും ഇവിടെ അവകാശപ്പെടുന്നു.
മലയാള ഭാഷാസംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടം 'ക്വഥനാങ്ക'ത്തിലെത്തി നില്ക്കുന്ന വേളയിലാണ് ചെകുത്താനുള്ള വിഹിതമെങ്കിലും കിട്ടാന്‍ ഞാനീ പംക്തി ഉപയോഗിക്കുന്നത്. വാചകത്തിലെ 'ക്വഥനാങ്ക'ത്തിന് നേര്‍ക്ക് ശരാശരി വായനക്കാരന് നെറ്റിചുളിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ആദ്യം വിജയം നേടിക്കഴിഞ്ഞു. ബോയിലിങ് പോയന്റ് എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് എന്‍.വി.കൃഷ്ണവാര്യര്‍ നല്കിയ മലയാള വാക്കാണ് 'ക്വഥനാങ്കം.' എഴുത്തുകാരനും എന്റെ സുഹൃത്തും ദുബൈ മാംഗോ റേഡിയോ സ്റ്റേഷന് മേധാവിയുമായ എസ്.ഗോപാലകൃഷ്ണന് സൂചിപ്പിച്ചതുപോലെ തിളനിലയെന്നോ മറ്റോ കൊടുത്തിരുന്നെങ്കില്‍ മലയാളി സ്വീകരിക്കുമായിരുന്നു. മലയാള ഭാഷയെ രക്ഷിക്കാനും പരിപോഷിപ്പിക്കാനും കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമമാണ് എന്റെ ഈ വികാരവിക്ഷോഭത്തിനുള്ള പ്രചോദനം.
മലയാളം സംരക്ഷിക്കപ്പെടണം, പരിപോഷിപ്പിക്കപ്പെടണം. തര്‍ക്കമില്ല. എന്നാല്‍ ഒരു നിയമത്തിനിന്റെ വേലിക്കെട്ടുയര്‍ത്തി ഭാഷാകൃഷി നടത്താമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ ചരിത്രത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കുത്തുകയാണ്. മലയാള ഭാഷാനിയമത്തിനുവേണ്ടി പല രാത്രികളും പകലാക്കിയ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയോടും സഹപ്രവര്‍ത്തകരോടും എനിക്ക് ബഹുമാനത്തില്‍ തെല്ലും കുറവില്ല. സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മാറ്റി നിര്‍ത്തി ഭാഷയെ നനച്ചുവളര്‍ത്തി പൂവിരിയിക്കാമെന്ന് കരുതുന്നതിനാണ് അബദ്ധം പതിയിരിക്കുന്നത്. മലയാള ഭാഷാനിയമം പാസാക്കിയ ദിവസം മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ പ്രസ്താവന നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇംഗ്ലീഷില്‍ അടിസ്ഥാന വിദ്യാഭ്യാസം സിദ്ധിക്കാത്തതിനാലാണ് നമ്മുടെ നഴ്സുമാര്‍ വിദേശങ്ങളില്‍ കഷ്ടപ്പെടുന്നതെന്നായിരുന്നു ഷിബുവിന്റെ പരാമര്‍ശം. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള നിയമനിര്‍മ്മാണമായിരുന്നതുകൊണ്ട് ഷിബുവിനെ ആരും നിയമസഭയുടെ മേശപ്പുറത്തേക്ക് വലിച്ചിഴച്ചില്ല.
മലയാളഭാഷ മരിക്കുന്നു എന്നുള്ള നിഗമനത്തില്‍ നിന്നാണ് ഭാഷാസംരക്ഷണത്തിനായുള്ള പോര്‍വിളികള്‍ മുഴങ്ങിത്തുടങ്ങിയത്. ചെകുത്താന് ഈ നിഗമനത്തെത്തണം. ചെകുത്താന് ഈ നിഗമനത്തെത്തന്നെ എതിര്‍ക്കട്ടെ, മലയാള ഭാഷ മരിക്കുന്നില്ലെന്നു മാത്രമല്ല, ദ്രുതഗതിയിലുള്ള വ്യാപനം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം ശുദ്ധമലയാളം. നല്ല മലയാളം എന്നൊക്കൊയുള്ള പ്ലക്കാര്‍ഡുകള്‍ ചെകുത്താന് കാണാതിരിക്കുന്നില്ല. ഏതെങ്കിലും സ്ഥാപനത്തിന്റെ പരസ്യപ്രചാരണത്തിനാണ് ഇവയെങ്കില്‍ കണ്ണടയ്ക്കാന്‍ തയ്യാറാണ്. കേരളത്തിലെ, ഇന്ത്യയിലെതന്നെ, മുന്‍നിര പ്രസാധകരിലൊരാളായ രവി ഡി.സി.യോട് നമ്മുക്ക് ചോദിക്കാം. ഒരു കാലഘട്ടത്തിലുമില്ലാത്ത അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് പ്രസാധകരംഗത്ത് നടക്കുന്നതെന്ന് രവി സാക്ഷ്യപ്പെടുത്തുന്നു.
കെ.ആര്.മീരയുടെ 'ആരാച്ചാര്‍' എഴുപത്തയ്യായിരം കോപ്പി വിറ്റു കഴിഞ്ഞു. ഇനിയും ആയിരങ്ങള്‍ അച്ചടിക്കും. 'ആടുജീവിതം' നൂറ്റുപതിപ്പു കഴിഞ്ഞു. ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എത്രയടിച്ചാലും തികയുന്നില്ല. ബഷീറും തകഴിയുമൊക്കെ ഇന്നാണ് കൂടുതല്‍ വായിക്കപ്പെടുന്നത്. തിരുവനന്തപുരത്തും തൃശൂരുമൊക്കെ ഒന്നോ രണ്ടോ പുസ്തക പ്രദര്‍ശനങ്ങളാണ് വര്‍ഷത്തില്‍ നടന്നിരുന്നതെങ്കില്‍ ഇന്നത് എട്ടും പത്തുമായി വര്‍ധിച്ചു. ഇലക്ട്രോണിക് റീഡിങ് ബോര്‍ഡുകള്‍ വൈകാതെ വ്യാപകമാകും. നമ്മുടെ സംസ്കാരം മനസ്സിലാക്കാന്‍ മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് തര്‍ജമകള്‍ വായിക്കാന്‍ ആള്ക്കാര് തിക്കിത്തിരക്കുന്നത് കാണാം. എന്നെ സുഖിപ്പിക്കാന്‍ രവി ഡി.സി. യെപ്പോലെ ഒരാള്‍ക്ക് കള്ളം പറയേണ്ട കാര്യമല്ല.
മലയാള ഭാഷയുടെ വഴിത്താരയില്‍ പ്രശ്നങ്ങളില്ലായെന്നല്ല അര്‍ത്ഥം. ഭാഷക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം എണ്‍പതുകളില്‍ ആരംഭിച്ച സ്വകാര്യ തട്ടുകട ഇംഗ്ലീഷ് തര്‍ജമകള്‍ വായിക്കാന്‍ ആള്ക്കാര് തിക്കിത്തിരക്കുന്നത് കാണാം. എന്നെ സുഖിപ്പിക്കാന്‍ രവി ഡി.സിയെപ്പോലുള്ള ഒരാള്‍ക്ക് കള്ളം പറയേണ്ട കാര്യമില്ല.
മലയാള ഭാഷയുടെ വഴിത്താരയില്‍ പ്രശ്നങ്ങളില്ലായെന്നല്ല അര്‍ത്ഥം. ഭാഷക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം എണ്‍പതുകളില്‍ ആരംഭിച്ച സ്വകാര്യ തട്ടുകട ഇംഗ്ലീഷ് സ്കൂള്‍ കൃഷിയാണ്. ഇതേക്കുറിച്ച് നിയമസഭ എന്തെങ്കിലും പറഞ്ഞതായി അിറയില്ല. എന്നാല്‍ കോടതിവിധികളും മലയാളത്തിലാക്കിക്കൊണ്ട് ഭാഷയെ പരിപോഷിപ്പിക്കാമെന്ന വിചാരം വൈകാതെ തിരുത്തേണ്ടിവരും. മലയാളത്തിലും ഈ രേഖകള്‍ കിട്ടുകയെന്നത് പൗരന്റെ അധികാരത്തിന്റെ ഭാഗമായിരിക്കണം. നാല് മലയാളികളില്‍ ഒരാള്‍ കേരളത്തിനു വെളിയിലാണ്. അവരുടെ പിന്മുറക്കാര്ക്ക് നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ സ്ഥാനമുണ്ട്. അവര്‍ക്കുകൂടി വായിക്കാന്‍ കഴിയുന്ന ഭാഷയിലും ഔദ്യോഗിക രേഖകള്‍ ലഭ്യമാകണം. ദേശീയ അന്താരാഷ്ട്ര സമൂഹവുമായി സംയോജിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് സങ്കുചിത ഭാഷാവാദം ഒരിക്കലും ചേരുന്നതല്ല. ഇവിടെയിറങ്ങുന്ന ഉത്തരവുകളില്‍ നല്ലൊരു ശതമാനം ബാഹ്യ ഏജന്‍സികളുടെ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മാത്രം കാര്യമല്ല ഇത്. നിയമപൂക്കാറുകള്‍ക്കുപോലും അറുതി വരുത്തണമെങ്കില്‍ ആത്യന്തികമായി ആംഗലേയത്തെ ആശ്രയിക്കേണ്ടിവരും. രണ്ടുമാസം മുമ്പ് ബംഗളുരുവിലെ ജയന്തനഗറിലെ ഒരു വഴി കണ്ടെത്താന്‍ ഞാന്‍ മണിക്കൂറുകള്‍ അലഞ്ഞു. എല്ലാ ബോര്‍ഡുകളും കന്നഡയില്‍. അമ്പത് ശതമാനം പോലും കന്നടക്കാരില്ലാത്ത ബംഗളുരൂ നഗരം ഭാഷാസ്നേഹം സൂചകബോര്‍ഡുകളില്‍ കാട്ടിയപ്പോള്‍ എന്നെപ്പോലെ പലര്‍ക്കും നട്ടപ്രാന്തു പിടിച്ചിട്ടുണ്ടാകും. എന്റെ രണ്ട് മക്കള്‍ ഡല്‍ഹിയിലാണ് പഠിക്കുന്നത്. ജീവിത സാഹചര്യം കൊണ്ട് സംഭവിച്ചതാണ്. ഒരാവശ്യം വരുമ്പോള്‍ നമ്മുടെ സെക്രട്ടറിയേറ്റിന്റെ മലയാള വാറോലകളില്‍പെട്ട് അവര്‍ നട്ടംതിരിയില്ലെന്ന് ആരു കണ്ടു? ഇതു തന്നെയായിരിക്കും പരദേശത്ത് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ ജനസംഖ്യയുടെയും ചിന്ത.
ബഡ് കൃഷിയിലൂടെ ഭാഷയെ വളര്‍ത്തിയ ചരിത്രം എവിടെയുമില്ല. മലയാളം കൊടുത്തും വാങ്ങിയും വളര്‍ന്ന ഭാഷയാണ്. ചെന്തമിഴും സംസ്കൃതവുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും കാണാം. ഭാഷക്ക് സമൂഹത്തില്‍ നിന്ന് മാറി നിന്നൊരു അസ്തിത്വമില്ല. പലതരത്തിലുള്ള സംസ്കാരങ്ങള്‍, വാണിജ്യമുള്‍പ്പെടെ, സമന്വയിച്ചുണ്ടായതാണ് നമ്മുടെ പൈതൃകം. മുസിരിസും ജൂതപ്പള്ളിയും ചേരമാന്‍ പള്ളിയും കൂടിയാട്ടവുമൊക്കെ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെങ്കില്‍ അത് പല സംസ്കാരങ്ങളുടെയും സമന്വയത്തിലൂടെ സംഭവിച്ചതാണെന്ന് മനസ്സിലാക്കാം. മലയാളിയെയും മലയാളത്തെയും ഏതോ ദേവലോകത്തുനിന്ന് കെട്ടിയിറക്കിയതെന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. വിനിമയത്തിലൂടെ വളര്‍ന്ന ജീവിയാണ് മലയാളി. അതേ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ ഭാഷയാണ് മലയാളം. ഈ യാഥാര്‍ത്ഥ്യം നമ്മുടെ സമസ്ത തലങ്ങളിലും നിറഞ്ഞു തുളുമ്പി നില്ക്കുന്നു. ശ്രീനാരായണഗുരു മൂന്ന് ഭാഷകളില്‍ കവിതയെഴുതി. തമിഴിലും സംസ്കൃതത്തിലും മലയാളത്തിലും. ഇന്നായിരുന്നെങ്കില്‍ ചില ഭാഷാഭ്രാന്തന്മാര്‍ ഗുരുവിനെ ഇക്കാര്യത്തില്‍ അവഹേളിച്ചേനെ.
മലയാളി കഴിക്കുന്ന ഭക്ഷണ ഉല്പന്നങ്ങളില് തൊണ്ണൂറു ശതമാനവും പുറത്തുനിന്ന് വന്നതാണ്. തുടര്‍ച്ചയായി പൊതിഞ്ഞെടുത്ത പടച്ചോറ് പുളിച്ചുതുടങ്ങിയപ്പോള്‍ ഡച്ച് സായിപ്പാണ് നമ്മുടെ യോദ്ധാക്കളോട് അരിയെടുത്താല്‍ മതി, കാട്ടില്‍വെച്ച് മുളങ്കുറ്റിയിലിട്ട് പുഴുങ്ങിയെടുക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഇതാണ് പിന്നീട് പൂട്ടായി മാറിയതെന്നാണ് എം.പി.നാരായണപ്പിള്ളയുടെ കണ്ടെത്തല്‍. എന്തായാലും ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തഞ്ച് വരെ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ കഞ്ഞിയും പുഴുക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദോശയും ഇഡ്ഡലിയും വന്നത് അതിനുശേഷമാണ്.
ഏതെങ്കിലും ഭാഷയെ അമിതമായി ലാളിക്കുന്നതിന്റെ ഭാഗമായി മടിയില്‍ കയറ്റിവെച്ച് കുപ്പിപ്പാല് തിരുകിയിട്ടുണ്ടോ അന്നൊക്കെ ഭാഷക്ക് വിമ്മിട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഡല്‍ഹിയില്‍ ദീര്‍ഘകാലമായി മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന ഒറ്റക്കാരണത്താല്‍ എത്രയോ പദാവലികള്‍ ഞങ്ങളെപ്പോലുള്ളവര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും സാമ്പത്തികമേഖല ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ദ്രുദഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ പുതിയ സംജ്ഞതകള്‍ക്ക് മലയാളഭാഷ്യം നല്‍കേണ്ട ഉത്തരവാദിത്തം ഞങ്ങളെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരില്‍ വന്നു ചേര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്ന പുതിയ സേനയെ എങ്ങനെ മലയാളിക്ക് പരിചയപ്പെടുത്തും? മനോരമയിലെ ഡി.വിജയമോഹനനും മാതൃഭൂമിയിലെ എന്‍.കെ.അജിത് കുമാറും ഞാനും കൂടി പലതവണ അഭിപ്രായങ്ങള്‍ കൈമാറി. അവസാനം ദ്രുതകര്‍മസേനയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഇത് പത്രത്തില്‍ അച്ചടിക്കുന്നതിനുമുമ്പ് മറ്റൊരു നിര്‍ദേശവുമായി വിജയമോഹനോ അജിത്തോ രംഗത്തു വന്നു. തമിഴ് മാധ്യമപ്രവര്‍ത്തകരുമായിട്ടുള്ള സംസര്‍ഗം കൊണ്ടോ മറ്റോ കിട്ടിയതാണ് ഈ ആശയം- മിന്നല്‍പ്പട. –എന്നാല്‍ ഡെസ്കിലെ ബ്രാഹ്മണ്യവാദികള്‍ ദ്രുതകര്‍മസേനയെ പുണര്‍ന്നു. അങ്ങനെ മലയാളമാധ്യമഭാഷക്ക് ലഭിക്കുമായിരുന്ന മിന്നല്‍പ്പട പടിക്കുപുറത്തായി. ഭാഷാപണ്ഡിതന്മാര് കൈവെച്ചിരുന്നെങ്കില്‍ മലയാളിക്ക് തീപ്പെട്ടിയും തീവണ്ടിയും ഉണ്ടാവുമായിരുന്നില്ലെന്ന ഗോപാലകൃഷ്ണന്റെ അനുമാനം ശരിവെക്കുകയേ നിവൃത്തിയുള്ളൂ. തമിഴന് കമ്പ്യൂട്ടറിനും മൗസിനുമൊക്കെ തനതായ പദങ്ങളുണ്ട്. നമ്മുടെ മേതില്‍ രാധാകൃഷ്ണന് കമ്പ്യൂട്ടര്‍ മൗസിന് നല്ലൊരു പദം കൊണ്ടുവന്നു- ചുണ്ടെലി. ഒരു ഭാഷാപോരാളിയും ഇത് അംഗീകരിച്ചതായി കണ്ടില്ല.
മലയാള ഭാഷയുടെ ശുദ്ധിയെ തകര്‍ത്തത് താങ്കളെപ്പോലുള്ള ടെലിവിഷന്‍കാരാണ്. എന്ന ആക്രോശത്തിന് എത്രയോ സ്ഥലങ്ങളില്‍ ഞാന്‍ ഇരയായിട്ടുണ്ട്. എന്താണ് ഈ ശുദ്ധിയെന്നത് മാത്രം തലപുകഞ്ഞ് ആലോചിച്ചിട്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ഒരു സെമിനാറില്‍ ആക്രമണം കടുത്തപ്പോള്‍ നൂറുവര്‍ഷം മുമ്പ് ഒരു മലയാളപത്രത്തില്‍ വന്ന വാര്‍ത്ത ഞാന്‍ ഉറക്കെ വായിച്ചു. വേദിയിലുണ്ടായിരുന്ന ഭാഷാ ആചാര്യന്മാര്പോലും നെറ്റിചുളിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അമ്പതും നൂറും വര്‍ഷം മുമ്പുണ്ടായിരുന്ന മലയാളഭാഷയെ മാറ്റിമറിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ ഇന്നത്തെ ഭാഷയെ മാറ്റിമറിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ ഇന്നത്തെ ഭാഷയെ മാറ്റാനുള്ള അവകാശം പുതുതലമുറക്കുണ്ട്. ഷേക്സ്പിയര് എഴുതിയ കാലഘട്ടത്തില്‍ ഇംഗ്ലീഷില്‍ നാല്പതിനായിരം പദാവലകളേ ഉണ്ടായിരുന്നുള്ളൂ. ബെഡ്റൂം ബ്ലാങ്കറ്റും ലോണ്‍ലിയും ഗ്ലൂമിയും ഗോസിപ്പും ഉള്‍പ്പെടെ എത്രയോ പദങ്ങള്‍ ഷേക്സ്പിയര് സൃഷ്ടിച്ചു. ഇന്ന് ഇംഗ്ലീഷ് ഭാഷക്ക് ഇതുവരെ ലക്ഷത്തോളം പദാവലികളുണ്ട്. സംശുദ്ധസങ്കുചിതവാദം ഉയര്‍ത്തിക്കൊണ്ട് ഒരു ഭാഷയും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ല.
ആശയവിനിമയത്തിന്റെ പ്രതലം ദ്രുതഗതിയില്‍ മാറിമറിയുകയാണ്. അതനുസരിച്ച് ഭാഷയുടെയും അതുപയോഗിക്കുന്ന മാധ്യമതലങ്ങളുടെയും സ്വഭാവം മാറിവരും. വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് പ്രയാണം ചെയ്തത് അനിവാര്യതയായിരുന്നു. എഴുത്തോലയും ആണിയും ഉപയോഗിച്ചുള്ള എഴുത്തില്‍ നിന്ന് കടലാസിലേക്ക് മാറിയ നമ്മള് പിന്നീട് കമ്പ്യൂട്ടറിലേക്കും മറ്റു സ്മാര്‍ട്ട് സങ്കേതങ്ങളിലേക്കും ചുവടുമാറി. ഇതുകൊണ്ട് വായന മരിച്ചോ ? ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ ഭാഷാപ്രയോഗത്തിന്റെ വിസ്തൃതി ഗണ്യമായി വര്‍ധിച്ചു. ഞാനാദ്യം അമേരിക്കയില്‍ പോയ വേളയില്‍ രണ്ടാം തലമുറ മലയാളി വളരെ ബുദ്ധിമുട്ടിയാണ് മലയാളം സംസാരിച്ചത്. ഇന്ന് നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും വെള്ളംപോലെ മലയാളം പറയും. ജഗതിയുടെ തമാശ കാണിച്ച് നമ്മുടെ കൈയടിവാങ്ങും. എന്റെ ഭാര്യയെക്കാള്‍ മണിമണിയായി മലയാളം പറയുന്നത് ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന എന്റെ മക്കളാണ്. അവരുടെ വളര്‍ച്ചയും മലയാള ഉപഗ്രഹ ചാനലുകളുടെ വളര്‍ച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു എന്നതുതന്നെ കാരണം. നവമാധ്യമങ്ങളില്‍ ഇംഗ്ലീഷില്‍ കുറിച്ചിരുന്നവര്‍ ഇന്ന് തങ്ങളുടെ പോസ്റ്റുകളൊക്ക മലയാളത്തിലേക്ക് മാറ്റി. മൊബൈല്‍ ഫോണിലെ വാട്സാപ്പ് മെസേജുകള്‍ നോക്കിയാല്‍ ഓരോ ദിവസവും മലയാളഭാഷയുടെ തോത് ഉയര്‍ന്നുവരുന്നതായി കാണാം. പണ്ടൊക്കെ ഡല്‍ഹിയിലെയും ബോംബെയിലെയും സോഷ്യല്‍ സര്‍ക്യൂട്ടുകളില്‍ ഇംഗ്ലീഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ആ സ്ഥാനം ഹിന്ദി കൈയടക്കി. ശക്തമായ ഹിന്ദി ചാനലുകളുടെ പ്രവാഹമാണ് ഈയൊരു മാറ്റം സൃഷ്ടിച്ചത്. ഹിന്ദിക്ക് അപകര്‍ഷബോധം ഇന്ന് തീരെയില്ല.
ആശയവിനിമയത്തിന്റെ സ്വഭാവം മാറിയും മറിഞ്ഞും വരും. പുതുതലമുറ വാമൊഴി തിരിച്ചു കൊണ്ടുവരുന്നുണ്ട്. അതോടൊപ്പം ചിഹ്നങ്ങളുടെ ഭാഷയില്‍ ജപ്പാന്‍കാര്‍ കണ്ടെത്തിയ ഇമോട്ടിക്കോണ്‍ ഇന്ന് വന്‍ ഹിറ്റാണ്. നമ്മുടെ ഒരുമാതിരിപ്പെട്ട എല്ലാ ആശയങ്ങളും വികാരവൈവിധ്യങ്ങളും ഇതിലൂടെ സംവേദനം ചെയ്യപ്പെടുന്നു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുസ്തകം ഇമോട്ടിക്കോണ്‍ ലിപികളില്‍ പുറത്തിറങ്ങില്ലെന്നാരു കണ്ടു. ഇത് നിരോധിക്കാന്‍ എന്തെങ്കിലും നിയമനിര്‍മാണത്തിന് കഴിയുമോ? മലയാളത്തിന് ആദ്യ നിഘണ്ടു പ്രദാനം ചെയ്തത് ജര്‍മന്‍കാരനാണെന്ന വസ്തുതയുടെ വാലില്‍ കുത്തി അല്പനേരമെങ്കിലും ചെകുത്താന് നില്ക്കട്ടെ.
കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ സംസ്കാരിക വേദികളില്‍ പലതിലും ജോണ്‍ ബ്രിട്ടാസ് തന്നെയാണ് താരം. അതിന്റെ തുടര്‍ച്ച ആയിരിക്കാം ഇതു പോലൊരു ലേഖനം ഇപ്പോള്‍ തയാറാക്കിയത്. ഷീല ടീച്ചറെ ഇതിലെ വ്യാകരണ തെറ്റുകള്‍ ഒന്ന് തിരുത്തി ബ്രിട്ടാസിന് അയച്ചു കൊടുക്കണേ.! ഇനി കാര്യത്തിലേക്ക് കടക്കാം. 'മലയാളം ഒന്നാം ഭാഷയാക്കുന്നതും പഠന ഭാഷയാക്കുന്നതും വ്യവഹാര ഭാഷയാക്കുന്നതും ഇനി മലയാളികളുടെ മാത്രം പ്രശ്നമായിരിക്കില്ല. ശരിയാണ്. എന്നുവച്ച് എല്ലാ സൂചകബോര്ഡുകളും ബംഗാളിയിലും, ഹിന്ദിയിലും എഴുതാന്‍ പറ്റുമൊ?
നാട്ടിലെ ജനങ്ങള്‍ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത് എല്ലാ തരത്തിലും ആളെപ്പിടിച്ച് കൊല്ലുന്നതിന് തുല്യമാണെന്നാണ് ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിലെ ദേശീയ സെമിനാറില്‍ സാങ്കേതികതയുടെ ആധിപത്യം ഭാഷയിലും സംസ്കാരത്തിലും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കാനെത്തിയെ ജോഗാസിങ്ങ അഭിപ്രായപ്പെട്ടത്. ഇംഗ്ലീഷാണ് വര്‍ത്തമാനകാലത്തിന്റെ ഭാഷയെന്നും ഇംഗ്ലീഷിലൂടെ മാത്രമേ പുതുവിജ്ഞാനവും പുരോഗതിയും നേടാന്‍ സാധിക്കൂ എന്നുമുള്ള ധാരണ ഒരു പോസ്റ്റ് കൊളോണിയല്‍ കള്ളമിത്താണെന്ന് അദ്ദേഹം പറയുന്നു. എന്തെന്നാല്‍ ശാസ്ത്രഗണിത പഠനങ്ങളില്‍ ഏറ്റവും മികച്ച പത്തു രാജ്യങ്ങളില്‍ ഒമ്പതെണ്ണത്തിലും പഠനമാധ്യമം ഇംഗ്ലീഷല്ല, തദ്ദേശീയ ഭാഷകളാണ്. ഏഷ്യയിലെ അത്യുന്നത നിലവാരമുള്ള 50 യൂണിവേഴ്സിറ്റികളുടെ കണക്കെടുക്കുകയാണെങ്കില്‍ അതില്‍ വളരെ കുറച്ച് എണ്ണത്തില്‍ മാത്രമേ ഇംഗ്ലീഷ് പഠനമാധ്യമമായി നിലനില്ക്കുന്നുള്ളൂ. ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷേ അറിഞ്ഞുകൂടാതിരുന്ന പതിനേഴാം നൂറ്റാണ്ടില്‍ ലോക വാണിജ്യത്തിലെ ഭാരതീയവിഹിതം 22 ശതമാനമായിരുന്നപ്പോള് ബ്രിട്ടീഷ് അധിപത്യത്തിനും ആംഗലപ്രചാരണത്തിനും ശേഷം അത് കുറഞ്ഞ് കുറഞ്ഞ് 1.5 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്. മാതൃഭാഷയിലൂടെയുള്ള ബോധനത്തിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ക്കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം ഭാഷകളിലേക്ക് ഉന്നതവിദ്യാഭ്യാസമടക്കം മടക്കിയെടുക്കുയാണ്. റഷ്യക്കാരും ജര്‍മന്‍കാരും ഫ്രഞ്ചുകാരും ചൈനക്കാരും ജപ്പാന്‍കാരും കൊറിയക്കാരും ഇംഗ്ലീഷ് ഭാഷയെ തൊട്ടുതീണ്ടാതെയാണല്ലോ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില്‍ നോബേല്‍ സമ്മാനം വരെ നേടുന്നത്.
ഇംഗ്ലീഷിന്റെ കേദാരമായ അമേരിക്കയിലും കാനഡയിലും ന്യൂസീലന്‍ഡിലും നോണ്ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് മീഡിയം സ്കൂളുകളുടെയും ചൈനീസ് പഠിക്കുന്നവരുടെയും പെരുപ്പം രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അമേരിക്കയിലിന്ന് പത്തിരട്ടിയാണ്. ഇംഗ്ലീഷ് ആധിപത്യ രാജ്യങ്ങളിലെല്ലാം ഭാഷാന്യൂനപക്ഷങ്ങള് ഇംഗ്ലീഷിനെ വെടിഞ്ഞ് തങ്ങളുടെ മാതൃഭാഷകളിലേക്ക് എത്തുന്ന കാഴ്ച അദ്ഭുതകരമാണ്. ലോകവ്യാപകമായിത്തന്നെ എല്ലാ തുറകളിലും ഇംഗ്ലീഷിന്റെ ഉപയോഗവും മാന്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടായിരാമാണ്ടില്‍ ഇന്റര്‍നെറ്റിലെ 80 ശതമാനം ഉള്ളടക്കവും ആംഗലത്തിലായിരുന്നെങ്കില് ഇപ്പോള്‍ അത് നാല്പത് ശതമാനത്തിന് കീഴേക്ക് പോയിരിക്കുന്നു. ബഹുഭാഷോന്മുഖമായ പ്രവണത ലോകമൊട്ടാകെ കാറ്റു പിടിക്കുന്നതിനാല്‍ ഇംഗ്ലീഷില്‍ മാത്രം പത്രാസടിക്കുന്ന മാതൃഭാഷാ അജ്ഞര്ക്ക് പല കമ്പനികളും ജോലി നിഷേധിക്കുന്നുണ്ട്. പ്രശസ്ത ഇംഗ്ലീഷ് മാഗസിനായ ഇക്കണോമിക്സ്റ്റിന്റെ അഭിപ്രായത്തില്‍ ഇംഗ്ലീഷല്ലാതെ മറ്റൊന്നും വശമില്ലെന്ന ഒറ്റക്കാരണത്താല്‍ ബ്രിട്ടീഷുകാര്‍ക്ക് പല മണ്ഡലങ്ങളിലും വമ്പിച്ച നഷ്ടവും തിരിച്ചടിയും നേരിടുന്നു. മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ കൊമേഴ്സിന്റെ 95 ശതമാനവും ഇന്ത്യന്‍ ഭാഷകളിലൂടെ നടക്കുമ്പോള്‍ ആംഗലത്തിലൂടെയുള്ള കച്ചവടം വെറും അഞ്ച് ശതമാനമാണ്.
മാതൃഭാഷാമാധ്യമം അന്യഭാഷാമാധ്യമത്തെ പഠനത്തിന്റെ സര്‍വതലങ്ങളിലും കടത്തിവെട്ടുന്നതിന് വസ്തുനിഷ്ഠമായ കാരണങ്ങളുണ്ട്. ഒന്നാമതായി മത്സ്യത്തെ ചെളിയില്‍ ഇഴയ്ക്കുന്നതിന് പകരം വെള്ളത്തില്‍ നീന്താന്‍ വിടുന്നതിന്റെ ജനിതക ആനുകൂല്യം തന്നെ. രണ്ടാമതായി തെറ്റ് പറ്റുമോ എന്ന ഭയമില്ലാതെ കുട്ടികള്‍ക്ക് സ്വയം ആവിഷ്കരിക്കാന്‍ സാധിക്കുന്നു. മൂന്നാമതായി മാതൃഭാഷ ഒന്നാം ഭാഷയായ മള്ട്ടിലിന്ഗ്വല് എജുക്കേഷനില്‍ (MLE) അധ്യാപക വിദ്യാര്‍ഥി വിനിമയം സുഗമമാകുന്നു. സര്‍വോപരി മാതൃഭാഷ വിദ്യാര്‍ഥികളെ സമൂഹത്തില്‍ വേരുള്ളവരാക്കി ഉറപ്പിക്കുന്നു.
(കേരളം മുഴുക്കെ മലയാളം മീഡിയമായിരുന്ന കാലത്തെ പഴയ എസ്.എസ്.എല്‍.സി.ക്കാര് ആംഗലം വെറും ഒരു വിഷയമായി പഠിച്ചാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരായി പോയിരുന്നതെന്ന് ഓര്‍ക്കുക. ഇന്നാണെങ്കില്‍ മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പത്താം തരക്കാര്‍ക്കും ഇംഗ്ലീഷോ മലയാളമോ മര്യാദയ്ക്കറിയാത്ത അവസ്ഥയാണുള്ളത്. കനത്ത ഫീസ് വാങ്ങുന്ന പബ്ലിക് സ്കൂളുകളിലെ കുട്ടികള്‍ക്ക് നല്ല ആക്സന്റുണ്ടാകുമെന്നല്ലാതെ ഷേക്സ്പിയറോ ജെയിംസ് ജോയ്സോ വായിച്ചാല്‍ തിരിയില്ല.)
ഇംഗ്ലീഷ് പോലൊരു അന്യഭാഷ പഠിക്കാന്‍ ആ ഭാഷ പഠനമാധ്യമമാക്കുകയാണ് വേണ്ടതെന്ന സങ്കല്‍പ്പം ഏറ്റവും വലിയ വങ്കത്തരമാണ്. അതേപോലെ തന്നെ അര്‍ഥശൂന്യമാണ് പുതിയൊരു ഭാഷ പഠിക്കാന്‍ ചെറുപ്പത്തിലേ അതിന്റെ പഠനം തുടങ്ങണമെന്നതും മാതൃഭാഷാപഠനം മറ്റ് ഭാഷാപഠനങ്ങള്ക്ക് വിഘ്നം സൃഷ്ടിക്കുമെന്നതും. സത്യം നേരേ മറിച്ചാണ്. മാതൃഭാഷാ വൈദഗ്ധ്യം അന്യഭാഷകള്‍ പരിശീലിക്കുന്നതിന് ഗംഭീരന്‍ മസ്തിഷ്ക ഉപകരണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. മാതൃഭാഷാ ജ്ഞാനത്തിലൂടെ അവര്‍ ഭാഷയുടെ പ്രതീകാത്മക ചിഹ്നങ്ങളും സങ്കല്പനസൂത്രങ്ങളും വേഗത്തില്‍ ആര്‍ജിക്കുന്നു. സ്വതന്ത്രമായ വിനിമയത്തിന് പ്രാപ്തരാകുന്നു. പാലു കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുംപോലെ വ്യാകരണനിയമങ്ങള് സ്വാഭാവികമായി സ്വായത്തമാക്കുന്നു.
അതുകൊണ്ട് കേരളത്തിലെ മാതൃഭാഷാ അവഗണനയ്ക്കെതിരെ തമിഴനും കര്‍ണാടകയിലെ മാതൃഭാഷാ അവഗണനയ്ക്കെതിരെ ഹിന്ദിക്കാരനുമെല്ലാം സമരം ചെയ്യട്ടെ. സംഭവാമി യുഗേ യുഗേ.
ഉച്ഛാരണം ശുദ്ധമായിരിക്കണമെന്ന വാദഗതികളോടെ ശ്രീമതി ഷീല നല്ലൊരു ലേഖനം അവതരിപ്പിച്ചതിൽ അഭിനന്ദിക്കുന്നു. ഒരു വിഷയത്തെപ്പറ്റി പ്രതികരിക്കുമ്പോൾ അഗാധമായ പാണ്ഡിത്യം വേണമെന്നു പറയുന്ന ശ്രീമതിയുടെ ജ്ഞാനത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ഒരു ലേഖകന്‍ എന്തു വേണമെങ്കിലും എഴുതാം. തൂലികാ നാമമാകാം. പ്രതികരിക്കുന്നവൻ പേരും ഊരും മേൽവിലാസവും വെച്ച് എഴുതണമെന്നാണ് പേരും പ്രസിദ്ധിയും നേടിയ ചില മാന്യന്മാരുടെ അഭിപ്രായവും. സന്ധിയും സമാസവും ഉല്പ്രേക്ഷാലങ്കാരവും നോക്കി വായിക്കാൻ ഇവിടെ വരുന്ന വായനക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളല്ലെന്നും മനസിലാക്കണം. ഇംഗ്ലീഷിൽ 26 അക്ഷരങ്ങൾ കൊണ്ട് ആശയങ്ങൾ കൈമാറാമെങ്കിൽ ആയിരക്കണക്കിന് സ്വരാക്ഷരങ്ങളുള്ള മലയാള ഭാഷയിൽ 'ഭരണി' എന്നുള്ളത് 'ബരണി' എന്നെഴുതിയാലും ക്ഷമിക്കാനുള്ളതേയുള്ളൂ. സാഹിത്യകാരന്മാർക്ക് ആ വാക്ക് മനസിനിണങ്ങില്ലെങ്കിലും വിവരവും ബോധവുമുള്ള വായനക്കാർ അതൊരു പ്രശ്നമായി കരുതില്ല. അച്ചടി പിശകായി തള്ളി കളഞ്ഞാൽ മതി.
ഒരു കാര്യം മനസിലാക്കണം, മലയാള ഭാഷ തന്നെ ശുദ്ധമല്ല. കോഴിക്കോടുകാരനും തിരുവനന്തപുരം കാരനും വ്യത്യസ്തമായ ഉച്ഛാരണത്തോടെ മലയാളം സംസാരിക്കുന്നു. ചില പ്രദേശത്തുള്ള മലയാള വാക്കുകൾ മറ്റു പ്രദേശങ്ങളിൽ ചീത്ത പദവുമാണ്. 'കപ്പ' യെന്ന വാക്ക് കോഴിക്കോടൻമാരിൽ ചിലർ തെറി വാക്കായി കരുതുന്നു. അവർക്ക് 'കൊള്ളി' യെന്ന് പറയണം. മലയാളത്തിൽ 'മ' കൂട്ടിയുള്ള മലയാളിയുടെ ഒമനത്തെറി തമിഴർക്ക് തലമുടിയും. തനി തൃശ്ശൂർ മലയാളത്തെ കോട്ടയംകാർ മനസിലാക്കാൻ നന്നായി പ്രയാസപ്പെടും. മദ്ധ്യതിരുവിതാംകൂർ കാർ അവരുടെ ഭാഷയാണ് ശുദ്ധമെന്നു പറയും. ഇത്തരം അരോചകമായ ചിന്തകളെല്ലാം വികൃതമായ മലയാള ഭാഷാ പ്രശ്നമോ, ശുദ്ധമായ മലയാളത്തിന്റെ സാങ്കേതിക തടസമോ ഏതെന്ന് അറിയില്ല. വിമർശിക്കുന്ന സാഹിത്യ പുങ്കവന്മാർ അത്തരം പ്രശ്നങ്ങളിൽ വിലപിക്കുന്നതും കാണുന്നില്ല. വികൃതമായി മലയാളം സംസാരിക്കുന്ന പ്രസിദ്ധ അമേരിക്കനായ പ്രൊഫസർ റോഡ്നി മോഗിന് കേരളാ യൂണിവെഴ്സിറ്റി മലയാളത്തിനു ഡോക്ടർ ഡിഗ്രി നൽകിയപ്പോൾ ഈ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
ശുദ്ധമായ മലയാളമെന്നു പറയാൻ മലയാളം തനതായ ശൈലിയിലുള്ള ഭാഷയാണോയെന്നും ചിന്തിക്കുക. മലയാളം തന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും ഉച്ഛാരണ വൈരൂപ്യങ്ങൾ കലർത്തി കൂട്ടിയുണ്ടാക്കിയ ഒരു ഭാഷയാണ്. അറബിയും പോർട്ടുഗീസും ഡച്ചും കലർത്തിയ ഒരു അവിയൽപോലുള്ള സങ്കര ഭാഷ. അതുകൊണ്ട് മലയാളമെന്നു പറഞ്ഞാൽ ചോര തിളക്കേണ്ട ആവശ്യമില്ല. അമേരിക്കൻ മലയാളി സംസാരിക്കുമ്പോൾ അറബി, പോർട്ടുഗീസ്, ഡച്ച് രക്തത്തോടൊപ്പം അമേരിക്കൻ രക്തവും തിളയ്ക്കുന്നുണ്ടായിരിക്കാം. അതിൽ ലേഖിക വ്യാകുലപ്പെടണോ? 'കക്കൂസ്' എന്നത് ഡച്ചു വാക്കാണ്. അതുപോലെ അലമാരി, ആശുപത്രി, ചാവി, ജനല, ചക്ക, ജെട്ടി എല്ലാം പോർട്ടുഗീസ് വാക്കിൽ നിന്ന് കുറുക്കിയുണ്ടാക്കിയതാണ്.
അവിടെയും ഇവിടെയും ഒരു ചെറുക്കൻ മലയാളം പഠിച്ചതുകൊണ്ടോ പാട്ടു പാടിയതുകൊണ്ടോ അമേരിക്കയിലെ മലയാളഭാഷ ശോഭനമെന്നു ചിന്തിക്കുന്നതും ബാലിശമാണ്. തമിഴരെ മാതൃകയാക്കാൻ മലയാളി മെനക്കെടണോ? അവർ ഭാഷ നില നിർത്തുന്നതിനൊപ്പം പഴഞ്ചനായ ബാർബേറിയൻ ആചാരങ്ങളും മതാനുഷ്ടാനുങ്ങളും നില നിർത്തുന്നുണ്ടാവാം.അമേരിക്കയിലെ രണ്ടാം തലമുറ തമിഴരായവർ തമിഴിനെ സ്നേഹിച്ചു നടക്കുന്നില്ല. കേരള പാണിനിയം നോക്കി ഭാഷയും കൊണ്ട് നടക്കണമെന്ന ചിലരുടെ വാദം വെറും യുക്തി രഹിതം മാത്രം.
ഇപ്പോൾ തന്നെ അമേരിക്കൻ മലയാളികളുടെ കുട്ടികൾ അവരുടെ മാതാപിതാക്കളുടെ മർക്കട മുഷ്ടി കാരണം എ ബി സീ ഡി (അമേരിക്കൻ മലയാളി കൺഫ്യൂസഡ് ദേശി)കളാണ്. ഭാഷാ പ്രേമം കൊണ്ട് ചൂടു രക്തം തിളച്ചിരിക്കുന്ന മലയാളി മാതാപിതാക്കൾ അവരുടെ മക്കളുടെ രക്തവും തിളപ്പിക്കണോ.? ഈ നാടിന്റെ മണ്ണിൽ ജനിച്ചു വളർന്ന് ഉപ്പും ചോറും തിന്നു വളർന്ന ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച അമേരിക്കൻ കുട്ടികൾ ആദ്യം അഭിമാനിക്കേണ്ടത് അവരെ ജനിച്ചു വളർത്തിയ നാടിനെപ്പറ്റിയാണ്. 'ഴ,ള എന്നൊക്കെ പഠിപ്പിച്ച്, ഇംഗ്ലീഷ് വിരോധവും തലയിൽ കയറ്റി കുട്ടികളെ വളർത്തിയാൽ ഈ നാട്ടിൽ അവരുടെ വ്യക്തിത്വത്തിന് തന്നെ തടസമുണ്ടാക്കും. സ്വയം താല്പര്യമുള്ളവർ മാത്രം മലയാളം പഠിക്കട്ടെ.