മുംബൈ: ഹിന്ദുമഹാസഭാ നേതാവ് വീര്‍സവര്‍ക്കറുടെ ജ്യേഷ്ഠസഹോദരന്‍ ഗണേശ് സവര്‍ക്കര്‍ രചിച്ച ക്രിസ്തുവിനെക്കുറിച്ചുള്ള വിവാദപുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നു. യേശുക്രിസ്തു ജനിച്ചത് തമിഴ്‌നാട്ടിലെ ഹിന്ദുകുടുംബത്തിലാണെന്നും മരിച്ചത് ഹിമാലയത്തിലാണെന്നും 70 വര്‍ഷംമുമ്പിറങ്ങിയ പുസ്തകം അവകാശപ്പെടുന്നു.
ഫിബ്രവരി 26-നാണ് 'ക്രൈസ്റ്റ് പരിചയ്' എന്നപേരിലുള്ള മറാഠി പുസ്തകം വീണ്ടും പ്രകാശനം ചെയ്യുന്നത്. 1946-ലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ക്രിസ്തു ജനിച്ചത് വിശ്വകര്‍മ ബ്രാഹ്മണനായിട്ടായിരുന്നുവെന്നും യഥാര്‍ഥ പേര് കേശവ് കൃഷ്ണയെന്നായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. തമിഴായിരുന്നു ക്രിസ്തുവിന്റെ മാതൃഭാഷ. കറുത്ത നിറമായിയിരുന്നു അദ്ദേഹത്തിന്. 12-ാംവയസ്സില്‍ ഉപനയനം കഴിഞ്ഞുവെന്നും പുസ്തകം പറയുന്നു.
യേശുവിനെ കുരിശില്‍നിന്നു രക്ഷിച്ചത് യോഗയും ആത്മീയതയും സംയോജിപ്പിച്ച് പ്രചാരണം നടത്തിയിരുന്ന 'എസന്‍സ്' എന്ന പ്രത്യേക വിശ്വാസിസമൂഹമാണെന്നാണ് പുസ്തകത്തിലെ മറ്റൊരു അവകാശവാദം. അവര്‍ ക്രിസ്തുവിനെ മരണക്കിടക്കയില്‍നിന്ന് പച്ചമരുന്നുകള്‍ നല്‍കിയാണു രക്ഷിച്ചത്. ജീവിതം വീണ്ടെടുത്ത അദ്ദേഹത്തെ അവര്‍ ഇന്ത്യയിലേക്കു കൊണ്ടുവന്നു.
ഹിമാലയത്തിലായിരുന്നു അന്ത്യം. അവിടെ അദ്ദേഹത്തിന്റെ കബറിടമുണ്ടായിരുന്നുവെന്നും പുസ്തകം അവകാശപ്പെടുന്നു.
അറേബ്യ ഹിന്ദുക്കള്‍ വസിച്ചിരുന്ന സ്ഥലമായിരുന്നു. യഹൂദന്‍മാരും ഹിന്ദുക്കളായിരുന്നു. അറബിഭാഷയില്‍ സംസ്‌കൃത, തമിഴ് പദങ്ങള്‍ ധാരാളമുണ്ട്. പലസ്തീനിലെ അറബിഭാഷ തമിഴ് ഭാഷയുടെ വകഭേദമാണ്.
യേശുവിന്റെ കുടുംബം ഹൈന്ദവജീവിതമാണു പിന്തുടര്‍ന്നിരുന്നത്. ജോസഫിന്റെ പിതാവിന്റെ പേര് ശേശപ്പ് എന്നായിരുന്നു. തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ശോശപ്പ എന്ന പേരിന്റെ വകഭേദമാണിതെന്നും വിവാദപുസ്തകത്തിലുണ്ട്. ആര്‍.എസ്.എസ്സിന്റെ അഞ്ച് സ്ഥാപകനേതാക്കളിലൊരാളാണ് ഗ്രന്ഥകാരനായ ഗണേശ് സവര്‍ക്കര്‍.
പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നതില്‍ ഒരു ദുരുദ്ദേശ്യവുമില്ലെന്നാണ് പ്രസാധകരായ സ്വതന്ത്രീയ വീര്‍സവര്‍ക്കര്‍ നാഷണല്‍ മെമ്മോറിയല്‍ പ്രസിഡന്റ് രഞ്ജിത് സവര്‍ക്കര്‍ പറയുന്നത്. (mathrubhumi)