Image

ആക്രമികള്‍ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും (ജോസഫ് പടന്നമാക്കല്‍ )

Published on 23 May, 2016
ആക്രമികള്‍ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും (ജോസഫ് പടന്നമാക്കല്‍ )
ഉത്തരേന്ത്യയിലെ മത മൗലിക വാദികള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ മുഖ്യ പ്രാധാന്യത്തോടെ ഇന്ത്യയിലും ലോക മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ട്. ചെറിയ സംഭവങ്ങളാണെങ്കിലും പൊലിപ്പിച്ചു കാണിക്കാനും മാദ്ധ്യമങ്ങള്‍ മത്സരത്തിലായിരിക്കും. വാര്‍ത്തകളുടെ വെളിച്ചത്തിന്മേല്‍ നാടു മുഴുവന്‍ കോളിളക്കം സൃഷ്ടിക്കുകയും അരമനകളിലേയ്ക്കും പള്ളിമേടകളിലേയ്ക്കും വിദേശപ്പണം ഒഴുകുകയും ചെയ്യും. ഇന്ത്യാ മുഴുവന്‍ മത പീഡനമെന്നു പറഞ്ഞ് ഡസന്‍ കണക്കിന് മെത്രാന്മാരും നൂറു കണക്കിന് പുരോഹിതരും കന്യാസ്ത്രികളും മുന്‍നിരയിലായി മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി തെരുവുകളിലുമുണ്ടാവും. 2013 മാര്‍ച്ച് മുപ്പത്തിയൊന്നാം തിയതി കൊച്ചുപുരയ്ക്കല്‍ ഫാദര്‍ കെ.ജെ. തോമസെന്ന മലയാളി വൈദികന്‍, ബാംഗളൂര്‍ നഗരത്തില്‍ കൊല ചെയ്യപ്പെട്ടു. കുറ്റാരോപിതരായ ഗുല്‍ബെര്‍ഗിലെ കെങ്കേരി ഇടവക ഫാദര്‍ ഏലിയാസ്, അദ്ദേഹത്തിന്റെ അള്‍ത്താര സഹായി പീറ്റര്‍, മറ്റൊരു പുരോഹിതന്‍ ഫാദര്‍ വില്ല്യം പാട്രിക്ക് എന്നിവരെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ വാര്‍ത്തകളൊന്നും മാദ്ധ്യമങ്ങള്‍ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല. കൊലയ്ക്കു കാരണം ധനപരമായ കാരണങ്ങളായിരുന്നു. ഏതാണ്ട് അതേ കാരണങ്ങള്‍ കൊണ്ട് ആന്ധ്രായില്‍ ബിഷപ്പ് പ്രസാദ് ഗല്ലേലയെ മൃഗീയമായി രണ്ടു പുരോഹിതരും അവരുടെ സഹായികളും കൂടി തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിക്കുകയുണ്ടായി. രണ്ടു കേസിലും കുറ്റവാളികള്‍ പുരോഹിതരായതുകൊണ്ടാണ് സഭ മൌനം പാലിക്കുന്നത്. ബിഷപ്പ് പ്രസാദ് ദളിതനും കൂടിയായിരുന്നു. കുറ്റവാളികള്‍ റെഢി സമുദായത്തില്‍പ്പെട്ട പുരോഹിതരായതുകൊണ്ട് സഭ വര്‍ണ്ണ വ്യവസ്ഥയെ മുറുകെപ്പിടിക്കുന്നു. കുറ്റം ചുമത്തപ്പെട്ട പുരോഹിതരെയും കൂട്ടാളികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നിട്ടും സഭ നിശബ്ദത പാലിക്കുന്നതില്‍ ദളിത ലോകം മുഴുവനും അസ്വസ്ഥരാണ്.

യമനില്‍ ഇസ്ലാമിക ഭീകരര്‍ ചതിവില്‍ക്കൂടി 'ടോം ഉഴുന്നാലി'ലെന്ന മലയാളീ പുരോഹിതനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ കൃസ്ത്യന്‍ സംഘടനകളും ശ്രമിക്കുന്നുണ്ട്. 'കത്തോലിക്ക ബിഷപ്പ് കോണ്‍ഫ്രെന്‍സ്' ഇന്ത്യാ സര്‍ക്കാരിന്റെ സഹായത്തോടെ ഫാദര്‍ ടോമിനെ വിമോചിതനാക്കാന്‍ ഭീകരരുടെ പ്രഭാവമുള്ള രാജ്യങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. ഫാദര്‍ ടോമിനുവേണ്ടി നാടാകെ പ്രാര്‍ത്ഥനകളും പ്രതിക്ഷേധ റാലികളും ഇന്നും തുടരുന്നു. ആഗോള ഭീകരതയില്‍ പുരോഹിതനെ തട്ടിക്കൊണ്ടു പോയതു കാരണം ഇന്ത്യന്‍ ബിഷപ്പുമാര്‍ ഒന്നടങ്കം സഹാനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ ഏകമതീഭാവം ദളിതനായ ബിഷപ്പ് പ്രസാദിന്റെ കാര്യത്തില്‍ കാണിക്കുന്നുമില്ല. ധനവും രാഷ്ട്രീയ സ്വാധീനവും വര്‍ഷിക്കുന്ന മേച്ചില്‍ സ്ഥലങ്ങള്‍ തേടി അഭിഷിക്തര്‍ എവിടെയും പാഞ്ഞു നടക്കും. ദുഃഖിതരുടെയും പീഡിതരുടേയും സമരിയാക്കാരത്തിയുടെയും വേദനകള്‍ അവരുടെ സവര്‍ണ്ണ ഹൃദയങ്ങളില്‍ സ്പന്ദിക്കുകയുമില്ല.

ബിഷപ്പ് പ്രസാദ് ഗല്ലേലയെ തട്ടിക്കൊണ്ടുപോയി മാരകമായി ഉപദ്രവിച്ച വാര്‍ത്ത ക്രിസ്ത്യന്‍ ജനതയെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. മണിക്കൂറുകളോളം കാറിനുള്ളില്‍ വെച്ചും ഏകാന്തമായി മുറിയിലടച്ചിട്ടും തല്ലുകയും ഇടിക്കുകയും ദേഹമാസകലം മുറിവുകളും പാടുകളും നല്കിക്കൊണ്ടുമായിരുന്നു അക്രമികള്‍ അദ്ദേഹത്തെ ഉപദ്രവിച്ചത്. ബിഷപ്പിന്റെയും ഡ്രൈവറിന്റെയും കണ്ണുകളും മൂടപ്പെട്ടിരുന്നു. അദ്ദേഹത്തെ ബന്ധിയിലാക്കിയ സൂത്രധാരകര്‍ ഏതാനും കത്തോലിക്കരായ പുരോഹിതരാണെന്നറിയുമ്പോള്‍ ആത്മാഭിമാനമുള്ള ഏതൊരു കത്തോലിക്കനും ലജ്ജയോടെ തലകുനിക്കും. തെക്കേ ഇന്ത്യയില്‍ സംഭവിച്ച വേദനാജനകമായ ഈ സംഭവത്തില്‍ സഭ നിശബ്ദത പാലിക്കുന്നത് ഇതിലെ കുറ്റവാളികള്‍ പുരോഹിതരായതുകൊണ്ടും ബിഷപ്പ് ദളിത സമൂഹത്തില്‍പ്പെട്ട ഒരു ആത്മീയ ഗുരുവായതുകൊണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കുറ്റവാളികളായ രണ്ടു പുരോഹിതരും ഉയര്‍ന്ന ജാതിയിലുള്ള റെഢി സമുദായത്തില്‍പ്പെട്ടവരാണ്. ഈ പുരോഹിതരുടെ മേല്‍ കര്‍ശനമായ നടപടികളെടുക്കുന്നതിനു പകരം ചില പൊള്ളയായ വാഗ്ദാനങ്ങളും പ്രാര്‍ഥിക്കാനും പറഞ്ഞ് കേസിനെ മൂടി വെയ്ക്കാനാണ് സഭ ശ്രമിക്കുന്നത്. കത്തോലിക്കാ കോണ്‍ഫറന്‍സിന്റെ പ്രസിഡണ്ടായ കര്‍ദ്ദിനാള്‍ ബസലീയോസ് ക്ലീമീസ് അതി കഠോരമായ ഈ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കാതെ യാതൊന്നും പ്രതികരിക്കാത്തതും വിസ്മയമുളവാക്കുന്നു. സഭ ആരെയോ ഭയപ്പെടുകയോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടെണ്ടായെന്നു തീരുമാനിക്കുകയോ ചെയ്തിരിക്കാം. വര്‍ഗ വ്യത്യാസം പരിഗണിച്ച് റെഢി സമൂഹത്തെ ഭയപ്പെടുന്നുമുണ്ടാകാം. ബിഷപ്പ് ദളിതനായതു കൊണ്ട് സഭ ഇത്തരം നിര്‍ദയമായ ഒരു സംഭവത്തില്‍ ഇടപെടാന്‍ കഴിയാത്തതുകൊണ്ട് ഒഴിഞ്ഞു നില്ക്കുന്നതുമാവാം.

കഴിഞ്ഞ മെയ് പതിനാറാം തിയതി ആന്ധ്രായില്‍ ബിഷപ്പിന്റെ ആസ്ഥാനമായ കടപ്പായില്‍ ബിഷപ്പിന് ആത്മീയബലം നല്കിക്കൊണ്ട് ഒരു ഐക്യദാര്‍ഢ്യറാലിയുണ്ടായിരുന്നു. പത്തു പുരോഹിതരും എട്ടു കന്യാസ്ത്രികളും ആയിരത്തിയഞ്ഞൂറില്‍പ്പരം ജനവും അതില്‍ പങ്കെടുത്തിരുന്നു. ദളിത ക്രിസ്ത്യാനികളുടെ അനേക നേതാക്കന്മാരും രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഈ പ്രതിഷേധ റാലിയിലുണ്ടായിരുന്നു. കടപ്പായില്‍ സംഘടിപ്പിച്ച റാലിയില്‍ വിജയവാഡാ, കുര്‍നൂള്‍ , നെല്ലൂര്‍, കമ്മം, ഗുണ്ടര്‍, എന്നീ വിവിധ സ്ഥലങ്ങളില്‍ നിന്നും ബിഷപ്പിനെ പിന്തുണയ്ക്കാന്‍ പ്രമുഖരായ ദളിതരും എത്തിയിരുന്നു. ദളിതരായ ക്രിസ്ത്യാനികളുടെ പ്രതിഷേധ സമാപന സമ്മേളനത്തില്‍ സി.എസ് ഐ ബിഷപ്പ് വേദിയില്‍ പ്രസംഗ പീഠത്തിലുണ്ടായിരുന്നു. തികച്ചും നികൃഷ്ടമായ ഈ ക്രൂര പ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കെതിരെ അനുചിതമായ നടപടികളെടുക്കാന്‍ കത്തോലിക്കാ സഭയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കുകയും കുറ്റവാളികളുടെ ഹീനമായ ഈ പ്രവര്‍ത്തികളില്‍ അപലപിക്കുകയും ചെയ്തു. അവിടെ സമ്മേളിച്ച വിവിധ ജാതി മതസ്ഥരും സഭയോട് അന്ന് ഐക്യമത്യം പ്രഖ്യാപിക്കുകയും നീതിയും സത്യവും കണ്ടെത്തുവാനുള്ള എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി. യേശുവിന്റെ ഒറ്റുകാരനായ യൂദായെ അനുഗമിച്ച കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ പരമാവധി ശിക്ഷ മേടിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അവര്‍ സഭയേയും സമൂഹങ്ങളെയും ചതിക്കുകയായിരുന്നുവെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ ഇരുപത്തിയഞ്ചാം തിയതി പകല്‍ പതിനൊന്നു മണിയ്ക്കാണ് ബിഷപ്പ് ഗല്ലേലയെ തട്ടിക്കൊണ്ടു പോയത്. മരിയാ കപ്പേളയില്‍ അന്ന് കുര്‍ബാനയര്‍പ്പിച്ച ശേഷം മടങ്ങി പോവുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. അതേ രൂപതയിലുണ്ടായിരുന്ന പുരോഹിതര്‍ വാടക ഗുണ്ടാകളെ ഏര്‍പ്പെടുത്തി ബിഷപ്പിനെ മൃഗീയമായി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നുണ്ടായത്. സംഭവത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് വിവരങ്ങള്‍ പൊതു ജനത്തിനു വെളിപ്പെട്ടത്. ഈ ഭീകര ഗുണ്ടകള്‍ ബിഷപ്പിന്റെയും വണ്ടി ഓടിച്ച ഡ്രൈവറിന്റെയും കണ്ണുകള്‍ കെട്ടിയതിനു ശേഷമായിരുന്നു ബന്ധിച്ചത്. അതിനു ശേഷം അജ്ഞാത സ്ഥലത്തു കൊണ്ടുപോവുകയും അതി ഭീകരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഏകദേശം രാവിലെ രണ്ടു മണിയായപ്പോള്‍ ബിഷപ്പിനെയും ഡ്രൈവറെയും തിരികെ അരമനയില്‍ നിന്നും അമ്പത് മൈലുകള്‍ക്കകലെ വിജനമായ പൊതു വഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

2015 മാര്‍ച്ചില്‍ ഒരു കന്യാസ്ത്രി കല്ക്കട്ടായില്‍ പീഡിതയായപ്പോള്‍ സഭയൊന്നാകെ വികാരഭരിതമായി പ്രതിഷേധിച്ചിരുന്നു. മെഴുകുതിരി കത്തിച്ചുള്ള പ്രകടനവും, ആഗോള വാര്‍ത്താ മീഡിയാകളുടെ തിക്കും തിരക്കും ജാഥാകളും പ്രതിഷേധങ്ങളും സഭയുടെ നേതൃത്വത്തിലുണ്ടായിരുന്നു. അതിന്റെ ഉച്ചത്തിലുള്ള അലയൊഴുക്കുകള്‍ കേരളത്തിലെ ക്രിസ്ത്യന്‍ ദിനപത്രങ്ങളിലും പ്രവഹിച്ചിരുന്നു. ഒരു കന്യാസ്ത്രിയ്ക്ക് അപകടം വന്നപ്പോള്‍ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രെന്‍സ് ഓഫ് ഇന്ത്യ, നാഷണല്‍ അസോസിയേഷന്‍ ഓഫ് കാത്തലിക്ക് മുതലായ സംഘടനകള്‍ രംഗത്ത് വന്ന് ശക്തിയായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ആ നീതി ദളിതനായ ബിഷപ്പിന് കൊടുത്തില്ല. തെലുങ്കു കാത്തലിക്ക് ബിഷപ്പ് കൌണ്‍സില്‍ പോലും പ്രതിഷേധ ശബ്ദം പുറപ്പെടുവിച്ചില്ല. ഇത്തരം വിവേചനം തികച്ചും അനീതിയായി സഭയിലെ ദളിതര്‍ കരുതുന്നു. ദളിതരുടെ ചിന്താഗതി എന്താണെന്നറിയാനുള്ള മനസ്തിതിപോലും സഭയ്ക്കില്ലാതെ പോയി. ദളിതരുടെ റാലിയില്‍ പങ്കെടുത്തവര്‍ കുപിതരായി സഭയുടെ നിശബ്ദ നിലപാടിനെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. 'സഭയ്ക്കുള്ളില്‍ വര്‍ഗ വിവേചനം ഉണ്ടെന്നു നമുക്കറിയാം. അത് ഭാരതീയ ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. യേശു ഇന്ന് ഭൂമുഖത്ത് ഉണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും' ദളിതരുടെ ചോദ്യങ്ങളിലുണ്ടായിരുന്നു.

ദളിതര്‍ക്കുവേണ്ടി സംസാരിക്കുന്ന ഒരു വക്താവും സാമൂഹിക പ്രവര്‍ത്തകനുമായ ഫാദര്‍ ബോസ്‌ക്കോ പ്രകടനത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇത്രമാത്രം ഗുരുതരമായ സംഭവമുണ്ടായിട്ടും ദളിതരുടെ പ്രശ്‌നത്തില്‍ സഭയിടപെടാത്തതില്‍ അദ്ദേഹം സഭാനേതൃത്വത്തിന്റെ നയങ്ങളെ അപലപിച്ചു. സഭയിലെ പുരോഹിതരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, 'സഭയുടെ നേതാക്കള്‍ വര്‍ണ്ണ വിവേചനമെന്ന പൈശാചിക ശക്തിയെ ഭയപ്പെടുന്നു. അവരിലെ ഭയം ദൂരീകരിക്കുന്ന കാലവും ദളിതര്‍ സ്വപ്നം കാണുന്നു. യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെ പാടെ തിരസ്‌ക്കരിച്ചുകൊണ്ട് സഭ അനീതിയുടെ വഴിയെ സഞ്ചരിക്കുന്നു. ദരിദ്രരോടും പീഡിതരോടുമൊത്തു സഞ്ചരിച്ചിരുന്ന യേശു മലമുകളില്‍നിന്നും മുഴക്കിയിരുന്നതു കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും കാഹള ധ്വനിയായിരുന്നു .'

ബിഷപ്പിന്റെ നേരെയുള്ള അതി ഗുരുതരമായ ആക്രമ സംഭവ വികാസങ്ങള്‍ കണക്കാക്കിയെങ്കിലും സഭയും ഇന്നു നിലവിലുള്ള ഇന്ത്യയിലെ രൂപതകളും പുരോഹിതരും അല്‌മേനികളും ഒത്തൊരുമിച്ച് സഭയിലെ വര്‍ണ്ണ വ്യവസ്ഥയെന്ന പ്രശ്‌നം പരിഹരിക്കേണ്ടതാണ്. പൊതുവായ ആത്മീയ വളര്‍ച്ചയ്ക്ക് അത്തരം നീക്കം ഉത്തേജനമാകും. 'ഇന്ന് സഭയിലെ നേതൃത്വം അത്തരം പുരോഗമനപരമായ ചിന്താഗതികള്‍ക്ക് തയാറാകുന്നില്ലെങ്കില്‍ സഭയുടെ ദൈവ വിളിയെന്ന അര്‍ത്ഥമെന്താണെന്നും' ഫാദര്‍ ബോസ്‌ക്കോ ചോദിക്കുന്നു. 'ദളിത നേതാക്കന്മാര്‍ ഈ പ്രശ്‌നം പരിഹരിക്കാനായി സഭയുമായി പങ്കാളികളായുള്ള സജീവപ്രവര്‍ത്തനങ്ങള്‍ക്കു തയാറാണെന്നും' അദ്ദേഹം അറിയിച്ചു. സഭയും അതില്‍ പങ്കാളിയാകുന്നുവെങ്കില്‍ സഭയെന്നുള്ളത് സ്‌നേഹത്തിന്റെയും നീതിയുടെയും പ്രതീകമാകുമെന്നതില്‍ സംശയമില്ല. സഭയ്ക്കുള്ളില്‍ വര്‍ണ്ണ വിവേചനമുണ്ടെന്നു നമുക്കെല്ലാം അറിയാവുന്ന ഒരു സത്യമാണ്. കൃസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചു അതൊരു വെല്ലുവിളിയുമാണ്. യേശു ജീവിച്ചിരുന്നെങ്കില്‍ അവിടുന്നു എന്തു ചെയ്യുമായിരുന്നുവെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.'

ബിഷപ്പ് പ്രസാദ് ഗലേലായെ തട്ടിക്കൊണ്ടു പോയ കേസ്സിലെ പ്രതിയായ രാജാ റെഢിയെന്ന പുരോഹിതന്‍ കോര്‍ക്കിലെ സ്‌കൂളിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ സാധുക്കളെ സഹായിക്കാനായി ഒരു ധര്‍മ്മ സ്ഥാപന ഷോപ്പ് നടത്തുന്നുണ്ടായിരുന്നു. ഉദാരമതികളായ നാട്ടുകാരില്‍ നിന്നും പിരിവെടുത്താണ് സാമൂഹിക ക്ഷേമത്തിനായുള്ള ധര്‍മ്മ സ്ഥാപനം സ്ഥാപിച്ചത്. ഈ ഷോപ്പ് നടത്തുന്ന രാജയും പതിനാലു കൂട്ടാളികളും ഒത്തുകൂടി അസൂത്രണം ചെയ്താണ് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയത്. കേസിനോടനുബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ ഫാദര്‍ രാജയുടെ മേല്‌നോട്ടത്തില്‍ നടത്തിവന്നിരുന്ന ഷോപ്പ് കഴിഞ്ഞ ദിവസം നിര്‍ത്തല്‍ ചെയ്തു.

അമ്പത്തിനാലുകാരനായ ബിഷപ്പിനെ അക്രമികള്‍ മര്‍ദ്ദിച്ചുകൊണ്ട് അമ്പതു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇരുപതു ലക്ഷം രൂപാ കൊടുത്തശേഷം മര്‍ദ്ദനം കൊണ്ടവശനായ ബിഷപ്പിനെ ക്രൂരരായ അവര്‍ മോചിപ്പിച്ചു. മോചനം ലഭിച്ച് മടങ്ങി വന്നയുടന്‍ ബിഷപ്പ് പോലീസ്സില്‍ പരാതിപ്പെട്ടു. കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞതനുസരിച്ച് ഏപ്രില്‍ 26ന് അക്രമികള്‍ക്ക് നിര്‍ദേശം കൊടുത്ത ഫാദര്‍ രാജാ റെഢിയെ അറസ്റ്റ് ചെയ്തു. പുരോഹിതനായ ഇയാള്‍ 'മൈ ഡാഡി ഹോം' എന്ന പേരില്‍ ഇന്ത്യയില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുമുണ്ട്. ബിഷപ്പിന്റെ സുഹൃത്തായിരുന്ന രാജാ റെഢിയ്ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അതിരൂപതയുടെ പ്രധാന നേതൃത്വത്തിലെത്താനുള്ള മോഹവുമുണ്ടായിരുന്നു. രൂപതയുടെ പ്രൊക്കുറേറ്റര്‍ സ്ഥാനം ഇയാള്‍ക്കു നല്‍കാത്തതിലും ബിഷപ്പിനോട് അമര്‍ഷമുണ്ടായിരുന്നു

ഫാദര്‍ രാജാറെഡിയ്ക്ക് അധികാരവും പണവുമായിരുന്നു വേണ്ടിയിരുന്നത്. അത് ലഭിക്കാനും കൂടിയായിരുന്നു അയാളെ ബിഷപ്പിനെ തട്ടിക്കൊണ്ടു പോകുവാന്‍ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് നാലു പ്രാവശ്യം ബിഷപ്പ് പ്രസാദിനെ തട്ടിക്കൊണ്ടു പോകാന്‍ ഇവര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അറസ്റ്റിലായവര്‍ വൈദികരായ രാജ റെഢി (48) മോഹന്‍ റെഢി (45) എന്നിവരാണ്. ഏപ്രില്‍ ആറിനും പതിനഞ്ചിനുമിടയിലായിരുന്നു തട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പണം കൊടുക്കാമെന്നു സമ്മതിച്ചതിനു ശേഷം മെത്രാനെയും ഡ്രൈവറെയും പെരുവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന എ ടി.എം കാര്‍ഡുകളും അക്രമികള്‍ തട്ടിയെടുത്തിരുന്നു.

ആന്ധ്രാ പ്രദേശിലുള്ള ഒരു അദ്ധ്യാപക കുടുംബത്തില്‍ ഏറ്റവും ഇളയതും നാലാമത്തെ സന്താനവുമായി പ്രസാദ് ജനിച്ചു. ശ്രീമതി മറിയാമ്മയും ശ്രീ ജോജപ്പായുമായിരുന്നു മാതാപിതാക്കള്‍. 1962 ഏപ്രില്‍ ഏഴാംതിയതി ജനിച്ച ബിഷപ്പ് ജി പ്രസാദ് ആന്ധ്രാ സംസ്ഥാനത്തുള്ള ചുടാഫാ രൂപതയുടെ നാലാമത്തെ ബിഷപ്പാണ്. ബിഷപ്പിന്റെ അരമന സ്ഥിതി ചെയ്യുന്നത് കടപ്പായിലുള്ള ഗോതിക്ക് സ്‌റ്റൈലില്‍ നിര്‍മ്മിച്ച സെന്റ് മേരീസ് കത്തീദ്രലിനു സമീപമാണ്. ഈ അരമന 1934ല്‍ നിര്‍മ്മിച്ചു. ബിഷപ്പ് പ്രസാദ് തെലുങ്കിലും ഇംഗ്ലീഷിലും ലാറ്റിനിലും പണ്ഡിതനാണ്.ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ നല്ല പ്രാവിണ്യവുമുണ്ട്.

സ്വന്തം ഗ്രാമത്തിലുള്ള സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം കുര്‍ണൂലിലുള്ള പയസ് സെമിനാരിയില്‍ ഒരു വര്‍ഷം ദൈവ ശാസത്രം പഠിച്ചു. തുടര്‍ന്നുള്ള പഠനത്തിനായി സെന്റ് ജോര്‍ജ് റീജിനല്‍ സെമിനാരിയില്‍ ചേര്‍ന്നു. അവിടുത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹൈദ്രബാദിലുള്ള സെന്റ് ജോണ്‍ റീജിനല്‍ സെമിനാരിയില്‍ വൈദിക പഠനത്തിനായി പഠിച്ചു. 1989 മാര്‍ച്ച് ഒന്നാം തിയതി പുരോഹിതനായി പട്ടമേറ്റു.അദ്ദേഹം വൈദിക പട്ടം ലഭിച്ച ശേഷം കുര്‍ണൂള്‍ രൂപതയില്‍ വളരെക്കാലം വികാരിയായി സേവനം ചെയ്തു.

1989 മുതല്‍ 1991 വരെ യുവ ജന സഖ്യത്തിന്റെ ഡിറക്റ്ററായിരുന്നു.1995 മുതല്‍ 1999 വരെ റോമില്‍ ഉന്നത പഠനത്തിനു പോയി. പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. മദര്‍ തെരസായുടെ ധര്‍മ്മ സ്ഥാപനങ്ങളെയും സേവനങ്ങളെപ്പറ്റിയുമായിരുന്നു തിസീസ് തയാറാക്കിയത്. 1999ല്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രീയായ ഡി. റ്റിഎച്ച് കരസ്ഥമാക്കി.

1999ല്‍ അദ്ദേഹം റോമില്‍ നിന്ന് മടങ്ങി വന്നു കഴിഞ്ഞ് ഉപ്പലഡാദിയ എന്ന സ്ഥലത്തുള്ള സെന്റ് ജോണ്‍ പള്ളിയുടെ വികാരിയായിരുന്നു. അതിനുശേഷം ടെക്‌സാസില്‍ സാന്‍ ആഞ്ചലോ രൂപതയില്‍ പൌരാഹിത്യ ചുമതലകള്‍ വഹിച്ചിരുന്നു. 2004ല്‍ ഇന്ത്യയില്‍ വീണ്ടും മടങ്ങി വന്നു. വിശാഖ പട്ടണത്തിലുള്ള സെന്റ് ജോണ്‍ റീജിണല്‍ സെമിനാരിയുടെ പ്രൊഫസറായി ചുമതലയേറ്റെടുത്തു. അവിടുത്തെ ആത്മീയ ഡിറക്റ്ററുമായിരുന്നു. 2008 ജനുവരി മുതല്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ കുടാഫയുടെ ബിഷപ്പായി നിയമിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയില്‍ ആന്ധ്രാ പ്രദേശിലെ മിക്ക ബിഷപ്പുമാരും സംബന്ധിച്ചിരുന്നു.

തട്ടിക്കൊണ്ടു പോയ ബിഷപ്പ് പ്രസാദിന്റെ ഡ്രൈവര്‍ വിജയ കുമാറിനെ മറ്റൊരു കാറില്‍ കൊണ്ടുപോയി അടിക്കുകയും ഏ.റ്റി.എം കാര്‍ഡും അതില്‍നിന്നു അമ്പതിനായിരം രൂപയും അപഹരിക്കുകയും ചെയ്തു. പോലീസുകാര്‍ അഞ്ചു കാറും നാലു ഏ.റ്റി.എം കാര്‍ഡുകളും കാര്‍ഡില്‍നിന്നു പിന്‍വലിച്ച അമ്പതിനായിരം രൂപയും പതിനാലു സെല്‍ഫോണും പെന്‍ ഡ്രൈവും .വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിനു മുമ്പ് ചില മീഡിയാകളും നിരീക്ഷകരും മത മൗലിക വാദികളുടെ ക്രിസ്ത്യന്‍ പീഡനമായി ഈ ആക്രമണത്തെ ചിത്രീകരിച്ചിരുന്നു. അത്തരം ഒരു സാഹചര്യമായിരുന്നെങ്കില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുമുണ്ടായിരുന്നു. എങ്കില്‍ ലോകവാര്‍ത്തകളില്‍ ഈ സംഭവം നിറഞ്ഞു നില്‍ക്കുമായിരുന്നു. കൂടാതെ മോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ സര്‍ക്കാരിനെതിരെ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പുകളും നടത്തുമായിരുന്നു.

മൃഗീയമായ ബിഷപ്പിന്റെ നേരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് 'തുമ്മ ബാലാ' പറഞ്ഞത് ' ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മത നേതാവിന്റെ നേരെയുള്ള ക്രൂരത വിശ്വസിക്കാന്‍ സാധിക്കുന്നില്ല. പാവങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന പാവങ്ങളുടെ മെത്രാനാണദ്ദേഹം. നിയമത്തിന്റെ മുമ്പില്‍ പ്രതികളെ കൊണ്ടുവരാന്‍ അധികാരികള്‍ അന്വേഷണം ത്വരിതപ്പെടുത്തണം. പ്രസാദ് ഗലേലാ എക്കാലവും ദൈവഭക്തിയില്‍ ജീവിക്കുന്ന ഒരു മാലാഖയെപ്പോലെയാണ്. പാവങ്ങളെ സഹായിച്ചും ആവശ്യക്കാര്‍ക്ക് വേണ്ട സഹായം എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കര്‍മ്മ യോഗിയാണദ്ദേഹം.'

പ്രസാദ് ഗലേലായുടെ രൂപതയില്‍ ഏകദേശം 85000 കത്തോലിക്കരുണ്ട്. അവരില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഭൂമിയില്ലാത്ത കൃഷിക്കാരും തൊഴിലാളികളുമാണ്. എല്ലാവരും തൊട്ടുകൂടാ ജാതികളെന്നു വിധി കല്പ്പിച്ചിരിക്കുന്ന ദളിതരാണ്. അവിടെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രത്യേകിച്ചു കൃഷിത്തൊഴിലാളികളുടെ മക്കള്‍ക്കും വിദ്യാഭ്യാസം നല്കുവാന്‍ രൂപത ശ്രമിക്കുന്നു. തട്ടി കൊണ്ടു പോയവരോട് ബിഷപ്പ് 'നിങ്ങള്‍ ആരെന്നു' ചോദിച്ചപ്പോള്‍ പോലീസെന്നു മറുപടി പറഞ്ഞു. പോലീസുകാര്‍ ഈ വിധം പെരുമാറില്ലെന്ന് അദ്ദേഹം അവരോടു പറയുകയുമുണ്ടായി. ബിഷപ്പ് പറഞ്ഞു, അവരെന്നെ അടിക്കുകയും ഇടിക്കുകയും ചെയ്തു. എന്റെ ദേഹം മുഴുവനും മുറിവുകളുണ്ടാക്കി. ഞാന്‍ തിരിഞ്ഞു പ്രതികരിച്ചില്ല.' കടപ്പാ എസ്പി നവീന്‍ ഗുലാത്തി പതിനാലു കുറ്റവാളികളെയും വാര്‍ത്താ മീഡിയാകളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഭാരത മണ്ണില്‍ ഇന്നും ദളിത പീഡനങ്ങളുടെ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബിഷപ്പ് പ്രസാദ് അതിലൊരു ബലിയാടുമാത്രം. തമിഴ് നാട്ടിലെ ക്രിസ്ത്യന്‍ ശ്മശാന ഭൂമിയില്‍ ദളിതരെയടക്കാന്‍ പതിറ്റാണ്ടുകളായി പ്രത്യേക ചുമരുകള്‍ തരം തിരിച്ചിട്ടുണ്ട്. ഇത് ഭരണഘടനാ ലംഘനമാണ്. മനുഷ്യത്വമില്ലായ്മയാണ്. മാനുഷിക മൂല്യങ്ങളെ ലജ്ജിപ്പിക്കുന്നതുമാണ്. ബര്‍ലിന്‍ വാള്‍ തകര്‍ത്തതുപോലെ ആ ചുമരുകളെയും ഇടിച്ചു താഴെയിടണം. അത് ചെയ്യുന്നില്ലായെങ്കില്‍ ഭാവി തലമുറകളും വര്‍ണ്ണ വ്യവസ്ഥ വിവേചന ഭാവം പുലര്‍ത്തിക്കൊണ്ടിരിക്കും. തൊട്ടുകൂടായ്മ നിരോധിച്ചെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നു. എന്നാല്‍ ആ ദുര്‍ഭൂതം ഇന്ത്യയിലെവിടെയുമുണ്ട്. അതുപോലെ കത്തോലിക്കാ സഭയില്‍ വര്‍ണ്ണ വിവേചനമില്ലെന്നു പറയുന്നു. ഇന്ത്യയില്‍ വര്‍ണ്ണ വിവേചനത്തെ ഇല്ലാതാക്കാന്‍ ക്രിസ്തുവിന്റെ സഭയ്ക്ക് സാധിക്കുന്നില്ല. പൂര്‍വിക തലമുറകള്‍ മുതല്‍ സവര്‍ണ്ണരായവര്‍ കൃസ്തുമതം സ്വീകരിച്ചതും സങ്കുചിത മനസുകളുമായിട്ടായിരുന്നു. കാല ഭേദങ്ങളെ ഭേദിച്ച് മനുഷ്യമനസുകള്‍ തമ്മിലുള്ള വിടവുകള്‍ നികത്തി അതിനിടയിലെ ചുമരുകള്‍ പൊളിച്ചു കളഞ്ഞാലെ മനുഷ്യത്വ പരമായ ഒരു സമീപനം സഭയ്ക്കു നേടാന്‍ സാധിക്കൂ. ബിഷപ്പ് പ്രസാദെന്ന സാത്വികന്‍ ദളിതരുടെയും വര്‍ണ്ണരായവരുടെയും മദ്ധ്യേയുള്ള പ്രതീകമായി കണ്ട് അതിനായി ശ്രമിച്ചാല്‍ ക്രിസ്തുവിന്റെ സഭയില്‍ സാഹോദര്യത്തെ വീണ്ടെടുക്കാമെന്നും പ്രതീക്ഷിക്കാം. 
ആക്രമികള്‍ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും (ജോസഫ് പടന്നമാക്കല്‍ )ആക്രമികള്‍ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും (ജോസഫ് പടന്നമാക്കല്‍ )
Join WhatsApp News
bijuny 2016-05-23 12:34:44
ഇനി ഇതിന്റെ പുറകിലും rss ഉം മോഡിയും ആണെന്ന് പറയുമോ? എവിടെപ്പോയി അസഹിഷ്ണുത വാദികൾ ?  ഇട്ന്ത്യയിൽ ഇപ്പോൾ എവിടെയും ഇലക്ഷൻ ഇല്ലെന്നു തോന്നുന്നു.
ശ്രീ പടന്നമാക്കാൻ , നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ BBC , വാഷിങ്ങ്ടോൻ പോസ്റ്റ്‌ തുടങ്ങിയ പത്രങ്ങളുടെ ശ്രദ്ധയിൽ ഈ കാര്യം പെടുത്തുക.
believer 2016-05-23 16:12:23
Padannamakkal is part of a grouop that attacks Catholic Church. So I dont know how far his arguments are true. There are many African american bishops in America and nobody discriminates them.
In Andhra, 99 percent Christians are dalits. So not that much superior-infereior problem as in Kerala. In any case, it is sad.
Dr.James Kottoor 2016-05-24 10:55:38

 Please accept my heartfelt congrats and appreciation. Joseph Padannamakkel is living in New York studied the subject in detail and gave an elaborate report which none of the Catholic Media in India dared to give, except IC Delhi.

The most atrocious, scandalous and criminal incident in this whole episode is the deadly, stony, heartless silence of the Chairman of the CBCI, Cardinal Baselius Cleemis of Trivandrum  (Bombay Cardinal condemned it briefly but instantly) even one month after the Kidnap.  One wonders if he is a civilized human being, let alone a Christian and follower of Jesus. With such people at the helm of affairs how can there be a Church of Jesus in India? There is none, make no doubt about it.

 All thinking Christians are leaving this church infested with Caste system, Class system, but all united in Caste-cover-ups  and cultivating "Pure blood marriage (endogamy) in Kottayam" and enthroning only the "blue blood"  high caste, Brahmanic, Reddy people generally as bishops in Andhra and Tamilnadu.

 

How many Dalit bishops from Pulaya and Paraya community are among priests and bishops even in Kerala? The first thing one should do to bear witness to Jesus the friend of dalits, Samaritans. Drunkards, prostitutes and downtrodden is to quit this church. Declaring oneself to be a member of this church will amount to a public counter-witnessing to Christ.

  I will send this article in Malayalam to all Kerala Bishops. Of course they will not reply. But it would make it impossible for them to say they didn’t know facts in detail. May the Lord give you the strength to be in the forefront to fight for the rights of the Dalits in India?

 

 

ഫാതർ . വറുഗീസ് മമ്മത് 2016-05-24 11:40:17
എന്റെ കൊട്ടൂരാനെ ഇതിലും ബലിയ പെരുന്നാള് ബന്നിട്ട് ബാപ്പാ പള്ളി പോയിട്ടില്ല. പിന്നാണ് ഇങ്ങള് ബിഷപ്പ്മാർക്ക് തിരിച്ച ഇടയ ലേഖനം അയക്കൂന്നു ബെരുട്ടണത്.  ഓല പാമ്പിട്ടു പേടിപ്പ്ക്കല്ലേ ഡാക്കിട്ടരെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക