Image

2 ജി: ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജി തള്ളി

Published on 04 February, 2012
2 ജി: ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: 2 ജി കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സി.ബി.ഐ കോടതി തള്ളി. ചിദംബരത്തെ കേസില്‍ പ്രതിചേര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയാണ് വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരനായ ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തിന് കോടതിയിലെത്തിയ സുബ്രഹ്മണ്യന്‍ സ്വാമിയോട് 12.30 ന് വീണ്ടും എത്താന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കോടതിയിലെത്തിയ സ്വാമിയെ പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി വിധി വായിച്ചു കേള്‍പ്പിച്ചു. കോടതി മുറിയില്‍ പ്രവേശിക്കാന്‍ സ്വാമിക്കും അഭിഭാഷകയായ ഭാര്യയ്ക്കും സ്വാമിയുടെ സെക്രട്ടറിയ്ക്കും മാത്രമാണ് അനുമതി നല്‍കിയത്.

ടെലികോം മന്ത്രിയായിരുന്ന എ. രാജ ലൈസന്‍സുകള്‍ നല്‍കുന്ന ഒരോ ഘട്ടത്തിലും അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട സ്വാമി പ്രത്യേക കോടതിയില്‍ ചിദംബരത്തെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിദംബരവുമായി ബന്ധപ്പെട്ട് സി. ബി. ഐ.ക്ക് അന്വേഷണത്തില്‍ ലഭിച്ച എല്ലാ രേഖകളും ഹര്‍ജിക്കാരന് നല്‍കാന്‍ പ്രത്യേക കോടതി വിധിച്ചിരുന്നു. സി.ബി.ഐ. ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് എല്ലാം നല്‍കി.

പ്രത്യേക കോടതി ജനവരി 21 നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി വിധിപറയാന്‍ ഫിബ്രവരി നാലിലേക്ക് മാറ്റിയത്. ചിദംബരത്തിനെതിരായ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക