തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍
ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത്
തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ മുതലാ!ണ്
പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ
മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍
മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി
വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ.
ഉത്രാടത്തിന്‍നാളിലാണ്! പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്.മൂലം നാളീല്‍
ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉള്ള
ചടങ്ങുകളാണ്‍ ഓണത്തിന്‍. സാധാരണയായി തിരുവോണപുലരിയില്‍ കുളിച്ചു
കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുന്‍പില്‍ ആവണിപ്പലകയിലിരിക്കുന്നു.
ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന് മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട
നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ്
രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്.
മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ
സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന് അട നിവേദിക്കുകയും
ചെയ്യുന്നു.
തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ്
തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ
കാല്‍പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ് 'തൃക്കാല്‍ക്കര' ഉണ്ടായതെന്ന്
ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
തൃക്കാക്കരയാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണത്തോടനുബന്ധിച്ച്
പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു.
കുട്ടികള്‍ക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു.
സാധാരണയായി കൈത്തറിയില്‍ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും
ഇത്.
തൃശൂര്‍ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ
ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളിലെ ഈ പരിപാടി
തുടങ്ങുന്നു. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ്
തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍
കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. ഇതിനെ
ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ
ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം,
പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്,
ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം
വക്കുന്നു. തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും
വിശ്വസിക്കുന്നുണ്ട്. ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം
കഴിക്കാവു.
"തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ
(മൂന്നൂ പ്രാവശ്യം ആവര്‍ത്തിക്കണം )
ആര്‍പ്പേ.... റ്വോ റ്വോ
റ്വോ...'
എന്ന് ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി
നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേല്‍ക്കുന്ന ചടങ്ങാണ്. തുടര്‍ന്ന്
അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ
പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളില്‍
വീടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്.
ഉറുമ്പുകള്‍ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍
അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും നടക്കും..