Image

പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)

Published on 30 August, 2016
പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)
ചരിത്രത്തിന്റെ നിയോഗമെന്നോണം 2008 നവമ്പറില്‍ ബാറാക്ക് ഒബാമ അമേരിക്കയുടെ നാല്‍പ്പത്തി നാലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹാനായ അദ്ദേഹത്തിന്റെ കഥ അമേരിക്കയുടെ ചരിത്രംകൂടിയാണ്.

പൊട്ടിത്തകര്‍ന്ന കുടുംബബന്ധങ്ങളുമായി മല്ലടിച്ചു കഴിഞ്ഞിരുന്ന ഒരു ഇടത്തരം സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കഠിനാധ്വാനവും ഉന്നത വിദ്യാഭ്യാസവും അദ്ദേഹത്തെ വിസ്മയകരമാം വിധം ഉയരങ്ങളുടെ കൊടുമുടിയിലെത്തിച്ചു. പരോപകാര പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളും മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സ്വയം ജീവിതാര്‍പ്പണങ്ങളും ഒബാമയെ അനുഗ്രഹീതനായ ഒരു വ്യക്തിപ്രതിഭയാക്കി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാലും മാതാപിതാക്കളുടെ വൈവാഹിക ബന്ധ തകര്‍ച്ചമൂലവും വളര്‍ത്തിയത് മുത്തച്ഛനും മൂത്തശ്ശിയുമായിരുന്നു. അക്കാലങ്ങളില്‍ മുത്തച്ഛന്‍ പട്ടാളത്തില്‍ ജോലിചെയ്തിരുന്നു. മുത്തശ്ശി ഒരു ബാങ്കില്‍ മാനേജ്‌മെന്റ് കേഡറില്‍ ജോലിക്കാരിയുമായിരുന്നു.

1961 ആഗസ്റ്റ് നാലാം തിയതി ഒബാമ ജനിച്ചു. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ കെന്‍സാസ്കാരി ആന്‍ ഡുന്‍ഹാമും കെനിയാക്കാരന്‍ സീനിയര്‍ ബാറാക്ക് ഒബാമയുമായിരുന്നു. 'അമ്മ വെളുമ്പിയും അപ്പന്‍ ആഫ്രിക്കന്‍ കറുത്തവനുമായിരുന്നു. സീനിയര്‍ ബാറാക്ക് ഒബാമയും ആന്‍ ഡുന്‍ഹാമും പരസ്പരം തമ്മില്‍ കണ്ടു മുട്ടിയത് അവര്‍ ഹാവായ് യൂണിവേഴ്‌­സിറ്റിയില്‍ പഠിക്കുമ്പോഴായിരുന്നു. ഒബാമയ്ക്ക് രണ്ടു വയസുള്ളപ്പോള്‍ അപ്പന്‍ അമ്മയെ ഉപേക്ഷിച്ചു. പിന്നീട് സീനിയര്‍ ഒബാമ ഹാര്‍വാര്‍ഡിലെ പഠനശേഷം സ്വന്തം നാടായ കെനിയായില്‍ മടങ്ങിപ്പോവുകയാണുണ്ടായത്.

ഒബാമയുടെ പിതാവ് ഒബാമ സീനിയറിനെപ്പറ്റി വിചിത്രങ്ങളായ കഥകളാണ് കേള്‍ക്കുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ ആടുമാടുകളെ മേയിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ കെനിയായിലെ ജോലി. സ്‌­കോളര്‍ഷിപ്പ് കിട്ടിയ കാരണം അമേരിക്കയില്‍ പഠിക്കാനായി വന്നു. കെനിയായില്‍ ഗര്‍ഭിണിയായ അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയെ കൂടെ കൊണ്ടുവന്നില്ല. അമേരിക്കയില്‍ ഒബാമയുടെ അമ്മയെ വിവാഹം ചെയ്തതായി രേഖകളൊന്നുമില്ല. ഒബാമയ്ക്ക് രണ്ടു വയസുള്ളപ്പോള്‍ അപ്പന്‍ ഒബാമ ബോസ്റ്റണില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകാരണം അമ്മയെയും കുഞ്ഞിനേയും ബോസ്റ്റണില്‍ കൊണ്ടുവന്നില്ല. കാലക്രമേണ അവരുടെ ബന്ധം അവസാനിപ്പിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തിരിക്കാം. പിതാവ് ഒബാമ സീനിയര്‍ മറ്റൊരു അമേരിക്കക്കാരിയേയും കൊണ്ട് കെനിയായില്‍ മടങ്ങി പോയി. അതിനുശേഷം നല്ല ജോലികള്‍ അവിടെ ചെയ്തിരുന്നെങ്കിലും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കു മരുന്നുകള്‍ക്കും അടിമയായിരുന്നു. പത്തൊമ്പതു വര്‍ഷങ്ങള്‍ക്കുശേഷം കെനിയായില്‍ ഒരു മോട്ടോര്‍ അപകടത്തില്‍പ്പെട്ടു അദ്ദേഹം മരണമടയുകയാണുണ്ടായത്.

ഒബാമ സീനിയറുമായി ബന്ധം വേര്‍പെടുത്തിയ ശേഷം ഒബാമയുടെ അമ്മ 'ആന്‍' ഇന്തോനേഷ്യക്കാരനായ 'ലോലോ സോട്ടോറോയെ' വിവാഹം ചെയ്തു. അന്നു ഇരുവരും യൂണിവേഴ്‌സിറ്റി ഓഫ് ഹവായില്‍ പഠിക്കുകയായിരുന്നു. ഒബാമയ്ക്ക് ആറു വയസ്സുള്ളപ്പോള്‍ അമ്മയുടെയും രണ്ടാനപ്പന്റെയും ഒപ്പം ഇന്തോനേഷ്യക്ക് താമസം മാറ്റി. അവിടെ അദ്ദേഹം കത്തോലിക്കാ സ്­കൂളിലും മുസ്ലിം സ്­കൂളിലും പഠിച്ചു. ഒബാമയുടെ സഹോദരി 'മായ' അവിടെവച്ചാണ് ഉണ്ടാകുന്നത്. ഒബാമക്ക് 10 വയസ്സുള്ളപ്പോള്‍, അദ്ദെഹത്തെ ഹവായിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കാന്‍ 'ആന്‍' തീരുമാനിച്ചു. അഞ്ചാം ക്ലാസ് മുതല്‍ ഹൈസ്ക്കൂള്‍ പൂര്‍ത്തിയാക്കുംവരെ ഒബാമയുടെ മുത്തച്ഛന്‍ സ്റ്റാന്‍ലിയുടെയും മുത്തശ്ശി മെഡലിന്‍ ഡുന്‍ഹാമിന്റെയും സംരക്ഷണയില്‍ വളര്‍ന്നു. ഹാവായിലുള്ള പേരും പെരുമയുമുണ്ടായിരുന്ന പുനാഹ് സ്­കൂളില്‍ പഠിച്ചു. ഒബാമ പറയും "ഞാന്‍ ഒരു ഹാവായിക്കാരനും പിന്നീട് ഇന്‍ഡോനേഷ്യന്‍ കുട്ടിയായും വളര്‍ന്നു. കൂടാതെ വ്യത്യസ്തങ്ങളായ രണ്ടു സാംസ്­ക്കാരിക പശ്ചാത്തലങ്ങളില്‍ കറുത്തവനും വെളുത്തവനുമായ കുട്ടിയായും വളര്‍ന്നു. " ഒബാമയുടെ അര്‍ദ്ധസഹോദരി ഡോ.മായാ സോടോറോ ഹാവായി യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി സ്‌പെഷ്യലിസ്റ്റാണ്.

മുത്തച്ഛനും മൂത്തശ്ശിയുമായുള്ള താമസകാലങ്ങളില്‍ അദ്ദേഹം അന്ന് പഠിക്കാന്‍ വലിയ നിപുണനായിരുന്നില്ല. 1970­ല്‍ സ്­കൂളില്‍ പഠിക്കുന്ന കാലങ്ങളില്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിയെപ്പോലെയുള്ള ഗ്രേഡുകള്‍ മാത്രം ലഭിച്ചിരുന്നു. അദ്ദേഹം നല്ലവണ്ണം ബാസ്­ക്കറ്റ്ബാള്‍ കളിക്കുമായിരുന്നു. മാതാപിതാക്കളുടെ കുടുംബ തകര്‍ച്ചയും അവരുടെ സ്വരച്ചേര്‍ച്ചയില്ലായ്മയും അദ്ദേഹത്തിന്‍റെ ബാല്യത്തെയും കൗമാരത്തെയും ബാധിച്ചിരുന്നു. പിന്നീട് ലക്ഷ്യമില്ലാതെ അശ്രദ്ധമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. മയക്കു മരുന്നുകളും ലഹരികളും ഉപയോഗിക്കാന്‍ തുടങ്ങി. മര്‍വാണായും കൊക്കയിനും ഉപയോഗിക്കുമായിരുന്നു. മതകാര്യങ്ങളെ സംബന്ധിച്ച് ഒബാമ എഴുതി, "അദ്ദേഹത്തിന്‍റെ മാതാപിതാക്കളും മുത്തച്ഛനും മൂത്തശ്ശിയും ദൈവ വിശ്വാസികളല്ലായിരുന്നു. അതുകൊണ്ട് ഞാനും ഒരു മതവിശ്വാസിയായി വളര്‍ന്നില്ല." 1972­ല്‍ ഒബാമ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലങ്ങളില്‍ രണ്ടാനപ്പനായ 'ലോലോ സോട്ടോ'യുമായുള്ള ബന്ധം ഒബാമയുടെ അമ്മ വേര്‍പെടുത്തി. 1987 മാര്‍ച്ചു മൂന്നാംതിയതി ലോലോ സോട്ടോ ജാക്കര്‍ത്തായില്‍വെച്ച് മരണമടഞ്ഞു.

ഹൈസ്­കൂള്‍ കഴിഞ്ഞു ഒബാമ ലോസ് ഏഞ്ചല്‍സിലുള്ള ഓസിഡന്റല്‍ കോളേജില്‍ ചേര്‍ന്നു. അവിടെ രണ്ടു വര്‍ഷം പഠിച്ച ശേഷം കൊളംബിയ യൂണിവേഴ്‌­സിറ്റിയില്‍ (ന്യൂയോര്‍ക്ക്) പഠനം തുടര്‍ന്നു. രാഷ്ട്രീയത്തെപ്പറ്റിയും ആഗോള കാര്യങ്ങളെയും അദ്ദേഹം അഗാധമായി പഠിക്കാനും ആരംഭിച്ചു. 1983 ­ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ കൊളംബിയാ യൂണിവേഴ്‌­സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. ഒരു വര്‍ഷം കൂടി ഗവേഷണത്തിനായി അദ്ദേഹം ന്യൂയോര്‍ക്കില്‍ സമയം ചെലവഴിച്ചു. പിന്നീട് ഷിക്കാഗോയില്‍ സാധുക്കളായ കറുത്ത വര്‍ഗ്ഗക്കാരുടെയിടയില്‍ സോഷ്യല്‍ വര്‍ക്കാറായുള്ള ജോലി സ്വീകരിച്ചു. അങ്ങനെയാണ് അമേരിക്കയിലെ കറുത്തവരായവരുടെ ദുരവസ്ഥയെപ്പറ്റി ഒബാമ മനസിലാക്കാനും പഠിക്കാനും തുടങ്ങിയത്.

1995­ല്‍ ഗര്‍ഭപാത്രത്തിലുണ്ടായ കാന്‍സര്‍ മൂലം ഒബാമയുടെ 'അമ്മ മരണമടഞ്ഞു. 'അമ്മ' 1995 ­ല്‍ മരിക്കുംവരെ അങ്ങേയറ്റം ലിബറല്‍ ചിന്താഗതിക്കാരിയായിരുന്നു. 1950 ലെയും 1960 ലെയും പൗരാവകാശ സമരങ്ങളില്‍ അവര്‍ ആവേശഭരിതയായിരുന്നു. മകനെയും മനുഷ്യാവകാശങ്ങളുടെ മഹനീയത പഠിപ്പിക്കുമായിരുന്നു. ഒബാമ ഒരിക്കല്‍ എഴുതി, "ഒരു കറുത്തവനായിരിക്കുകയെന്നുള്ളത് ശ്രേഷ്ഠമായ ഒന്നാണ്. കറുത്തവനെപ്പോലെ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. കറുത്തവനില്‍ മഹത്തായ ഒരു സംസ്­കാരത്തിന്റെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്നു. കറുത്തവനെന്നുള്ള ചിന്താഗതികള്‍' നമ്മെ പുണര്‍ന്ന ഈശ്വര വരദാനമാണ്. മഹത്തായ കര്‍ത്തവ്യങ്ങളും ജീവിതായോധനത്തിലെ പോരാട്ടങ്ങളും നമ്മില്‍ നിഷിപ്തമായിരിക്കും."

ഹാവായിലെ ഒബാമയുടെ സമ്മിശ്രമായ സംസ്ക്കാര ജീവിതത്തില്‍ ഒത്തൊരുമിച്ചു ജീവിക്കാന്‍ ആഫ്രിക്കന്‍ ജനത അവിടെ അധികമുണ്ടായിരുന്നില്ല. തന്റേതായ വ്യക്തിത്വവളര്‍ച്ചക്കായി മാതൃകാപരമായി അനുകരിക്കാന്‍ ഒരു അച്ഛനോ കുടുംബത്തിലെ മറ്റാരുമോ സമൂഹമോ ഉണ്ടായിരുന്നില്ല. വെളുത്തവനായ മുത്തച്ഛനുമായി ഒത്തിണങ്ങി പോവാനും ബുദ്ധിമുട്ടായിരുന്നു. ഒബാമ പിന്നീട് എഴുതി "അമേരിക്കയുടെ കറുത്തവനായി വളരാനാണ് ഞാന്‍ ശ്രമിച്ചത്. കറുത്തവനായ എന്റെ ആകാരമൊഴികെ ആര്‍ക്കും ഞാനങ്ങനെ ചിന്തിക്കുന്നുവെന്നും മനസിലാകില്ലായിരുന്നു."

കൊളംബിയാ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം അദ്ദേഹം ഒരു ക്രിസ്ത്യന്‍ പള്ളിയോടനുബന്ധിച്ചുള്ള സ്ഥാപനത്തില്‍ സോഷ്യല്‍ വര്‍ക്കാറായി ജോലി ചെയ്തു. സോഷ്യല്‍ വര്‍ക്കറെന്ന നിലയില്‍ ഒബാമയെ ഏല്‍പ്പിക്കപ്പെട്ട ചുമതല പള്ളിയുടെ നിക്ഷേപങ്ങളും ധനവും പാവങ്ങളായ കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്നായിരുന്നു. കറുത്തവര്‍ താമസിക്കുന്ന കോളനികളിലും അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. കറുത്തവര്‍ക്ക് താമസിക്കാനുള്ള പ്രോജക്റ്റ് കെട്ടിടങ്ങള്‍ ശരിയായി നോട്ടമില്ലാതെ, കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിക്കാതെ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. അന്നത്തെ ചുമതലപ്പെട്ടവര്‍ കെട്ടിടങ്ങള്‍ വേണ്ടത്ര പരിപാലിക്കുന്നില്ലായിരുന്നു. അദ്ദേഹത്തിന്‍റെ കറുത്തവര്‍ക്കായുള്ള ക്ഷേമ പ്രയത്‌നങ്ങള്‍ക്ക് കുറച്ചു പ്രയോജനമുണ്ടായെങ്കിലും സിറ്റി ഭരണാധികാരികളുടെ അമിത മേധാവിത്വം പ്രൊജക്റ്റുകളുടെ നടത്തിപ്പിന് തടസമായിരുന്നു. കറുത്തവരുടെ അര്‍ഹമായ അവകാശങ്ങള്‍ക്കായി പോരാടാനും നിയമങ്ങളുടെ പഴുതുകളില്‍ക്കൂടി അവകാശങ്ങള്‍ നേടിയെടുക്കാനും തനിക്ക് ഒരു നിയമ ഡിഗ്രിയാവശ്യമെന്നും ഒബാമ മനസിലാക്കി.

1988­ല്‍ ഒബാമ ഹാര്‍വാര്‍ഡില്‍ നിയമ ബിരുദത്തിനു ചേര്‍ന്നു. അവിടെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ഥിയായിരുന്നു. ഒബാമ 1990 ­1991 അക്കാദമിക്ക് വര്‍ഷത്തിലെ ഹാര്‍വാര്‍ഡ് ലോ റിവ്യൂവിന്റെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായിരുന്നു. അന്നുമുതല്‍ അദ്ദേഹം മീഡിയാകളുടെ ശ്രദ്ധകളില്‍പ്പെടാനും തുടങ്ങി. 'റാന്‍ഡം ഹാവ്‌സ്' എന്ന പ്രസിദ്ധീകരണ കമ്പനി വര്‍ഗ വര്‍ണ്ണ ബന്ധങ്ങളെ സംബന്ധിച്ച് ഒരു പുസ്തകം എഴുതാനുള്ള കോണ്‍ട്രാക്റ്റും കൊടുത്തു. ''എന്റെ പിതാവില്‍ നിന്നുമാര്‍ജ്ജിച്ച സ്വപ്നങ്ങള്‍" (Dreams from My Father) എന്ന ടൈറ്റില്‍ പേജോടെ അദ്ദേഹം ഒരു പുസ്തകം എഴുതി. . ആഫ്രോ അമേരിക്കന്‍ വര്‍ഗത്തിന്റെയും പാരമ്പര്യമായി ആര്‍ജ്ജിതമായ ഒരു സംസ്ക്കാരത്തിന്റെയും കഥയായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്.1995­ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു ആത്മകഥാരൂപത്തിലാണ് രചിച്ചിരിക്കുന്നത്. കറുത്ത ആഫ്രിക്കകാരനായ ഒരു അപ്പനില്‍ നിന്നും ജനിച്ചതും അപ്പന്റെ അഭാവത്താല്‍ വെളുത്തവര്‍ വളര്‍ത്തിയതും തന്റെ വ്യക്തിത്വം സ്ഥാപിക്കാനുള്ള പ്രതിസന്ധി ഘട്ടങ്ങളും ഓര്‍മ്മക്കുറിപ്പുകളില്‍ക്കൂടി വിവരിച്ചിട്ടുണ്ട്.

മതപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ ആത്മീയ ഗുരു റെവറന്റ് ജെറീമിയ റൈറ്റായിരുന്നു. റെവറന്റ് റൈറ്റ്­ , ഷിക്കാഗോ ട്രിനിറ്റി യുണൈറ്റഡ് ചര്‍ച്ച് ഓഫ് െ്രെകസ്റ്റ് പള്ളിയുടെ പാസ്റ്ററായിരുന്നു. 1988­ല്‍ ഒബാമ മാമ്മോദീസ്സാ മുങ്ങിയത് ആ പള്ളിയിലായിരുന്നു. ഒബാമ, ഓഡസിറ്റി ഓഫ് ഹോപ്പ് (audactiy of hope) എന്ന പേരില്‍ രണ്ടാമതൊരു ബുക്കും പ്രസിദ്ധീകരിച്ചു. അദ്ദേഹം ദേശീയ തലങ്ങളില്‍ പ്രസിദ്ധനായപ്പോള്‍ 'തോട്‌സ് ഓണ്‍ റീക്ലെയിമിങ് അമേരിക്കന്‍ ഡ്രീം' (Thoughts on Reclaiming the American Dream (2006),) പുസ്തകവും പ്രസിദ്ധീകരിച്ചു.അത് രാജ്യത്തു ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായിരുന്നു. മാമോദീസാ കൈക്കൊണ്ട ദിവസം ഒബാമയെഴുതി, 'ദൈവത്തിന്റെ ആത്മാവ് മാടി വിളിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. അവന്റെ ഇഷ്ടം പൂര്‍ത്തികരിക്കാനായി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ എന്റേത് അവന്റെ സത്യത്തെ തേടിയുള്ള ഒരു അന്വേഷണവുമായിരിക്കും. കൂടാതെ ഈ ദിനം എന്റെ ആത്മീയ തീര്‍ത്ഥയാത്രയുടെ ആരംഭവും കൂടിയാണ്.'

ഹാര്‍വാര്‍ഡിലെ ആദ്യവര്‍ഷ പഠനം കഴിഞ്ഞു ഷിക്കാഗോയിലെ സിഡ്‌­ലി ആന്‍ഡ് ഓസ്റ്റിന്‍ ലോ ഫെമില്‍ (sidley austin law firm) അദ്ദേഹം ട്രെയിനിങ് തുടങ്ങി. അവിടെയാണ് അദ്ദേഹത്തിന്‍റെ ഭാവി വധു മിഷാല്‍ റോബിന്‍സണ്‍നെ കണ്ടുമുട്ടിയത്. അവര്‍ പ്രിന്‍സ്റ്റണിലെയും ഹാര്‍വാര്‍ഡിലെയും ഡിഗ്രികള്‍ നേടിയവരായിരുന്നു. കൂടാതെ ഒബാമയ്ക്ക് പരിശീലനം കൊടുക്കുന്ന സൂപ്പര്‍വൈസറുമായിരുന്നു. നാലുവര്‍ഷത്തെ സൗഹാര്‍ദ്ദത്തിനുശേഷം 1992­ല്‍ അവര്‍ വിവാഹിതരായി. കറുത്തവരും വെളുത്തവരുമായ സാധാരണക്കാര്‍ താമസിക്കുന്ന ഷിക്കാഗോയിലെ ഒരു ഗ്രാമത്തില്‍ ഈ ദമ്പതികള്‍ താമസമാക്കി. അവിടെ 1998­ല്‍ അവരുടെ ആദ്യത്തെ പുത്രി 'മലിയ ആന്‍' ജനിച്ചു. രണ്ടാമത്തെ പുത്രി നടേഷാ 2001­ലും ജനിച്ചു.

1991­ല്‍ ഹാര്‍വാര്‍ഡിലെ പഠനശേഷം ഷിക്കാഗോയില്‍ തിരിച്ചെത്തിയ ഒബാമ ഡമോക്രാറ്റിക്­ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പൗരാവകാശ നിയമങ്ങളുടെ അറ്റോര്‍ണിയായും ജോലി തുടങ്ങി. ഷിക്കാഗോ യൂണിവേഴ്‌­സിറ്റിയില്‍ അദ്ധ്യാപകനായി ഭരണഘടനയെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്ത നിയമസ്ഥാപനങ്ങളില്‍ മികച്ച ജോലികളില്‍ പ്രവേശിക്കാമായിരുന്നെങ്കിലും ഒബാമ നഗരത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഒന്നര ലക്ഷം പാവപ്പെട്ട കറുത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള ഒരു പ്രോജെക്റ്റില്‍ അദ്ദേഹം പങ്കാളിയാവുകയും ആ പരിശ്രമം 1992­ല്‍ ബില്‍ ക്ലിന്റന്‍ ഇല്ലിനോയി സംസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിക്കാനും കാരണമായി. 'കാരള്‍ മോസ്‌­ലി ബ്രൌണ്‍' എന്ന കറുത്ത വര്‍ഗ്ഗക്കാരിയെ അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനും സഹായിച്ചു.

1995­ല്‍ ഒബാമ ഇല്ലിനോയി സ്‌റ്റേറ്റ് സെനറ്റ് മത്സരത്തില്‍ വിജയിയായി. എട്ടുവര്‍ഷം അദ്ദേഹം സ്‌റ്റേറ്റ് സെനറ്ററായിരുന്നു. അതിനിടയില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്­ അംഗമാകാനുള്ള മത്സരത്തില്‍ വളരെ പരിതാപകരമായ നിലയില്‍ പരാജയപ്പെട്ടു. ആ തിരഞ്ഞെടുപ്പില്‍ സാമ്പത്തികമായി തകരുകയും ചെയ്തു. എങ്കിലും അടിപതറാതെ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. 2004­ല്‍ നടക്കാന്‍ പോവുന്ന യൂ എസ് സെനറ്റര്‍ മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ 2001­ല്‍ ആരംഭിച്ചു. സ്വന്തം ഭാര്യ മിഷാല്‍ വരെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവര്‍ക്ക് ഒബാമയുടെ രാഷ്ട്രീയ ഭാവിയില്‍ വിശ്വാസമുണ്ടായിരുന്നില്ല. 2002­ല്‍ ഇറാക്കിന്റെ അധിനിവേശത്തിനെതിരെ ഒബാമ ഒരു പ്രസംഗം ചെയ്തതോടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി തെളിഞ്ഞു വന്നു. ഇറാക്ക് യുദ്ധത്തെ എതിര്‍ത്തിരുന്ന ലിബറല്‍ ഡമോക്രാറ്റുകളുടെ പിന്തുണ അങ്ങനെ അദ്ദേഹത്തിനു നേടാന്‍ സാധിച്ചു. ഒരു ദേശീയ നേതാവിന്റെ മതിപ്പുണ്ടാകാന്‍ കാരണമായതും യുദ്ധത്തെ എതിര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസംഗ ചാതുര്യമായിരുന്നു.

കറുത്ത വര്‍ഗക്കാരനായ ബാറാക്ക് ഒബാമയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ജൈത്രയാത്ര അദ്ദേഹത്തിന്‍റെ ഒരു സ്വപ്നമായിരുന്നു. അല്‍ഗോറിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത ഡെമോക്രാറ്റിക്­ നാഷണല്‍ കണ്‍വെന്‍ഷനില്‍ ഇല്ലിനോയ് സെനറ്റര്‍ എന്ന നിലയില്‍ അദ്ദേഹം ലോസ് ഏഞ്ചല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ ക്രെഡിറ് കാര്‍ഡില്‍ പണമില്ലാത്തതിനാല്‍ സമ്മേളനസ്ഥലത്തിലേക്കുള്ള ടാക്‌സി പിടിക്കാന്‍ സാധിച്ചില്ല. ആരുടെയൊക്കെയോ സഹായത്താല്‍ പണം കടം മേടിച്ചു ടാക്‌സി പിടിച്ചു സമ്മേളന സ്ഥലത്തെത്തിയത് വളരെ താമസിച്ചാണ്. പാര്‍ട്ടിയില്‍ അന്ന് അപ്രധാന വ്യക്തിയായതുകൊണ്ടു സുപ്രധാനമായ സമ്മേളനങ്ങളിലൊന്നും അദ്ദേഹത്തിന് പ്രവേശിക്കാന്‍ സാധിച്ചില്ല. നിരാശനായി അദ്ദേഹം സ്വന്തം സ്ഥലത്തേയ്ക്ക് അന്ന് മടങ്ങി പോവുകയാണുണ്ടായത്.

സ്‌റ്റേറ്റ്‌സെനറ്റര്‍ എന്ന നിലയില്‍ ചുമതലകള്‍ വഹിക്കവെ 2004 ­ല്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന യൂ എസ് സെനറ്ററെന്ന പദവിയിലേയ്ക്കും ഒബാമ നോട്ടമിട്ടു. 'പീറ്റര്‍ ഫിറ്റസ് ജെറാള്‍ഡ്' എന്ന ഒരു റിപ്പബ്ലിക്കനായിരുന്നു ആ സ്ഥാനം അന്ന് വഹിച്ചിരുന്നത്. അദ്ദേഹം വീണ്ടും സെനറ്ററായി മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. 2002­ല്‍ സാദം ഹുസൈനെതിരെ ഇറാക്കില്‍ യുദ്ധം നടത്താനായുള്ള പ്രമേയം കോണ്‍ഗ്രസ്സ് പാസാക്കി. പ്രസിഡന്റ് ജോര്‍ജ് ബുഷിന് അതിനുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം നല്‍കുകയും ചെയ്തു. ഒബാമ യുദ്ധത്തിനെതിരായി റാലികള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു. 'താന്‍ നല്ല കാര്യങ്ങള്‍ക്കായുള്ള യുദ്ധത്തെ എതിര്‍ക്കുന്നില്ല. പക്ഷെ ഇറാക്കിലെ ഈ യുദ്ധം വിഡ്ഢിത്തരമാണെന്ന് 'ഒബാമ ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നു. രാജ്യത്തിനെ സാമ്പത്തികമായി തകര്‍ക്കുന്ന ഇത്തരം ഒരു യുദ്ധത്തിന് കൂട്ടുനില്‍ക്കാന്‍ സാധ്യമല്ലെന്നും ഒബാമ പ്രഖ്യാപിച്ചു. ബുഷിന്റെ യുദ്ധനയങ്ങള്‍ക്കെതിരായി പ്രസംഗിച്ചുകൊണ്ടു പ്രസിഡന്റായി മത്സരിക്കാന്‍ തയാറായി നില്‍ക്കുന്ന ജോണ്‍ കെറിയെയും നോര്‍ത്ത് കരോളിനായിലെ ജോണ്‍ എഡ്വേര്‍ഡ്‌നെയും ഹിലാരി ക്ലിന്റനെയും ഒബാമ അനുകൂലിച്ചിരുന്നു. ആദ്യകാലങ്ങളില്‍ യുദ്ധത്തിനെതിരായുള്ള ഒബാമയുടെ നീക്കം അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്‍റെ നയം അനേകായിരങ്ങള്‍ പിന്തുടരുകയും പ്രസിദ്ധമാവുകയുമുണ്ടായി. അത് പില്‍ക്കാലത്തു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി അരക്കിട്ടുറപ്പിക്കാന്‍ സഹായകമാവുകയും ചെയ്തു.

2004­ലെ തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍, ബോസ്റ്റണില്‍ ''ജോണ്‍ കെറിയെ തിരഞ്ഞെടുക്കാനുള്ള ദേശീയ സമ്മേളനത്തില്‍ ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ ഒബാമ നടത്തിയ ഒരു പ്രസംഗം ചരിത്രപ്രസിദ്ധമായിരുന്നു. അദ്ദേഹം പറഞ്ഞു, 'അമേരിക്കയില്‍ ലിബറലോ, കണ്‍സര്‍വേറ്റിവോ എന്നിങ്ങനെ ഒരു തിരിച്ചുവിത്യാസമില്ല. ഒരേ ചിന്തകള്‍ക്കധിഷ്ഠിതമായ അമേരിക്കന്‍ ഐക്യനാടുകളില്‍ നാം അഭിമാനിക്കണം. കറുത്ത വര്‍ഗക്കാര്‍ക്കോ, വെളുത്തവര്‍ക്കോ ലാറ്റിനോകള്‍ക്കോ ഏഷ്യാക്കാര്‍ക്കോ പ്രത്യേകമായ ഒരു അമേരിക്കയില്ല. അവിടെയെല്ലാം ഓരോരുത്തരുടെയും ബോധമണ്ഡലത്തില്‍ ഈ സ്വപ്ന ഭൂമിയായ അമേരിക്കന്‍ ഐക്യനാടുകളുണ്ട്. രാജ്യത്തിന്റെ ഐക്യവും പ്രതീക്ഷകളുമാണ് നമുക്കിന്നു ആവശ്യമായിരിക്കുന്നത്.' ഉജ്വലമായ ആ പ്രസംഗത്തിനു ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് ഒബാമ അതിവേഗം കുതിച്ചു കയറി. പിന്നീട് അദ്ദേഹം യു എസ് സെനറ്റില്‍ മത്സരിച്ചപ്പോള്‍ വോട്ടര്‍മാരുടെയിടയില്‍ സംസാരവിഷയമായിരുന്നതു ഒബാമയുടെ ആകര്‍ഷണീയമായ ഈ പ്രസംഗമായിരുന്നു.

ഒബാമ യൂ എസ് സെനറ്റില്‍ മത്സരിക്കാനായി ആഫ്രിക്കന്‍ അമേരിക്കന്‍ ജനതകളില്‍ പ്രചരണം തുടങ്ങി. വെളുത്തവരായ ലിബറല്‍ ജനതയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമ്പത്തിമൂന്നു ശതമാനം വോട്ടുകള്‍ അദ്ദേഹത്തിനു ലഭിക്കുമെന്നത് തീര്‍ച്ചയായിരുന്നു. പ്രധാന എതിരാളിയായ 'ജാക്ക് റയാന്‍' മത്സര രംഗത്തുനിന്നും പിന്മാറിയത് ഒബാമയ്ക്ക് നേട്ടമായി. വിവാഹ മോചനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പേരിലാണ് റയാനു മത്സര രംഗത്തുനിന്നും പിന്മാറേണ്ടി വന്നത്. റിപ്പബ്ലിക്കന്‍ കണ്‍സര്‍വേറ്റിവ് 'അലന്‍ കെയ്‌­സ്‌നെ' പരാജയപ്പെടുത്തിക്കൊണ്ട് 70 ശതമാനം വോട്ടുകള്‍ നേടി ഒബാമ വിജയിയായി. ഒബാമയുടെ യൂ.എസ്. സെനറ്റിലേക്കുള്ള മത്സരം ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷം നേടിയ വിജയമായിരുന്നു. കറുത്ത വര്‍ഗക്കാരില്‍ നിന്നും അമേരിക്കന്‍ സെനറ്ററായ ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ഒബാമ.

കഠിനാധ്വാനത്തിലൂടെയും സ്വന്തം പ്രയത്‌നക്കളില്‍ക്കൂടിയും നേടിയെടുത്ത നേട്ടങ്ങളുടെ ചവിട്ടുപടികളാണ് ഒബാമയുടെ ജീവിതത്തില്‍ കൂടി നാം ദര്‍ശിക്കുന്നത്. 2004­ലെ കണ്‍വന്‍ഷനില്‍ നല്ലയൊരു വാഗ്മിയെന്ന നിലയില്‍ അതിഗംഭീരമായ ഒരു പ്രസംഗം അദ്ദേഹം ചെയ്തപ്പോള്‍ ഭാവിയിലെ പ്രസിഡന്റ് എന്ന നിലയില്‍ ജനം വിധിയെഴുതിക്കഴിഞ്ഞിരുന്നു. കറുത്ത വര്‍ഗക്കാരില്‍ നിന്നും ഒരു പ്രസിഡന്റ് അമേരിക്കന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. അദ്ദേഹം പ്രസിഡന്റാകാന്‍ സാധ്യതയില്ലെന്നാണ് 2008­ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എല്ലാവിധ കണക്കുകൂട്ടലുകളും പ്രവചനങ്ങളും വ്യക്തമാക്കിയിരുന്നത്. നന്നേ ചെറുപ്പമായിരുന്നതും ദേശീയ തലത്തില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തിനു വേണ്ടത്ര പരിചയമില്ലാത്തതും ഒരു കുറവായിരുന്നു. എന്നാല്‍ അമേരിക്കയെ വിസ്മയിപ്പിച്ചുകൊണ്ടു അദ്ദേഹം ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവുകയാണുണ്ടായത്.

2008 നവംബര്‍ നാലാം തിയതി അമേരിക്കയുടെ നാല്­പ്പിത്തിനാലാം പ്രസിഡണ്ടായി ആഫ്രിക്കന്‍ അമേരിക്കനായ ബാറാക്ക് ഒബാമയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായ നാളുകളില്‍ ഒബാമയ്ക്ക് നിയമ നിര്‍മ്മാണ കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. സെനറ്റ് നിയന്ത്രിച്ചിരുന്നത് റിപ്പബ്ലിക്കരായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരായ ഡെമോക്രാറ്റുകള്‍പോലും അദ്ദേഹത്തോട് സഹകരിക്കാത്ത സ്ഥിതിവിശേഷമായിരുന്നുണ്ടായിരുന്നത്. എങ്കിലും അദ്ദേഹം രണ്ടു പാര്‍ട്ടികളിലെയും റിപ്പബ്ലിക്കരും ഡെമോക്രാറ്റുകളുമായി നല്ല മൈത്രീബന്ധം സ്ഥാപിച്ചു. ഡെമോക്രാറ്റുകളുടെ നേതാവ് കറുത്ത വര്‍ഗക്കാരനായ 'എമില്‍ ജോസ്' ഒബാമയുടെ വലിയ സുഹൃത്തും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഉപദേഷ്ടാവുമായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ സാമ്പത്തിക പരിഷ്­ക്കാരം വരുത്താന്‍ സാധിച്ചു. കുഞ്ഞുങ്ങളുടെ ക്ഷേമകാര്യങ്ങളും ആരോഗ്യ പരിപാലനങ്ങള്‍ക്കുമായി അവരെ സഹായിക്കുന്ന ബില്ലുകളും സെനറ്റില്‍ അവതരിപ്പിച്ചു. വൃദ്ധരായവരുടെയും തൊഴിലാളികളുടെയും ക്ഷേമകാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. തൊഴിലാളി യൂണിയനുകളുടെ ന്യായമായ അവകാശങ്ങള്‍ക്കായും ദരിദ്രരായവരുടെ സാമ്പത്തിക ഉന്നമനത്തിനായും ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

2017 ജനുവരിയില്‍ ഒബാമയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കും. ഡിജിറ്റല്‍ ക്യാമറാകൊണ്ടു വൈറ്റ് ഹൌസില്‍ ഫോട്ടോകളെടുത്ത ആദ്യത്തെ പ്രസിഡന്റാണ് ബാറാക്ക് ഒബാമ. വിദ്യാഭ്യാസവും കഠിനാധ്വാനവും കൈമുതലായുള്ളവര്‍ക്ക് അമേരിക്കായെന്നും അവസരങ്ങളുടെ നാടായിരുന്നു. കറുത്തവനായ ഒരാള്‍ അമേരിക്കായെന്ന സ്വപ്നഭൂമിയിലെ അവസരങ്ങള്‍ മുതലാക്കിയതും വിശ്വവിഖ്യാതമായ കൊളംബിയാ, ഹാര്‍വാര്‍ഡ് യൂണിവേഴ്‌­സിറ്റികളില്‍നിന്നും റോഡ് സ്‌­കോളറായി ബിരുദങ്ങള്‍ നേടിയതും ലോകത്തിലേക്കും ശക്തിയേറിയ ഒരു രാഷ്ട്രത്തിന്റെ തലവനും മുഖ്യ സൈന്യാധിപനായതും ചരിത്രപ്രതിപത്തിയുള്ളവര്‍ക്കു ശുഷ്­ക്കാന്തിയുളവാക്കുന്നതാണ്. മഹാനായ ഒബാമയുടെ നേട്ടങ്ങളുടേതായ ജൈത്രയാത്രകള്‍ ഭാവി തലമുറകള്‍ക്കു പ്രചോദനം നല്കുമെന്നതില്‍ സംശയമില്ല. 
പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)പ്രസിഡന്റ് ഒബാമയുടെ ചരിത്രം, ഒരു അവലോകനം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക