മത്തായിച്ചേട്ടന്റെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ക്രമേണ
നഷ്ടപ്പെടുകയായിരുന്നു. സൂസമ്മ ഇനി സ്കൂളില്‍ പോകുന്നില്ല എന്നുതന്നെ
തീരുമാനിച്ചു. എങ്കിലും മേരിയെ നിര്‍ബന്ധിച്ചു സ്കൂളില്‍ അയയ്ക്കുന്നതില്‍
സൂസമ്മ ഉത്സാഹിച്ചു.
കുന്നിന്മുകളിലെ ആ ചെറിയ ഇടവകപ്പള്ളിയിലെ
പുരോഹിതന് ഒരു ദിവസം മത്തായിച്ചേട്ടനെ കാണാന്‍ വന്നു. ആ കുടുംബത്തിന്റെ
പരിതാപകരമായ നില ആ വന്ദ്യപുരോഹിതന്റെ ഹൃദയത്തെ വേദനിപ്പിച്ചു. താന്‍
ഏറ്റെടുത്തിരിക്കുന്ന ദൗത്യം, ഇടയപരിപാലനത്തിന്റെ ആവശ്യകത അദ്ദേഹത്തെ
കൂടുതല്‍ ബോധവാനാക്കി. സൂസമ്മയും മേരിയോടൊപ്പം സ്കൂളില്‍ പോകണമെന്ന്
അദ്ദേഹം നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ ഇടപെടല്‍
ആ കുടുംബത്തില്‍ അല്പം സമാധാനം ഉളവാക്കി. മത്തായിച്ചേട്ടനു വേണ്ട
വൈദ്യസഹായം ലഭ്യമായി, എങ്കിലും ജോലിക്കു പോകുവാനുള്ള ആരോഗ്യം ഇനി
ആയിട്ടില്ല. സാറാമ്മച്ചേടത്തി കൂലിപ്പണിക്കു പോയിത്തുടങ്ങി. അങ്ങിനെ
നിത്യച്ചെലവിനുള്ള പണം അവര്‍ നേടികൊണ്ടിരുന്നു.
ഇതിനിടെ മുതലാളി
വീണ്ടും ഒരു കാര്യസ്ഥനെ അയച്ച്, വീടു കഴിയുന്നതും വേഗം ഒഴിഞ്ഞുകൊടുക്കണം
എന്ന് ആവശ്യപ്പെട്ടു. മത്തായിച്ചേട്ടന്റെ നിസ്സഹായവസ്ഥ അയാള്‍
കണക്കിലെടുത്തില്ല. മാറിക്കൊടുക്കുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
തന്റെ ഭാര്യയെയും മക്കളെയും ആരും ഉപദ്രവിക്കുന്നതുകാണാനുള്ള ശക്തി
അയാള്‍ക്കില്ല. തന്റെ കണ്ണുനീര് ദയാപരനായ ദൈവം കാണാതിരിക്കയില്ല
എന്നയാള്‍ ഉറച്ചു വിശ്വസിച്ചു.
പള്ളിയുടെ വകയായി നാലഞ്ചേക്കര് സ്ഥലം
ഉണ്ട്. കൂടുതലും റബറാണ് അവിടെ കൃഷി. അതിനുവേണ്ട തൊഴിലാളികളില്‍ രണ്ടു
കുടുംബം ആ തോട്ടത്തില്‍ താമസമുണ്ട്. അതില്‍ ഒന്ന് ഒരു ഹിന്ദുകുടുംബമാണ്;
വാസുദേവന്‍, കൂടെ അയാളുടെ ഭാര്യയും മകന് അജിത്തും. ആ കുടുംബം കഴിഞ്ഞ
നാലഞ്ചുവര്‍ഷങ്ങളായി ആ തോട്ടത്തില്‍ താമസിക്കുന്നു. അജിത്ത് ഹൈസ്കൂള്‍
വിദ്യാഭ്യാസം കഴിഞ്ഞ് ഒരു തൊഴില്‍ തേടി വളരെ അലഞ്ഞു. പിന്നീട് പട്ടാളത്തില്‍
ചേര്‍ന്ന് ഉത്തരേന്ത്യയില്‍ എവിടെയോ ആണ്. മത്തായിച്ചേട്ടന്റെ കുടുംബത്തോടു
സഹതാപം തോന്നിയ പുരോഹിതന് ഒരു കുടില്‍ കൂടി പള്ളി പുരയിടത്തില്‍
കെട്ടുന്നതിനുള്ള അനുവാദം ബിഷപ്പില്‍ നിന്നും നേടി. വാസുദേവനും കൂട്ടുകാരും
കൂടി അച്ചന്റെ നേതൃത്വത്തില്‍ ഒരു ഓലപ്പുര കൂടി തോട്ടത്തില്‍ ഉയര്‍ത്തി.
മത്തായിച്ചേട്ടനും കുടുംബവും മുതലാളിയുടെ കെട്ടിടത്തില്‍ നിന്നും ആ പുതിയ
വാസസ്ഥലത്തേ യ്ക്കു താമസം മാറ്റി. വാസുദേവനാണ് അവരുടെ ഏറ്റ വും അടുത്ത
അയല്‍വാസി.
സൂസമ്മ പത്താംക്ലാസ്സു പരീക്ഷ കഴിഞ്ഞ് റിസല്‍ട്ടിനുവേണ്ടി
കാത്തിരിക്കയാണ്. ജയിക്കുമെന്ന് അവള്‍ക്കുറപ്പുണ്ട്. ""ഇനി എങ്ങോട്ട്.
അപ്പുറത്തെ അജിത്ത് ഒരു പുരുഷനായതുകൊണ്ട് പട്ടാളത്തില്‍ ചേര്‍ന്നു. പക്ഷെ
താന്‍ ഒരു പെണ്ണല്ലേ. നാടും വീടും വിട്ട്, ജോലിതേടി വല്ല നാട്ടിലും അലയാന്‍
പറ്റുമോ? സൂസമ്മ നാള്‍ക്കുനാള്‍ കൂടുതല്‍ ചിന്താധീനയായിക്കൊണ്ടിരുന്നു.
മാതാപിതാക്കളും അവളുടെ ഭാവിയെപ്പറ്റി ഉത്ക്കണ്ഠാകുലരായി. ""ഒരു ഒത്ത
ചെറുക്കനെ കിട്ടിയാല്‍ കെട്ടിച്ചുവിടാം. പക്ഷെ ഒരു
കൂലിപ്പണിക്കാരനുപോലും നല്ല തുക സ്ത്രീധനമായി കൊടുക്കണം. സ്വന്തം
കിടപ്പാടം പോലും ഇല്ലാത്ത നമ്മള് എന്തു ചെയ്യും.''
ദൈവം ഒരു
വഴികാട്ടിത്തരും എന്ന വിശ്വാസത്തില്‍ ആ മാതാപിതാക്കള്‍ ദിവസങ്ങള്‍
തള്ളിനീക്കി. സൂസമ്മയുടെ പരീക്ഷാഫലം വന്നു. ക്ലാസ്സോടുകൂടി അവള്
പാസ്സായിരിക്കുന്നു. മത്തായിച്ചേട്ടന്റെ കുടുംബത്തോടൊപ്പം അയല്‍ക്കാരായ
കൂലിക്കാരും ഇടവക വികാരിയും സന്തോഷിച്ചു. മത്തായിച്ചേട്ടന്റെ ആരോഗ്യം ക്രമേണ
മെച്ചപ്പെട്ടുതുടങ്ങി. അയാളും വാസുദേവനോടൊപ്പം തോട്ടത്തിലെ പണിക്കു
പോയിത്തുടങ്ങി.
ചില അവസരങ്ങളില്‍ ദൈവം മനുഷ്യരൂപത്തില്‍
അശരണര്‍ക്കു സഹായഹസ്തവുമായി എത്തുമെന്നു പറയുന്നതുപോലെ, ആ നല്ല
പുരോഹിതന് മത്തായിച്ചേട്ടനെ സമീപിച്ചു:-
""മത്തായിച്ചേട്ടാ,
സൂസമ്മയ്ക്കു നേഴ്സിംഗിനു പോകാന്‍ താല്പര്യം കാണുമോ. എങ്കില്‍ ഞാനതിനുവേണ്ടി
ശ്രമിക്കാം. അവളെ വിളിച്ചു നമുക്കു ചോദിക്കാം.''
മത്തായിച്ചേട്ടന്
തന്റെ ഓമനപ്പുത്രിയെ വിളിച്ചു. അവള് വിനയപൂര്‍വ്വം എത്തി; അച്ചനെ വണങ്ങി.
""യേശുമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.'' അദ്ദേഹം പ്രതിവചിച്ചു.
""എപ്പോഴും സ്തുതിയായിരിക്കട്ടെ?'' അച്ചന്റെ ആഗമനോദ്ദേശം
മത്തായിച്ചേട്ടന് അവളെ അറിയിച്ചു.
സൂസമ്മ:- ""ഇച്ചാച്ചനേം
അമ്മച്ചിയേം മേരിയേം വിട്ടു ദൂരെ പോകാന്‍ വിഷമമുണ്ട്. പക്ഷെ എവിടെയെങ്കിലും
പോയി ഒരു ജോലി നേടണ്ടത് അത്യാവശ്യമാണ്.''
അച്ചന്:- ""കുഞ്ഞെ, വീടും
അപ്പനേം അമ്മേം ഒക്കെ വിടാതെ ഒരു നല്ല ഭാവി ഉണ്ടാകയില്ല. അതുകൊണ്ട് നിനക്കു
താല്പര്യമാണെങ്കില്, ഞാന്‍ നിനക്കു നേഴ്സിംഗ് ട്രയിനിംഗിനുള്ള ഒരു
അഡ്മിഷനുവേണ്ടി ശ്രമിച്ചു നോക്കാം.''
മത്തായി:- ""അച്ചോ വളരെ
നന്ദിയുണ്ട്. അച്ചനെ ദൈവം അനുഗ്രഹിക്കും.''
മഹാമനസ്കനായ ആ പുരോഹിതന്
യാത്ര പറഞ്ഞിറങ്ങി.
(തുടരും)