ഹൃദയത്തെ വേദനിപ്പിക്കുന്ന സംഭവം, മനുഷ്യമനഃസാക്ഷിയെ
മരവിപ്പിക്കുന്ന കേള്‍വി. കേരളത്തിലാണ് നടന്നതെങ്കിലും ലോകത്ത്
എവിടെയുമുള്ള മലയാളികളെ മുഴുവന്‍ ഒരു നിമിഷം നോവിപ്പിക്കുന്ന
വാര്‍ത്ത. അതായിരുന്നു സൗമ്യ വധം. അത്രയ്ക്ക് നീചവും
ഹീനവുമായിരുന്നു അത്. കൊലക്കയര്‍ അല്ലാതെ മറ്റൊന്നും അയാള്‍
അര്‍ഹിക്കുന്നുണ്ടായിരുന്നില്ല. കീഴ്ക്കോടതികള്‍ ചെയ്തതും അതാണ്.
അതായിരുന്നു സൗമ്യ എന്ന പെണ്‍കുട്ടിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ
നീതി. ഏറ്റവും വലിയ ദയ. അമേരിക്കയിലടക്കം സൗമ്യവധം ഏറെക്കാലത്തോളം
മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത വിഷയമാണ്.
അമേരിക്കയിലായിരുന്നുവെങ്കില്‍ ഇലക്ട്രിക്ക് ചെയറോ, ലെതല്‍ ഇന്‍ജക്ഷനോ
ലഭിക്കാവുന്ന കുറ്റം. ഗര്‍ഭസ്ഥശിശുവിനെ കൊളറാഡോയില്‍ കൊന്ന സ്ത്രീയ്ക്ക്
100 വര്‍ഷം തടവു ശിക്ഷ വിധിച്ച അമേരിക്കയിലായിരുന്നുവെങ്കില്‍ പ്രതി ഇന്ന്
പരലോകത്ത് എത്തിയേനെ! ഒറ്റക്കയ്യാനായ ഗോവിന്ദച്ചാമി ട്രെയിനില്‍
നിന്നും തള്ളിയിടുകയും പിന്നീട് സൗമ്യയെ അന്വേഷിച്ചെത്തി
രക്തത്തില്‍ കുളിച്ചു കിടന്നിടത്ത് തന്നെ ക്രൂരമായി ബലാത്സംഗം
ചെയ്ത് മോഷണം നടത്തുകയും ചെയ്ത വാര്‍ത്ത കേട്ട് ശരിക്കും
ഞെട്ടിപ്പോയി. ഇതൊക്കെ നടന്നത് കേരളത്തിലാണോയെന്ന്
വിസ്മയിച്ചത് മറന്നിട്ടില്ല. ഇപ്പോഴിതാ അഞ്ചര വര്‍ഷം കഴിഞ്ഞ്
സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ഗോവിന്ദച്ചാമി എന്ന പ്രതിക്ക്
തൂക്കുകയര്‍ ഇല്ല. നേരത്തെ ഹൈക്കോടതിയടക്കം പ്രതിക്ക് വധശിക്ഷ
വിധിച്ച കേസിലാണ് ഇപ്പോള്‍ തൂക്കുകയര്‍ ഇല്ലെന്നു പറയുന്നത്.
നേരില്‍ കണ്ടാല്‍ ഏതൊരാളും ഗോവിന്ദച്ചാമിയെ എന്തു ചെയ്യാന്‍
ആഗ്രഹിക്കുന്നുവോ, അതു തന്നെയാണ് കീഴ്ക്കോടതികള്‍ അയാള്‍ക്ക്
ശിക്ഷയായി നല്‍കിയിരുന്നത്. എന്നാല്‍, ആ ത്രീവത മേല്‍ക്കോടതി
കാണിച്ചില്ല. മേല്‍ക്കോടതിയില്‍ കേസ് വാദിച്ചവര്ക്കൊന്നും ആ
നിലയ്ക്ക് കാര്യങ്ങള്‍ സുപ്രീം കോടതി ജഡ്ജിമാരെ ബോധ്യപ്പെടുത്താനും
കഴിഞ്ഞില്ല. ആരുടെ തെറ്റാണത്. ആരാണ് ഇക്കാര്യത്തില്‍ മലയാളികളുടെ
മാനത്തിന് വില പറഞ്ഞത്?
അത് മനസ്സിലാവുന്നില്ല നീതിപീഠമേ,
കാരണം ഒരു പെണ്‍കുട്ടിയെ കൊല്ലുന്നതിനേക്കാള്‍ എത്രയോ ഭയാനകമാണ്
അവളുടെ മാനം നശിപ്പിക്കുന്നത്. മാനത്തിന് മൃതിയേക്കാള്‍ വിലയുള്ള
ഭാരതസംസ്ക്കാരം പഠിപ്പിക്കുന്നത് എന്താണ്? അതിന് കോടതി ഇപ്പോള്‍
നല്കുന്ന വിലയെന്താണ്? അതിക്രൂരമായാണ് സൗമ്യയെ കൊന്നത്. ജീവനു
വേണ്ടി പിടയുന്ന ഒരു പെണ്‍കുട്ടിയെ ഭോഗിക്കുക എന്നതിന് ഒട്ടും
ന്യായീകരണമില്ല. രക്തത്തില്‍ കുളിച്ചു കിടന്ന് ശ്വാസത്തിനു വേണ്ടി
കേഴുന്ന ഒരു പെണ്‍കുട്ടിയെ ഒട്ടും ദാക്ഷിണ്യം കാണിക്കാതെ
കാമിക്കുന്നവന് മനുഷ്യനല്ല, അയാള്‍ മൃഗം തന്നെയാണ്. മദം പൊട്ടിയ
ഈ മൃഗത്തെ സംരക്ഷിച്ചു നിര്‍ത്തുകയല്ല വേണ്ടത്, അത് സമൂഹത്തിനു
ശാപമാണ്. മലയാളികള്‍ക്ക് അപമാനമാണ്. ഒരു സംസ്ഥാനം മുഴുവനും
ജിഷയ്ക്ക് വേണ്ടി ഒരുമിച്ചത് അമേരിക്കയിലിരുന്ന് ഞങ്ങള്‍
കണ്ടതാണ്. അതിനു മുന്‍പ് സൗമ്യയ്ക്ക് വേണ്ടി കരഞ്ഞത് ഞങ്ങള്‍
കേട്ടതാണ്. ആ ഞരക്കത്തില് ഞങ്ങള്‍ സ്വന്തം അമ്മയെയും പെങ്ങളെയും
മക്കളെയും ഓര്‍ത്തു. ആ പ്രതിയുടെ ഉന്മൂലനാശം ഞങ്ങള്‍ മുന്നില്‍
കണ്ടു. അപ്പോഴാണ് കോടതി, ഈ നിലപാട് എടുത്തിരിക്കുന്നത്.
ജീവപര്യന്തത്തിനു പുറമേ 14 വര്‍ഷവും മൂന്നു മാസവും കഠിനതടവും ഒരു
ലക്ഷം രൂപ പിഴയുമാണു ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ. ശിക്ഷകളെല്ലാം
ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. ജീവപര്യന്തം തടവെന്നതു
ജീവിതാന്ത്യംവരെയാണെന്നു സുപ്രീം കോടതി നേരത്തേ
വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇളവുചെയ്യണമെങ്കില്‍ സര്‍ക്കാരാണു
തീരുമാനമെടുക്കേണ്ടത്.
വധശിക്ഷ ഒഴിവാക്കാനുള്ള
കാരണങ്ങള്‍ കോടതി വിശദീകരിച്ചത് ഇപ്പോള്‍ സുപ്രീം കോടതി ലീഗല്‍
വെബ്സൈറ്റില്‍ കിടന്നത് വായിച്ചു. അതില്‍ നിന്നും മനസ്സിലായത്
ഇതൊക്കെയാണ്. സൗമ്യയുടെ മരണത്തിനു കാരണമായ തലയ്ക്കേറ്റ
ഒന്നാമത്തെ മുറിവിന് ഉത്തരവാദി പ്രതിയാണ്. എന്നാല്‍,
തലയ്ക്കേറ്റ രണ്ടാമത്തെ മുറിവ്: സൗമ്യയെ പ്രതി
തള്ളിയിട്ടതാണെന്നും സൗമ്യ ചാടിയതല്ലെന്നും ഉറച്ചതും
വിശ്വസനീയവുമായ തെളിവില്ലാതെ ഈ മുറിവിന് ഉത്തരവാദി
പ്രതിയെന്നു പറയാനാവില്ലെന്നു കോടതി പറയുന്നു. കൊച്ചു കുട്ടിക്ക്
പോലും മനസ്സിലാവും അതിന് ഉത്തരവാദി പ്രതിയാണെന്ന്. പിന്നെ കോടതി
ആ ഭാഷയില്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ
വിശ്വസിക്കാനാവുന്നില്ലെന്നേ പറയാനാവൂ. കാരണം, നിസ്സഹായന്റെ
അവസാന ആയുധമാണ് നീതിപീഠം. ആ നീതിപീഠം പ്രതിയെന്ന് അറിഞ്ഞു കൊണ്ടു
തന്നെ ഒരാളെ രക്ഷിക്കുന്ന തരത്തില്‍ കാര്യങ്ങളെ വളച്ചൊടിക്കുന്നതു
കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. പ്രത്യേകിച്ച്, ഇന്ത്യയിലെ
പരോമന്നത കോടതിയിലാണ് ഇതു
നടക്കുന്നതെന്നോര്‍ക്കുമ്പോള്‍.
കോടതി വാദം ഇങ്ങനെ
തുടരുന്നു-തലയ്ക്കു മുറിവേറ്റിരുന്ന സൗമ്യയെ ലൈംഗികമായി
പീഡിപ്പിക്കാന്‍ മലര്ത്തിക്കിടത്തിയതു മരണത്തിനു
കാരണമായിരിക്കാമെന്ന് 64–ാം സാക്ഷിയുടെ മൊഴി. ഐപിസി 302–ാം
വകുപ്പനുസരിച്ചു കുറ്റം ചുമത്തണമെങ്കില്‍ പ്രതിക്കു
കൊലപാതകത്തിന് ഉദ്ദേശ്യമുണ്ടായിരിക്കണം, തന്റെ നടപടി
മരണകാരണമാകുമെന്ന് അറിവുണ്ടായിരിക്കണം.
മലര്‍ത്തിക്കിടത്തിയാല്‍ മരണം സംഭവിക്കുമെന്ന അറിവു
പ്രതിക്കുണ്ടായിരുന്നില്ല. അത്തരത്തിലുള്ള അറിവ് മെഡിക്കല്‍
പാരാമെഡിക്കല്‍ പരിശീലന ഭാഗമായി ലഭിക്കുന്നതാണെന്നും സാക്ഷി
വ്യക്തമാക്കിയിട്ടുണ്ട്. സൗമ്യ ഏതാനും ദിവസങ്ങള്‍ക്കുശേഷം
ആശുപത്രിയില്‍ മരിച്ചു എന്ന വസ്തുതയും മലര്ത്തിക്കിടത്തിയതു
മരണം സംഭവിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്നു
വ്യക്തമാക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍, രണ്ടാമത്തെ
മുറിവിന്റെ ഉത്തരവാദിത്തവും മരിക്കണമെന്ന ഉദ്ദേശ്യത്തോടെ
മലര്ത്തിക്കിടത്തിയെന്നതും പ്രതിക്കെതിരെ ആരോപിക്കാവുന്നതല്ല.
അതുകൊണ്ടുതന്നെ 302–ാം വകുപ്പു പ്രതിക്കെതിരെ നിലനില്‍ക്കില്ല.
എന്നാല്‍, ആക്രമണങ്ങള്‍ 325–ാം വകുപ്പുപ്രകാരം ഏഴു വര്‍ഷം
കഠിനതടവിനു പര്യാപ്തമാണ്. വധശിക്ഷ ഒഴിവാക്കി
ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും വിധികള്‍ ഭാഗികമായി
പരിഷ്കരിക്കുമ്പോഴും കീഴ്ക്കോടതികള്‍ നല്‍കിയിട്ടുള്ള മറ്റു
ശിക്ഷകളെല്ലാം നിലനിര്‍ത്തുന്നുവെന്നും സുപ്രീം കോടതി
വ്യക്തമാക്കി. പീഡനത്തിന് ഐപിസി 376–ാം വകുപ്പുപ്രകാരം
ജീവപര്യന്തം തടവ്, ഒരുലക്ഷം രൂപ പിഴ (പിഴ ഒടുക്കിയില്ലെങ്കില്‍
രണ്ടു വര്‍ഷം വെറുംതടവ്). ഗുരുതരമായ മുറിവേല്പിച്ചതിനു 325–ാം
വകുപ്പുപ്രകാരം ഏഴുവര്‍ഷം കഠിനതടവ്. മോഷണത്തിനായി
മുറിവേല്പിക്കുന്നതിനും കൊലപ്പെടുത്തിയോ മുറിവേല്പിച്ചോ ഉള്ള
മോഷണത്തിനും 394, 396 വകുപ്പുകള്‍പ്രകാരം ഏഴുവര്‍ഷം തടവും ആയിരം
രൂപ പിഴയും (പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം വെറുംതടവ്).
കുറ്റകരമായ കടന്നുകയറ്റത്തിനു 447–ാം വകുപ്പുപ്രകാരം മൂന്നു
മാസം കഠിനതടവ്.
ഇതെല്ലാം കൂടി കൂട്ടിച്ചേര്‍ത്തു
വായിക്കുമ്പോള്‍ ഒന്നേ പറയാന്‍ പറ്റുന്നുള്ളു. പ്രിയ സോദരി, സൗമ്യേ
മാപ്പ്. നിന്നെ കൊന്നവനെ നീതിപീഠത്തിനു മുന്നില്‍ നിര്‍ത്തി ശിക്ഷ
വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അത്രയ്ക്കും ആണും പെണ്ണും
കെട്ടവരായി ഞങ്ങള്‍ മാറിയിരിക്കുന്നു, സോദരി. ഞങ്ങളുടെ
കണ്ണുകള്‍ക്ക് തിമിരം ബാധിച്ചിരിക്കുന്നു. കൈകാലുകള്‍ക്ക് ജ്വരം
ബാധിച്ചിരിക്കുന്നു. മനസ്സിന് കുഷ്ഠബാധയേറ്റിരിക്കുന്നു. ഞങ്ങള്‍
ഞങ്ങളല്ലാതായിരിക്കുന്നു. ഇനി, ഒരു പെണ്ണിനും ലോകത്ത് ഒരിടത്തും ഇങ്ങനെ
വരരുതേയെന്നു മാത്രം പ്രാര്‍ത്ഥിക്കാനെ ഞങ്ങള്‍ക്ക്
കഴിയുന്നുള്ളു.