Image

പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് ഉറപ്പ്: വീണ ജോര്‍ജ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 19 October, 2016
പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് ഉറപ്പ്: വീണ ജോര്‍ജ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
പത്തനംതിട്ട ജില്ലയില്‍ ഒരു എയര്‍പോര്‍ട്ട് ഉറപ്പാണെന്നും ആറന്മുളയില്‍ അതിന് യാതൊരു സാധ്യതയുമില്ലെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ആറന്മുള എം.എല്‍.എയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇത്തവണത്തെ 'മാധ്യമശ്രീ' അവാര്‍ഡ് ജേതാവുമായ വീണ ജോര്‍ജ് പറഞ്ഞു. ഓമല്ലൂരിനു സമീപം ചന്ദനപ്പള്ളിയിലെ വസതിയില്‍ വച്ച് ഏറെ തിരക്കിനിടയിലും വീണുകിട്ടിയ മഴ തോര്‍ന്ന സായാഹ്നത്തില്‍ 'ഇ മലയാളി'യോട് സംസാരിക്കുകയായിരുന്നു മലയാളികളുടെ ഈ പ്രിയ വനിതാ ജനപ്രതിനിധി.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സി.പി.എമ്മില്‍ ചിന്താക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പൊതുസമ്മതനായ സ്വതന്ത്രന്‍ വേണോ അതോ പാര്‍ട്ടിക്കാരന്‍ തന്നെ വേണോ എന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് വീണ ജോര്‍ജിന് നറുക്കു വീണത്. ഏറ്റവും കൂടുതല്‍ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണിത്. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച വീണ ജോര്‍ജ് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ അഡ്വ. കെ ശിവദാസന്‍ നായരെ അട്ടിമറിച്ചാണ് തന്റെ കന്നിയങ്കത്തിലൂടെ നിയമസഭയിലെത്തിയത്.

ഒരിക്കല്‍ മലയാളിയുടെ സ്വീകരണമുറിയിലെ ടി.വി സ്‌ക്രീനില്‍ കണ്ടിരുന്ന ഈ ക്ഷോഭിക്കുന്ന വാര്‍ത്താമുഖം ഇന്ന് കേരള നിയമസഭയിലെ സാമൂഹിക പ്രതിബദ്ധതയുടെ ജനകീയ ശബ്ദമാണ്. കേരളത്തില്‍ ഒരു വാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന പ്രഥമ വനിതയെന്ന ബഹുമതി പൊന്‍തൂവലായി തൊപ്പിയിലണിയിച്ച വീണ ജോര്‍ജ് ദൃശ്യമാധ്യ രംഗത്ത് വാര്‍ത്താ അവതരണത്തിലും വിശകലനത്തിലുമെല്ലാം വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ അപൂര്‍വ വ്യക്തിത്വമാണ്. പത്തനംതിട്ട ജില്ലയിലെ കുമ്പഴവടക്കില്‍ പാലമറ്റത്തില്‍ അഡ്വ. ഈശോ കുര്യാക്കോസിന്റെ മകളായി പിറന്ന വീണ ജോര്‍ജ് കൈരളി ടി.വി, മനോരമ ന്യൂസ്, ഇന്ത്യാ വിഷന്‍, ടി.വി ന്യൂ, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളിലൂടെയാണ് മലയാള ദൃശ്യമാധ്യമ രംഗത്ത് വേറിട്ട സുന്ദര സാന്നിധ്യമറിയിച്ചത്. 

മികച്ച വാര്‍ത്താ അവതാരികയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2011ലെ മികച്ച ടെലിവിഷന്‍ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യാവിഷന്‍ വാര്‍ത്താവിശകലനത്തിനുള്ള അംഗീകാരം, മികച്ച വാര്‍ത്താ അവതരണത്തിനുള്ള 2010ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, നീലേശ്വരം സുന്ദരന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരമോന്നത പുരസ്‌കാരവും വീണ ജോര്‍ജിനെ തേടിയെത്തിയിരിക്കുന്നു.

സാംസ്‌കാരിക പ്രോജ്വലതയുടെ നാടാണ് ആറന്മുള. ആ പ്രോജ്വലത, കടമ്മനിട്ട രാമകൃഷ്ണനിലൂടെ എത്തി ജ്വലിച്ചു നിന്ന കാലഘട്ടം നമ്മുടെയെല്ലാം സ്മരണകളിലുണ്ടാവും. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ആ സാംസ്‌കാരിക മകുടത്തിന് തിളക്കം നഷ്ടപ്പെടുന്ന സന്ദേഹാവസ്ഥയുണ്ടായി. അതിനെയെല്ലാം അതിജീവിയ്ക്കുന്ന അസ്ഥിരപ്പെടുത്തുന്ന ശക്തമായ, ദീപ്തമായ പ്രകാശമായി വീണ ജോര്‍ജ് സാന്നിധ്യമറിയിച്ചിരിക്കുകയാണ് ജനപ്രതിനിധിയെന്ന നിലയില്‍ ആറന്മുളയില്‍. വികസന ചിന്തയെയും പരിസ്ഥിതി സ്‌നേഹത്തെയും സാംസ്‌കാരിക മൂല്യങ്ങളെയുമെല്ലാം സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വന്‍ മാതൃകാ മുന്നേറ്റത്തിന് ആറന്മുള ഒരുങ്ങിക്കഴിഞ്ഞുവെന്ന് സൗമ്യവും സരളവുമായ വീണയുടെ വാക്കുകള്‍ അറിയിക്കുന്നു... അത് വായിച്ചെടുക്കാം...

? ഇന്ത്യപ്രസ്‌ക്ലബിന്റെ പുരസ്‌കാര ലബ്ധിയില്‍ ഇ മലയാളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
* വളരെ നന്ദി. സന്തോഷം.
? മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് ജനപ്രതിനിധിയിലേയ്ക്കുള്ള ഈ പരകായ പ്രവേശത്തെക്കുറിച്ച്...
* ഇതൊരു പരകായ പ്രവേശമാണെന്ന് തോന്നുന്നില്ല. ഈ പുതു നിയോഗത്തിന് സമാനമായ പ്രവര്‍ത്തിയാണ് മുമ്പ് ചെയ്തുകൊണ്ടിരുന്നത്. സമൂഹത്തിന്റെ പൊതുവിഷയങ്ങളില്‍ ഇടപെടുകയും അത് ജനശ്രദ്ധയിലും അധികാരികളുടെ ശ്രദ്ധയിലും എത്തിക്കുകയും പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍.
? ഇപ്പോള്‍ പ്രവര്‍ത്തന മണ്ഡലം മാറിയിട്ടും ആ വ്യത്യാസം തോന്നുന്നില്ല, അല്ലേ...
* ഒരിക്കലുമില്ല. പക്ഷേ ഇവിടെ എനിക്ക് ഉത്തരവാദിത്തം വളരെ കൂടുതലാണ്. മുമ്പ് എനിക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. അതും കാര്യപ്പെട്ട ഉത്തരവാദിത്തം തന്നെ. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുക, വിശ്വാസ്യത കാത്തു സൂക്ഷിക്കുക.
? ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടോ...
* തീര്‍ച്ചയായും. അതില്‍ നിന്നും ഇതിലേയ്ക്ക് വരുമ്പോള്‍ ഒരു എക്‌സിക്യൂഷന്‍ ഉണ്ട്. നമ്മള്‍ തമ്മില്‍ സംസാരിക്കുന്നതിനു മുമ്പ് ഇവിടെ ഉണ്ടായിരുന്നത് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ്. കൊടും വരള്‍ച്ചയിലേയ്ക്ക് കേരളം എത്തുകയാണെന്നാണ് കാലാവസ്ഥാ പ്രവചനം. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ ഞാനത് റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ എനിക്കതിന്റെ പരിഹാരം കൂടി കാണേണ്ടതുണ്ട്.
? മാധ്യമ പ്രവര്‍ത്തന കാലത്ത് മുന്‍വിധികളുണ്ടായിട്ടുണ്ടോ...
* ഇല്ല. ഡെസ്‌കില്‍ വാര്‍ത്ത ചെയ്തിട്ടാണ്, അത് എയറില്‍ പോയിട്ടാണ് വാര്‍ത്ത പോയി എന്ന കാര്യം നാമറിയുന്നത്. അത്രയും സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മുന്‍വിധികള്‍ക്കപ്പുറം നമുക്ക് സാമൂഹിക പ്രതിബദ്ധതയാണുള്ളത്. അത്തരമൊരു മാധ്യമ അന്തരീക്ഷം ഇന്ത്യാ വിഷനിലും റിപ്പോര്‍ട്ടറിലുമൊക്കെ കിട്ടിയെന്നുള്ളത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.
? എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനവും കാഴ്ചപ്പാടുകളും...
* മാധ്യമ പ്രവര്‍ത്തകയുടെ കാഴ്ചപ്പാടില്‍, ഇത് തെറ്റാണ്...ഇത് നീതികേടാണ് എന്നൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ ഇതിലേയ്ക്ക് വരുമ്പോള്‍ ആ വ്യക്തിയില്‍ ജാഗ്രതയേറുകയാണ്. നമുക്ക് തെറ്റുണ്ടാകാന്‍ പാടില്ല. ശരിയാം വണ്ണം കാര്യങ്ങള്‍ ചെയ്യണം എന്ന വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ നിയോഗം വലിയ ഉത്തരവാദിത്തം അഡീഷണലായി നമുക്ക് നല്‍കുന്നുണ്ട്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും സഞ്ചരിക്കുമ്പോഴുമെല്ലാം ആ ബോധമുണ്ട്. പിന്നെ പിഴവുകള്‍ ഉണ്ടാവാന്‍ പാടില്ല എന്ന ദൃഢ നിശ്ചയവും.
? പിണറായി വിജയന്‍ സര്‍ക്കാരിനെ പറ്റിയുള്ള വിലയിരുത്തലുകളും പ്രതീക്ഷകളും...
* ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ എല്ലാ വീട്ടിലും ശൗചാലയങ്ങള്‍ ഉണ്ടാവുമെന്ന പ്രഖ്യാപനം നടത്തി. നമ്മള്‍ അത് ഏറ്റെടുത്ത് നടത്തി. അപ്പോഴാണ് അത് ശ്രമകരമായ ഒരു ദൗത്യമാണെന്ന് മനസ്സിലായത്.
? ഇക്കാര്യത്തില്‍ ആളുകളുടെ മനോഭാവം...
* ശൗചാലയം വേണ്ട, ഞങ്ങടെ കൈയില്‍ പണമില്ല എന്നൊക്കെ കേട്ടെങ്കിലും അക്കാര്യം നൂറുശതമാനം നിര്‍വഹിച്ചു. സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണമാണ് അടുത്ത പദ്ധതി. 2017 മാര്‍ച്ചിന് മുമ്പ് അത് പൂര്‍ത്തിയാവും. എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വീട് എന്നിങ്ങനെയുള്ള ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് തുല്യതയുണ്ടാക്കാനും അത് സമന്വയിപ്പിക്കാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
? വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങള്‍ ആശാവഹമല്ലെന്ന് തോന്നുന്നില്ലേ...
* വിദ്യാഭ്യാസ രംഗത്തും സമൂലമായ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നു. സ്വകാര്യ സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസുകള്‍ക്ക് വലിയ ഫീസ് ഈടാക്കുമ്പോള്‍ സൗജന്യമായി സര്‍ക്കാര്‍ മേഖലയില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ വരികയാണ്. എട്ട് മുതല്‍ പത്താം ക്ലാസു വരെ ഡിജിറ്റലൈസ് ചെയ്യാന്‍ പോകുന്നു. അതുപോലെ നമ്മുടെ വായനശാലകളുടെ സ്വാഭവവും മാറും. ഇത്തരത്തില്‍ വലിയ മാറ്റത്തിനുള്ള വിഷന്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ക്കുണ്ട്.
? വലിയ വിവാദകോലാഹലങ്ങളുണ്ടാക്കിയതാണ് ആറന്മുള എയര്‍പോര്‍ട്ട്. സ്ഥലം എം.എല്‍.എയുടെ പ്രതികരണങ്ങള്‍...
*  ഇക്കാര്യത്തില്‍ ഇടതുപക്ഷ മുന്നണിക്കും വ്യക്തിപരമായി എനിക്കും കൃത്യമായ നിലപാടുണ്ട്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന, ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായ, ആവാസവ്യവസ്ഥയ്ക്ക് ഹാനികരമായ ഒരു എയര്‍പോര്‍ട്ട് നമുക്ക് ആവശ്യമില്ല. പക്ഷേ ഒരു എയര്‍പോര്‍ട്ട് പത്തനംതിട്ട ജില്ലയ്ക്ക് ആവശ്യമാണ്.
? അത് ആറന്മുളയില്‍ സാധ്യമല്ലെന്നാണോ...
* ആറന്മുളയില്‍ ഒരു എയര്‍പോര്‍ട്ടിന് സാധ്യമല്ലാത്ത സ്ഥിതിയാണ്. വികസനം ഏതു രീതിയിലാണ് വരുന്നതെന്ന് നോക്കണം. ഉദാഹരണത്തിന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേയ്‌ക്കെത്തുന്നത് കിലോമീറ്ററോളമുള്ള പല ലെയ്‌നുകളുള്ള റോഡാണ്. ആറന്മുളയില്‍ സിംഗിള്‍ ലെയ്ന്‍ റോഡാണുള്ളത്. ഇവിടെ വലിയൊരു റോഡ് വരിക അസാധ്യമാണ്.  വികസന സാധ്യത കൂടി പരിഗണിച്ചിട്ടു വേണം അതിനെപ്പറ്റി ചിന്തിക്കാന്‍.
? ആറന്മുള എയര്‍പോര്‍ട്ടുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍...
* എത്രയോ ഏക്കര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയാണ് അവിടെ എയര്‍പോര്‍ട്ട് വരുന്നത്. ആറന്മുളയ്ക്ക് തനതായ പാരിസ്ഥിതിക പ്രത്യേകതയും സാംസ്‌കാരിക സവിശേഷതകളുമുണ്ട്. ഒപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ പവിത്രതയുമുണ്ട്. അതിന് വിഘാതം വരുന്നതിനെയാണെതിര്‍ക്കുന്നത്.
? പത്തനംതിട്ടയില്‍ എയര്‍പോര്‍ട്ടിന് യോജിച്ച സ്ഥലം കണ്ടെത്തിയിട്ടുണ്ടോ...
* ഈ ജില്ലയില്‍ ഒരു എയര്‍പോര്‍ട്ട് വേണമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. വേണമെങ്കില്‍ ശബരിമലയോടടുത്ത ഭാഗം തന്നെ തിരഞ്ഞെടുക്കാം. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും യാത്രക്കാരെയും നമുക്ക് കിട്ടും. മറ്റ് ഇടങ്ങളിലെ റോഡ് ട്രാഫിക് കുറയും. എയര്‍പോര്‍ട്ട് എവിടെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. സ്ഥലം കണ്ടെത്തുകയും ചെയ്യും. ഇത് ഇടതുപക്ഷത്തിന്റെ നിലപാടാണ്. 
? ഇപ്പോള്‍ അമേരിക്കയിലെത്തുകയാണല്ലോ. മലയാളികളെ ഒരു എം.എല്‍.എ യുടെ റോളില്‍ എപ്രകാരം അഭിസംബോധന ചെയ്യും...
* അത് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ പ്രസംഗിച്ചതു പോലെ ഒരിക്കലുമാവില്ല. അമേരിക്കയില്‍ എനിക്ക് ഒരുപാട്  സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. അവരെയെല്ലാം കാണും അവരുടെ കാര്യങ്ങള്‍ കേള്‍ക്കും.
? ഇതുപോലൊരു തിരഞ്ഞെടുപ്പുകാലത്താണ് റിപ്പോര്‍ട്ട് ചെയ്യാന്‍ 2012ല്‍ അമേരിക്കയിലെത്തിയത്. അന്നത്തെ എക്‌സ്പീരിയന്‍സ്...
* സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗസ്റ്റായിട്ടായിരുന്നു ഞങ്ങള്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ യാത്ര. അന്ന് എല്ലായിടത്തും സഞ്ചരിച്ചു. ഇപ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പുകാലമാണ്. കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ഹിലരിയും ട്രംപും തമ്മിലുള്ള സംവാദങ്ങളെ പറ്റി നമ്മള്‍ വളരെ സജീവമായി ചര്‍ച്ച ചെയ്യുന്നു. സംവാദം പല കാര്യങ്ങളിലും മുറുകുന്ന സമയം. എന്നാലിവിടെയെത്തുമ്പോള്‍ ഹിലരിയും ട്രംപും എത്രമാത്രം കൂളാണെന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തും. 2012ല്‍ ശാന്തമായ അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന കാര്യമാണ് എന്നെ ആകര്‍ഷിച്ചത്. പിന്നെ ഒബാമ ഒരു പ്രതീകമാണല്ലോ. രണ്ടാമത്തെ ടേമില്‍ അദ്ദേഹം തന്നെ പ്രസിഡന്റായി വരണമെന്ന വ്യക്തിപരമായ ആഗ്രഹവും എനിക്കുണ്ടായിരുന്നു. ആ രീതിയില്‍ വളരെ ആവേശത്തോടെയാണിവിടെയെത്തിയത്. പ്രൈമറികളെയും സംവാദങ്ങളെയും കണ്‍വന്‍ഷനുകളെയുമെല്ലാം വളരെ കൗതുകത്തോടെ കണ്ടു. ഒബാമ അമേരിക്കയുടെ പ്രസിഡന്റാവേണ്ടത് ഒരാവശ്യമായിരുന്നു. അത് സംഭവിച്ചു. 
? ഇക്കുറി ആര് വരണമെന്നാണ് ആഗ്രഹം...
* ഹിലരി വളരെ കാര്യപ്രാപ്തിയുള്ള വനിതയാണ്. അതിലുപരി അവര്‍ ഒരു പോരാളിയും കൂടിയാണ്. ട്രംപിന്റെ വിവാദപരാമര്‍ശങ്ങളും മറ്റും ഉയര്‍ന്നപ്പോള്‍ ഹിലരി വരണമെന്നത് അമേരിക്കയിലെ സ്ത്രീകളുടെ ആവശ്യമായിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി ഒരു വനിത അധികാരത്തിലെത്താന്‍ പറ്റുന്ന ഏറ്റവും ഉചിതമായ അവസരമാണിത്. ഹിലരി ഉറപ്പായിട്ടും ജയിക്കും. 
? കേരള നിയമസഭയുടെ വനിതാ പ്രാതിനിധ്യത്തെ കുറിച്ച്...
* അത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടി. പക്ഷേ പോര, ഇപ്പോള്‍ എട്ട് ഇടതുപക്ഷ വനിതകളുണ്ട്. അതില്‍ രണ്ട് മന്ത്രിമാരും. അടുത്ത തവണ 25 വനിതകളെങ്കിലും കേരള അസംബ്ലിയില്‍ ഉണ്ടാവണമെന്നാണ് മോഹം. ഇപ്പോള്‍ തന്നെ ദിവസവും എനിക്ക് മുന്നൂറോളം ഫോണ്‍കോളുകള്‍ വരുന്നുണ്ട്. അവരില്‍ ഏറിയ പങ്കും വനിതകളാണ്. ഒരു സ്ത്രീക്ക് ജനപ്രതിനിധിയായ വനിതയോട് തന്റെ ആവലാതികള്‍ മറയില്ലാതെ പറയാനാവും. 
? സൗമ്യ, ജിഷ എന്നവരുടെ ക്രൂരമായ കൊലപാതകങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതിനെപ്പറ്റി...
* കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. അത് കഠിന ശിക്ഷ തന്നെ ആവുകയും വേണം. മാറ്റം നമ്മുടെ കുടുംബത്തില്‍ നിന്നു തന്നെയുണ്ടാവണം. ആത്മവിശ്വാസത്തോടെ തന്നെ പെണ്‍കുട്ടികളെ വളര്‍ത്തണം. അമ്മൂമ്മയെയും അമ്മയെയും സഹോദരിയെയും ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. അങ്ങനെയൊരു കുടുംബാന്തരീക്ഷത്തില്‍ വളരുന്ന ഒരാണ്‍കുട്ടിയും പുറത്തിറങ്ങി മറ്റ് പെണ്‍കുട്ടികളെ ഉപദ്രവിക്കുകയില്ല. 
? ഇന്ത്യാ പ്രസ്‌ക്ലബിന്റെ ഈ പുരസ്‌കാരത്തെ എത്രമേല്‍ നെഞ്ചേറ്റുന്നു...
* ഒരുപാട് അഭിമാനമുണ്ട്. സന്തോഷമുണ്ട്. വലിയ വലിയ പ്രഗത്ഭരായ വ്യക്തികള്‍ക്ക് കിട്ടിയ അവാര്‍ഡാണിത്. അതിനുള്ള യോഗ്യത എനിക്കില്ല. നന്ദിയുണ്ട്. മാധ്യമപ്രവര്‍ത്തനമായാലും രാഷ്ട്രീയപ്രവര്‍ത്തനമായാലും ഈ അവാര്‍ഡ് വലിയൊരു അംഗീകാരമായി ഞാന്‍ കാണുന്നു. 
? അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരോട് ഉപദേശരൂപേണ പറയുവാന്‍ എന്തെങ്കിലും...
* ഉപദേശിക്കാന്‍ ഞാനാളല്ല. ഒരു കണ്ണാടിയില്‍ വെളിച്ചം വീശുമ്പോള്‍ കണ്ണാടിയുടെ സ്വാഭാവമനുസരിച്ച് വെളിച്ചത്തിന് മാറ്റം ഉണ്ടാവും. കണ്ണാടി എന്തായാലും ഉണ്ട്. ഒരു വ്യക്തിയുടെ മാനസികാവസ്ഥ, സാംസ്‌കാരിക പശ്ചാത്തലം എല്ലാം വാര്‍ത്തയുടെ റിപ്പോര്‍ട്ടിങ്ങിനെയും സ്വാധീനിക്കും. നമ്മള്‍ ഒരു സംഭവം കണ്ടാല്‍ അതിന്റെ ഏത് എലിമെന്റ് ഹൈലൈറ്റ് ചെയ്യണമെന്നതു പോലും നിശ്ചയിക്കുന്നത് നമ്മുടെ ഈ കാര്യങ്ങളാണ്. മനസാക്ഷിക്ക് ശരി എന്നു തോന്നുന്നത് റിപ്പോര്‍ട്ട് ചെയ്യുക. നമ്മുടെ പ്രതിബദ്ധത സമൂഹത്തോടാണ്. ജനങ്ങളാണ് എന്നും വലുത്.

***
അമേരിക്കന്‍ മലയാളികളോട് സംവദിക്കാനായി വീണാ ജോര്‍ജ് വീണ്ടും എത്തുകയാണ്. ഇക്കുറി ജനപ്രതിനിധിയുടെ അലങ്കാരങ്ങളോടെയാണ് വരിക. ഡോ. ജോര്‍ജ് ജോസഫ് ആണ് ജീവിതപങ്കാളി. അന്ന, ജോസഫ് എന്നിവര്‍ മക്കള്‍. ഹൂസ്റ്റണിലുള്ള എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ജോയ്‌സ് തോന്ന്യാമലയുടെ സഹപാഠിയാണ് ഡോ. ജോര്‍ജ് ജോസഫ്. ഈ അഭിമുഖസംഭാഷണത്തിന് സജീവമായ കളമൊരുക്കിത്തന്നതും ജോയ്‌സാണ്. വീണ ജോര്‍ജിനും കുടുംബത്തിനും സ്‌നേഹാദരങ്ങളോടെ ശുഭാശംസകള്‍ നേരുന്നു. ഒപ്പം ഒരിക്കല്‍ കൂടി ഇ മലയാളിയുടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ആശീര്‍വാദങ്ങളും...

പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് ഉറപ്പ്: വീണ ജോര്‍ജ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക