Image

അമേരിക്കന്‍ സീമന്തരേഖയില്‍ ഒരു മലയാള സിന്ദൂരക്കുറി(കോരസണ്‍, ന്യൂയോര്‍ക്ക്)

കോരസണ്‍, ന്യൂയോര്‍ക്ക് Published on 27 October, 2016
അമേരിക്കന്‍ സീമന്തരേഖയില്‍ ഒരു മലയാള സിന്ദൂരക്കുറി(കോരസണ്‍, ന്യൂയോര്‍ക്ക്)
2016 ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഒട്ടും അപ്രധാനമല്ലാത്ത ചില പ്രാദേശിക മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതില്‍ സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് ന്യൂ ജേഴ്സിയിലെ ഏഴാം കോണ്‍ഗ്രെസ്സെഷണല്‍ ഡിസ്ട്രിക്ടില്‍ നടക്കുന്നത്.

അമേരിക്കന്‍ ജനപ്രതിനിധി മണ്ഡലത്തിലെ 247 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് , ഡെമൊക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ 188 മാത്രമേയുള്ളു. രണ്ടു വര്ഷം കൂടുമ്പോള്‍ ഈ തിരഞ്ഞെടുപ്പ് നടത്തപ്പെടും. സുപ്രധാനമായ എല്ലാ നിയമ നിര്‍മാണവും ഭരണ നയപരിപാടികളും ഈ സമിതിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ ആര് പ്രസിഡണ്ട് ആയാലും ജനപ്രതിനിധിസഭ ഏതു പാര്‍ട്ടിയുടെ കൂടെ എന്നതിനെ ആശ്രയിച്ചാണ് ഭരണം നിര്‍വ്വഹിക്കപെടുക. 
പ്രസിഡന്റിനെ ശ്വാസം മുട്ടിച്ചു ബഡ്ജറ്റ് പിടിച്ചു നിര്‍ത്താനും ഈ സമിതിക്കു ആകും.

കഴിഞ്ഞ നാല് തവണയും 50 ശതമാനം മുതല്‍ 59 ശതമാനം വരെ വോട്ട് നേടി ജയിച്ച റിപ്പബ്ലിക്കന്‍ പ്രതിനിധി ലിയോണാര്‍ഡ് ലാന്‍സ്‌നെതിരെ കന്നിയങ്കം കുറിച്ചിരിക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ,ഇളംതലമുറ മലയാളി പീറ്റര്‍ ജേക്കബ് ആണ്. അപൂര്‍വമായി മാത്രം ഡമോക്രാറ്റുകള്‍ വിജയിക്കപ്പെട്ട ഈ മണ്ഡലം 79 ശതമാനം വെള്ളക്കാര്‍ താമസിക്കുന്ന റിപ്പബ്ലിക്കന്‍ മുന്‍തൂക്കമുള്ള മണ്ഡലമാണ്.

ചിട്ടയായ പ്രചാരണവും ശാന്തമായ ഇടപെടലുകളും, വ്യക്തമായ കാഴ്ചപ്പാടുകളും കൊണ്ട് എതിരാളിയെ വിളറി പിടിപ്പിച്ചിരിക്കയാണ് 31 കാരനായ പീറ്റര്‍ ജേക്കബ്. വന്‍  ഭൂരിപക്ഷത്തില്‍ 2 വര്ഷം മുന്‍പ് ഇവിടെ ജയിച്ച ലാന്‍സ് , വര്‍ഗീയ വിദ്വേഷം പുറത്തിറക്കിയാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. പീറ്റര്‍ ജേക്കബിന്റെ ചിത്രത്തോടൊപ്പം ക്രിമിനലുകളുടെയും ഭീകരരുടെയും ചിത്രം ചേര്‍ത്തുവച്ചു വെബ് സൈറ്റുകളിലും മറ്റും വിദ്വേഷം വിതക്കയും വെള്ളക്കാരെ ഇളക്കി തന്റെ കസേര ഉറപ്പിക്കാനും ആണ് ശ്രമിക്കുന്നത്. ഇതുകാരണം 2 തവണ പീറ്റര്‍ ജേക്കബിന്റെ വീട് ആക്രമിക്കപ്പെട്ടു.

ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഊതി വീര്‍പ്പിച്ച വെള്ളക്കാരന്റെ അരക്ഷിത ബോധവും, കുടിയേറ്റക്കാരോട് അവര്‍ക്കുള്ള അസഹിഷ്ണതയും, മറയില്ലാതെ പുറത്തുവന്നു. അത് പ്രാദേശിക തലത്തിലും ആഞ്ഞടിക്കുന്നുണ്ട്. ഇന്നര്‍ സിറ്റികളില്‍ ഒരു വലിയ കൂട്ടം വെള്ളക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ തന്നെയാണ് ; അതാണ് വോട്ട് ആക്കിയെടുക്കാന്‍ ഉള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്ത്രവും.

ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറി തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനു അവസാന നിമിഷം വരെ തലവേദന സൃഷ്ട്ടിച്ച, ജനപക്ഷത്തു നിലയുറപ്പിച്ച , അധ്വാന വര്‍ഗ്ഗത്തിന്റെ സമുന്നത പോരാളി ബെര്‍ണി സാന്‌ഡേഴ്‌സ് ഈ വോട്ട് ബെല്‍റ്റില്‍ തന്നെയായിരുന്നു മേധാവിത്വം നേടിയിരുന്നത്. 

ബെര്‍ണി സാന്‌ഡേഴ്‌സ് പീറ്റര്‍ ജേക്കബിന് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി അരക്ഷിതരും അനാഥരും ആയിമാറിയ വെള്ളക്കാരുടെ ഒരു വലിയകൂട്ടം പീറ്ററിന് പിന്നില്‍ നിരന്നു . സ്വന്തം പാര്‍ട്ടിയില്‍തന്നെ ട്രംപ് ഉണ്ടാക്കിയ മുറിപ്പാടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രകോപിതരായ കുറെവോട്ടറന്മാരെ  പാര്‍ട്ടി മാറി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. ന്യൂ ജേഴ്‌സിയില്‍ ഈ മണ്ഡലത്തിലൂടെ കടന്നു പോകാന്‍ പോകുന്ന ഓയില്‍പൈപ്പ് ലൈന്‍ ചുറ്റിപ്പറ്റി ഇപ്പോഴത്തെ പ്രതിനിധി ലാന്‍സ്‌നെതിരെ നിലനില്‍ക്കുന്ന ജനവിരോധം ഒക്കെയാണ് പീറ്ററിന് അനുകൂലമാകുന്ന ഘടകങ്ങള്‍. കൂടാതെ, തന്റെ വീട് ആക്രമിക്കപ്പെട്ടത് എല്ലാ ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുത്തതോടുകൂടി, ഉര്‍വശി ശാപം ഉപകാരം എന്നപോലെ പീറ്റര്‍ ജേക്കബ് തിളങ്ങുന്ന താരമായി മാറി. തന്റെ പ്രചാരണ വാഹനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുമ്പോള്‍ വലിയ കൂട്ടമാണ് അവിടെ തടിച്ചു കൂടുന്നത്. വളരെ ലളിതമായ രീതിയില്‍, ഒരു സുഹൃത് എന്നപോലെ പീറ്റര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് മതിപ്പോടെയാണ് വോട്ടറന്മാര്‍ വീക്ഷിക്കുന്നത്. 6 ലക്ഷം വരുന്ന വോട്ടറന്മാരെ കഴിവതും നേരില്‍  കണ്ടു വോട്ട് ചോദിക്കാനാണ് ഇനിയുള്ള സമയം അദ്ദേഹം നീക്കി വച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ അഡ്മിഷന് പോകാന്‍ തീരുമാനിച്ചത് മാറ്റിവച്ചു, തന്റെ ജീവിതത്തിനു സന്തോഷം തരുന്നത് മറ്റൊരു വഴിയാണെന്ന് തുറന്നു പറയാന്‍ 20 വയസുള്ള പീറ്ററിന് കഴിഞ്ഞിരുന്നു. മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ, ഡോവര്‍ സെന്റ് തോമസ് ദേവാലയത്തില്‍ സണ്‍ഡേ സ്‌കൂള്‍ പഠിക്കുമ്പോഴും, അള്‍ത്താരയില്‍ ശിശ്രൂഷകനായി പ്രവര്‍ത്തിക്കുമ്പോഴും പീറ്ററിന്റെ വേറിട്ട ശബ്ദം പലരും ശ്രദ്ധിച്ചിരുന്നു. തന്റെ ജീവിത ലക്ഷ്യത്തെപ്പറ്റി ഉറച്ച നിലപാടും, കേവലം ഒരു വിശ്വാസത്തില്‍ തളച്ചിടപ്പെടാതെ, വിശ്വ മാനവ വീക്ഷണമാണ് തനിക്കു ചേര്‍ന്നതെന്നും  ഉള്ള സ്വയ വിലയിരുത്തല്‍ പീറ്ററിനെ അടുത്തറിയാവുന്നവര്‍ക്കു നന്നേ തിരിച്ചറിഞ്ഞിരുന്നു.

സെന്റ് ലൂയിസ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം നേടിയ പീറ്റര്‍ കലാലയത്തിലും തന്റെ നേതൃത്വ പാടവം തെളിയിച്ചിരുന്നു. ചെറു പ്രായത്തി തന്നെ, അരിസ്റ്റോട്ടിലും, ശ്രീബുദ്ധനും  ആരാധ്യപുരുഷന്മാരായി, മഹാഭാരതവും ഭഗവത് ഗീതയും പഠിക്കാന്‍ ശ്രമിച്ചു, ജോണ്‍ ഫ് കെന്നഡി തന്റെ ഹീറോ ആയി. വുമണ്‍ ട്രാഫിക്കിങ്ങിനും ആഫ്രിക്കയിലെ ഡാര്‍ഫോറില്‍ നടക്കുന്ന മനുഷ്യ കുരുതിക്കുമെതിരെ മുന്നണി പോരാളിയാളിയായി നിരത്തിലിറങ്ങി. പള്ളികളെയും കച്ചവടക്കാരെയും , ആശുപത്രികളെയും , സ്‌കൂളുകളെയും ഉള്‍പ്പെടുത്തി ന്യൂ ജേഴ്‌സിയിലെ  ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി വിജയകരമായി പീറ്റര്‍ നടപ്പിലാക്കി. മാനസീക രോഗികളെ സമൂഹത്തിന്റെ കാണാപ്പുറങ്ങളില്‍ നിന്ന് കൈപിടിച്ച് കൊണ്ടുവന്നു അവരുടെ പുനരധിവാസവും , തൊഴിലും തുടങ്ങിയ പദ്ധതിയും പീറ്ററിന്റെ സ്വപ്ന പദ്ധതിയാണ്. ജീവിതത്തിന്റെ നനുത്ത പ്രതിസന്ധികളെ നേരില്‍ കണ്ടു, നിറവും വര്‍ഗ്ഗവും നോക്കാതെ, അവര്‍ക്കു വേണ്ടി,  പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത് ഈ ചെറുപ്പക്കാരനെ വിനയാതീതനാക്കുന്നു.

ആദ്രതയും കാരുണ്യവും ഉള്ള വഴി കണ്ടെത്താന്‍ പീറ്ററിനു വിളക്കു  കാട്ടികൊടുത്ത പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും സഹോദരി ബിനുവും സുഹൃത്തുക്കളും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. സ്വദേശമായ,  കോട്ടയത്തുള്ള  വാഴൂരിലും പീറ്ററിന് പിന്തുണ നേര്‍ന്നുകൊണ്ട്, ഫ്‌ളക്‌സ് ബോര്‍ഡ് ഒരുക്കി നിരവധിപ്പേര്‍ വിജയം പ്രതീക്ഷിച്ചുകൊണ്ട്  കാത്തിരിക്കുന്നു.

തന്റെ മുത്തച്ഛന്‍ എലിയാസ് പീറ്ററും , തന്റെ മാതുലന്‍ റിട്ടയേര്‍ഡ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എലിയാസ് പി. പീറ്ററും വിത്തിട്ട പാതയിലൂടെ ഇളംതലമുറ മനുഷ്യ സേവനത്തിനു മാന്യമായ ഇടംതേടുന്നു. കുട്ടിയായിരിക്കുമ്പോള്‍ ശേഖരിച്ചു വച്ചിരുന്ന ചെറു സമ്പാദ്യം മദര്‍ തെരേസയുടെ ചാരിറ്റിക്ക് അയച്ചു കൊടുത്തിരുന്നു. മദര്‍ തെരേസ്സ അന്ന് അയച്ചു കൊടുത്ത സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് ' നിനക്കായി ഞാന്‍ പ്രാര്‍ഥിക്കും ' പീറ്റര്‍ തന്റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്തു. ആ വിശുദ്ധയുടെ  പ്രാര്‍ഥന സഫലമാകട്ടെ എന്ന് ആശിക്കുന്നു. മലയാളം വ്യക്തമായി സംസാരിക്കുന്ന പീറ്റര്‍ ജേക്കബ് യു . എസ് . ജനപ്രതിനിധി സഭയില്‍ തിളങ്ങി നില്‍ക്കട്ടെ എന്നും എല്ലാ മലയാളിയോടും ചേര്‍ന്ന് ആശംസിക്കുന്നു.


അമേരിക്കന്‍ സീമന്തരേഖയില്‍ ഒരു മലയാള സിന്ദൂരക്കുറി(കോരസണ്‍, ന്യൂയോര്‍ക്ക്)അമേരിക്കന്‍ സീമന്തരേഖയില്‍ ഒരു മലയാള സിന്ദൂരക്കുറി(കോരസണ്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Antony Joseph 2016-10-27 14:41:35
Good Luck , God bless you.
THOMAS K VARGHESE 2016-11-12 16:14:48
Proud of you.   Wish you all success.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക