ജയലളിത വിടപറഞ്ഞതില്‍ തേങ്ങുന്ന തമിഴകത്ത് നിന്നും അമ്മയുടെ മരണ കാരണം തേടിപ്പോയ ചില മാധ്യമങ്ങള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകളാണ്. രണ്ടു വര്‍ഷത്തിലേറെയായി ജയലളിതയെ പിടികൂടിയിരുന്ന മാരക രോഗം എന്തെന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്ര ലോകത്തിന് കഴിഞ്ഞില്ല. രക്തത്തെ ബാധിക്കുന്ന അണുബാധയാണെന്നു കണ്ടെത്തിയിരുന്നെങ്കിലും അസുഖം എന്താണെന്നു സ്ഥിരീകരിക്കാന്‍ അപ്പോളോ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇദയക്കനിയും തമിഴ്‌നാടിന്റെ പുരട്ചി തലൈവിയുമായ ജയലളിതയെ കുടുക്കാന്‍ സ്‌ളോ പോയിസണ്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതാണെന്ന ആശങ്ക ശക്തമായിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് ജയലളിതയുടെ ശരീരത്തില്‍ ആശങ്കയുളവാക്കുന്ന തരത്തില്‍ അണുബാധ കണ്ടെത്തിയത്. അപ്പോളോ ആശുപത്രിയിലും ഇടയ്ക്കു അമേരിക്കയിലും വരെ ചികിത്സ നടത്തിയെങ്കിലും രോഗം എന്താണെന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായതോടെയാണ് ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്.
പിന്നീട് ഓരോ ദിവസവും ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമാകുന്ന വാര്‍ത്തകളാണ് ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്തു വന്നുകൊണ്ടിരുന്നത്. ഓരോ അവയവങ്ങളെയായി അസുഖം ബാധിക്കുക കൂടി ചെയ്തതോടെ അണുബാധയാണ് അസുഖങ്ങളുടെ കാരണമെന്നും ആശുപത്രി അധികൃതര്‍ കണ്ടെത്തി. എന്നാല്‍, അണുബാധയുടെ കാരണം കണ്ടെത്താനോ, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന്റെ കാരണം കണ്ടെത്താനോ സാധിച്ചിരുന്നില്ല.
കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും നിലച്ചു വരുന്ന സാഹചര്യമാണ് കഴിഞ്ഞ 90 ദിവസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കണ്ടു വന്നിരുന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.
ജയലളിതയുടെ ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന രീതിയിലുള്ള സ്‌ളോ പോയിസണാണ് രക്തത്തില്‍ കലര്‍ന്നതെന്നാണ് സൂചന ലഭിക്കുന്നത്. ഇത്തരത്തില്‍ രക്തത്തില്‍ അണുബാധയുണ്ടാകണമെങ്കില്‍ ഏതെങ്കിലും രീതിയിലുള്ള അണുക്കള്‍ രക്തത്തില്‍ കലരുകയോ, ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയോ ചെയ്യണമെന്നാണ് പൊലീസ് സര്‍ജന്‍ പറയുന്നത്. ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന രീതിയില്‍ എങ്ങിനെ അണുബാധ രക്തത്തില്‍ കലര്‍ന്നു എന്നതാണ് മെഡിക്കല്‍ വിദഗ്ധരെ പോലും അതിശയിപ്പിക്കുന്നത്.