""ഞങ്ങള്‍ നാല് അമ്മമാര്‍ക്കുംകൂടി ഏക ആണ്‍തരിയാണ് കരുണ്‍. അതുകൊണ്ട് എല്ലാവരും
ചേര്‍ന്ന് അവന് അച്ഛന്റെ പേരിട്ടു, കരുണ്‍'' -ടെസ്റ്റ് ക്രിക്കറ്റില്‍
ചരിത്രത്തിലാദ്യമായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളി കരുണ്‍ നായരെപ്പറ്റി
പറയുന്നത് കരുണിന്റെ കുഞ്ഞമ്മ ലത.
ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ വാക്കയില്‍
ടി.കെ. കരുണാകരന്‍ നായരുടെ മക്കളാണ് കരുണിന്റെ അമ്മ പ്രേമയും സുധയും ലതയും.
പ്രേമയ്ക്കും കലാധരന്‍ നായര്‍ക്കുംകൂടി ശ്രുതി എന്ന മകള്‍ ജനിച്ച് പതിനൊന്നു വര്‍ഷം
കഴിഞ്ഞാണ് കരുണ്‍ പിറക്കുന്നത്. സുധ, ലതമാര്‍ക്കു പെണ്‍കുട്ടികള്‍ മാത്രം.
സുധയ്ക്ക് രേഷ്മ. ലതയ്ക്ക് ആര്‍ദ്രയും ആര്‍ഷയും. നാലാമത്തെ അമ്മ കലാധരന്റെ പെങ്ങള്‍
ഗിരിജയാണ്. മക്കള്‍ നിഭ, നിത്യ.
ഇക്കഴിഞ്ഞ ജൂണില്‍ ആറന്മുള പമ്പാസരസില്‍
പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടയാളാണ് ഉണ്ണി എന്ന
കരുണ്‍. അപകടത്തില്‍ അച്ഛന്റെ അനുജന്റെ മകന്‍ രാജീവ് മരണമടഞ്ഞു. ""അന്നത്തെ
അപകടത്തില്‍നിന്ന് പമ്പയാറാണ് എന്നെ രക്ഷിച്ചത്. പാര്‍ത്ഥസാരഥിയും'' -ക്രിക്കറ്റര്‍
രവിശാസ്ത്രി നടത്തിയ ഒരഭിമുഖത്തില്‍ കരുണ്‍ പറഞ്ഞു.
""അച്ഛന്‍ കരുണാകരന്‍
നായര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമലയില്‍ ഡിവിഷണല്‍ എന്‍ജിനീയറായിരുന്നു.
അച്ഛനും അമ്മ തങ്കമണിയമ്മയും തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍നിന്ന്
ബിരുദമെടുത്തവര്‍. അമ്മ ഞങ്ങളെ വളര്‍ത്തി വലിയവരാക്കാന്‍ വീട്ടില്‍തന്നെ കഴിഞ്ഞു''
-ചെങ്ങന്നൂരിലെ ഭര്‍തൃഗൃഹമായ "രാജീവ'ത്തില്‍നിന്ന് ലത അറിയിച്ചു. അച്ഛനാണ്
ശബരിമലയില്‍ ആദ്യമായി നടപ്പന്തല്‍ നിര്‍മിച്ചത്. 30 വര്‍ഷം മുമ്പ് റിട്ടയര്‍
ചെയ്തു, ആയിടെ മരിക്കുകയും ചെയ്തു.
ചെങ്ങന്നൂരില്‍ അച്ഛന്‍ പണിയിച്ച വീടിനു
പേര് "കരുണഗിരി'. ചേച്ചി പ്രേമ 30 വര്‍ഷംമുമ്പ് ബാംഗഌര്‍ കോറമംഗലത്തു പണിത വീടിനു
പേര് "കാരുണ്യ'. അങ്ങനെ കരുണിനെ തുണച്ച കാരുണ്യം തലമുറകളായി
ഒഴുകിവന്നുകൊണ്ടിരിക്കുന്നു...
കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ എന്ന
കലാധരന്‍ നായര്‍ ആറന്മുളയടുത്ത് മാലക്കര മാളിയേക്കല്‍ കുടുംബാംഗമാണ്. സ്ക്വാഡ്രണ്‍
ലീഡര്‍ എം.ആര്‍. ദിവാകരന്റെയും ശങ്കരി അമ്മയുടെയും ഏകമകന്‍. ഏക സഹോദരി ഗിരിജയും
(ജെ.എന്‍.യുവില്‍നിന്ന് ഫിസിക്‌സില്‍ മാസ്‌റ്റേഴ്‌സ്. ഭര്‍ത്താവ് ഡോ. രഘു ബാംഗഌര്‍
ഒരു ബയോടെക് കമ്പനിയില്‍ വൈസ് പ്രസിഡന്റ്) ഒപ്പം മറ്റെല്ലാവരും ബംഗളൂരുവില്‍
ദീര്‍ഘകാലമായി സ്ഥിരതാമസം.
അലഹബാദ് സര്‍വകലാശാലയില്‍ അഗ്രിക്കള്‍ച്ചറല്‍
എന്‍ജിനീയറിംഗ് പഠിച്ച കലാധരന്‍നായര്‍ എസ്‌കോര്‍ട്‌സ് ട്രാക്ടര്‍ കമ്പനിയുടെ ഏരിയാ
മാനേജരായിരുന്നു. ജോധ്പൂരില്‍ ജോലിചെയ്യുമ്പോള്‍ കരുണ്‍ ജനിച്ചു. മാസം തികയാതെ
പ്രസവിച്ച കുഞ്ഞിന് നല്ല വ്യായാമം നല്‍കി വളര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.
അങ്ങിനെയാണ് പത്താം വയസില്‍ അവനെ ക്രിക്കറ്റ് പരിശീലനത്തിനു വിട്ടത്. കരുണ്‍
പഠിച്ചത് ബംഗളൂരുവിലെ ചിന്മയി സ്കൂളിലും ഫ്രാങ്ക് അന്തോണി പബ്ലിക് സ്കൂളിലും.
ശ്രീഭഗവാന്‍ മഹാവീര്‍ ജയിന്‍ കോളജില്‍ ബി.കോം ഫൈനല്‍ ഇയര്‍.’ഡിസംബര്‍ ആറിന് 25-ാം
ജന്മദിനം ആഘോഷിച്ചതേയുള്ളു.
മിക്കപ്പോഴും നാട്ടില്‍ വരും. വള്ളസദ്യ
നടത്താന്‍ നേര്‍ച്ച നേര്‍ന്നു ജൂണ്‍ 17ന്് ആറന്മുള എത്തിയപ്പോഴാണ്് പള്ളിയോടം
മറിഞ്ഞതും രക്ഷപ്പെട്ടതും. എല്ലാവരും ചോദിക്കും, നീയെന്താ പരീക്ഷയെഴുതി
ജയിക്കാത്തതെന്ന്. കരുണ്‍ ചിരിച്ചുനില്‍ക്കും. ഇംഗ്ലണ്ടിനെ തൂത്തുവാരിയെറിഞ്ഞ്
ചെന്നൈ ടെസ്റ്റില്‍ റണ്‍മല ഉയര്‍ത്തിയതോടെ എവറസ്റ്റോളം ഉയരത്തിലെത്തി
നില്‍ക്കുകയാണു കരുണ്‍. മുത്തശ്ശിമാര്‍ക്ക് അതിന്റെ ഹരം പിടികിട്ടുമോ!
കരുണിന്റെ അച്ഛന്‍ വഴിക്കും അമ്മ വഴിക്കും എല്ലാവരും വിദ്യാസമ്പന്നരാണ്.
പലരുടെയും മക്കള്‍ അമേരിക്കയിലും. പെങ്ങള്‍ ശ്രുതിയും ഭര്‍ത്താവ് വിനീത് കൃഷ്ണനും
ടൊറന്റോയില്‍. അച്ഛന്റെ ഏക സഹോദരി ഗിരിജയുടെ പെണ്‍മക്കളില്‍ ഡോ. നിഭ എം.ഡി
ചെയ്യുന്നു. നിത്യ മെഡിസിന്‍ ഫൈനല്‍ ഇയര്‍.
അമ്മയുടെ അനുജത്തി സുധ (എം.എ
സോഷ്യോളജി, ഭര്‍ത്താവ് കേരള യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഹരിലാല്‍)
തിരുവനന്തപുരത്ത് കിംസ് ഹോസ്പിറ്റലില്‍ ഫിനാന്‍സ് മാനേജര്‍. ഏകമകള്‍ രേഷ്മയും
ഭര്‍ത്താവ് അനീഷും സാന്‍ഫ്രാന്‍സിസ്‌കോയില്‍. ഇന്‍ഫോസിസില്‍ സീനിയര്‍ മാനേജരാണ്
അനീഷ.് ലതയുടെ മകള്‍ ആര്‍ദ്ര യു.എസില്‍ യൂട്ടാ സ്റ്റേറ്റ് തലസ്ഥാനമായ സാള്‍ട്ട്
ലേക് സിറ്റിയില്‍. നവിന്‍ ജീവിതപങ്കാളി.ഇരുവരും ഇന്റലില്‍. ലതയും ഭര്‍ത്താവ് രാജീവ്
ചന്ദ്രനും (പഞ്ചായത്ത് സെക്രട്ടറിയായിരുന്നു, പിന്നീട്പി.സി. വിഷ്ണുനാഥ്
എം.എല്‍.എയുടെ സെക്രട്ടറിയും) അവിടെ പോയി വന്നു. ഇളയ മകള്‍ ആര്‍ഷ ഫൈനല്‍ ഇയര്‍
ബി.ടെക് വിദ്യാര്‍ത്ഥിനി.
പ്രേമ-സുധ-ലതമാര്‍ക്ക് ഒരേയൊരു സഹോദരന്‍ - ഗിരിഷ്.
ദുബൈയിലാണ്.
""എല്ലാം ശബരിമല ശാസ്താവിന്റെ അനുഗ്രഹം. ഒപ്പം, അച്ഛന്‍
കരുണാകരന്‍ നായരുടെ നന്മയും'' -കൊമേഴ്‌സില്‍ മാസ്റ്റേഴ്‌സ് ഉള്ള ലത പറയുന്നു. എല്ലാ
തിരക്കും ഒതുക്കിയിട്ട് അമ്മയോടൊപ്പം ചെങ്ങന്നൂരില്‍ അച്ഛന്‍ പണിയിച്ച
കരുണഗിരിയില്‍ ഒന്നിച്ചു ജീവിക്കണമെന്നതാണ് സഹോദരിമാരുടെ സ്വപ്നം. ""അതിനുമുമ്പ്
എനിക്കു മെറ്റാരു കൊച്ചു മോഹം. അടുത്ത ജൂണില്‍ ഉണ്ണിക്കൊപ്പം വള്ളസദ്യ ഉണ്ണണം.
കഴിഞ്ഞ തവണ അപകടം മൂലം കഴിഞ്ഞില്ലല്ലോ.''