Image

2016 കടന്നുപോകുമ്പോള്‍ (ചാക്കോ കളരിക്കല്‍)

Published on 01 January, 2017
2016 കടന്നുപോകുമ്പോള്‍ (ചാക്കോ കളരിക്കല്‍)
2016 കടന്നുപോകുന്നതിന് മുന്‍പായി ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ പൂര്‍വീകരിലൊരാളായ ചുമ്മാര്‍ 1800കളുടെ ആദ്യപകുതിയില്‍ പന്തത്തല (മുത്തോലി) നിന്നും ഉരുളികുന്നത്തേയ്ക്ക് കുടിയേറിയതാണ്. കച്ചക്കുറിയതും കൗപീനവും നാരായപിച്ചാത്തിയും തൊപ്പിപ്പാളയുമായി 85 വര്‍ഷത്തോളം ജീവിച്ച ആ ചുമ്മാരിന്‍റെ മതപരമായ ജീവിതരീതി അഥവാ വിശ്വാസ പൈതൃകത്തിന്‍റെ കലവറയാണ് 'മാര്‍തോമായുടെ മാര്‍ഗവും വഴിപാടും'. കേരളത്തിലെ ആയിരക്കണക്കിനുള്ള നസ്രാണി കുടുംബങ്ങളുടെ കഥയും ഇതുതന്നെ. പിന്‍തലമുറകളായ നമ്മളിലേയ്ക്ക് പൈതൃകമായി അത് കൈമാറ്റപ്പെട്ടു. നമ്മുടെ തനതായ ആ പൈതൃകത്തെ കാത്തുസൂക്ഷിക്കാന്‍ നമ്മുടെ പൂര്‍വീകരും പ്രത്യേകിച്ച് നസ്രാണി സഭാ നേതാക്കളായ കാരിയാറ്റി ഔസേപ് മല്പാനും പാറേമ്മാക്കല്‍ തോമാകത്തനാരും പാലാക്കുന്നേല്‍ വല്യച്ചനും നിധിരിക്കല്‍ മാണികത്തനാരുമെല്ലാം അതീവ ശുഷ്കാന്തി കാണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 35 വര്‍ഷംകൊണ്ട് നമ്മുടെ വിലപിടിച്ച ആ പാരമ്പര്യ പൈതൃകങ്ങളെ നാട്ടുമെത്രാന്മാര്‍ യാതൊരു അറപ്പും കൂടാതെ അട്ടിമറിച്ച് ഓരോ വിശ്വാസിയേയും അവരുടെ അടിമകളാക്കി എന്ന സത്യം നാം മനസ്സിലാക്കണം. അതൊരിക്കലും നാം മറക്കാന്‍ പാടില്ല.

ചങ്ങനാശ്ശേരിയിലെ മാര്‍ പൗവ്വത്തിലും ത്രിശൂരിലെ മാര്‍ താഴത്തും മാര്‍തോമാ പൈതൃകത്തെപ്പറ്റി ഘോരഘോരം പ്രസംഗക്കുകയും പുസ്തകങ്ങള്‍ എഴുതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് നമ്മുടെ പൈതൃകത്തെ നിര്‍ദാക്ഷിണ്യം അവരും മറ്റു മെത്രാന്മാരുംകൂടി പിച്ചിച്ചീന്തി. ജലം വറ്റിയ ജലാശയത്തിലെ മല്‍സ്യങ്ങള്‍പോലെ അല്‌മേനികള്‍ ഒടുങ്ങുമെന്നവര്‍ക്കറിയാം. എന്‍റെ പൂര്‍വീകനായ ചുമ്മാരുപോലും മണ്ണിനടിയില്‍ കിടന്ന് വിലപിക്കുന്നുണ്ടായിരിക്കും. കണ്ണില്‍ ചോരയില്ലാത്ത തന്‍കാര്യക്കാരും വിശ്വാസവഞ്ചകരും അധികാരമോഹികളും പണക്കൊതിയന്മാരും അവിശുദ്ധരുമായ ഇതുപോലൊരു മെത്രാന്‍പറ്റം വേറെ ഭൂമുഖത്തൊരിടത്തും കാണുകയില്ല. "ഓരോ സഭയുടെയും പാരമ്പര്യങ്ങളെ പൂര്‍ണമായും അഭംഗമായും സംരക്ഷിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം" (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, പൗരസ്ത്യ സഭകള്‍2) എന്ന കൗണ്‍സില്‍ പിതാക്കന്മാരുടെ പ്രബോധനത്തിന് അധികാര ദുര്‍മോഹികളായ സീറോ മെത്രാന്മാര്‍ പുല്ലുവിലപോലും നല്‍കിയില്ല. 'സിമ്പിളും ഓര്‍ഡിനറി' യുമായ അല്മായന്‍റെ മുതുകത്ത് കുതിരകയറാനുള്ള തന്ത്രങ്ങള്‍ മെനയാനായിരുന്നു അവരുടെ കുബുദ്ധി പ്രവര്‍ത്തിച്ചത്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന മെത്രാന്മാര്‍ അധര്‍മികളാണ്. അവരുടെ കല്പ്പനകളെ നിര്‍വിശ്ശങ്കം പ്രവര്‍ത്തിക്കുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ രാവും പകലും അവര്‍ പരിശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ കോപത്താല്‍ നാമെല്ലാവരും തിളച്ചുമറിയണം; കൈതിരുമ്മി, പല്ലിറുമ്മി പിന്നെ സങ്കടത്തോടെ വെറിപൂണ്ട് നെടുവീര്‍പ്പിടണം. ഒരിടവകയില്‍ ഒരല്‌മേനിക്ക് അന്തസ്സായി ജീവിക്കാന്‍ പറ്റിയ യോഗ്യനായ ഒരു വികാരിയില്ല. ഒരു രൂപതയില്‍ ഒരല്‌മേനിക്ക് അന്തസ്സായി ജീവിക്കാന്‍ പറ്റിയ യോഗ്യനായ ഒരു മെത്രാനില്ല. അല്‌മേനിയുടെ ആ ഗതികേടിനെപ്പറ്റി നിങ്ങള്‍ ഒന്നു ചിന്തിച്ചുനോക്കുവിന്‍!

പ്രിയരേ, 2017ല്‍ പണ്ഡിതന്മാരെപ്പോലെ നിങ്ങള്‍ ചിന്തിച്ച് തീരുമാനമെടുക്കുവിന്‍. പള്ളിയെ വെറും പണപ്പിരിവുസംഘമായി നാം കാണരുത്. കോളണീകരണത്തിന്‍റെ ഭാഗമായി കടന്നുവന്ന അതികേന്ദ്രീകൃതമായ ഏകാധിപത്യ സംവിധാനത്തിനെതിരായി നാം ശബ്ധിക്കണം. പഠിപ്പും പണവും പദവിയുമുള്ള നിങ്ങള്‍ വെറും സിമ്പിളും ഓര്‍ഡിനറിയുമല്ലെന്ന് മൂപ്പന്മാരെ അറിയിക്കുവിന്‍. ആടുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത, കൂട്ടാക്കാത്ത ഇടയന്‍റെ പിന്നാലെ ഗമിക്കുന്നതില്‍ അര്‍ത്ഥമില്ല. പള്ളിപെരുന്നാളുകളിലോ ധ്യാനാരവങ്ങളിലോ രോഗശാന്തിശുശൂഷകളിലോ ഭക്താഭ്യാസങ്ങളിലോ വക്രമായ അനുഷ്ഠാനങ്ങളിലോ ഒന്നും നാം ദൈവത്തെ കാണുകയില്ല. നമ്മളുടെ ഉള്ളില്‍ത്തന്നെയാണ് ആ പരംപൊരുള്‍ വസിക്കുന്നത്.

2017ലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍ ഈ ചിന്തകള്‍ നമ്മെ മദിക്കട്ടെ. പുതുവത്സരാശംസകള്‍!
2016 കടന്നുപോകുമ്പോള്‍ (ചാക്കോ കളരിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക