Image

സമാന്തര കമ്പനിയുണ്ടാക്കി കോടികളുടെ തട്ടിപ്പ്‌: മലയാളി ഉള്‍പ്പെട്ട സംഘം മുങ്ങി

Published on 20 February, 2012
സമാന്തര കമ്പനിയുണ്ടാക്കി കോടികളുടെ തട്ടിപ്പ്‌: മലയാളി ഉള്‍പ്പെട്ട സംഘം മുങ്ങി
ദുബായ്‌: യു.എ.ഇ പൗരന്‍െറ ഉടമസ്ഥതയില്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഡീസല്‍ ട്രേഡിങ്‌ കമ്പനിയില്‍ താല്‍ക്കാലികമായി ജോലി ചെയ്‌ത്‌, അതേ കമ്പനിയുടെ പേരിനോട്‌ സാമ്യമുള്ള സ്ഥാപനം ഹംരിയ ഫ്രീസോണില്‍ സമാന്തരമായി തുടങ്ങി കോടികള്‍ വെട്ടിച്ച്‌ മലയാളിയടക്കമുള്ള സംഘം മുങ്ങിയെന്ന്‌ പരാതി. അജ്‌മാനിലെ പ്രമുഖ ബിസിനസുകാരനും ഇന്ത്യക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ തട്ടിപ്പിന്‌ ഇരയായിട്ടുണ്ടെന്നാണ്‌ വിവരം. ഇവര്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. തട്ടിപ്പ്‌ നടത്തിയ മലയാളിയുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്‌ അനുസരിച്ച്‌ കാസര്‍കോട്‌ കൊളവയല്‍ ഇട്ടമ്മല്‍ സ്വദേശി പത്തുകണ്ടം കൃഷ്‌ണപ്രസാദിനെ (38) മുഖ്യപ്രതിയാക്കിയാണ്‌ കേസുകള്‍ നല്‍കിയിരിക്കുന്നത്‌. എന്നാല്‍, ഈ മേല്‍വിലാസം തെറ്റാണെന്ന്‌ തെളിഞ്ഞതിനാലും ഇയാളെയും സഹായികളെയും കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാലും മറ്റ്‌ നിയമനടപടികള്‍ മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്‌.

വഞ്ചനക്ക്‌ ഇരയായ അജ്‌മാനിലെ പ്രമുഖ വ്യവസായിയുടെ കമ്പനി ഷാര്‍ജയിലെ യുനൈറ്റഡ്‌ അഡ്വക്കേറ്റ്‌സ്‌ മുഖേന നല്‍കിയ കേസില്‍ ഇയാളെ കോടതി മൂന്ന്‌ വര്‍ഷം തടവിന്‌ വിധിച്ചിട്ടുണ്ട്‌. തെറ്റായ വിവരങ്ങള്‍ നല്‍കി കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫിസ്‌ മുഖേന പാസ്‌പോര്‍ട്ട്‌ സമ്പാദിച്ച്‌ തട്ടിപ്പ്‌ നടത്തിയതിന്‌ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ മുഖേന പാസ്‌പോര്‍ട്ട്‌ ഓഫിസിലേക്കും ഇന്ത്യയിലെ രാജ്യസുരക്ഷാ വിഭാഗത്തിലും ഉന്നതാധികാരികള്‍ക്കും കോടതി വിധിയുടെ പകര്‍പ്പ്‌ അടക്കം കൈമാറിയിട്ടുണ്ടെന്ന്‌ യുനൈറ്റഡ്‌ അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.

2010 ജൂലൈയിലാണ്‌ യു.എ.ഇ പൗരന്‍െറ കമ്പനിയില്‍ കൃഷ്‌ണപ്രസാദ്‌ എന്ന പേരില്‍ ഇയാള്‍ സെയില്‍സ്‌ മാനേജര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്‌. പിന്നീട്‌ ഈ കമ്പനിയുടെ പേരിനോട്‌ സാമ്യമുള്ള അല്‍ ജസീറ ഫ്യുവല്‍ ഫ്രീസോണ്‍ എന്ന സ്ഥാപനം ഹംരിയ ഫ്രീസോണില്‍ ഇയാള്‍ തുടങ്ങുകയായിരുന്നു. സ്വദേശിയുടെ കമ്പനി മാര്‍ക്കറ്റില്‍ അറിയപ്പെടുന്ന സ്ഥാപനമായതിനാല്‍ അതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ കൃഷ്‌ണപ്രസാദിന്‍െറ കമ്പനിക്ക്‌ ലക്ഷക്കണക്കിന്‌ ദിര്‍ഹമിന്‍െറ ഡീസല്‍ കടമായി നല്‍കാന്‍ ഇടപാടുകാര്‍ തയാറായി. ഇത്‌ മുതലെടുത്താണ്‌ ഇയാള്‍ തട്ടിപ്പ്‌ നടത്തിയത്‌. യഥാര്‍ഥ കമ്പനിയുടെ ബിസിനസ്‌ സ്വന്തം കമ്പനിക്ക്‌ മറിച്ചുനല്‍കി കഴിയുന്നത്ര പണം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്‌. ജോലി ചെയ്യുന്ന കമ്പനിയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ കഴിഞ്ഞതിനാല്‍ വിവിധ ഡീസല്‍ കമ്പനിക്കാര്‍ക്ക്‌ ചെക്ക്‌ നല്‍കി 16,92,000 ദിര്‍ഹമിന്‍െറ (രണ്ടര കോടിയോളം രൂപ) ഡീസല്‍ വാങ്ങി മറിച്ചുവില്‍ക്കുകയായിരുന്നു. സമയത്തിന്‌ ബാങ്കില്‍ നിന്ന്‌ പണം ലഭിക്കാതെ വന്ന ഈ ഇടപാടുകാര്‍ കൃഷ്‌ണപ്രസാദുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോളാണ്‌ ഇയാളും സഹായികളും മുങ്ങിയ വിവരം അറിയുന്നത്‌. സംഘത്തില്‍ 20ഓളം പേര്‍ ഉള്ളതായാണ്‌ വിവരം.

2007 ജൂലൈയിലാണ്‌ തന്‍െറ പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ടു എന്ന്‌ കാണിച്ച്‌ കോഴിക്കോട്‌ പാസ്‌പോര്‍ട്ട്‌ ഓഫിസില്‍ നിന്ന്‌ ഇയാള്‍ കൃഷ്‌ണപ്രസാദ്‌ എന്ന പേരിലുള്ള കാസര്‍കോട്‌ കൊളവയല്‍ വിലാസത്തിലെ പാസ്‌പോര്‍ട്ട്‌ കരസ്ഥമാക്കിയതെന്ന്‌ അന്വേഷണത്തില്‍ കണ്ടത്തെി. കാസര്‍കോട്‌ കൊളവയല്‍ ഇട്ടമ്മല്‍ സ്വദേശികളായ പത്തുകണ്ടം ചെല്ലപ്പന്‍വിജയമ്മ ദമ്പതികള്‍ക്ക്‌ ഇങ്ങനെയൊരു മകന്‍ ഇല്‌ളെന്നും വ്യക്തമായിട്ടുണ്ട്‌. 2007ല്‍ ഇത്തരം ഒരാള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ഡെലിവറി ചെയ്‌തിട്ടില്‌ളെന്ന്‌ കൊളവയല്‍ പോസ്റ്റ്‌മാസ്റ്ററും സ്ഥിരീകരിച്ചിട്ടുണ്ട്‌.
ഇത്തരത്തില്‍ ജോലി ചെയ്യുന്ന കമ്പനിക്ക്‌ സമാന്തരമായോ അല്ലാതെയോ സ്ഥാപനങ്ങള്‍ തുടങ്ങി പല തരത്തിലുള്ള തട്ടിപ്പുകള്‍ സമീപകാലത്ത്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വര്‍ധിക്കുന്നതായാണ്‌ കണ്ടുവരുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബിസിനസില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌്‌ ചെക്ക്‌, കമ്പനി, ഉടമ എന്നിവരെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നത്‌ നല്ലതായിരിക്കുമെന്ന്‌ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ സലാം പാപ്പിനിശ്ശേരി പറയുന്നു.
സമാന്തര കമ്പനിയുണ്ടാക്കി കോടികളുടെ തട്ടിപ്പ്‌: മലയാളി ഉള്‍പ്പെട്ട സംഘം മുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക