Image

ഞങ്ങള്‍ അഘോരികള്‍, വിചിത്ര ജീവിതത്തിന്റെ മൊത്തവ്യാപാരികള്‍ (എ.എസ് ശ്രീകുമാര്‍)

Published on 16 January, 2017
ഞങ്ങള്‍ അഘോരികള്‍, വിചിത്ര ജീവിതത്തിന്റെ മൊത്തവ്യാപാരികള്‍ (എ.എസ് ശ്രീകുമാര്‍)
അഘോരികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന, പുക തിന്ന് ചുവന്ന കണ്ണുകളുള്ള നഗ്നമായ ദേഹം മുഴുവന്‍ ചുടല ഭസ്മം പൂശി നഖവും മുടിയും മുറിക്കാതെ പ്രാകൃതരായി ഭീഷണ മുഖത്തോടു കൂടിയുള്ള രൂപമാകും ഓര്‍മയില്‍ വരിക. ആരാണ് അഘോരികള്‍, എന്താണ് അവരുടെ വിശ്വാസം, എങ്ങനെയാണവരുടെ വിചിത്ര ജീവിതം എന്ന് പരിശോധിക്കാം. ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പലപ്പോഴും ദുരൂഹത നിറഞ്ഞതും അജ്ഞാതവുമാണ്. മനുഷ്യമാംസം ഭക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞ് കേള്‍ക്കുന്നു. എന്നാല്‍ ലോകം അഘോരികളെ ഭയത്തോടും വെറുപ്പോടും അസഹ്യതയോടും കാണുന്നുവെന്നതാണ് സത്യം. അഘോരികളെക്കുറിച്ചറിയാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അത്തരക്കാര്‍ കണ്ടെത്തിയ ചില യാഥാര്‍ഥ്യങ്ങളറിയുക.

നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികള്‍. അഘോരമൂര്‍ത്തി എന്ന സങ്കല്പത്തില്‍ ശിവനെ ഭജിച്ചിരുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. 1901ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും ബീഹാറിലും പശ്ചിമ ബംഗാളിലും ശേഷിച്ചവര്‍ അജ്മീര്‍ മേര്‍വാഡായിലും ബീഹാറിലുമാണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഇവര്‍ക്ക് ആബുപര്‍വതം, ഗിര്‍നാര്‍, ബുദ്ധഗയ, കാശി, ഹിംഗ്‌ളാജ് എന്നിവിടങ്ങളില്‍ സന്ന്യാസി മഠങ്ങളുണ്ടായിരുന്നു. പ്രാചീനകാല ചൈനീസ് സഞ്ചാരിയായിയും പണ്ഡിതനുമായിരുന്ന ഹ്യൂയാന്‍ സാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരി സംഘത്തെക്കുറിച്ച് ആദ്യപരാമര്‍ശമുള്ളത്. നഗ്‌നരായ ഈ സന്ന്യാസിമാര്‍ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാന്‍ സാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികന്‍മാരിലൊരു വിഭാഗമാണ് ഇവര്‍. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവര്‍ ഭക്ഷിച്ചിരുന്നു. 

ആദ്യത്തെ അഘോരി എന്ന് വിശ്വസിക്കപ്പെടുന്നത് ബാബ കിനാ റാം എന്ന സന്യാസിയാണ്. ഗ്രാമീണരുടെ ചാറ്റുപാട്ടുകളിലും വിശ്വാസങ്ങളിലും പറയുന്നത് സത്യമാണെങ്കില്‍ ഇദ്ദേഹം 150 വര്‍ഷത്തോളം ജീവിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് ഇദ്ദേഹം ഇഹലോകവാസം അവസാനിപ്പിച്ചത് എന്നാണ് അനുമാനം. ഇന്ന് കാണുന്ന അഘോരി ആചാരങ്ങളില്‍ പലതും തുടങ്ങിവച്ചത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. അഘോരികള്‍ നഖങ്ങളോ മുടിയോ മുറിക്കാറില്ല. അല്ലെങ്കില്‍ അവ വളരുന്നതിനെക്കുറിച്ചോ കൊഴിയുന്നതിനെക്കുറിച്ചോ ആശങ്കപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്നില്ല. അഘോരികളെ സംബന്ധിച്ചിടത്തോളം ശിവനാണ് പരമമായ ദൈവം. സര്‍വജ്ഞനും സര്‍വ വ്യാപിയും, സര്‍വ ശക്തനും  ശിവനാണ്. ഈ ലോകത്ത് എന്തു തന്നെ സംഭവിച്ചാലും അതെല്ലാം ശിവന്‍ ചെയ്യുന്നതാണ് എന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. അഘോരികളെ സംബന്ധിച്ചിടത്തോളം പവിത്രമായ ദേവതാ സങ്കല്പമാണ് കാളി. 

അഘോരികള്‍ മറ്റുള്ളവരെ കൊല്ലുകയില്ലെങ്കിലും ഇത്തരത്തില്‍ അവിശ്വസനീയമായ ഒരു കഥ തൈലംഗ സ്വാമി എന്ന അഘോരിയേക്കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഒരിക്കല്‍ തൈലംഗ സ്വാമിയെ പുരോഹിതര്‍ മര്‍ദിക്കുകയും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിനു കാരണമായി പറയുന്നത് സ്വാമികള്‍ സ്വന്തം മലമൂത്രാദികള്‍ കൊണ്ട് കാശി വിശ്വനാഥനെ ആരാധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് എന്നാണ്. എന്നാല്‍ അന്നത്തെ ബനാറസ് രാജാവിന് തൈലംഗ സ്വാമികള്‍ ശിവന്റെ അംശാവതാരമാണെന്ന സ്വപ്ന ദര്‍ശനമുണ്ടായത്രേ. അതേ പോലെ അന്ന് സ്വാമികളെ ക്ഷേത്രത്തില്‍ നിന്ന് മര്‍ദിച്ച് പുറത്താക്കിയ പുരോഹിതര്‍ അകാരണമായ കാരണങ്ങളാല്‍ ദുരൂഹമായി മരണപ്പെടുകയുമുണ്ടായി. ഇത് സ്വാമികളുടെ പ്രതികാരമാണെന്നാണ് വിശ്വിസിക്കപ്പെടുന്നത്. ദുനിവാലെ ബാബ എന്ന അഘോരിയെക്കുറിച്ച് പറയുന്നതിങ്ങനെ...അദ്ദേഹം മണിക്കൂറുകളോളം ആകാശത്തേയ്ക്ക് തുറിച്ചു നോക്കിയിരിക്കുകയും തന്നോടുതന്നെ സംസാരിക്കുകയും ചെയ്യുമായിരുന്നു. ഈ ബാബയുടെ ശാപം ഏറ്റുവാങ്ങിയാല്‍ നമ്മുടെ എല്ലാം പ്രശ്‌നങ്ങളും വേദനകളും പരിഹരിക്കപ്പെടുമത്രേ. 

അഘോരികളെക്കുറിച്ച് പറയപ്പെടുന്ന കാര്യങ്ങളില്‍ അതിശയോക്തി നിറഞ്ഞത് മറ്റൊന്നാണ്, അവരുടെ കൈവശമുള്ള മരുന്നുകള്‍. അവര്‍ ഇത് ഉണ്ടാക്കുന്നത് ചുടലക്കളങ്ങളില്‍ ദഹിപ്പിക്കപ്പെടുന്ന മനുഷ്യശരീരത്തില്‍ നിന്ന് ഊറിവരുന്ന നെയ്യ് ഉപയോഗിച്ചാണ്. ഇതിന് സകല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് അഘോരികള്‍ അവകാശപ്പെടുന്നത്. ആധുനിക കാലത്തെ രോഗങ്ങളായ കാന്‍സറിനേയും എയ്ഡ്‌സിനേയും പോലും അതിജീവിക്കാന്‍ ഇത് മൂലം സാധിക്കുമെന്നാണ് ഇവരുടെ പക്ഷം. മഞ്ഞുമൂടിയ മലനിരകളില്‍, ചൂടേറിയ മരുപ്രദേശങ്ങളില്‍, വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളില്‍ എന്നു വേണ്ട സാധാരണ മനുഷ്യന്‍ അതിജീവിക്കാന്‍ പ്രയാസമേറിയ സ്ഥലങ്ങളില്‍ ജീവിക്കാന്‍ അഘോരികള്‍ക്ക് സാധിക്കുന്നുണ്ടെന്നുള്ളത് അത്ഭുതമാണ്. അഘോരികളെ സംബന്ധിച്ചിടത്തോളം ഒന്നും തന്നെ അശുദ്ധവും, അപ്രിയവും, നിന്ദ്യവുമല്ല. ദൈവത്തിനോട് അടുക്കണമെന്നുണ്ടെങ്കില്‍ അപരിഷ്‌കൃത സമൂഹം ദുഷിച്ചതെന്നും നിന്ദ്യമെന്നും കരുതുന്ന കാര്യങ്ങളില്‍ കൂടി കടന്നുപോകേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരമമായ ശക്തിയോട് ഒന്നിച്ചു ചേര്‍ന്ന് ലയിക്കാന്‍ സാധിക്കൂ എന്നാണ് അഘോരികള്‍ പറയുന്നത്.

അഘോരികള്‍ ചുടലക്കളങ്ങളില്‍ ഇരുന്നാണ് ധ്യാനിക്കുക. ഇത് സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള മനക്കരുത്ത് ഇവര്‍ക്ക് നല്‍കുന്നു. ഏതൊരാളും ജനിക്കുന്നത് അഘോരികളായാണ് എന്നാണ് ഇവരുടെ വിശ്വാസം. ഒരു നവജാത ശിശു ഒന്നിനോടും വേര്‍തിരിവു കാണിക്കുന്നില്ല എന്നാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. നല്ലതിനോടും ചീത്ത കാര്യങ്ങളോടും അവര്‍ ഒരേപോലെ പെരുമാറുന്നു. തങ്ങള്‍ എല്ലാത്തിനോടും വേര്‍തിരിവ് കാണിക്കാന്‍ തുടങ്ങുന്നത് അവരുടെ മാതാപിതാക്കളുടെ ശിക്ഷണം കൊണ്ടാണ് എന്നും അഘോരികള്‍ വിശദീകരിക്കുന്നു. ഒരാള്‍ വളര്‍ന്ന് ഭൗതിക ലോകത്തോട് ചേരുന്നതോടെ അയാളില്‍ അല്ലെങ്കില്‍ അവളില്‍ നിന്ന് അഘോരികളുടെ വിശേഷ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു. അഘോരികള്‍ക്ക് തങ്ങള്‍ നഗ്നരാണെന്നതില്‍ യാതൊരു മനസ്താപമോ ലജ്ജയോ ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ അവരെ എപ്പോഴും പൂര്‍ണമായി നഗ്നരായോ അല്പവസ്ത്ര ധാരികളായോ കാണപ്പെടുന്നു. ചിലപ്പോള്‍ മൃതദേഹം ദഹിപ്പിച്ചതിനു ശേഷമുണ്ടാകുന്ന ചാരം തങ്ങളുടെ ശരീരമാകെ പൂശിയ നിലയിലാകും ഇവരെ കാണുക. ആരോടും ഒന്നിനോടും വെറുപ്പോ, വിദ്വേഷമോ ഉണ്ടാകരുതെന്നാണ് അഘോരികളുടെ നിബന്ധന. ഇത്തരത്തിലെന്തെങ്കിലും ഉണ്ടെങ്കില്‍ അത് മോക്ഷത്തിനെ തടഞ്ഞു നിര്‍ത്തുമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്.

മതം, ജാതി, വര്‍ഗം, വര്‍ണം, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ യാതൊരു വേര്‍തിരിവും ആരോടും കാണിക്കരുത് എന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരാണ് അഘോരികള്‍. തലയോട്ടികളും മനുഷ്യന്റെ അസ്ഥികളുമാണ് ഇവര്‍ ധരിക്കുന്നതും കൈവശം കരുതുന്നതും. ത്യാഗത്തിന്റെ വഴിയാണ് വ്യവസ്ഥാപിതമായ മതപരമായ മാര്‍ഗങ്ങളെക്കാള്‍ ഫലപ്രദമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ വളരെക്കുറച്ച് ആളുകള്‍ മാത്രമേ ഇത് ചെയ്യാന്‍ ധൈര്യപ്പെടുകയുള്ളു. മൃതദേഹങ്ങളുടെ മധ്യത്തില്‍ കിടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അമാനുഷിക ശക്തികള്‍ ലഭിക്കുമെന്നാണ് അഘോരികള്‍ വിശ്വസിക്കുന്നത്. അഘോരികളുടെ സ്ത്രീ പങ്കാളികളും ദേഹമാകെ ചുടല ഭസ്മം പൂശിയിരിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അഘോരികള്‍ ഡ്രമ്മുകള്‍ കൊട്ടുകയും മന്ത്രങ്ങള്‍ ഉച്ചരിക്കുകയും ചെയ്യും. ഒരു സ്ത്രീയെയും ബലപ്രയോഗത്താല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ അഘോരികള്‍ ആഗ്രഹിക്കുകയില്ല. എന്നാല്‍ ഇതിനു ശേഷം  സ്ത്രീകള്‍ തീര്‍ച്ചയായും തീണ്ടാരിയാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്.

അഘോരികള്‍ മനുഷ്യമാംസം ഭക്ഷിക്കുന്നവരാണ് എന്നുള്ളത് യഥാര്‍ഥ്യമാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും ആരെയും കൊന്നു ഭക്ഷിക്കാറില്ല. മരിച്ച മനുഷ്യരുടെ മാംസമാണ് ഇവര്‍ കഴിക്കുന്നത്. അഘോരികള്‍ മനുഷ്യന്റെ തലയോട്ടിയില്‍ മദ്യം നിറച്ച് കഴിക്കുന്നവരാണത്രേ. അവര്‍ക്ക് അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചത്തെ നിയന്ത്രിക്കാനും കാറ്റിന്റെ ഗതി മാറ്റാനുമുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു. അഘോരികള്‍ തങ്ങളുടെ ആയുധമായ തലയോട്ടി ഇടതു കൈയിലും ഒരു മണി വലതുകൈയിലും പിടിച്ചിരിക്കും. ശിവനെ  ആരാധിക്കുന്നതിനാല്‍ അവര്‍ മോക്ഷത്തിനായി ശക്തമായ മന്ത്രങ്ങള്‍ സദാ ഉരുവിട്ടുകൊണ്ടിരിക്കും. അഘോരി സന്യാസിമാരുടെ ജീവിതം ദുഷ്‌കരമാണ്. ഒരു പൂര്‍ണ അഘോരിയാവാന്‍ 12 വര്‍ഷത്തെ ധ്യാനം അനിവാര്യമാണ്.  മാത്രമല്ല അഘോരി ഗുരുവിന്റെ ശിക്ഷണത്തില്‍ ചില പൂജാവിധികള്‍ പൂര്‍ത്തിയാക്കുകയും വേണം. ആത്മീയമായ ശക്തി സംഭരിക്കാന്‍ വേണ്ടിയാണിത്. പൂജകള്‍ നടത്താന്‍ അവര്‍ വിറക് ശേഖരിക്കുന്നത് ചിതയില്‍നിന്നാണ്. ചിതാഭസ്മവും മൃതദേഹങ്ങളിലെ വസ്ത്രവും അവര്‍ ഉപയോഗിക്കുന്നു. ആത്മസാക്ഷാത്കാരത്തിലൂടെ മാത്രമേ ബോധോദയം ഉണ്ടാകുകയുള്ളൂ എന്നവര്‍ വിശ്വസിക്കുന്നു. എല്ലാം മായയാണെന്ന് കരുതുന്നതിനാലാണ് അഘോരികള്‍ നഗ്നരായി അലഞ്ഞുതിരിയുന്നത്. 

ഹിന്ദു മതത്തില്‍ തിന്‍മകളൊന്നുമില്ല. ബ്രഹ്മനില്‍നിന്നാണ് എല്ലാം ആവിര്‍ഭവിച്ചത്. അതുകൊണ്ട് പ്രപഞ്ചത്തിലുള്ളതെല്ലാം പരിശുദ്ധമാണ്. ഈ ഫിലോസഫിയാണ് അഘോരി ബാബമാര്‍ പിന്തുടരുന്നത്. അവരെ സംബന്ധിച്ചിടത്തോളം എല്ലാം പരിശുദ്ധവും ഈശ്വരന്റെ പ്രതിഫലനവുമാണ്. അങ്ങനെയുള്ളതിനെ നിരാകരിക്കുന്നത് ഈശ്വരനെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ഹിംഗ്‌ളാജ് മാതയാണ് അഘോരികളുടെ കുലദേവത. അഘോരികളുടെ തീര്‍ത്ഥാടന കേന്ദ്രം വാരണാസിയിലെ രവീന്ദ്രപുരിയിലാണ്. ഇവിടെയാണ് ആദ്യത്തെ അഘോരിയായ ബാബാ കിനാ റാമിന്റെ ആശ്രമം. അദ്ദേഹത്തിന്റെ സമാധി സ്ഥലം കൂടിയാണിത്. ബാബ സിദ്ധാര്‍ത്ഥ് ഗൗതം റാം ആണ് 1978 മുതല്‍ അഘോരികളുടെ ആത്മീയ നേതാവ്. ഇദ്ദേഹം ബാബാ കിനാ റാമിന്റെ പുനര്‍ജന്‍മമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഹിമായത്തിന്റെ താഴവരകളിലാണ് അഘോരികള്‍ പ്രധാനമായും ധ്യനിക്കുന്നത്. ദത്താത്രേയ കിനാ റാം, അഘോരേശ്വര്‍ മഹാപ്രഭു, ബാബ ഭഗവാന്‍ റാം തുടങ്ങിയവര്‍ സമാധിയടഞ്ഞ പ്രമുഖ അഘോരി  മേലധ്യക്ഷന്‍മാരാണ്. അഘോരികള്‍ ആതുരസേവന തല്‍പരരും ജീവകാരുണ്യ പ്രവര്‍ത്തകരുമാണ്. ഇവര്‍ പതിനായിരക്കണക്കിന് കുഷ്ഠരോഗികളെ പരിചരിച്ച് സുഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും നിന്നുള്ള ടൂറിസ്റ്റുകള്‍ വിചിത്രവും പ്രകൃതവുമായ അഘോരി സംസ്‌കാരത്തെക്കുറിച്ചറിയാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. 

ഞങ്ങള്‍ അഘോരികള്‍, വിചിത്ര ജീവിതത്തിന്റെ മൊത്തവ്യാപാരികള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക