അതികായന്മാര്‍ പലരും കടന്നുപോയി. അവശേഷിക്കുന്നവരില്‍ മലയാളത്തില്‍ നല്ല
സിനിമയ്ക്കു തുടക്കംകുറിച്ച അടൂര്‍ ഗോപാലകൃഷ്ണനും നാട്ടുകാരനും സുഹൃത്തുമായ
ശ്രീകുമാരന്‍ തമ്പിയും സിനിമാ ജീവിതത്തിനു തുടക്കംകുറിച്ചിട്ട്
അമ്പതാണ്ട്. ഇരുവരുടെയും കരലാളനത്തില്‍ മലയാളസിനിമ എവിടെ നില്‍ക്കുന്നു
എന്നു വിലയിരുത്താന്‍ 2017ന്റെ തുടക്കത്തില്‍ കോട്ടയത്തു രംഗമൊരുക്കി -
രാകേന്ദു സംഗീത സാഹിത്യോത്സവം.
ഉത്സവത്തിന്റെ നാലാം എഡിഷനില്‍ സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകളുടെ
പേരിലുള്ള രാകേന്ദു പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് അടൂര്‍ സമ്മാനിച്ചു.
തിയേറ്റര്‍ അടച്ചിട്ടു നടത്തിയ സമരത്തെ ആക്ഷേപിച്ചുകൊണ്ടായിരുന്നു അദ്ദേഹം
പ്രസംഗം തുടങ്ങിയത്. ജീവിതം പണയപ്പെടുത്തി സിനിമ ചെയ്യുന്നവരെ
ശ്വാസംമുട്ടിക്കാനാണ് തിയേറ്റര്‍ ഉടമകളുടെ ശ്രമമെന്ന് അടൂര്‍ പറഞ്ഞു.
''നല്ല കവിതയെഴുതി തുടങ്ങിയ ആളാണ് ശ്രീകുമാരന്‍ തമ്പി. ഞാനും കവിതയില്‍
തുടങ്ങി. പക്ഷേ, തമ്പിയുടെ നല്ല കവിതകള്‍ വായിച്ചപ്പോള്‍ വിടപറഞ്ഞ്
സിനിമയുടെ പുറകേ പോയി. തമ്പി സര്‍വ്വകലാവല്ലഭനാണ്. പക്ഷേ,
നിര്‍മാതാവായപ്പോള്‍ എല്ലാം നഷ്ടപ്പെടുത്തി. എന്‍ജിനീയര്‍ എന്ന നിലയില്‍
ഉണ്ടാക്കിയതെല്ലാം കളഞ്ഞുകുളിച്ചു'' -അടൂര്‍ ഓര്‍മിച്ചു.
'സ്വയംവര'വുമായി 1972ല്‍ തുടങ്ങി 2016ല്‍ 'പിന്നെയും' വരെയെത്തിയ അടൂര്‍
വാരിക്കൂട്ടിയ ബഹുമതികള്‍ നിരവധി. ഫാല്‍ക്കെ അവാര്‍ഡും പത്മവിഭൂഷണും വരെ.
തമ്പിയാകട്ടെ 'കാട്ടുമല്ലിക' യ്ക്കു പാട്ടെഴുതിത്തുടങ്ങി. 22 ചിത്രം
നിര്‍മിച്ചു. 29 എണ്ണം സംവിധാനം ചെയ്തു. 78 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.
'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്ത'വും 'ഹൃദയസരസിലെ പ്രണയപുഷ്പമേ'യും പോലെ
മലയാളികള്‍ എന്നും മനസില്‍ താലോലിക്കുന്ന പാട്ടുകള്‍ എഴുതി. 2016-ല്‍
വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചു. ഇരുവര്‍ക്കും പ്രായം 75ഉം 76ഉം.
''ഞങ്ങള്‍ സിനിമയ്ക്കു പുറമേയും സുഹൃത്തുക്കളാണ്. 1980ല്‍ എനിക്കു ദേശീയ
അവാര്‍ഡ് ലഭിച്ച 'സിനിമ, കണക്കും കവിതയും' എന്ന ഗ്രന്ഥത്തിന് ആമുഖമെഴുതിയ
അടൂരാണ്'' -തമ്പി മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ''എനിക്കു ലഭിക്കുന്ന
സ്വീകരണങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒരേ സ്റ്റേജില്‍
അണിനിരക്കുന്നു എന്നത് എല്‍.ഡി.എഫിനും ഞാന്‍ അഭിമതനാണെന്നു
തെളിയിക്കുന്നു.''
മുപ്പതു ദിനങ്ങള്‍ നീണ്ട തിയേറ്റര്‍ സമരംകൊണ്ട് ഗുണമുണ്ടായ ഒരാളുണ്ട്.
അടൂരിനെ അനുകരിച്ച് അര്‍ഥവത്തായി ചിത്രങ്ങളെടുക്കാന്‍ അര്‍പ്പണം ചെയ്ത ഡോ.
ബിജു. അദ്ദേഹത്തിന്റെ 2016ലെ ഏഴാമത്തെ ചിത്രം 'കാടു പൂക്കുന്ന നേരം' 31
തിയേറ്ററുകളില്‍ റിലീസ് ചെയ്തു. അതില്‍ മാവോയിസ്റ്റുകളെ
ഓര്‍മിപ്പിക്കുംവിധം തീവ്രവാദി നേതാവായി റീമ കല്ലിങ്കല്‍
തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും ദ ഹിന്ദുവും
വിലയിരുത്തി.
''ബാങ്കില്‍നിന്നു ലോണെടുത്തും ഭാര്യയുടെ മാല പണയപ്പെടുത്തിയുമാണ് ഞാന്‍
സിനിമയെടുക്കുന്നത്'' -ഒരഭിമുഖത്തില്‍ ഡോ. ബിജുകുമാര്‍ ദിവാകരന്‍
ഏറ്റുപറഞ്ഞു. 'സൈറ' എന്ന ആദ്യചിത്രത്തില്‍ നായികയായ നവ്യ നായര്‍ക്ക് ദേശീയ
പുരസ്‌കാരം നേടിക്കൊടുത്ത ആളാണ് ബിജു. 2014ല്‍ 'പേരറിയാത്തവര്‍' എന്ന
ചിത്രത്തിലെ നായകന്‍ സുരാജ് വെഞ്ഞാറമ്മൂടിനും ഏറ്റം നല്ല നടനുള്ള ദേശീയ
ബഹുമതി ലഭിച്ചു. പല ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ബിജുവിനെ
തേടിയെത്തിയിട്ടുണ്ട്.
വെറും ഏഴു ലക്ഷം രൂപയ്ക്കു നിര്‍മിച്ച ആദ്യചിത്രം 'ക്രൈം നമ്പര്‍ 89' ന്
സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊണ്ട് ഏവരെയും അമ്പരപ്പിച്ച ആളാണ് പാലക്കാട്
ജില്ലയിലെ സുദേവന്‍. അരവിന്ദന്‍, പത്മരാജന്‍, ജോണ്‍ ഏബ്രഹാംപുരസ്‌കാരങ്ങളും
നേടി. അശോക് കുമാ മാര്‍ മികച്ച രണ്ടാം നടനുമായി. പെരിങ്ങോട് എന്ന സ്വന്തം
ഗ്രാമത്തിലെ കഥകളാണ് 'വരൂ', 'പ്ലാനിംഗ്', 'രണ്ട്', 'തട്ടുംപുറത്തപ്പന്‍'
എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ സുദേവന്‍ അവതരിപ്പിച്ചത്. അന്ധവിശ്വാസ ജഡിലമായ
ഗ്രാമജീവിതത്തെ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച
'തട്ടുംപുറത്തപ്പന്‍' അത്യുജ്വലം.
''സുഹൃത്തുക്കളുടെ സഹായവും നെറ്റിലൂടെ സിഡി വിറ്റു കിട്ടുന്ന വരുമാനവുമാണ്
ഞങ്ങളുടെ കൈമുതല്‍. ഗ്രാമത്തിലെ സുഹൃത്തുക്കളാണ് അഭിനേതാക്കളും
ടെക്‌നീഷൃന്മാരും'' -പെരിങ്ങോടിലെ ഗ്രാമഭംഗി നിറഞ്ഞ വീട്ടില്‍വച്ച്
സുദേവന്‍ ഈ ലേഖകനോടു പറഞ്ഞു.
ഏഴു ലക്ഷം എവിടെ, ഏഴു കോടി എവിടെ? കുറഞ്ഞത് രണ്ടു കോടിയെങ്കിലുമില്ലാതെ
മലയാളസിനിമ നിര്‍മിക്കാനാവില്ലെന്നാണ് 2016ലെ അനുഭവം. സൂപ്പര്‍
താരങ്ങളുണ്ടെങ്കില്‍ 10 കോടിയാകും. 150 കോടി കളക്ട് ചെയ്ത വൈശാഖന്റെ
'പുലിമുരുകന്‍' ഒരാസാധരണ സംഭവം. അതിന് 25 കോടി ചെലവായി. പോയ വര്‍ഷം 350
കോടി മുടക്കി എടുത്ത 123 മലയാള ചിത്രങ്ങളില്‍ നൂറും പൊളിഞ്ഞു. അപ്പോഴാണ്
600 കോടി മുടക്കി 'രണ്ടാമൂഴം' എടുക്കുന്നതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.
ഇത് 2016ല്‍ ഏറ്റവുമൊടുവില്‍ മുഴങ്ങിക്കേട്ട അമിട്ട്.
ഇതിനു മുമ്പില്‍ ഡോ. ബിജുവും സുദേവനും എന്തു വഴി? കാണം വിറ്റും
'ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങള്‍' വിരിയിക്കുന്ന ശ്രീകുമാരന്‍ തമ്പിയോ?
''എനിക്കു തരാനുള്ള ലക്ഷങ്ങള്‍ തന്നില്ലെങ്കില്‍ എന്റെ ആത്മഹത്യക്ക്
ഉത്തരവാദി നിങ്ങളായിരിക്കും'' എന്ന് അദ്ദേഹം ഒരു മലയാള ചാനലിന് അന്ത്യശാസനം
നല്‍കിയത് അടുത്ത നാളിലാണ്.
(ചിത്രങ്ങള്‍: 1, 2, 7 ലേഖകന്‍)