ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ മദ്യരാജാവ് വിജയ് മല്യക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 1,000 പേജുവരുന്ന കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെ നൽകിയ വായ്പയിലൂടെ ബാങ്കിന് 1,300 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. ഐഡിബിഐ അധികൃതരുമായി നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് മല്യവായ്പ തരപ്പെടുത്തിയതെന്നും വായ്പയുടെ ഒരു ഭാഗം വ്യക്തിപരമായ ആവശ്യങ്ങൾക്ക് വകമാറ്റിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
ഐഡിബിഐ ബാങ്കിൻറെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) ആയ യോഗേഷ് അഗർവാൾ അടക്കം മറ്റ് ഒൻപതു പേർക്കെതിരെയും സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ച മല്യയുമായി ബന്ധപ്പെട്ട വീടുകളും ഓഫീസുകളുമടക്കം ഒരു ഡസനോളം സ്ഥലങ്ങളിൽ സിബിഐ തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് യോഗേഷ് അഗർവാൾ, ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി എംഡിമാരായിരുന്ന ബി.കെ. ബത്ര, ഒ.വി.ബുന്ദേലു, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ.വി. ശ്രീനിവാസൻ, കിംഗ്ഫിഷർ എയർലൈൻസ് ചീഫ് ഫിനാൻസ് ഓഫീസർ എ. രഘുനാഥൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.