Image

അഖില ലോക പ്രണയദിനവും മലയാളികളും ചില ശിഥില ചിന്തകള്‍ (എ.സി. ജോര്‍ജ്ജ്)

എ.സി. ജോര്‍ജ്ജ് Published on 13 February, 2017
അഖില ലോക പ്രണയദിനവും മലയാളികളും            ചില ശിഥില ചിന്തകള്‍ (എ.സി. ജോര്‍ജ്ജ്)
ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി കാമുന്‍മാര്‍ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നല്‍കുന്നത്. വിവാഹിതരായോ അവിവാഹിരായോ കഴിയുന്ന കാമുകി കാമുകന്‍മാര്‍ക്കും ഓര്‍ക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ടസ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് നല്‍കുന്നത്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റുവാങ്ങുവാനുമുള്ള ഒരു കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരല്പം നര്‍മ്മത്തില്‍ചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവര്‍ണ്ണ മര്‍മ്മ ശകലങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

    പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക് സമുദ്രത്തേക്കാള്‍ ആഴമുള്ളതും അറ്റ്‌ലാന്റിക് സമുദ്രത്തേക്കാള്‍ പരന്നതും വിസ്തീര്‍ണ്ണമുള്ളതുമാണ്. നൈമിഷികവും ഒരു താല്ക്കാലിക ആനന്ദമോ ഹോബിയോ എന്നപോലെ പ്രണയിക്കാനോ, ചാന്‍സുകിട്ടിയാല്‍ രമിക്കാനോ തക്കംനോക്കി നടക്കുന്ന ചില അഭിനവ പൂവാലന്‍മാരെപ്പറ്റിയുള്ള ഒരു സിനിമാഗാനം ഈ ലേഖകന്റെ മനസ്സില്‍ ഓടിയെത്തുന്നു.

    'സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം
    ഒരു പെണ്‍മണി വഴിയേ നടന്നുപോയാല്‍ ഇടക്കഴുത്തിനു പിടിവാതം
പിന്നിലൊരുത്തി നടന്നുവരുമ്പോള്‍ പിടലിക്കൊരു തളര്‍വാതം
    കണ്ണും കണ്ണും ഇടഞ്ഞുകഴിഞ്ഞാല്‍ കരളിനകത്തൊരു കുയില്‍നാദം'
    എന്നാല്‍ അഭിനവ പൂവാലികളെപ്പറ്റി തിരിച്ചും സിനിമാഗാനങ്ങളുണ്ടാകാം. പ്രണയ-പ്രേമ സങ്കല്പങ്ങലോ പ്രകടനങ്ങളോ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമാണ്. ഈ ലേഖകന്റെയൊക്കെ ചെറുപ്പകാലത്ത് ഒരു പരിധിവരെ പ്രണയവും പ്രേമവും അതുവഴിയുള്ള കണ്ടുമുട്ടലുകളും ചേഷ്ടകളും മുഖ്യധാരാസമൂഹത്തിന് അത്ര സ്വീകാര്യമായിരുന്നില്ല. അന്നധികവും രഹസ്യ പ്രണയബന്ധങ്ങളായിരുന്നു. അന്ന് കമിതാക്കള്‍ അതീവ രഹസ്യമായാണ് പ്രേമാഭ്യര്‍ത്ഥന നടത്തുകയോ പ്രണയകത്തുകളോ ലേഖനങ്ങളോ കൈമാറിയിരുന്നത്. തിരിച്ചറിവില്ലാത്ത കുട്ടികള്‍ വഴിയോ, ബുദ്ധിവളര്‍ച്ചയെത്തിയിട്ടില്ലാത്ത പൊട്ടന്‍മാരെയോ പൊട്ടികളെയോ മുഖാന്തിരം പ്രണയ കത്തുകളും ദൂതുകളും പ്രണയിതാക്കള്‍ പരസ്പരം കൈമാറി. അക്കാലങ്ങളില്‍ ഇറങ്ങിയിരുന്ന സിനിമകളിലെല്ലാം ഇത്തരം രംഗങ്ങള്‍ ധാരാളമായിട്ടുണ്ടായിരുന്നു. പ്രേമലേഖനം അല്ലെങ്കില്‍ പ്രണയലേഖനം എഴുതുക എന്നത് ചില കോളേജ് കുമാരി കുമാരന്‍മാര്‍ക്ക് വളരെ ദുര്‍ഘടം പിടിച്ച പണിയായിരുന്നു. എന്നാല്‍ ചിലര്‍ക്ക് അത് വളരെ എളുപ്പവും മനസ്സിന് ആഹ്ലാദവും കുളിര്‍മ്മയും പകരുന്ന ഒരു പരിപാടിയായിരുന്നു. ഓരോ കാലത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ കാലത്തേയും സിനിമയും സിനിമാ അനുഭവങ്ങളും എന്നു സൂചിപ്പിച്ചല്ലോ. ലൗ ലെറ്റര്‍ -പ്രണയ ലേഖനം എങ്ങനെ എഴുതാമെന്ന് അത്ര അറിവില്ലാത്ത ഒരു സിനിമാ കഥാനായിക പാടുകയാണ് 'പ്രിയതമാ.... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം ..... പുളകംചൂടും മാറിടമാകെ പ്രേമലോലുപ നീവരുമോ.... പിന്നീട് പ്രേമലോലുപനായ നായകന്‍ മറ്റൊരിക്കല്‍ പാടുകയാണ്  'സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കന്യതപോവന കന്യകേ... ആരുടെ അനുരാഗമല്ലിക നീ... ആരുടെ സ്വയംവരകന്യക നീ... ചൂടാത്ത നവരത്‌ന മണിപോലെ ചുംബനമറിയാത്ത പൂപോലെ... ' ഏതായാലും അന്നത്തെ പ്രണയകമിതാക്കളുടെ പ്രണയലേഖനങ്ങളില്‍ തിരഞ്ഞെടുത്ത നല്ല മധുരമുള്ള ത്രസിപ്പിക്കുന്ന തുടിപ്പിക്കുന്ന ഹൃദയഹാരിയായ വാക്കുകളും വാചകങ്ങളും അഭിസംബോധനകളും നിറഞ്ഞുനിന്നു.

    'എന്‍ പ്രണയപ്രാണേശ്വരി, പ്രാണേശ്വരാ, ഇഷ്ടപ്രാണേശ്വരി, നിന്‍ അധരം മധുരോദാരം.. മാതളകനിയേ... പൂവിതറും നിന്‍ പൂപുഞ്ചിരി, നിന്‍ ശ്വാസ നിശ്വാസങ്ങള്‍ക്കും സുഗന്ധം. കെട്ടിപിടിച്ചൊരു ശീല്‍ക്കാര മധുരചുംബനം നിന്‍... ആപാദചൂഢം അര്‍പ്പിക്കട്ടെ..... നനവിന്റെ കനിവിന്റെ മുത്താരം മുത്തെ..  എന്റെ കള്ളിച്ചെല്ലമ്മേ... ഒരു താമരവള്ളിയായ് എന്‍ മെയ് ആകസകലം പടര്‍ന്നു പന്തലിച്ചെന്നെ മാറോടുചേര്‍ത്തു പുല്‍കൂ... എന്‍ സ്വപ്നഗായികേ എന്‍ സ്വപ്നനാഥ തുടങ്ങിയ ആയിരമായിരം പ്രേമ-പ്രണയാലങ്കാരിക പദങ്ങളാല്‍ വളരെ സങ്കീര്‍ണ്ണവും സമ്പന്നവുമായിരുന്നു അന്നത്തെ പ്രേമ പ്രണയ ലേഖനങ്ങളും സിനിമ-നാടക അനുഭവങ്ങളും പ്രേമ..പ്രണയ ഗാനങ്ങളും.

    'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവെ.. മെയ്യില്‍പാതി പകുത്തുതരൂ.. മനസ്സില്‍പാതി പകുത്തുതരൂ... മാന്‍കിടാവെ... ' ഇപ്രകാരമുള്ള പ്രേമാഭ്യര്‍ത്ഥന ഗാനങ്ങളില്‍ ആരാണ് വീഴാത്തത്. പകല്‍ മാന്യന്‍മാരും മാന്യകളുമായ സദാചാരപോലീസുകാര്‍ ഗുണ്ടകള്‍ അന്ന് ഇന്നത്തേക്കാള്‍ കൂടുതലുണ്ടായിരുന്നു. പരമപ്രധാനമായൊരു യാഥാര്‍ത്ഥ്യം പ്രണയത്തെ ഭയപ്പെട്ടിരുന്നവര്‍ക്കും, പ്രണയം പാപമാണ് അധര്‍മ്മമാണ് എന്ന് ധരിച്ചിരിന്നവരും അല്ലെങ്കില്‍ പ്രണയിക്കാന്‍ ധൈര്യമോ, ചങ്കുറപ്പോ, സാഹചര്യമോ ഇല്ലാത്തവരായിരുന്നു അന്ന് അധികവും. യാതൊരു ലക്കും ലഗാനവുമില്ലാത്ത അനിയന്ത്രിത സ്വാര്‍ത്ഥതാല്പര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന അധാര്‍മ്മിക പ്രണയങ്ങളോ, പ്രണയ കുരുക്കുകളോ നിയന്ത്രിക്കേണ്ടത് ഓരോ സമൂഹത്തിന്റെയും കെട്ടുറപ്പിനും ആരോഗ്യകരമായ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന കാര്യം കൂടി ഈയവസരത്തില്‍ സ്മരിക്കുന്നു.

    എന്നാല്‍ ഇന്ന് കാലവും കോലവും മാറി. പ്രണയത്തിനും പ്രേമത്തിനും അല്പംകൂടി തുറന്ന മനസ്ഥിതിയും സ്വീകാര്യതയും വന്നു. ഇന്ന് ആരേയും പേടിച്ച് പാത്തും പതുങ്ങിയും പ്രണയാഭ്യര്‍ത്ഥനകള്‍ നടത്തേണ്ടതില്ല. പ്രായപരിധിയും സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനവും തന്റേടവുമുണ്ടെങ്കില്‍ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെ ആര്‍ക്കും ആരേയും നിയമാനുസൃതമായി പ്രേമിക്കാം പ്രണയിക്കാം. നിയമസാധുതയും  പരിരക്ഷയുമുണ്ടെങ്കില്‍ ചില പ്രഖ്യാതങ്ങളോ, അപ്രഖ്യാതങ്ങളോ ആയ കുല-മത, ആചാരങ്ങളെയോ വിലക്കുകളെയോ വകവയ്ക്കാതെ തന്നെ കമിതാക്കള്‍ക്ക് സ്വതന്ത്രമായി പ്രണയിക്കാം. പലയിടങ്ങളിലും പ്രണയ-പ്രണയിനികള്‍ക്ക് വിവാഹംപോലും കഴിക്കാതെ ഒരുമിച്ച് താമസിക്കുവാന്‍ യാതൊരു വിലക്കുകളോ പ്രയാസങ്ങളോ ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഒരുപക്ഷേ വിവാഹിതരല്ലാത്ത പ്രണയ മിഥുനങ്ങള്‍ സദാചാര ഗുണ്ടകളെയോ തീവ്ര മത ഫണ്‍ണ്‍ടമലിസ്റ്റുകളാലോ പിടിക്കപ്പെടാം, അക്രമിക്കപ്പെടാം എന്നാല്‍ നിങ്ങള്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ ഒരു യഥാര്‍ത്ഥ പോലീസിനെയോ, സദാചാര പോലീസിനെയോ ഇന്ത്യയില്‍ പേടിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക് അവിടെ അനിയന്ത്രിത പ്രണയവും പ്രണയ വാണിഭങ്ങളും അനാശാസ്യവും നിര്‍ഭയം നടത്താം. അഥവാ കുടുങ്ങിയാല്‍ നിര്‍ഭയം ഊരിപ്പോരുകയും ചെയ്യാം. അവിടെ പണവും സ്വാധീനവും ഇല്ലെങ്കില്‍ വിവാഹേതര പ്രണയ കുരുക്കില്‍പ്പെട്ടാല്‍ നിങ്ങള്‍ കുടുങ്ങിയതുതന്നെ. ഇത്തരം അവിഹിത പ്രണയ പൊട്ടക്കിണറ്റില്‍ വിചാരിതമായിട്ട് അവിചാരിതമായിട്ട് കുറച്ച് അമേരിക്കന്‍ മലയാളികള്‍ വീണുകിടന്ന് ചക്രശ്വാസം വലിക്കുന്നതായി ഈ ലേഖകനറിഞ്ഞു.

    ഗ്ലോബലൈസേഷനും വിവരസാങ്കേതികവിദ്യയുടെ വിപ്ലവാതീതമായ മാറ്റവും വളര്‍ച്ചയും വന്നതോടെ പ്രണയബന്ധങ്ങളും സങ്കല്പങ്ങളും തല്‍സംബന്ധിയായ സന്ദേശങ്ങളും ആര്‍ക്കും എവിടേയും ആകാം എന്ന ഒരു പരുവത്തിലായി. ദേശ ജാതി-മത-വര്‍ഗ്ഗ അതിരുകളില്ലാത്ത സുഗമമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് സോഷ്യല്‍ മീഡിയായില്‍ക്കൂടെ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ആഗോള മലയാളികളുടെ തന്നെ പ്രണയസങ്കല്പങ്ങളും പ്രണയ സന്ദേശങ്ങള്‍ക്കും മറ്റെവിടെയുമെന്നപോലെ മാറ്റവും പരിണാമവും സംഭവിച്ചു. ആലങ്കാരിക സാഹിത്യഭാഷയിലുള്ള പ്രേമ-പ്രണയ-ലേഖന ങ്ങള്‍ക്കോ ഗാനങ്ങള്‍ക്കോ ഇന്ന് അധികം പ്രസക്തി കാണുന്നില്ല. കുത്തിയിരുന്ന് ആലോചിച്ച് പ്രണയലേഖനം എഴുതാന്‍ ആര്‍ക്കും സമയമില്ല. പഴയ ഒരു തമിഴ്‌സിനിമയില്‍ സുമുഖനായ നായകന്‍ പാടുന്നപോലെ 'കാതലിക്കാന്‍ നേരമില്ലൈ കാതലിക്കാന്‍ ആരുമില്ലൈ'. അതായത് ചിലര്‍ക്ക് പ്രേമിക്കാന്‍ നേരമില്ല. അതുപോലെ പ്രേമിക്കാന്‍ ആരുമില്ലതാനും. അതിനാല്‍ ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയായില്‍ കൂടി കാണുന്ന പലര്‍ക്കും ഒരു ലൈക്കോ ഒരു ലൗവ്വോ അടിച്ചോ ചില ചിഹ്നങ്ങളില്‍ കൈ അമര്‍ത്തിയോ നിമിഷനേരംകൊണ്ട് ലൗ അല്ലെങ്കില്‍ പ്രണയ ഇഷ്ട അനിഷ്ട സന്ദേശങ്ങള്‍ കൈമാറുന്നു. കോളേജ് ക്യാമ്പസുകളിലാണെങ്കില്‍ ഒരുതരം കൂട്ടപ്രണയങ്ങളാണ് അരങ്ങേറുന്നത്. കൂട്ടമായിട്ടാണെങ്കില്‍ ഒരു പക്ഷേ ആരെങ്കിലും സീരിയസ് പ്രണയ ചൂണ്ടയില്‍ കൊത്തിയാലായി. അതുകൊണ്ടാകാം ഇപ്പോഴത്തെ സിനിമാ പ്രണയ ഗാനങ്ങളില്‍പ്പോലും പ്രണയ ജോഡികളോടൊപ്പം ഒരുപിടി സംഘഗാന നൃത്തകര്‍ തുള്ളിച്ചാടുന്നതും കുലുകുലാ കുലുക്കുന്നതും.

 ഇന്ന് വടക്കേ അമേരിക്കയിലെ പല മലയാളി മാതാപിതാക്കളും സ്വന്തം പ്രായം ചെന്ന മക്കളെ ഏതെങ്കിലും പ്രണയകുരുക്കില്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണ്. പലരുടേയും വളരും തലമുറ വിവാഹപ്രായത്തിന്റെ ലൈന്‍ ബസ്സ് തെറ്റിയിരിക്കുന്നു. മുപ്പതു കഴിഞ്ഞ് നാല്‍പ്പതിന്റെ വക്കിലെത്തിനില്‍ക്കുന്ന അവരാണ് പ്രണയ-പ്രേമ കുരുക്കില്‍പ്പെട്ടാണെങ്കിലും ശരി ഒന്നു കെട്ടിയിട്ടുവേണം കണ്ണടയ്ക്കാനെന്ന് പാവം മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ? പണ്ടുകാലത്ത് യുവതിയുവാക്കളെ പ്രണയത്തില്‍ നിന്നും മാതാപിതാക്കള്‍ വിലക്കിയിരുന്നു. എന്നാല്‍ ഇന്ന് ഒരുപിടി അമേരിക്കന്‍ മലയാളി മാതാപിതാക്കള്‍ മോനെയും മോളേയും ഒന്നു കെട്ടാനും കെട്ടിക്കാനും പ്രണയിപ്പിക്കാനും പ്രേത്സാഹനവര്‍ഷം വാരിക്കോരി ലഭ്യമാക്കുന്നു. അത് എല്ലാ ദിശയിലും ദിക്കിലും വേദിയിലും ചൊരിയുകയാണ്. ഈ പ്രണയദിനത്തില്‍... വാലന്റെയിന്‍ ഡേയില്‍...എല്ലാവരുടേയും പ്രണയ ആശയ അഭിലാഷങ്ങള്‍ പൂവണിയട്ടെ.... നിറവേറട്ടെ... ഈ ലേഖകന്റെ പ്രായത്തിലുള്ള എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും, അല്ലാത്തവര്‍ക്കും താഴെ കുറിക്കുന്ന ഗാനം അര്‍പ്പിക്കുന്നു. അതായത് ഡെഡിക്കേറ്റ് ചെയ്യുന്നു. ഈ ഗാനം 'ഭാര്യമാര്‍ സൂക്ഷിക്കുക' എന്ന സിനിമയില്‍ യേശുദാസും പി.ലീലയും പാടിയതാണ്.

    'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
    നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
    നീലവാനിലലിയുന്നു രാഗമേഘം
    നിന്‍ മിഴിയിലലിയുന്നു ജീവമേഘം
    താരകയോ നീലത്താമരയോ നിന്‍
    താരടിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
    വര്‍ണ്ണമോഹമോ പോയ പുണ്യജന്‍മമോ നിന്‍
    മാനസത്തില്‍ മധുപകര്‍ന്നു.
    മാധവമോ തവഹേമന്തമോ നിന്‍
    മണിക്കവിള്‍ മലയാര് വിടര്‍ത്തിയെങ്കില്‍
    തങ്കച്ചിപ്പിയില്‍ നിന്റെ തേന്‍മലര്‍ചുണ്ടില്‍
    ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍.'     


അഖില ലോക പ്രണയദിനവും മലയാളികളും            ചില ശിഥില ചിന്തകള്‍ (എ.സി. ജോര്‍ജ്ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക