Image

സ്ഥാനമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലന്ന്‌ കല ക്ടര്‍ ബ്രോ

Published on 15 February, 2017
സ്ഥാനമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലന്ന്‌ കല ക്ടര്‍ ബ്രോ


കോഴിക്കോട്‌: കോഴിക്കോട്‌ കലക്ടറുടെ ചുമതലയില്‍ നിന്ന്‌ മാറ്റിയെന്ന വാര്‍ത്തയോട്‌ പ്രതികരിച്ച്‌ പ്രശാന്ത്‌ നായര്‍. തന്റെ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നാണ്‌ കലക്ടറുടെ പ്രതികരണം.

`രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലംമാറ്റമാണിത്‌. ഇതില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല.' അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

`അതൊന്നും ശരിയല്ല ബ്രോസ്‌!' എന്നാണ്‌ സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ ഗൂഢാലോചന വായിച്ചെടുത്തും പോസ്റ്റിട്ടവര്‍ക്ക്‌ അദ്ദേഹം നല്‍കുന്ന മറുപടി.


പ്രശാന്ത്‌ നായരുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

കോഴിക്കോട്ട്‌ നിന്നുള്ള വിടവാങ്ങല്‍ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്‌. 2015 ഫെബ്രുവരിയില്‍ ഏറ്റെടുത്ത കോഴികോട്‌ കളക്ടര്‍ ജോലിക്ക്‌ വിരാമമാവുകയാണ്‌. ഇന്ന്‌ കാബിനറ്റ്‌ തീരുമാനം പുറത്ത്‌ വന്നത്‌ മുതല്‍ സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും നിരന്തര ഫോണ്‍ കോളുകള്‍ കിട്ടുന്നുണ്ട്‌.

രണ്ട്‌ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്‌. ഇതില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചിലര്‍ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട്‌ കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്‌!

ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ കോഴിക്കോട്‌ കലക്ടര്‍ എന്‍ പ്രശാന്തിന്‌ ആ സ്ഥാനത്തുനിന്നുമാറ്റാന്‍ തീരുമാനിച്ചത്‌. ടൂറിസം ഡയറക്ടറായിരുന്ന യു.വി ജോസിനെയാണ്‌ കോഴിക്കോട്‌ കലക്ടറിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌.

കലക്ടറെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എം.കെ രാഘവന്‍ എം.പിയുമൊക്കെയായുള്ള വിവാദങ്ങള്‍ കാരണമായെന്നും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പ്രശാന്ത്‌ നായര്‍ വിശദീകരണവുമായി രംഗത്തെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക