'അമേരിക്കയില്‍ നല്ല രീതിയില്‍ ബിസിനസ് ചെയുന്ന ജോയ് ലൂക്കോസ് ചെമ്മാച്ചേല്‍ കൃഷി ചെയ്യേണ്ട ആളല്ല. കുടുംബത്തോടുള്ള സ്‌നേഹവും,കുടുംബ പാരമ്പര്യവുമാണ് ജോയിക്ക് കൃഷി 'എന്ന് മലയാളത്തിന്റെ മഹാ നടന്‍ മമ്മുട്ടി.മലയാളത്തിലെ ഏറ്റവും മികച്ച കാര്‍ഷിക പുരസ്‌കാരം കൈരളി ടി വിയുടെ ഏറ്റവും മികച്ച ആകര്ഷകനുള്ള 'കതിര്‍ 'പുരസ്‌കാരം ജോയ് ചെമ്മാച്ചേലിനു നല്‍കി സംസാരിക്കുകയായിരുന്നു മമ്മുട്ടി . കൃഷിയും സിനിമയും തനിക്ക് ഒരുപോലെ ആനന്ദം പകരുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു.
കൈരളി ഡോക്ടര്‍മാര്‍ക്കും യുവ സംരംഭകര്‍ക്കും വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് കൊടുക്കാറുണ്ട്, പക്ഷേ, തനിക്ക് ഏറെ അടുപ്പമുള്ള അവാര്‍ഡുകള്‍ കതിര്‍ അവാര്‍ഡാണെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. സമൂഹത്തില്‍ ഏറ്റവുമധികം ബഹുമതി അര്‍ഹിക്കുന്നത് കര്‍ഷകരാണ്. ആളുകള്‍ പലവിധത്തില്‍ ഉണ്ടാക്കുന്ന പണംകൊണ്ട് കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലം വാങ്ങുന്നു. ആഹാരം നല്‍കുന്നവരെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. പ്രകൃതിയുമായി യോജിച്ചുള്ള കൃഷിരീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.
'കുടുംബപരമായി ഞങ്ങളെല്ലാം കര്‍ഷകരാണ്. കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നവരാണ്. സിനിമയും കൃഷിയും ക്രിയേറ്റീവാണ്. അഭിനയവും കൃഷിയില്‍നിന്നുള്ള ഗുണഫലങ്ങളും തന്നെ ആനന്ദിപ്പിക്കുന്നുണ്ട്. സിനിമ കണ്ട് ആളുകള്‍ അഭിപ്രായം പറയുന്നതുപോലെയല്ല,കൃഷിയില്‍നിന്നുള്ള ആനന്ദം. അതു കൃഷി ചെയ്തുതന്നെ അറിയേണ്ടതാണ്. കൃഷി എന്നതു തൊഴിലിനപ്പുറത്ത് ആനന്ദകരമായ പ്രവൃത്തിയാണ്. കര്‍ഷകരാണ് ഏറ്റവും വലിയ അംഗീകാരത്തിന് അര്‍ഹരെന്നും അദ്ദേഹത്തെ പറഞ്ഞു .കര്‍ഷകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡ് ആലപ്പുഴയില്‍ വച്ചാണ് നല്കപ്പെട്ടത്.
'അമേരിക്കന്‍ മണ്ണില്‍ ജീവിച്ചു സ്വന്തം നാടിന്റെ മണ്ണ് സംരക്ഷിക്കാം എന്ന വിചാരമല്ല മറിച്ചു മണ്ണിനെ അറിഞ്ഞു നൂറാം വയസിലും കര്‍ഷകനായി ജീവിക്കുന്ന തന്റെ പിതാവിന്റെ വിയര്‍പ്പിന്റെ ഗന്ധം മണ്ണിന്റേതാണ് എന്ന ബോധവും വിശ്വാസവുമാണ് തന്നെ ഇതുവരെയെത്തിച്ചത് എന്ന് മറുപടി പ്രസംഗത്തില്‍ ജോയ് ചെമ്മാച്ചേല്‍ പറഞ്ഞു. ഞങ്ങള്‍ പത്തു മക്കളാണ് .ഒരു കര്‍ഷകന്റെ ദുഖങ്ങളും വേദനകളും അറിഞ്ഞു വളര്‍ന്ന വരാണ് ഞങ്ങള്‍ പത്തു പേരും. അച്ചായന്‍ കൃഷി ചെയുന്ന രീതി കണ്ടാണ് ജൈവ കൃഷിരീതി പഠിച്ചത്. അന്നുണ്ടായിരുന്ന കൃഷിരീതി കണ്ടപ്പോള്‍ അറിഞ്ഞിരുന്നില്ല വര്ഷങ്ങള്ക്കു ശേഷം ജൈവകൃഷി എന്ന് കൊട്ടിഘോഷിക്കുന്ന കൃഷിയാണ് അച്ചായന്‍ ചെയ്യുന്നതെന്ന്. സിഗരറ്റു വലിക്കാതെയും കള്ളുകുടിക്കാതെയും ജീവിക്കാം ,സിഗരറ്റു വില്‍ക്കുന്നവനും കള്ളു വില്‍ക്കുന്നവനും കോടീശ്വരന്‍ . എന്നാല്‍ നമുക്ക് അന്നം തരുന്ന കര്‍ഷകന്‍ എന്നും ദരിദ്രന്‍, കടക്കാരന്‍' ജോയ് ചെമ്മാച്ചേലിന്റെ മറുപടി പ്രസംഗം നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത് .
മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ജോയി ലൂക്കോസ് ചെമ്മാച്ചേല്‍, മികച്ച കര്‍ഷക തൃശൂര്‍ സ്വദേശിനി ബീന സഹദേവന്‍, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ സെബി പഴയാറ്റില്‍, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ച പി എ അബ്ദുള്‍ അസീസ് എന്നിവര്‍ക്ക് മമ്മൂട്ടി അവാര്‍ഡ് സമ്മാനിച്ചു. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അധ്യക്ഷനായി. ഡയറക്ടര്‍ എ വിജയരാഘവന്‍, സി കെ കരുണാകരന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജൂറി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍, ജൂറി അംഗം പി എ സിദ്ധാര്‍ഥമേനോന്‍ എന്നിവര്‍ സംസാരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു മമ്മൂട്ടിക്ക് പച്ചക്കറി ബൊക്കെ നല്‍കി.
അവാര്‍ഡ് ജേതാക്കള്‍ക്ക് ശില്‍പവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കി. കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, റെജി ചെറിയാന്‍, ടി ശ്രീജിത്, വിനോദ്കുമാര്‍, സുധീഷ്‌കുമാര്‍, ജയരാജ് വാര്യര്‍, എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം മമ്മൂട്ടി സമ്മാനിച്ചു. ഡയറക്ടര്‍ എം എം മോനായി സ്വാഗതവും മൂസ നന്ദിയും പറഞ്ഞു. അമേരിക്കയില്‍ നിന്നും ഫൊക്കാനാ വനിതാവിഭാഗം ചെയര്‌പേഴ്‌സന് ലീല മാരേട്ട്, മാത്യു കൊക്കുറ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
കോട്ടയത്തു നീണ്ടൂരില്‍ ജോയ് ചെമ്മാച്ചേല്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറച്ചു തെങ്ങുകള്‍ നട്ടു പിടിപ്പിച്ചു തുടങ്ങിയ കൃഷിത്തോട്ടം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഷിക വിജ്ഞാന കേന്ദ്രം കൂടിയാണ്. ഇവിടെയെത്തുന്നവര്‍ക്കു ഒരു കാര്‍ഷിക കോളേജുകുടിയാണ് ജെ എസ് ഫാമും അനുബന്ധ സൗകര്യങ്ങളും.