Image

മോഡി മെയ് ആദ്യം അമേരിക്ക സന്ദര്‍ശിക്കും, ഇന്ത്യയിലേക്ക് ട്രംപും

Published on 16 February, 2017
മോഡി മെയ് ആദ്യം അമേരിക്ക സന്ദര്‍ശിക്കും, ഇന്ത്യയിലേക്ക് ട്രംപും
ന്യൂഡല്‍ഹി: പ്രസിഡന്റ് ട്രംപിന്റെ ക്ഷണമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മെയ് ആദ്യം അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇതിന് മുമ്പ് ജി-20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും കണ്ടുമുട്ടുമെങ്കിലും, അമേരിക്കയില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്താനാണ് മോഡിയുടെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് നേര്‍ക്കുനേര്‍ കൂടിക്കാഴ്ച വേണമെന്നാണ് ട്രംപിന്റെയും മോഡിയുടെയും ആഗ്രഹം. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം ഫോണില്‍ വിളിച്ച ലോകനേതാക്കളിലൊരാളാണ് മോഡി. റഷ്യന്‍ പ്രസിഡന്റിനെയോ ചൈനീസ് പ്രസിഡന്റിനെയോ വിളിക്കുന്നതിന് മുമ്പാണ് ട്രംപ് മോഡിയെ വിളിച്ചത്. ഇരുവരും ഇടയ്ക്കിടെ വിളിക്കുന്നുണ്ടത്രേ. പ്രതിരോധ മന്ത്രിമാരും സുരക്ഷാ ഉപദേഷ്ടാക്കളും ഇതിനിടെ പലതവണ കൂടിക്കണ്ടു.

പ്രതിരോധം, സുരക്ഷ, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില്‍ ഇരുനേതാക്കളും അടുത്തിടെ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആവശ്യകത ഈ സംഭാഷണത്തിനിടെ ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. ഇതിനകം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കാറും കൂടിക്കണ്ടിരുന്നു. വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും വിദേശകാര്യമന്ത്രി സുഷമ സ്വരാജും അടുത്തുതന്നെ ചര്‍ച്ച നടത്തും. ട്രംപ് അധികാരമേറ്റ് അധികം വൈകാതെ തന്നെ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫ്ലിന്നും ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചര്‍ച്ച നടത്തിയിരുന്നു. ദോവല്‍ വാഷിങ്ടണിലെത്തിയാണ് ഫ്ളിന്നിനെ കണ്ടത്. ഇന്ത്യയുമായി പ്രതിരോധ-സുരക്ഷാ കാര്യങ്ങളില്‍ സഹകരിക്കാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്നാണ് പരിക്കാര്‍-മാറ്റിസ് ചര്‍ച്ചയിലും വെളിവായത്.

ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്നോണമാകും മോധിയുടെ അമേരരിക്കന്‍ സന്ദര്‍ശനം. മെയ് മാസമാദ്യം മോഡി അമേരിക്കയിലെത്തുമെന്നാണ് സൂചന. ഇക്കൊല്ലം തന്നെ ട്രംപ് ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എച്ച്-1ബി വിസ വെട്ടിക്കുറയ്കുന്നതും കുടിയേറ്റ നിയന്ത്രണവും മേഖലയില്‍ ചൈന ഉയര്‍ത്തുന്ന അസ്വാരസ്യങ്ങളുമെല്ലാം ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക