Image

ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ശ്രീശാന്ത്‌

Published on 17 February, 2017
ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ശ്രീശാന്ത്‌

തിരുവനന്തപുരം: ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌. ബി.സി.സി.ഐ എല്ലാവരോടും ഒരേ നീതി കാണിക്കണമെന്നും തനിക്ക്‌ നീതി നിഷേധിക്കപ്പെട്ടെന്നും ശ്രീശാന്ത്‌ പറഞ്ഞു.

സ്‌കോട്ട്‌ലന്റില്‍ കളിക്കാന്‍ എന്‍. ഒ.സി നല്‍കാന്‍ പോലും ബി.സി.സി.ഐ തയ്യാറായില്ല. അനുകൂല തീരുമാനത്തിനായി കാത്തിരുന്ന്‌ ക്രിക്കറ്റില്‍ 4വര്‍ഷം നഷ്ടമായി.

വിലക്കിനെതിരെ വിനോദ്‌ റായിക്ക്‌ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. 10 ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ശ്രാശാന്ത്‌ പറഞ്ഞു.

 ഒത്തുകളിക്കേസില്‍  യാതൊരു ശിക്ഷയും കിട്ടില്ലെന്നുറപ്പായിട്ടും കളിയില്‍നിന്നു മാറ്റിനിര്‍ത്തുകയാണ്‌ ബി.സി.സി.ഐയുടെ നിലപാടെന്നും ശ്രീശാന്ത്‌ കുറ്റപ്പെടുത്തി.

ഒത്തുകളിക്കേസില്‍ ശ്രീശാന്തിന്‌ വിലക്ക്‌ നിലനില്‍ക്കുന്നുണ്ടെന്ന്‌ ബി.സി.സി.ഐ കേരള ക്രിക്കറ്റ്‌ അസോസിയേഷനെ അറിയിച്ചിരുന്നു.

ബി.സി.സി.ഐയില്‍നിന്നു ലഭിച്ച കത്ത്‌ കെ.സി.എ ശ്രീശാന്തിന്‌ കൈമാറിയിട്ടുണ്ട്‌. വാതുവയ്‌പു കേസില്‍ പെട്ടതിനെത്തുടര്‍ന്ന്‌ ശ്രീശാന്തിന്‌ തൊണ്ണൂറു ദിവസത്തെ സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. ഇതു മാത്രമേ തനിക്കെതിരായി നടപടിയുള്ളൂവെന്നാണ്‌ ശ്രീശാന്ത്‌ പറയുന്നത്‌.

അതിനിടെയാണ്‌, ആജീവനാന്തം ക്രിക്കറ്റില്‍നിന്നു വിലക്കുന്ന വിധം ബി.സി.സി.ഐ നിലപാട്‌ തുടരുന്നത്‌. ഇന്നലെ വൈകിട്ടോടെയാണ്‌ ബി.സി.സി.ഐയില്‍നിന്നുള്ള കത്ത്‌ കെ.സി.എയ്‌ക്കു കിട്ടിയത്‌. 

2013-ല്‍തന്നെ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയെന്നു കാട്ടി കത്തുനല്‍കിയിരുന്നെന്നാണ്‌ ബി.സി.സി.ഐ പറയുന്നത്‌. അതിന്റെ പകര്‍പ്പു തന്നെയാണ്‌ ഇപ്പോള്‍ വീണ്ടും അയച്ചിരിക്കുന്നത്‌. എന്നാല്‍ ഈ കത്ത്‌ ഇതുവരെ കിട്ടിയിട്ടില്ലെന്ന്‌ ശ്രീശാന്ത്‌ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക