Image

ആമിയില്‍ നിന്നും പിന്നോട്ടില്ലെന്ന്‌ മഞ്‌ജു വാര്യര്‍

Published on 17 February, 2017
ആമിയില്‍ നിന്നും പിന്നോട്ടില്ലെന്ന്‌ മഞ്‌ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി സിനിമയില്‍ ആമിയായെത്തുന്നത്‌ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട മഞ്‌ജു വാര്യരാണ്‌. ദീര്‍ഘനാള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ്‌ കമല്‍ നായികയായി മഞ്‌ജുവിനെ തിരഞ്ഞെടുത്തത്‌. 

ഗുരു തുല്യനായ കമലിനൊപ്പെം ഇരുപതു വര്‍ഷത്തിനു ശേഷം ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ്‌ മഞ്‌ജു വാര്യര്‍. 

ബോളിവുഡ്‌ അഭിനേത്രിയായ വിദ്യാ ബാലനാണ്‌ ആമിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം കണ്ടെത്തിയത്‌. ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ ആരംഭിക്കാന്‍ നാളുകള്‍ ശേഷിക്കെ വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി. പിന്നീട്‌ പാര്‍വതി, തബു എന്നിവരുടെയൊക്കെ പേരാണ്‌ ഉയര്‍ന്നു വന്നത്‌. എന്നാല്‍ ആശങ്കകളൊക്കെ അസ്ഥാനത്താക്കി തന്റെ ആമിയെ മഞ്‌ജു അവതരിപ്പിക്കുമെന്ന്‌ സംവിധായകന്‍ പ്രഖ്യാപിച്ചു. 

ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചതിന്‌ പിന്നാലെ മഞ്‌ജു വാര്യര്‍ക്ക്‌ നേരെ സൈബര്‍ ആക്രമണവും ആരംഭിച്ചു. ആമിയെ അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയില്ല, ആ റോള്‍ മറ്റാരെങ്കിലും ചെയ്യുന്നതായിരിക്കും നല്ലതെന്ന തരത്തിലാണ്‌ ആദ്യം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്‌. മഞ്‌ജുവിന്റെ ഫേസ്‌ബുക്ക്‌ പ്രൊഫൈലില്‍ ധാരാളം കമന്റുകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. 

എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്‌ മഞ്‌ജു വാര്യര്‍. ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ താരം നയം വ്യക്തമാക്കിയത്‌. 

ആമി സിനിമയില്‍ അഭിനയിക്കുന്നത്‌ തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകനായ കമലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ പങ്കു ചെരാനും താല്‍പര്യമില്ലെന്ന്‌ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ മഞ്‌ജു വാര്യര്‍ വ്യക്തമാക്കി.

ആമിയാകാന്‍ തീരുമാനിച്ചതു മുതല്‍ വിവാദങ്ങളും ആരംഭിച്ചു. ചിത്രത്തില്‍ അഭിനയിക്കരുതെന്ന്‌ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകള്‍ താരത്തിന്റെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയായാണ്‌ ആളുകള്‍ പോസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌. മഞ്‌ജുവും സൂര്യപുത്രി ഫെയിം അമലയും ഒരുമിച്ച്‌ അഭിനയിക്കുന്ന കെയര്‍ ഓഫ്‌ സൈറാബാനുവിലെ ഫോട്ടോയാണ്‌ മഞ്‌ജു പോസ്റ്റ്‌ ചെയ്‌തിരുന്നത്‌. 

 കമല്‍ സാര്‍ എനിക്ക്‌ ഗുരുതുല്യനാണ്‌. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്‌. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ്‌ ഇപ്പോള്‍ ഉള്ളില്‍. 


മാധവിക്കുട്ടിയെന്ന സാഹിത്യകാരി ഒരു ഇതിഹാസമാണ്‌. ആമിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായണ്‌ കാണുന്നത്‌. ഏതൊരു അഭിനേത്രിയെയും പോലെ തന്നെയും കൊതിപ്പിക്കുന്ന റോളാണത്‌. 

 ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത്‌ ലോകസിനിമയ്‌ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ്‌ വിശ്വാസം. 

 തന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം നല്ല സിനിമക്കായി എല്ലാവരും ഒരുമിച്ചു നില്‍ക്കണം. പ്രേക്ഷക പിന്തുണയാണ്‌ സിനിമയുടെ കരുത്ത്‌. എല്ലാവരും കൂടെ നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ്‌ മഞ്‌ജു കുറിപ്പ്‌ അവസാനിപ്പിച്ചിട്ടുള്ളത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക