മാരാമണ്‍: തലമുറകളുടെ സംഗമഭൂമി കൂടിയാണ് മാരാമണ്‍ മണല്‍പ്പുറത്തേയ്ക്ക് വിശ്വാസികളുടെ തിരക്കേറുന്നു. അതേസമയം ഒരാഴ്ച നീളുന്ന കണ്‍വന്‍ഷനു ചരിത്രത്തോടൊപ്പം കഥകളുമേറെയുണ്ട്. വിദൂരങ്ങളില്‍ നിന്നുള്ളവര്‍ ഒരുപകല്‍ മുഴുവന്‍ മണല്‍പ്പുറത്ത് സംഗമിക്കു ന്നത് മാരാമണ്‍ കണ്‍വന്‍ഷന്റെ ഭാഗം. രാവിലെ വീട്ടില്‍ നിന്ന് കുടുംബസമേതം പുറപ്പെടുന്നവര്‍ പൊതിച്ചോറുമായി പമ്പാമണല്‍പ്പുറത്തെത്തി രണ്ട് പൊതുയോഗങ്ങളിലും പങ്കെടുത്ത് മടങ്ങുകയെന്നതായിരുന്നു ആദ്യകാലം മുതല്‍ നിലനിന്നിരുന്ന രീതി.
ഇന്നും ചുരുക്കമായെങ്കിലും പൊതിച്ചോറുമായി മണല്‍പ്പുറത്തെത്തുന്നവരുണ്ട്. മണല്‍പ്പുറത്തിന്റെ രൂപവും ഭാവവുമെല്ലാം മാറിയപ്പോള്‍ വെള്ളത്തിനുപോലും പമ്പാതീരത്തു ക്ഷാമമായി. പരിചയക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം കണ്ടുമുട്ടാനുള്ള ഇടമായും മാരാമണിനെ കണ്ടിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്ന് സംയുക്തമായാണ് ആളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നത്.
ദൈവത്തിന്റെ സാക്ഷികളായി സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ ജീവിക്കുകയാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടതെന്ന് റവ. ഡോ. ക്ലിയോഫെസ് ജെ. ലാറു. മാരാമണ്‍ കണ്‍വന്‍ഷനില്‍ മാര്‍ത്തോമ്മാ സുവിശേഷക സേവികാ സംഘത്തിന്റെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ തളരാതെ ബലമുള്ളവരായി തീരണം. ഏലിയാ പ്രവാചകന്‍ ദൈവത്തിന്റെ ഉറച്ചവിശ്വാസിയായിട്ടും മാനസിക സംഘര്‍ഷങ്ങള്‍ ഏറെ അനുഭവിച്ചു. അത് ദൈവം എങ്ങനെ പരിഹരിച്ചെന്ന് വിശ്വാസികള്‍ പരിശോധിക്കണം. ഏലിയായെ ദൈവം അയയ്ക്കുന്നത് ഒറ്റപ്പെട്ട ജലാശയത്തിന്റെ അടുത്തേക്കാണ്. നാം നിഷ്‌ക്രിയനായിരുന്ന് ദൈവത്തില്‍ നിന്നും ദാനം വാങ്ങരുത്. വിശ്വാസത്തിലൂന്നിയ ഏലിയായുടെ പ്രാര്‍ഥനയെ ദൈവം സ്വീകരിച്ചെന്നും ലാറ പറഞ്ഞു. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പ അധ്യക്ഷത വഹിച്ചു.