പുരോഹിത സമൂഹത്തിന് മാത്രമല്ല, മലയാളിയുടെ കറയറ്റ സദാചാര ബോധത്തിനു തന്നെ തീരാകളങ്കമേല്പ്പിച്ച, വൈദികന് എന്ന ബഹുമാന്യ പദവിക്ക് തന്നെ യോഗ്യനല്ലാത്ത റോബിന് വടക്കുംചേരിക്കെതിരെയുള്ള പൊതു സമൂഹത്തിന്റെ ജാഗ്രതയ്ക്കൊപ്പം കത്തോലിക്കാ സഭയുണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാവുകയാണിപ്പോള്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ വൈദികന് ഉള്‍പ്പെട്ട വാര്‍ത്ത സഭ ഗൗരവത്തോടെ കാണുന്നതായുള്ള കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) വക്താവിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാം. പതിനാറുകാരിയെ പള്ളിമേടയില്‍ വച്ച് പലവട്ടം പീഡിപ്പിച്ച്, അവളിലൊരു ആണ്‍കുഞ്ഞിനെ ജനിപ്പിച്ച ശേഷം കനഡയ്ക്ക് മുങ്ങന്‍ ശ്രമിച്ച ഇയാള്‍ എല്ലാത്തരത്തിലും ഒരു കാമവെറിയനാണെന്നാണ് അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍. കേസ് റോബിനില്‍ മാത്രം ഒതുക്കാനുള്ള നീക്കങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയുമരുത്. പെണ്‍കുട്ടി പ്രസവിച്ച കത്തോലിക്കാ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതര്‍, ഡോക്ടര്‍, നേഴ്സുമാര്‍, അവള്‍ക്ക് കാവലായിരുന്ന കന്യാസ്ത്രീ, പ്രസവശേഷം പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഒളിവില്‍ പാര്‍പ്പിച്ച വയനാട്ടിലെ സഭയുടെ അനാഥാലയം അധികൃതര്‍ എന്നിവരടക്കം പ്രതികളാവേണ്ടതാണ്. ഇവര്‍ സംഭവം മൂടിവയ്ക്കുകയും പ്രതിയെ വഴിവിട്ട് സഹായിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത കൂട്ടുപ്രതികളാണ്.
സഭ നിസഹായാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പത്ത് കൊല്ലത്തെ പരിശീലനത്തിനും സൂക്ഷ്മ നിരീക്ഷണത്തിനും ശേഷമാണ് ഒരാള്‍ക്ക് വൈദിക പട്ടം കൊടുക്കുന്നത്. അതിനുശേഷവും നിരന്തരമായ ജാഗ്രതയോടെയുള്ള തുടര്‍ പരിശീലനമുണ്ട്. ഒരാള്‍ തന്റെ മനസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നുണ്ടോ, ആ മനസാക്ഷിയോടെ തന്നെ ദൈവികമായ, വിശുദ്ധമായ ചിന്തയോടുകൂടി വ്യപരിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് അതാതു സ്ഥലത്തെ ബിഷപ്പുമാര്‍ നിരീക്ഷിക്കേണ്ട കാര്യമാണ്. മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഒരാള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അത് തിരിച്ചറിയാന്‍ കാലങ്ങളെടുക്കും. അധികാരികളുടെ മനോവേദന ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പൊതുജനം മനസിലാക്കണമെന്ന് ഒരു പ്രമുഖ വൈദികന് പറയുന്നു.
അങ്ങനെയെങ്കില്‍ ഇവിടെ ഇപ്പോള്‍ പിടിക്കപ്പെട്ട പാതിരി പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ലൈംഗിക കാര്യങ്ങളില്‍ അഗ്രഗണ്യനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതുകൊല്ലം മുന്‍പ് സഭയുടെ ഉടമസ്ഥതയിലുള്ള കല്‍പ്പറ്റ ഡീ പോള്‍ സ്കൂളിലെ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ നാണംകെട്ടിരുന്നതാണ്. അന്ന് ആ സ്കൂളില്‍ നിന്നും പുറത്താക്കിയ ഒരാള്‍ വൈദികനായി തുടര്‍ന്നു എന്നിടത്താണ് സഭ ചോദ്യം ചെയ്യപ്പെടുന്നത്. മേല്‍പ്പറഞ്ഞ വാദമുഖങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതല്ല. പിന്നീട് ഈ പീഡകനെ മാനന്തവാടി രൂപതയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ചുമതലയുള്ള കോര്‍പ്പറേറ്റ് മാനേജരാക്കുകയും ചെയ്തു. ഇന്‍ഫാമിന്റെ ആദ്യ ഡയറക്ടര്‍, ജീവന് ടി.വി ചീഫ് എക്സിക്യൂട്ടീവ്, ദീപിക പത്രത്തിന്റെ എം.ഡി, എഡിറ്റര്‍, മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ തുടങ്ങിയ ചോദ്യം ചെയ്യപ്പെടാത്ത ഉന്നത നിലകളിലും റോബിന് എന്ന നാല്പത്തിയെട്ടുകാരന് വിലസി നടന്ന് ഭോഗിച്ച് സുഖിച്ചു. സ്വാശ്രയ കോളേജുകള്‍ പോലെ വലിയ സാമ്പത്തിക ഇടപാടുകള്‍ വേണ്ടിവരുന്ന ദൗത്യങ്ങള്‍ റോബിനെയാണ് സഭ വിശ്വാസപൂര്‍വം ഏല്‍പ്പിച്ചത്. ചെല്ലുന്നിടത്തെല്ലാം ഇയാള്‍ ലൈംഗികപവാദ കഥകളിലെ നായകനായി. ഒട്ടേറെ വിവാഹ ബന്ധങ്ങള്‍ ഇയാള്‍ മൂലം തകര്‍ന്നിട്ടുണ്ടെന്ന സാക്ഷ്യവുമുണ്ട്. പലരും മാനഹാനി ഭയന്ന് ഒന്നും ഉരിയാടുന്നില്ലെന്ന് മാത്രം. ളോഹയിടാതെ ജീന്‍സും ഷര്‍ട്ടുമിട്ട് ഫ്രീക്കനായി നടന്ന റോബിനെതിരെ പല മാന്യന്മാരായ വൈദികരും അക്കാലത്ത് മുകളില്‍ പരാതിനല്കിയെങ്കിലും നടപടിയെന്നുമുണ്ടായില്ല.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ മൂന്നു വര്‍ഷം മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ 'പോക്സോ' നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. മുന്‍പും റോബിനച്ചന്റെ സ്ത്രീകളുമായുള്ള അടുപ്പം സഭക്കുള്ളില്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്. വിദേശത്തേക്ക് നിരവധി പെണ്‍കുട്ടികളെ ഇയാള്‍ കയറ്റിവിട്ടിട്ടുണ്ട്. ഇതിലും ലൈംഗിക ചൂഷണങ്ങള്‍ നടന്നതായി സംശയമുണ്ട്. എന്നാല്‍ ഇവയില്‍ അന്വേഷണം നടക്കാനുള്ള സാധ്യത തീരെക്കുറവാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ പോക്സോ നായമപ്രകാരം ജാമ്യം പോലും ലഭിക്കാതെ അഞ്ചോ ആറോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ഈ മനുഷ്യന് തടവറയില്‍ ആകുമെന്ന് ആശ്വസിക്കാം. കുട്ടിയുടെ ഡി.എന്‍.എ മാത്രം പരിശോധിച്ചാല്‍ കുറ്റം തെളിയുമെന്നിരിക്കെ ശിക്ഷയുറപ്പാണ്. റോബിന് ചുമതല വഹിച്ചിരുന്ന കൊട്ടിയൂര്‍ ഭാഗത്തെ ജനങ്ങള്‍ പട്ടിണിയിലും പരിവട്ടത്തിലുമാണ് ജീവിക്കുന്നത്. അവരുടെ ദാരിദ്രത്തെ ചൂഷണം ചെയ്ത് കാമം തീര്‍ക്കാന്‍ ഇയാള്‍ തന്റെ വൈദിക പദവി ഉളുപ്പില്ലാതെ ഉപയോഗിക്കുകയായിരുന്നു.
കത്തോലിക്കാ സഭയുടെ ചട്ടക്കൂടാണ് റോബിനെ കയറൂരിവിട്ടത്. ഇതര സഭകളില്‍നിന്ന് വ്യത്യസ്തമായി ഇടവക വികാരിയാണ് അവിടുത്തെ എല്ലാറ്റിന്റെയും കസ്റ്റോഡിയന്‍. പള്ളി കമ്മിറ്റിക്കാര് ഒന്നടങ്കം ഒരു വിഷയത്തില്‍ എതിര്‍ത്താലും വികാരിക്ക് വീറ്റോ പവര്‍ ഉണ്ട്. ഇത് റോബിന് അതിസമര്‍ത്ഥമായി മുതലെടുക്കുകയായിരുന്നു. ഇയാള്‍ നമുഷ്യക്കടത്തിന്റെ ആളായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറംലോകമിപ്പോള് അറിഞ്ഞിരിക്കുന്നു. കാനഡയിലേയ്ക്കും മറ്റും കുട്ടികളെ കയറ്റിവിട്ട ചൈല്‍ഡ് ട്രഫിക്കറാണീ ഞരമ്പുരോഗി. ഇതിനിടെ ഏറെ ദുഖകരവും പ്രതിഷേധാത്മകവുമായ ഒരു കുറിപ്പ് കത്തോലിക്കാ പ്രസിദ്ധീകരണമായ സണ്‍ഡേ ശാലോമില്‍ എഡിറ്റോറിയല്‍ രൂപത്തില്‍ വന്നു.
'വൈദികന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍' എന്ന എഡിറ്റോറിയല്‍ ബലാല്‍സംഗ ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിഷ്കരുണം കുറ്റപ്പെടുത്തുന്നു. കൊട്ടിയൂരില്‍ നടന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം...എന്ന രീതിയില്‍ തുടങ്ങുന്ന ലേഖനത്തിന്റെ സ്വരം താഴേയ്ക്കെത്തുമ്പോള്‍ പെണ്‍കുട്ടിയെ ക്രൂരമായി വിമര്‍ശിക്കുന്ന തരത്തിലേയ്ക്ക് മാറുന്നു. ''ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന് ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു. ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല...? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്. താന്‍ ആരാണെന്നും, ജീവിതം എന്തിനാണെന്നും അദേഹം കുറച്ചുനേരത്തേക്ക് ബോധപൂര്‍വമോ, അല്ലാതെയോ മറന്നാല്‍, വിശുദ്ധകുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്നേഹത്തോടെയോ, കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തികൂടായിരുന്നോ...? മുതിര്‍ന്നവരെയൊക്കെ അപ്പോള്‍ എങ്ങനെ മറക്കാന്‍ സാധിച്ചു...? ഒരിക്കലും നിന്നോട് എനിക്ക് സഹതാപം ഇല്ല മോളെ, പ്രാര്‍ത്ഥിക്കുന്നു...'' ഇത്തരത്തില്‍ പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കി ചിത്രീകരിക്കുന്നു. തുടര്‍ന്ന് ഇത് വലിയ വിവാദമായതോടെ സൈറ്റില്‍ നിന്ന് പ്രസ്തുത ഭാഗം പിന്‍വലിക്കുകയായിരുന്നു. ഇരയെ വീണ്ടും സമൂഹമദ്ധ്യേ ഇങ്ങനെ അവഹേളിക്കുന്ന ഇരുണ്ട മനസ് ചെകുത്താന്റെ കൂടാരമല്ലേ...സണ്‍ഡേ ശാലോം കുഞ്ഞാടുകളേ...?
കത്തോലിക്കാ വൈദികരില്‍ രണ്ട് ശതമാനത്തോളം പേര് ലൈംഗിക വൈകൃതങ്ങള്‍ക്കടിമയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ത്തിമൂത്ത ക്രിസ്ത്യാനിയേക്കള് ഭേദം നിരീശ്വരവാദിയാണെന്ന മാര്‍പാപ്പയുടെ അഭിപ്രായവും റോബിന്റെ രതികല്പനകളോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. റോബിന് പണപരവും മാംസനിബദ്ധവുമായ ആര്‍ത്തിയുണ്ടെന്ന് ഇനി നൂറ്റൊന്നാവര്ത്തിക്കേണ്ടതില്ലല്ലോ. വിളിപ്പുറത്ത് മടിക്കുത്തഴിക്കാന്‍ തയ്യാറായിനില്ക്കുന്ന വിവിധ പ്രായത്തിലും വലുപ്പത്തിലുമുള്ള സ്ത്രീകള്‍...വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തിയും പണം നല്കി പ്രലോഭിപ്പിച്ചും വരുതിയിലാക്കി കാര്യം സാധിക്കാനുള്ള തൊലിക്കട്ടിയും വളയ്ക്കല്‍ വിരുതും...അധികാരവും അതുവഴിയുമുള്ള സമ്പത്തിന്റെയും ധാര്‍ഷ്ട്യം...തന്റെ ദിവ്യ ഗര്‍ഭം പെണ്‍കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ കെട്ടിവച്ച് കുരുക്കാനുള്ള കുടിലത...ഇതൊക്കെയാണ് കണ്ണൂരിലെ പേരാവൂര്‍ നീണ്ടുനോക്കി പള്ളിയിലെ വികാരിയായിരുന്ന, വികാരത്തിനടിമയായിരുന്ന റോബിന്. പള്‍സര്‍ സുനിയും ആട് ആന്റണിയും ഗോവിന്ദച്ചാമിയും ഒരാളായി മാറുകയാണെങ്കില്‍ അത്, ഇപ്പോള്‍ ഒരു കൊച്ചിന്റെ അച്ഛനായ പഴയ റോബിന് അച്ചനായിരിക്കും. ഇവനെ കല്ലെറിയാന്‍ പാപം ചെയ്യാത്തവരുമുണ്ടീ നാട്ടില്‍...