Image

വാളയാര്‍ സഹോദരിമാരെയും മിഷേലിനെയും അധിക്ഷേപിച്ച്‌ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌

Published on 14 March, 2017
വാളയാര്‍ സഹോദരിമാരെയും മിഷേലിനെയും അധിക്ഷേപിച്ച്‌ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌


കൊച്ചി: വാളയാറില്‍ കൊല്ലപെട്ട സഹോദരിമാരെയും മിഷേല്‍ ഷാജിയേയും അധിക്ഷേപിച്ച്‌ ഡിവൈഎഫ്‌ഐ നേതാവ്‌. ഫെയ്‌സ്‌ബുക്കിലാണ്‌ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം റോബര്‍ട്ട്‌ ജോര്‍ജ്‌ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ്‌ ഇട്ടത്‌. 

 മിഷേലിന്‌ നീതിവേണമെന്നാവശ്യപെട്ട്‌ നവമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്ന സമയത്താണ്‌ റോബര്‍ട്ട്‌ ജോര്‍ജ്‌ പെണ്‍കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും പഴിചാരുന്നതിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്‌.

മിഷേല്‍ ആത്മഹത്യ ചെയ്‌തത്‌ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാലാണെന്നാണ്‌ ഡിവൈഎഫ്‌ഐ നേതാവിന്റെ കണ്ടെത്തല്‍. 

നാല്‌ വര്‍ഷമായി വാളയാറിലെ വീട്ടില്‍ താമസിക്കുന്ന ബന്ധുകാരണമാണ്‌ വാളയാറിലെ സഹോദരി കൊല്ലപെട്ടതെന്നും ഇത്‌ ശ്രദ്ധിക്കാത്തത്‌ കുട്ടികളുടെ മാതാപിതാക്കളുടെ തെറ്റാണെന്നും റോബര്‍ട്ട്‌ ഫെയ്‌സ്‌ബുക്കില്‍ പറഞ്ഞു. 

 വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട്‌ കാര്യമില്ലെന്നു റോബര്‍ട്ട്‌ പ്രതികരിച്ചു.

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണത്തിലും കൊച്ചിയില്‍ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണത്തിലും പൊലീസിനും സര്‍ക്കാരിനുമെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

കേസ്‌ ഒതുക്കി തീര്‍ക്കാന്‍ പൊലീസ്‌ ശ്രമിക്കുകയാണെന്ന്‌ ഇരുവീട്ടുകാരും ആരോപിച്ചിരുന്നു.

വാളയാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍പീഡനം സംബന്ധിച്ച്‌ സൂചനയുണ്ടായിട്ടും പൊലീസ്‌ അന്വേഷിക്കാത്തതില്‍ നവമാധ്യമങ്ങളിലുള്‍പെടെ പൊലീസിനെ പ്രതികൂട്ടിലാക്കി ചര്‍ച്ച നടന്നിരുന്നു.

 സ്‌ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊലീസ്‌ അലംഭാവം കാണിക്കുകയാണെന്ന വാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ്‌ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക