Image

കുണ്ടറ പീഡനക്കേസില്‍ സംശയമുന അടുത്ത ബന്ധുവിലേക്ക്‌; അറസ്റ്റ്‌ ഉടനുണ്ടായേക്കും

Published on 19 March, 2017
കുണ്ടറ പീഡനക്കേസില്‍ സംശയമുന അടുത്ത ബന്ധുവിലേക്ക്‌; അറസ്റ്റ്‌ ഉടനുണ്ടായേക്കും


കൊല്ലം: കുണ്ടറയില്‍ പീഡനത്തിന്‌ ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ പൊലീസിന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതിയുടെ അറസ്റ്റ്‌ ഇന്നു ഉണ്ടായേക്കുമെന്നാണ്‌ വിവരം. അടുത്ത ബന്ധുവിലേക്കാണ്‌ സംശയമുന നീളുന്നത്‌. 

നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ പൊലീസിനോട്‌ സഹകരിക്കുന്നുണ്ട്‌. ഇതാണ്‌ പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പൊലീസിനെ സഹായിച്ചത്‌.

ഒരു മകള്‍ നഷ്ടപ്പെട്ടു ഇനിയുള്ള മകളെ കൂടി നഷ്ടപ്പെടരുതെന്ന പൊലീസിലെ മനശാസ്‌ത്ര വിദഗ്‌ധരുടെ കൗണ്‍സിലിങ്ങിന്‌ ശേഷമാണ്‌ അമ്മ ചോദ്യം ചെയ്യലിനോട്‌ സഹകരിക്കാന്‍ തയ്യാറായത്‌. പെണ്‍കുട്ടിയുടെ സഹോദരിയും പൊലീസിന്‌ നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്‌.

ജനുവരി 15ന്‌ ആണ്‌ കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാലുകള്‍ നിലത്ത്‌ മുട്ടിയ നിലയിലാണ്‌ പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്‌. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ്‌ തൂങ്ങിമരിക്കുന്നത്‌ എന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തിരുന്നു. 

മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ്‌ പഴയ ലിപിയിലാണ്‌ എഴുതിയിരുന്നത്‌. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്‌.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന്‌ ഇരയായെന്ന്‌ വ്യക്തമായിരുന്നു. 

മരിക്കുന്നതിന്‌ മൂന്ന്‌ ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ വല്‍സല പുതിയ അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിരുന്നു. 

എന്നാല്‍ പൊലീസോ അധികൃതരോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ കാര്യമായി പരിഗണിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ ആത്മഹത്യയായി കേസ്‌ അവസാനിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയ കുണ്ടറ എസ്‌ഐ രജീഷ്‌ കുമാറിനേയും കുണ്ടറ സിഐ സാബുവിനെയും സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക