തിരുവനന്തപുരം: ലൈംഗിക ചുവയുള്ള സംഭാഷണം
പുറത്തുവന്ന പശ്ചാത്തലത്തില്‍ എകെ ശശീശന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം
രാജിവെച്ചു.
മൂന്ന് മണിയ്ക്ക് വാര്‍ത്താ സമ്മേളനത്തിലാണ് രാജി
പ്രഖ്യാപനം. പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്
ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ നേരത്തെ ഇപി ജയരാജന്‍ വ്യവസായ
വകുപ്പ് രാജിവെച്ച് ഒഴിഞ്ഞിരുന്നു.
ചില മാധ്യമങ്ങളില്‍ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതയുമായി ഞാന്‍
സഭ്യേതരമായ ഭാഷയില്‍ വര്‍ത്തമാനം പറയുകയുണ്ടായി എന്ന വാര്‍ത്തകള്‍
പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ ഏത് ആവശ്യത്തിനും
സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്
എന്നാണ് എന്റെ പൂര്‍ണവിശ്വാസം.
അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നെ സമീപിക്കുന്നതെങ്കില്‍ പോലും
പരമാവധി നല്ല രീതിയില്‍ പെരുമാറാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ
ഭാഗത്ത് നിന്നും അങ്ങനെയൊരു വീഴ്ച്ച, എന്തെങ്കിലും തെറ്‌റ്,
സംഭവിച്ചിട്ടുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍
ശരിതെറ്റുകള്‍ അറിയേണ്ടതുണ്ട്.
മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ളത് ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം
വസ്തുനിഷ്ടമായി ഏത് അന്വേഷണ ഏജന്‍സികളെ വെച്ച് വേണമെങ്കിലും
അന്വേഷിക്കട്ടെ. അതില്‍ എന്റെ നിരപരാധിത്വം തെളിയും. എനിക്കും
പാര്‍ട്ടിക്കും. രാഷ്ട്രീയധാര്‍മ്മികതയുണ്ട്.
എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച് നില്‍കേണ്ടി
വരില്ലെന്നാണ് എന്റെ എന്നത്തേയും നിലപാട്. പാര്‍ട്ടി
പ്രവര്‍ത്തകര്‍ക്കിടയിലെ എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത
എനിക്കുണ്ട്.
ശരിതെറ്റ് എന്നതിന് ഉപരിയായി, ഈ രാഷ്ട്രീയ ധാര്‍മ്മികതയെ
സംരക്ഷിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപിടിക്കുക എന്നതാണ്. എന്റെ
തീരുമാനം അറിയിച്ചിട്ടുണ്ട്. രാജിവെച്ചൊഴിയുകയാണ് ആ തീരുമാനം.
മുന്നണിക്കും പാര്‍ട്ടിക്കും ദോഷം ചെയ്യുന്ന ഒന്നും ചെയ്യില്ലെന്ന്
ശശീന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്തെങ്കിലും വീഴ്ച്ച
സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ എല്ലാവരോടും വളരെ ഫ്രീയായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന
ആളാണ്. അങ്ങനെ വന്നപ്പോ ഏതെങ്കിലും...(വാക്യം പൂര്‍ത്തീകരിക്കുന്നില്ല)
ഗവണ്‍മെന്റിനോ മുന്നണിക്കോ എന്റെ പാര്‍ട്ടിക്കോ ക്ഷീണം വരുന്ന ഒന്നും
ചെയ്യില്ല.
സിപിഐ(എം) സംസ്ഥാന സമിതി യോഗത്തിനിടെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയായി ഫോണില്‍
സംസാരിച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന സിപിഐ(എം) നേതാക്കളുമായി
മുഖ്യമന്ത്രി ആശയവിനിമയും നടത്തുകയും ചെയ്തു. ശശീന്ദ്രനെതിരായ ആരോപണം
ഗൗരവത്തോടെ കാണുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ വശങ്ങളും
പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടമ്മയോട് മന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ മംഗളം ടിവി ചാനലാണ് പുറത്തുവിട്ടത്.
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ എലത്തൂര്‍ മണ്ഡലത്തില്‍
വിജയിച്ചാണ് ശശീന്ദ്രന്‍ ഇത്തവണ നിയമസഭയില്‍ എത്തിയത്. നിയമസഭാ
തിരഞ്ഞെടുപ്പില്‍ 1980 ല്‍ പെരിങ്ങളം മണ്ഡലത്തിലായിരുന്നു കന്നിയങ്കം.
തുടര്‍ന്ന് 82 ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 87 ല്‍
കണ്ണൂരില്‍ പരാജയപ്പെട്ടു. 2006 ല്‍ ബാലുശ്ശേരിയില്‍ നിന്ന് വീണ്ടും
തിരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ എലത്തൂരില്‍ നിന്ന് വിജയിച്ചു.
കണ്ണൂര്‍ എളയാവൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ 1962 ല്‍ കെ.എസ്.യു.വിലുടെ
പൊതുപ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളില്‍ ഭാരവാഹിയായി.
65 ല്‍ കെ.എസ്.യു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 67 ല്‍ സംസ്ഥാന ജനറല്‍
സെക്രട്ടറി. 1969 ല്‍ സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 78 ല്‍
സംസ്ഥാനപ്രസിഡന്റ്.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസ്സിലെത്തി. കെ.പി. ഉണ്ണികൃഷ്ണന്‍,
എ.സി. ഷണ്‍മുഖദാസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തനം. 82 മുതല്‍ 98 വരെ
കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി. 99 മുതല്‍ 2004 വരെ
എന്‍.സി.പി. സംസ്ഥാന സെക്രട്ടറി, 2004 മുതല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്,
2006 മുതല്‍ നിയമസഭാ കക്ഷി നേതാവ്, എന്‍.സി.പി. ദേശീയ വര്‍ക്കിങ് കമ്മിറ്റി
അംഗം.