Image

മിഷേലിന്റെ ശരീരത്തിലുണ്ടായിരുന്നത്‌ കായലിലെ വെള്ളം

Published on 28 March, 2017
മിഷേലിന്റെ ശരീരത്തിലുണ്ടായിരുന്നത്‌ കായലിലെ വെള്ളം

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ രാസപരിശോധനാഫലം പുറത്തുവന്നു. ശരീരത്തിലുണ്ടായിരുന്നത്‌ കായലിലെ വെള്ളമാണെന്നും രാസപരിശോധനയില്‍ തെളിഞ്ഞു.

വിഷമോ രാസവസ്‌തുക്കളോ ഉളളില്‍ ചെന്നിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല .

മിഷേലിന്റെ മരണം കൊലപാതകമാണെന്ന്‌ ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം മിഷേലിന്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ക്യാമ്പയിനുകളും നടന്നിരുന്നു. 

സംഭവം ആത്മഹത്യയാണെന്ന്‌ പറഞ്ഞ പോലീസ്‌ പിന്നീട്‌ കേസുമായി ബന്ധപ്പെട്ട്‌ ക്രോണിന്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മിഷേലുമായി ക്രോണിന്‌ അടുപ്പമുണ്ടായിരുന്നെന്നും തെളിഞ്ഞിരുന്നു. 

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ്‌ പോലീസും െ്രെകംബ്രാഞ്ചും പറയുന്നത്‌. കേസില്‍ കസ്റ്റഡിയിലുള്ള ക്രോണിന്‍ മിഷേലിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മൊഴികളുണ്ടായിരുന്നു. 

മിഷേലിന്റെ രാസപരിശോധന ഫലം ചൊവ്വാഴ്‌ചയാണ്‌ പുറത്തുവന്നത്‌. കൊച്ചി കാക്കനാട്‌ ഫോറന്‍സിക്‌ ലാബിലാണ്‌ മിഷേലിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടന്നത്‌. 

 മരണം കൊലപാതകമാണെന്ന്‌ ബന്ധുക്കള്‍ ആവര്‍ത്തിച്ചു വാദിക്കുമ്പോഴും തെളിവുകളൊന്നുമില്ലെന്നാണ്‌ വാസ്‌തവം. രാസപരിശോധന ഫലം കൂടി പുറത്തുവന്നതോട്‌ കൂടി കേസില്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക