കര്‍ത്തന്‍ തന്‍ വാത്സല്യശിഷ്യരുമൊത്തന്നാള്‍
സത്യസുവിശേഷ ഗാനമാര്‍ത്തു,
‘യഹൂദ്യ’, ‘ഗലീലി’യെന്നീ പ്രവിശ്യകള്‍
സഹര്‍ഷത്തോടതുകേട്ടുകാതില്‍,
ആ ഗാനഗന്ധര്‍വ്വന്‍ മീട്ടിയവീണയില്‍
ആഗോളമാകെതരിച്ചുപോയി,
തന്‍ ദിവ്യ സിദ്ധികൊണ്ടൊട്ടേറെ യത്ഭുതം
തദ്ദേശവാസികള്‍കണ്ടന്നാളില്‍,
മര്‍ത്യസഹസ്രങ്ങളാ നാദ്രബഹ്മത്തിന്‍
മുഗ്ദ്ധ സങ്കീര്‍ത്തനേ മഗ്നരായി,
സേവ്യനാം ദേവേശന്‍ സേവകഭാവനായ്
ഭൂവിലെ മാനവര്‍ക്കാശ്വാസമായ്,
താതസവിധത്തിലര്‍ത്ഥനാബദ്ധനായ്
സാദരം ദേവേശന്‍ രാത്രിതാണ്ടി,
ആ ദേവദേവന്റെ പാദമണഞ്ഞവര്‍
വേദം പഠിക്കുവാന്‍ പാഞ്ഞടുത്തു,
അന്നൊരു നാള്‍തന്റെ ഭാഷണംകേള്‍ക്കുവാ
നൊന്നിച്ചുവാനവര്‍കൂടിയപ്പോള്‍,
തൊട്ടടുത്തായ്ക്കണ്ടകൊച്ചുഗിരിയൊന്നില്‍
ശ്രേഷ്ഠന്‍ ഗുരുവെത്തിശിഷ്യരുമായ്,
കര്‍ത്താവനന്തരംസുസ്‌മേരഭൂഷനായ്
എത്രയുംഹൃദ്യമായ്‌ചൊന്നീസൂക്തം!
(തുടരും)