ഹൂസ്റ്റണ്‍: ദൈവീക സ്വരൂപത്തില്‍
സൃഷ്ടിക്കപ്പെട്ട്, ദൈവത്തോടുകൂടെ യുഗായുഗങ്ങള്‍ വാഴുന്നതിനു
നിയോഗിക്കപ്പെട്ട മനുഷ്യന്‍, ദൈവീക കല്പനകള്‍ ലംഘിച്ച്, ദൈവീക ഹിതത്തില്‍
നിന്നും വ്യതിചലിച്ച് ലൗകീക സുഖങ്ങള്‍ തേടി പോയതിനെക്കുറിച്ചുള്ള ദൈവീക
ഹൃദയത്തിന്റെ നോവും, കല്പന ലംഘനവും മൂലം മരണാസന്നരായ മനുഷ്യവര്‍ഗത്തെ
വീണ്ടെടുക്കുന്നതിനു, തന്റെ ഏകജാതനായ പുത്രനെ യാഗമായി അര്‍പ്പിച്ചതിലൂടെ
പ്രകടമാക്കിയ ദൈവീക അന്‍പും (സ്‌നേഹം) സമന്വയിക്കുന്ന സ്മരണകള്‍
സജീവമാകുന്ന കാലഘട്ടമാണ് വലിയ നോന്പായി ആചരിക്കുന്നതെന്നു അടൂര്‍
ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ
ഓര്‍മ്മപ്പെടുത്തി.
ജാതി മതഭേദമെന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനയ്ക്കായി
ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐപിഎല്‍) ഏപ്രില്‍ നാലിനു
ചൊവ്വാഴ്ച വൈകിട്ട് സന്ദേശം നല്‍കുകയായിരുന്നു തിരുമേനി.
ദൈവീക നൊന്പരവും സ്‌നേഹവും നിറഞ്ഞ നോന്പനുഭവം അന്പതു ദിവസം മാത്രം ഒതുക്കി
നിര്‍ത്താതെ ജീവിതം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാവണമെന്നും തിരുമേനി
ഓര്‍മിപ്പിച്ചു.
സൗഖ്യദായക ശുശ്രൂഷയുടെ വിവിധ അനുഭവങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന നോന്പ്
കാലഘട്ടത്തില്‍ വഴിയരുകില്‍ ഭിക്ഷാടനത്തിനിരുന്ന ബര്‍ത്തലമയി എന്ന അന്ധന്റെ
ജീവിതത്തെ ഹൃദയസ്പര്‍ശിയായി തിരുമേനി വിശദീകരിച്ചു.
ആരവത്തിന്റെ നടുവിലൂടെ കടന്നുപോകുന്‌പോഴും ദീനോദനം മുഴക്കുന്ന വ്യക്തികളുടെ
ആവശ്യത്തിനു മുന്നില്‍ നില്‍ക്കുകയും, യഥാര്‍ഥ ആവശ്യം മനസിലാക്കി പരിഹാരം
കണ്ടെത്തുന്നതിനു സഹായിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിനെ ജീവിത സഖിയായി
സ്വീകരിക്കുന്നതിനു ഈ വലിയ നോന്പ് പ്രേരകമായിത്തീരട്ടെ എന്നും തിരുമേനി
ആശംസിച്ചു. ഐപിഎല്‍ കോര്‍ഡിനേറ്റര്‍മാരായ സി.വി സാമുവേല്‍ സ്വാഗതവും, ടി.ഐ.
മാത്യു നന്ദിയും ആശംസിച്ചു.