Image

മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

Published on 08 April, 2017
മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഭിനയത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം മോഹന്‍ലാലിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പ്രതിഷേധകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഞാനൊക്കെ പത്രം വായിച്ചു തുടങ്ങുന്നതിന് മുമ്പേ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ മോഹന്‍ലാലിന് മിസ്സായി പോയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. തന്റേ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

ദേശീയ അവാര്‍ഡ്
പത്തെണ്ണം നിഷേധിക്കപ്പെട്ടിട്ടുണ്ട് ഏറ്റവും അവസാന റൗണ്ടില്‍ ….
1988ല്‍ പാദമുദ്ര, 1989ല്‍ ദശരഥം, 1991ല്‍ വാസ്തുഹാര, 1992ല്‍ സദയം, 1995ല്‍ കാലാപ്പാനി, 1997ല്‍ ഇരുവര്‍..അങ്ങനെയൊരു ആറെണ്ണം ഞാനൊക്കെ പത്രം വായിച്ചു തുടങ്ങുന്നതിന് മുമ്പേ മിസ്സായി പോയി.

ശ്രദ്ധിച്ചു തുടങ്ങിയതില്‍ ആദ്യ നഷ്ടം 2005ലായിരുന്നു. തന്മാത്രയിലെ അല്‍ഷിമേഴ്‌സ് രോഗിയായ രമേശനായുള്ള അങ്ങേരുടെ പ്രകടനം അവസാന നിമിഷം വരെ അവാര്‍ഡ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഒടുക്കം നടന്മാരുടെ പ്രായവും ഇനിയും അവാര്‍ഡ് നേടാനുള്ള സാധ്യതയും വരെ പരിഗണനാ വിഷയമാക്കിയ ജൂറി പുരസ്‌ക്കാരമങ്ങ് ബ്ലാക്കിലെ അഭിനയത്തിനെന്നും പറഞ്ഞു അമിതാഭ് ബച്ചന് കൊടുത്ത് മാതൃകയായി കളഞ്ഞു.

പിന്നെ 2007ല്‍ പരദേശിയിലെ വലിയകത്ത് മൂസയിലൂടെ അങ്ങേര് ദേശീയ അവാര്‍ഡിന്റെ അവസാന റൌണ്ട് വരെ പിന്നെയും കേറി ചെന്നു.
കാഞ്ചീവരത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രകാശ് രാജാണ് ഒപ്പമുണ്ടായിരുന്നത്.
എട്ട് അംഗ ജൂറിയില്‍ വോട്ടെടുപ്പ് വേണ്ടി വന്നപ്പോള്‍ രണ്ടു പേര്‍ക്കും നാല് വീതം വോട്ട് കിട്ടി.
അവസാനം ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ടിലൂടെ അവാര്‍ഡ് തമിഴ്‌നാട്ടിലേക്ക് പോയി.
പിന്നെ 2009ല്‍ ഭ്രമരത്തിലൂടെ അങ്ങേര്‍ വീണ്ടും ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.
ശിവന്‍കുട്ടിയായുള്ള നടന്റെ പ്രകടനം അത്ഭുതകരമാണെങ്കിലും സ്‌കിസോഫ്രീനിക്കായ ആ കഥാപാത്രത്തിന്റെ പ്‌ളേസിങ് ശരിയായില്ലെന്നും സിനിമയുടെ കഥയൊട്ടും യുക്തിഭദ്രമല്ലെന്നുമൊക്കെയുള്ള ലൊട്ടുലൊടുക്ക് ന്യായം പറഞ്ഞാണ് ജൂറി അക്കുറി അങ്ങേര്‍ക്ക് അവാര്‍ഡ് കൊടുക്കാതിരുന്നത്.
ഏറ്റവുമൊടുവില്‍ പ്രണയത്തിലെ പ്രകടനത്തിന് 2011ലാണ് ദേശീയ അവാര്‍ഡിനുള്ള പരിഗണന നേടുന്നത്.
അത്തവണയും അവസാന നിമിഷം അവാര്‍ഡ് നിഷേധിക്കപ്പെട്ടു.
കാരണം പറഞ്ഞത് എന്താന്നറിയുമോ?

പ്രണയത്തിലെ പ്രൊഫസര്‍ മാത്യൂസ് ഒരു മുഴുനീള കഥാപാത്രം അല്ലെന്നും, സിനിമയില്‍ ആ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം തീരെ കുറഞ്ഞു പോയെന്നും, അതു കൊണ്ട് അയാളെയൊരു മെയിന്‍ കാരക്റ്റര്‍ ആയി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ആയിരുന്നു അത്.
അങ്ങനെ പത്താം തവണയും അങ്ങേരെയവര്‍ നൈസ് ആയങ്ങ് ഒഴിവാക്കി കളഞ്ഞു.

പക്ഷെ അതോണ്ടൊന്നും മൂപ്പര് കുലുങ്ങിയില്ല.
ഒഴിവാക്കിയെന്നും തഴഞ്ഞെന്നും ചവിട്ടി താഴ്ത്തിയെന്നും എവിടെയും പരാതിപ്പെട്ടതുമില്ല.
പകരം വാശിയോടെ വീണ്ടും വീണ്ടും അഭിനയിച്ചു ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഹിന്ദിയും തമിഴും പോലുള്ള വലിയ വലിയ ഇന്‍ഡസ്ട്രികളോട് പൊരുതി നാല് ദേശീയ അവാര്‍ഡ് ഈ കൊച്ചു മലയാളത്തിന് വാങ്ങി തന്നു.
പിന്നെ സംസ്ഥാന അവാര്‍ഡ്..
അതൊരു ആറെണ്ണം ഇരിപ്പുണ്ട് അങ്ങേരുടെ അലമാരയില്‍. ആറെണ്ണം!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക